Skip to main content

ഏത് രാജ്യത്തിൻ്റെ ഭരണഘടനയാണ് ഏകാന്തത



തൊട്ടിൽ എന്നും താരാട്ടെന്നും
അതിൻ്റെ ആന്ദോളനധർമ്മം പൂർത്തിയാക്കി 
ഓരോ വാക്കും മടങ്ങുന്നിടത്ത്
ഒരു ഇന്നലെ നീക്കിയിട്ട്
വെളിച്ചത്തിൻ്റെ അതിഥിപോലെ
ജനാലയിരിക്കുന്നു

ഒരു ശിൽപ്പം,
ബുദ്ധനെ സംശയിക്കുന്നത് പോലെ
ഞാൻ എൻ്റെ നിശ്ചലതയെ സംശയിച്ചു
തുടങ്ങുകയായിരുന്നു

പുറത്ത്,
കുലകുലയായി പിടിച്ചുകിടക്കും,
മുമ്പ് എന്ന വാക്കിൻ്റെ കണ്ണിമാങ്ങകൾ
പൂക്കുലകൾക്കിടയിൽ തോറ്റിവരും
ഗൃഹാതുരത്തങ്ങൾക്കരികിൽ
കൗമാരത്തിൻ്റെ എത്തിനോക്കിക്കുരുവി

കണ്ടിട്ടുണ്ടോ തുടക്കത്തിൻ്റെ
അഴികളുള്ള ജനാല

ജനലഴികൾക്കരികിൽ
ഉടൽ ഒരു തൂവാലയാകും വീട്
മേഘങ്ങൾ,
പലായനവിഗ്രഹങ്ങൾ
ആകാശം നിശ്ചലതയുടെ ജങ്കാർ

അയയിൽ ഇറ്റുവീഴും തുള്ളികൾക്കരികിൽ
കഴുകിയിട്ട ലുങ്കി

മടങ്ങിപ്പോക്കുകളുടെ 
കളം കളം ലുങ്കിയിൽ നിന്ന് മടങ്ങിപ്പോകുവാൻ
ഇനിയും കൂട്ടാക്കാത്ത അതിലെ ഒരു കളം

അത് ഉടുത്ത് അഴിച്ചിട്ട
പെയ്ത്ത് വണ്ണമുള്ള ഉടൽ
പുരയ്ക്ക് വെളിയിൽ
ഒരു പക്ഷേ ജനൽ ഉടുത്തിട്ട് 
അഴിച്ചിട്ട വീട് പോലെ പകൽ

മുറ്റത്ത്
മഴ നനഞ്ഞ മാവിലകൾക്കരികിൽ
ഊരിയെടുക്കാവുന്ന വിധം
ഇറ്റുവീഴും മഴത്തുള്ളികൾ

മഴയുടെ പെയ്ത്ത്ബോർഡ് കഴിഞ്ഞാൽ
മഴയിലേക്കുള്ള ദൂരം കുറിച്ചിട്ട
മഴയുടെ മൈൽക്കുറ്റിയായി

തെരുവിന് പുറത്ത് നിറയും മാവിലയും ആലിലകളും

മൈനയിൽ,
നീലപൊന്മാനിൽ പൊതിഞ്ഞ്
മാവിലയിൽ ഒഴുക്കിവിടും
മഞ്ഞയിൽ നീലകലർന്ന ഒരുവാക്ക്
ഒരു പക്ഷേ പക്ഷിയായിട്ടുണ്ടാവണം
എന്നെങ്കിലും

എല്ലാ വാക്കുകളും മുറിഞ്ഞത്
നീക്കിവെക്കുവാൻ ആരുമില്ലാത്ത വിധം
തത്തമ്മക്കുരുവുള്ള എൻ്റെ ഭാഷ

തണ്ണിമത്തൻ മുറിച്ച് 
അതിലൊരുഭാഗം
മുന്നിലേക്ക് നീക്കിവെക്കുംമ്പോലെ
വെയിൽ നാലായി മുറിക്കുന്നു
പകലിൻ്റെ കുരുവുള്ള ഒരു ഭാഗം
സൂര്യന് മുന്നിലേക്ക് നീക്കിനീക്കി വെയ്ക്കുന്നു

