Skip to main content

ഇനി ശരിക്കും

ജലത്തിലേക്ക് നീന്താനിറങ്ങുന്നത് പോലെ
നടക്കുവാനിറങ്ങുന്നു
ജലം കാലമാകുന്നു

ഉടലിൻ്റെ മണ്ണ് മാന്തി
ജലം നീന്തെലെന്ന് 
മുന്നിൽ നീലനിറമുള്ള മണ്ണ്
ഉടൽ നിറയേ മഞ്ഞപ്പൂക്കൾ

സൂര്യകാന്തിഭരണി ചരിക്കുന്നു
വിരലുകളുടെ താറാക്കുഞ്ഞുങ്ങൾ
കാലിൽ വന്ന് പകൽ കൊത്തുന്നു
വിരലുകൾ അതിൽ,
പതിയേ ചരിയുന്നു

പഴയ പാട്ടുകൾ കൊടുക്കുവാനുണ്ടോ
എന്നൊരുവൾ
അവൾക്ക് പഴയകാതുകൾ,
പഴയ ജമന്തികൾ തൂക്കിവാങ്ങും ഋതുകൾ
അവൾക്ക് പഴയ 
ചെന്തമിഴെടുക്കും മൊഴികൾ
അവൾ,
കറുത്തകുപ്പിവളകളണിഞ്ഞ്,
ഏത് നിമിഷവും ഒരു,
തമിഴത്തിയായേക്കാവുന്നവൾ

അവൾക്ക് മുന്നിൽ
എഴുത്തച്ഛൻ തുമ്പികൾ
അരികിൽ ഭാഷമുല്ലകൾ

എൻ്റെ ഋതു അതിൻ്റെ പഴക്കം
അവയ്ക്ക് കൊടുക്കുവാനുണ്ടാകണം പൂക്കൾപഴക്കം 
എനിക്കിപ്പോൾ മുറ്റം നിറയേ
നിറം നഷ്ടപ്പെടും പൂക്കൾ
മന്ദാരങ്ങൾ ജാതിമുല്ലകൾ ജമന്തികൾ
സങ്കടമല്ലികൾ 

ഏത് നിമിഷവും
ആശ്രമത്തിൻ്റെ സന്ദർശകരജിസ്ട്രറിൽ,
അവൾ വെച്ചേക്കാവുന്ന ഒപ്പ്
എനിക്ക് മുന്നിൽ
നിറം കടുപ്പിച്ച് ജമന്തിയാകുന്നു

സന്ന്യാസിയല്ല എന്ന എൻ്റെ ഉറപ്പ്
എനിക്ക് പിന്നിൽ
ഒരു പൂവുമാകാതെ
ഒരു മൊട്ടിലും തട്ടാതെ
എൻ്റെ ഉറപ്പ് അതിൻ്റെ സ്വാതന്ത്ര്യത്തിൽ

പറക്കൽ കുറച്ച് വെച്ച് 
അവളുടെ കൂടെ നടക്കുവാനിറങ്ങും 
ഓരോ ചിറകടിയിലും 
പുതുക്കം നഷ്ടപ്പെടുത്തും ശലഭങ്ങൾ 
അവളുടെ അരക്കെട്ടിലെ 
ആഴത്തിൻ്റെ നൂൽനൂൽക്കും തുമ്പികൾ

ഞാനിപ്പോൾ
പഴയ ആകാശം കൊടുക്കുവാനുണ്ടോ എന്ന്, അവ 
വിളിച്ചുചോദിക്കും ഇടങ്ങൾ

ഞാൻ, എൻ്റെ പഴക്കം,
അത് നഷ്ടപ്പെടുത്തിയ ശൂന്യത 
അതിലും പഴക്കം ചെന്ന 
എൻ്റെ ഏകാന്തത,
നീലനിറത്തിലെടുക്കുമോ
എന്ന് സ്വകാര്യമായി 
വിളിച്ച് തിരക്കുന്നു 

