Skip to main content

അതിര് നോവ് എന്നീ വരകളിൽ മരങ്ങൾ

മരമെങ്ങുമില്ല,
ഇരിയ്ക്കുവാൻ;
നേരവും.

അറിയില്ല
സംസ്കൃതം ,
പറയാനും,
എങ്കിലും നടന്നതാണ്,
കിളിയോളം
പറന്നുനോക്കുവാനായി
മാത്രം
മരങ്ങളോളം

അതിനിടയിൽ,
പോയി ഇരുന്നതാണ്
തിരിഞ്ഞുനോക്കുക പോലും
ചെയ്യാതെ
കടന്നുവന്ന മരത്തിന്റെ
ഓർത്തെടുത്ത
തണലിൽ,
ഒരിത്തിരി നേരം.

ഓർത്തെടുത്തതാണ്;
നേരവും

വിശ്രമിക്കുമ്പോഴും
ഇരിയ്ക്കുമ്പോഴും
ഒട്ടും കുറയ്ക്കുന്നില്ല
നടക്കുന്ന
വേഗവും
ദൂരവും

കുറയ്ക്കുന്നില്ല
മരങ്ങൾ
തണലും,
കൂട്ടുന്നില്ല ചില്ലകൾ, ഇലകൾ
കുറയ്ക്കുന്നില്ല,
പച്ചയും നിറങ്ങളും

തിരുത്തുന്നുമില്ല,
മരങ്ങൾ
മുകളിൽ പറഞ്ഞ
എങ്ങുമില്ല,
എന്ന
വരികൾ പോലും

ഉണ്ടായിരുന്നതാണ്
മരങ്ങൾ
ഇനിയും ഉണ്ടാവും
ചില്ലകൾ
കാടുകൾ
മൃഗങ്ങൾ

ഇല്ലാത്തത് നേരമാണ്
ഉണ്ടായിരുന്നതാണ് അതും,
ഇനിയും ഉണ്ടാവും
ഇപ്പോഴും ഉണ്ട്

ഇല്ലാതായത്
ഞാനാണ്
ഉണ്ടായിരുന്നതാണ്
ഞാനും നിങ്ങളും
ഇനിയും ഉണ്ടാവും
നമ്മളും
അവളും

നടക്കുക എന്നത്
മറ്റൊരാളായി ഇരിയ്ക്കുക
എന്നു തന്നെയാണ്
അതു മാത്രം
ഉറപ്പിക്കുന്നു,
നൃത്തപാഥേയം തുറക്കുന്നു

ആദ്യത്തെ ചുവട് കഴിക്കുന്നു

രണ്ടാമത്തെ ചുവട്
അവൾക്കായി
മാറ്റിവെയ്ക്കുന്നു

മൂന്നാമത്തെ
ചുവടിന്റെ ഉരുള
കൈവെള്ളയിലിട്ട്
ഉരുട്ടുന്നു

കഴിക്കാതെ,
കാലത്തിനായി
മാറ്റിവെയ്ക്കുന്നു

ബാക്കിവരുന്നില്ല
നൃത്തത്തിലും
പാഥേയത്തിലും 
ചുവടും നടത്തവും
ഇരുത്തവും
ഒന്നും

തൊട്ടുകൂട്ടാൻ പോലും
ഒന്നും
ബാക്കി വരുന്നില്ല
അക്ഷരങ്ങളിൽ
പാതി മയങ്ങിയ
അക്കങ്ങളിൽ
പൂർത്തിയാക്കാനാവാത്ത
വരികളിൽ

കേൾക്കുന്ന പാട്ടിൽ പോലും
കാണുന്ന കാഴ്ച്ചയിൽ പോലും
നേരുന്ന നേർച്ചയിൽ പോലും

കണ്ണീർ ഒഴുക്കി
കണ്ണുകളുടെ എച്ചിൽ
കഴുകി കളഞ്ഞത് അവളാണ്
അവളുടെ
കവിളുകൾ

വേരുകൾ കെട്ടിയാടുന്ന
തൈയ്യങ്ങൾ,
മരങ്ങൾ

വിരലുകൾ കൊണ്ട്
തടവുമ്പോൾ
തൂവലുകൾ പോലെ
ശാന്തമാകുന്ന
ഉടലുകളുടെ തടാകങ്ങൾ

കൈകൾ കൊണ്ട്
തൊടുമ്പോൾ
കിളികളെ പോലെ
പറന്നുയരുന്ന കടലുകളുടെ
തിരമാലകൾ

അരുത്
എന്ന വാക്കിനേറ്റ പരിക്കാണ്
നോവിന് മാത്രം
അത് കൊണ്ട്
അതിര് വരയ്ക്കരുത്....

Comments

  1. നല്ല കവിത ..അഭിനന്ദനങ്ങൾ

    ReplyDelete
  2. വിരലുകൾ കൊണ്ട്
    തടവുമ്പോൾ തൂവലുകൾ
    പോലെ ശാന്തമാകുന്ന
    ഉടലുകളുടെ തടാകങ്ങൾ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!