മാവിലയിൽ എടുത്ത ഉമിക്കരി പോലെ
കാലം മാവിലയിൽ എടുക്കും ഭാഷ 
മാവിലകളിൽ അതിൻ്റെ ഒഴുകിപ്പോക്ക്

പുറത്ത്
എപ്പോഴും സ്തുതിയുള്ള ഭാഷ
ചെറുപ്പക്കാരായ വാക്കുകളെ
ആരോ ഒരാൾ എന്നോ
കുമ്പസാരക്കൂട്ടിലേക്ക് ആനയിച്ചിട്ടുണ്ട്
ഉറപ്പ്

ഒരു മരം, 
ചില്ല അകത്തേക്ക് എടുക്കുമ്പോലെ
ഒരു പക്ഷേ സൂര്യൻ്റെ ഒരു ഗൂഡാലോചന
പകലാവുന്നത് പോലെ
ഗൂഢാലോചനകളുടെ ഒരു ചാരുകസേരയാകും പകൽ

ജാലകം നനച്ച് വിരിച്ച്
കലഹക്കല്ലുകൾ വെച്ച്
പേജ്നമ്പരുകളുടെ കൊക്കുകൾ
താളുകളിലേക്ക് ഊളിയിട്ട്
കവിത തുളുമ്പും ഒരു വാക്ക്
കൊത്തിയെടുത്ത് വിഴുങ്ങുന്നു
എൻ്റെ ഭാഷയും പക്ഷികളും

ആത്മാഭിമാനത്തിൻ്റെ ഇലകൊഴിച്ചി മരം

ഒരു കല്ലും വീഴാനിടയില്ലാത്തിടത്ത്
നോട്ടം കൊണ്ട് 
ഒരോളം സൃഷ്ടിക്കുവാനാകും നിശ്ചലതയുടെ ജലമാകും ജാലകം

നിശ്ചലതയുടെ നാലുമണിപ്പൂക്കൾ
വിരിയുന്നതിൻ്റെ അനിശ്ചിതത്ത്വത്തെ
എല്ലാ ചലനങ്ങളിലും തൊടും സമയത്തിൻ്റെ സൂചിയാക്കി
കൃത്യമെന്ന വാക്കിന് മുന്നിലും പിന്നിലും
ചാലിച്ച്, ഒരു പക്ഷേ കൂർപ്പിച്ചും

കൂർപ്പുകളുടെ സ്വയംജലം
മുറിവുകളുടെ ഘടികാരം
റിഹേഴ്സൽ കഴിഞ്ഞ തീവണ്ടികൾ,
ഷോട്ടിന് തയ്യാറായി നിൽക്കുന്ന
നടീനടൻമാരെപ്പോലെ

ഉടൽ പെൻഡുലത്തിൻ്റെ ചമയങ്ങളിടുന്നു
ആട്ടങ്ങൾക്ക് പിന്നിൽ
തിരശ്ശീലകൾ കാന്തങ്ങൾ

ദൈവത്തിൻ്റെ തീരുമാനമെടുക്കും പക്ഷി
അതിൻ്റ ചതുരകടലാസുതുണ്ടുകളിൽ
പറക്കാവുന്ന വിധവും
നനയാവുന്ന വിധവും
ഒരുപ്രക്ഷേ ചിലച്ചിട്ടുണ്ടാവണം
എന്നെങ്കിലും

സമഗ്രം എന്ന വാക്യഘടനക്കും താഴെ ആത്മീയം എന്ന 
പദത്തിനും സമാന്തരമായി,
ഒരുപക്ഷേ മേഘോൽപ്പത്തിയിൽ
തൊടുംവിധം

വീണ്ടും വീണ്ടും 
ഒരു പ്രവചനങ്ങളും ശ്രദ്ധിക്കാത്ത 
ഒരു എക്സിറ്റ്പോൾ ജീവിയാകുകയാവണം ഉടൽ