വിരലുകളുടെ മുട്ടിന് പിറകിൽ,
ഒളിച്ചുപാർക്കും ശബ്ദം
വേദനകളുടെ കനേഷുമാരിയുമായി
അവ വാതിലിൽ,
അവയുടെ പഴക്കം നാല് മുട്ടുകൾ 
മറവിയാകും അതിലെ 
അഞ്ചാമത്തെ മുട്ട്

ഇരുട്ടിൻ്റെ ശൂന്യത
അതിലെ നീലവിജാവരിയുള്ള വാതിൽ
ഉടലുകളുടെ മേൽക്കൂരയിൽ,
ധൃതിയിൽ നടക്കും
കുറുകലിന് തീ പിടിച്ച പ്രാവുകൾ.
നമ്മൾ നമ്മുടെ നീലകുറുകലുകൾക്ക്
ഇരുട്ടിൻ്റെ നിറത്തിൽ തീയിടുന്നു
ഉടലുകളും കുറുകലുകളും നമ്മൾ,
പ്രാവുകളിലേക്കും മറ്റും അഴിച്ചിടുന്നു

പൂക്കളുടെ 
പാകങ്ങൾക്കും പഴക്കങ്ങൾക്കും
ഋതുക്കളുടെ ആഴങ്ങളിൽ
നിറങ്ങളിൽ 
ഇതളുകളിൽ തീയിടും നമ്മൾ

ഞാൻ മീനുകളിലേക്ക് നീന്തുന്നു
അവൾ പക്ഷികളിലേക്ക് പറക്കുന്നു
തിരികെ വരാനാവാത്ത വിധം
നമ്മൾ ഉടലുകൾക്കും 
അവയുടെ പ്രമാണങ്ങൾക്കും തീയിടുന്നു

നമ്മൾ നമ്മുടെ കാടുകളിൽ 
കൂവലുകൾക്ക് നടുവിലൂടെ കുറുകലുകൾ വകഞ്ഞ്
ഉടലുകൾ പകുത്ത്
നമുക്ക് നെടുവീർപ്പുകൾ,
പൂക്കുവാൻ മറന്ന കുറിഞ്ഞികൾ

തവിട്ട് കലർന്ന ഇരുട്ട്,
അതിലെ പഴക്കം ചെന്ന 
ടേപ്പ് റെക്കോർഡർ മണം
അതിലേക്ക് ചേക്കേറും
പഴയകാല ആകാശവാണിയിൽ നിന്നും
ഒഴുകിവരും പാട്ട്

അവൾക്ക് അതേ പാട്ടിൻ്റെ ഹൃദയമിടിപ്പ്
ഇനിയും ധരിക്കാത്ത ഈണത്തിൻ്റെ
മൂക്കൂത്തി
ഇനിയും അഴിക്കാത്ത
അതിൻ്റെ തിളക്കത്തിൻ്റെ 
നാലുമണിഹൂക്ക് 
എൻ്റെ പാട്ടിലും അവളുടെ ഉടലിലും

തൊടാൻ പാകത്തിന് ഇരുട്ട്
വിരലാകണോ മല്ലിപ്പൂവാകണോ എന്ന്, എൻ്റെ രാത്രി എന്നോട് മാത്രം
വിളിച്ചു ചോദിക്കുന്നു
ഉത്തരത്തിൻ്റെ 
ഓലേഞ്ഞാലിക്കിളിയേ പ്പോലെ
അത് ചോദ്യങ്ങളിലേക്കും
അവളിലേക്കും
കാതുഞാത്തുന്നു

കാതുകൾക്ക് നാണം വന്നാൽ
ഉടൽ പുസ്തകമായി
അവൾ കാതുകൾക്കിടയിൽ
പഴയനാണം തിരയും പക്ഷി

നഗ്നത ആടുകളല്ല
കാതുകൾ ആട്ടിടയരും
എന്നിട്ടും കാതുകൾ അവൾക്കും
എനിക്കും ഇടയിൽ
നഗ്നതയുടെ ഖജുരാഹോ

