Skip to main content

അതിര് നോവ് എന്നീ വരകളിൽ മരങ്ങൾ

മരമെങ്ങുമില്ല,
ഇരിയ്ക്കുവാൻ;
നേരവും.

അറിയില്ല
സംസ്കൃതം ,
പറയാനും,
എങ്കിലും നടന്നതാണ്,
കിളിയോളം
പറന്നുനോക്കുവാനായി
മാത്രം
മരങ്ങളോളം

അതിനിടയിൽ,
പോയി ഇരുന്നതാണ്
തിരിഞ്ഞുനോക്കുക പോലും
ചെയ്യാതെ
കടന്നുവന്ന മരത്തിന്റെ
ഓർത്തെടുത്ത
തണലിൽ,
ഒരിത്തിരി നേരം.

ഓർത്തെടുത്തതാണ്;
നേരവും

വിശ്രമിക്കുമ്പോഴും
ഇരിയ്ക്കുമ്പോഴും
ഒട്ടും കുറയ്ക്കുന്നില്ല
നടക്കുന്ന
വേഗവും
ദൂരവും

കുറയ്ക്കുന്നില്ല
മരങ്ങൾ
തണലും,
കൂട്ടുന്നില്ല ചില്ലകൾ, ഇലകൾ
കുറയ്ക്കുന്നില്ല,
പച്ചയും നിറങ്ങളും

തിരുത്തുന്നുമില്ല,
മരങ്ങൾ
മുകളിൽ പറഞ്ഞ
എങ്ങുമില്ല,
എന്ന
വരികൾ പോലും

ഉണ്ടായിരുന്നതാണ്
മരങ്ങൾ
ഇനിയും ഉണ്ടാവും
ചില്ലകൾ
കാടുകൾ
മൃഗങ്ങൾ

ഇല്ലാത്തത് നേരമാണ്
ഉണ്ടായിരുന്നതാണ് അതും,
ഇനിയും ഉണ്ടാവും
ഇപ്പോഴും ഉണ്ട്

ഇല്ലാതായത്
ഞാനാണ്
ഉണ്ടായിരുന്നതാണ്
ഞാനും നിങ്ങളും
ഇനിയും ഉണ്ടാവും
നമ്മളും
അവളും

നടക്കുക എന്നത്
മറ്റൊരാളായി ഇരിയ്ക്കുക
എന്നു തന്നെയാണ്
അതു മാത്രം
ഉറപ്പിക്കുന്നു,
നൃത്തപാഥേയം തുറക്കുന്നു

ആദ്യത്തെ ചുവട് കഴിക്കുന്നു

രണ്ടാമത്തെ ചുവട്
അവൾക്കായി
മാറ്റിവെയ്ക്കുന്നു

മൂന്നാമത്തെ
ചുവടിന്റെ ഉരുള
കൈവെള്ളയിലിട്ട്
ഉരുട്ടുന്നു

കഴിക്കാതെ,
കാലത്തിനായി
മാറ്റിവെയ്ക്കുന്നു

ബാക്കിവരുന്നില്ല
നൃത്തത്തിലും
പാഥേയത്തിലും 
ചുവടും നടത്തവും
ഇരുത്തവും
ഒന്നും

തൊട്ടുകൂട്ടാൻ പോലും
ഒന്നും
ബാക്കി വരുന്നില്ല
അക്ഷരങ്ങളിൽ
പാതി മയങ്ങിയ
അക്കങ്ങളിൽ
പൂർത്തിയാക്കാനാവാത്ത
വരികളിൽ

കേൾക്കുന്ന പാട്ടിൽ പോലും
കാണുന്ന കാഴ്ച്ചയിൽ പോലും
നേരുന്ന നേർച്ചയിൽ പോലും

കണ്ണീർ ഒഴുക്കി
കണ്ണുകളുടെ എച്ചിൽ
കഴുകി കളഞ്ഞത് അവളാണ്
അവളുടെ
കവിളുകൾ

വേരുകൾ കെട്ടിയാടുന്ന
തൈയ്യങ്ങൾ,
മരങ്ങൾ

വിരലുകൾ കൊണ്ട്
തടവുമ്പോൾ
തൂവലുകൾ പോലെ
ശാന്തമാകുന്ന
ഉടലുകളുടെ തടാകങ്ങൾ

കൈകൾ കൊണ്ട്
തൊടുമ്പോൾ
കിളികളെ പോലെ
പറന്നുയരുന്ന കടലുകളുടെ
തിരമാലകൾ

അരുത്
എന്ന വാക്കിനേറ്റ പരിക്കാണ്
നോവിന് മാത്രം
അത് കൊണ്ട്
അതിര് വരയ്ക്കരുത്....

Comments

  1. നല്ല കവിത ..അഭിനന്ദനങ്ങൾ

    ReplyDelete
  2. വിരലുകൾ കൊണ്ട്
    തടവുമ്പോൾ തൂവലുകൾ
    പോലെ ശാന്തമാകുന്ന
    ഉടലുകളുടെ തടാകങ്ങൾ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...