അഴികളുള്ള ജാലകം,
വെയിൽവരുമ്പോഴെല്ലാം സത്യപ്രതിജ്ഞ ചെയ്യുമ്പോലെ

വിരലോരങ്ങളിൽ 
ചേർത്ത്പിടിക്കലിൻ്റെ ഭരണഘടന
വീടിന്നപ്പുറം ഉടൽ,
ഏകാന്തതയുടെ അംബേദ്ക്കർ

ആകാശമായതാവണം
ഗ്രാമമെന്ന പക്ഷിയെടുക്കും ഇടവേള
തുറക്കുന്ന പുസ്തകത്തിൻ്റെ ആദ്യതാളിൽ നിന്നും പറന്ന് പൊങ്ങും
ഭരണഘടനപ്പക്ഷികൾ

വിശ്വസിക്കണം
നെഞ്ചോട് ചേർത്ത്
ഒരബേദ്ക്കർ ഏകാന്തത
എൻ്റെ രാജ്യത്തെ ഭരണഘടന 
കൊണ്ട് നടക്കുന്നുണ്ടാവണം
വളരെ നിശ്ശബ്ദമായി

കേട്ടിട്ടുണ്ടോ വളരുന്ന നിശ്ശബ്ദത?

കാണാം
വെയിൽകടന്നുവരും ജനാലവീട്,
ഭരണഘടന നെഞ്ചോട്ചേർത്തുപിടിച്ച
അംബേദ്ക്കറുടെ ചിത്രം
വീടിനോട് ചേർത്തുപിടിക്കുകയാവണം
ഓരോ ജനാലയും.

Comments

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

മഴവട്ട്

വെറുമൊരു മഴക്കോള്  കാണുമ്പോൾ കൈവിട്ടു മാനത്തേയ്ക്ക്‌  പോകുന്ന മനസ്സ് തട്ടി തിരിച്ചു വരുന്നത്  നിന്നടുത്തേയ്ക്കാണ് പിന്നെ നിന്റെ കൈപിടിച്ച് ഒരേ വികാരത്തോടെ മഴയെ പ്രണയിച്ചു പ്രകോപിപ്പിക്കുകയാണ് നമ്മൾ ആ പ്രലോഭനത്തിൽ താഴേയ്ക്ക് വീണു പോകുന്ന തുള്ളികളിൽ ചവിട്ടി മഴയുടെ മുകളിലേയ്ക്ക് കയറിപോകുന്നത് നമ്മൾ ഒരുമിച്ചാണ് അപ്പോൾ വഴുതി വീഴാതെ പിടിക്കുവാൻ നീട്ടുന്ന  കൈകളുടെ  തിളക്കം വെട്ടിത്തിളങ്ങുന്ന മിന്നലാവുകയാണ്  മാഞ്ഞുപോകുവാൻ മടിച്ചു നെഞ്ചിടിപ്പോടെ മാനത്ത് പിടിച്ചു നില്ക്കുവാൻ ശ്രമിക്കുന്ന മിന്നലിന്റെ ആശങ്ക ഇടിയാവുകയാണ് നമ്മൾ മുകളിലെത്തി കഴിയുമ്പോൾ  പെയ്തുകൊണ്ടിരിക്കുന്ന മഴ നാണിച്ചു നിന്ന് പോവുകയാണ് പാതി പെയ്ത മഴത്തുള്ളികൾ താഴെ വീഴുവാനാകാതെ ആകാശത്ത് നിശ്ചല ദൃശ്യമാവുകയാണ് മഴ കീറി ഒട്ടിച്ച ആകാശം എന്ന് അടക്കം പറയുന്ന നമ്മൾ മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ മാഞ്ഞു പോകുവാനാകാതെ ആകാശത്ത് ഒട്ടിപ്പോവുകയാണ് കേട്ടെഴുത്തിൽ അക്ഷരം തെറ്റിച്ച നക്ഷത്രങ്ങൾക്ക്           വെളിച്ചം ഇമ്പോസിഷൻ എഴുതാൻ കൊടുത...