രാത്രിനടത്തം കലർന്ന
കാലുകൾ തങ്ങളിൽ ലയിക്കുന്നത് പോലെ
നൃത്തംകലർന്ന ഉടൽലായനി
തോർച്ചയുടെ കൊത്തുപണി കഴിഞ്ഞമഴ, അതേ മഴ അതിൻെ മട്ടും താരാട്ടും

മഴനനഞ്ഞ ഇലകളുടെ സൗമ്യത
നമ്മുടെ ഉടലുകളിൽ
ഉടൽ മേയലുകൾ കഴിഞ്ഞ്
അവ വിശ്രമിക്കും ഇടം

അവൾ പഴയതാളുകൾക്കിടയിൽ
പുതിയനാണം തൂക്കിനോക്കുന്നു
ഉടൽപുസ്തകം തുറക്കുന്നു
അവൾക്ക്  നഗ്നതപഴകും മണം

ചിരംജ്ജീവിയായ കാത്
അവളുടെ കാതിൽ ഒളിച്ചുപാർക്കും എൻ്റെ കാത്

പഴയ കാതുകൾ കൊടുക്കുവാനുണ്ടോ
എന്നെൻ്റെ പാട്ടുകൾ
അവൾ പുതിയ നാണത്തിൻ്റെ ആക്രിക്കാരി

പഴയ ചുണ്ടുകൾ,
അതിൽ പഴകും ചുംബനങ്ങൾ
എനിക്ക് ഓരോ ചുംബനങ്ങളിലും
അതിൻ്റെ നഷ്ടപ്പെടലുകളിലും
പുതുക്കപ്പെടും ഉടൽ

അതിൻ്റെ 
ഏറ്റവും അവസാനത്തെ കുടുക്ക് അഴിക്കപ്പെടും മുമ്പ് വെയ്ക്കും
ചുംബനങ്ങളാകും 
ഏറ്റവും കൂടുതൽ മുറുക്കപ്പെടുക

ഇപ്പോൾ ഉടൽ,
ചുംബനങ്ങൾ പുതുക്കപ്പെടാൻ വരും ഇടം എന്നവൾ
അവൾ ഗ്രാമത്തിൻ്റെ ആകാശം
സ്വന്തമായുള്ള പക്ഷി

ഇപ്പോൾ ഉടൽ അതിൽ
ഓരോ മൊട്ടുകളും പ്രാവുകളെപ്പോലെ
കുറുകുന്നു
ഓരോ പൂക്കളും വിരിയുന്നതിലേക്ക് മുറുകുന്നു
ഉടലുകൾ പൂക്കളുടെ മേൽക്കൂരകൾ

വിളിച്ചു ചോദിക്കുന്നുണ്ടാവുമോ അവൾ
പഴയ നഗ്നത കൊടുക്കുവാനുണ്ടോ
എന്നെങ്കിലും
കാതോർക്കുന്നു ഞാൻ
അവൾ കൈകോർക്കുന്നു

പച്ചമാങ്ങകൾ കൊണ്ട് നിർമ്മിച്ച 
മുഷിഞ്ഞചന്ദ്രൻ 
അതേ നിറത്തിൻ്റെ രാവ് 
അവൾ ഓരോ അവയവങ്ങളിൽ നിന്നും പഴക്കം ഇറുത്തെടുക്കുന്നു

രാവുകൾ നിറയേ
മാമ്പഴങ്ങൾ പിടിച്ച മാവുകളെന്ന് 
അവൾക്കുമുന്നിൽ ഓരോ പാട്ടും
താരാട്ടുകൾക്ക് കാതോർക്കുന്നു

രണ്ട് ഉടലുകൾ,
കാതോർക്കലുകൾ വകയുന്നു
ഞാനിപ്പോൾ ഒരു പഴയ പാട്ട്.
അവൾ പഴയപാട്ടുകളുടെ
ആക്രിക്കാരി.
ഇനി ശരിക്കും ഒരുകുരുക്കുത്തിമുല്ലയുടെ ചുവടാകുമോ കാലം?

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...