Skip to main content

ഏത് രാജ്യത്തിൻ്റെ ഭരണഘടനയാണ് ഏകാന്തത



തൊട്ടിൽ എന്നും താരാട്ടെന്നും
അതിൻ്റെ ആന്ദോളനധർമ്മം പൂർത്തിയാക്കി 
ഓരോ വാക്കും മടങ്ങുന്നിടത്ത്
ഒരു ഇന്നലെ നീക്കിയിട്ട്
വെളിച്ചത്തിൻ്റെ അതിഥിപോലെ
ജനാലയിരിക്കുന്നു

ഒരു ശിൽപ്പം,
ബുദ്ധനെ സംശയിക്കുന്നത് പോലെ
ഞാൻ എൻ്റെ നിശ്ചലതയെ സംശയിച്ചു
തുടങ്ങുകയായിരുന്നു

പുറത്ത്,
കുലകുലയായി പിടിച്ചുകിടക്കും,
മുമ്പ് എന്ന വാക്കിൻ്റെ കണ്ണിമാങ്ങകൾ
പൂക്കുലകൾക്കിടയിൽ തോറ്റിവരും
ഗൃഹാതുരത്തങ്ങൾക്കരികിൽ
കൗമാരത്തിൻ്റെ എത്തിനോക്കിക്കുരുവി

കണ്ടിട്ടുണ്ടോ തുടക്കത്തിൻ്റെ
അഴികളുള്ള ജനാല

ജനലഴികൾക്കരികിൽ
ഉടൽ ഒരു തൂവാലയാകും വീട്
മേഘങ്ങൾ,
പലായനവിഗ്രഹങ്ങൾ
ആകാശം നിശ്ചലതയുടെ ജങ്കാർ

അയയിൽ ഇറ്റുവീഴും തുള്ളികൾക്കരികിൽ
കഴുകിയിട്ട ലുങ്കി

മടങ്ങിപ്പോക്കുകളുടെ 
കളം കളം ലുങ്കിയിൽ നിന്ന് മടങ്ങിപ്പോകുവാൻ
ഇനിയും കൂട്ടാക്കാത്ത അതിലെ ഒരു കളം

അത് ഉടുത്ത് അഴിച്ചിട്ട
പെയ്ത്ത് വണ്ണമുള്ള ഉടൽ
പുരയ്ക്ക് വെളിയിൽ
ഒരു പക്ഷേ ജനൽ ഉടുത്തിട്ട് 
അഴിച്ചിട്ട വീട് പോലെ പകൽ

മുറ്റത്ത്
മഴ നനഞ്ഞ മാവിലകൾക്കരികിൽ
ഊരിയെടുക്കാവുന്ന വിധം
ഇറ്റുവീഴും മഴത്തുള്ളികൾ

മഴയുടെ പെയ്ത്ത്ബോർഡ് കഴിഞ്ഞാൽ
മഴയിലേക്കുള്ള ദൂരം കുറിച്ചിട്ട
മഴയുടെ മൈൽക്കുറ്റിയായി

തെരുവിന് പുറത്ത് നിറയും മാവിലയും ആലിലകളും

മൈനയിൽ,
നീലപൊന്മാനിൽ പൊതിഞ്ഞ്
മാവിലയിൽ ഒഴുക്കിവിടും
മഞ്ഞയിൽ നീലകലർന്ന ഒരുവാക്ക്
ഒരു പക്ഷേ പക്ഷിയായിട്ടുണ്ടാവണം
എന്നെങ്കിലും

എല്ലാ വാക്കുകളും മുറിഞ്ഞത്
നീക്കിവെക്കുവാൻ ആരുമില്ലാത്ത വിധം
തത്തമ്മക്കുരുവുള്ള എൻ്റെ ഭാഷ

തണ്ണിമത്തൻ മുറിച്ച് 
അതിലൊരുഭാഗം
മുന്നിലേക്ക് നീക്കിവെക്കുംമ്പോലെ
വെയിൽ നാലായി മുറിക്കുന്നു
പകലിൻ്റെ കുരുവുള്ള ഒരു ഭാഗം
സൂര്യന് മുന്നിലേക്ക് നീക്കിനീക്കി വെയ്ക്കുന്നു

മാവിലയിൽ എടുത്ത ഉമിക്കരി പോലെ
കാലം മാവിലയിൽ എടുക്കും ഭാഷ 
മാവിലകളിൽ അതിൻ്റെ ഒഴുകിപ്പോക്ക്

പുറത്ത്
എപ്പോഴും സ്തുതിയുള്ള ഭാഷ
ചെറുപ്പക്കാരായ വാക്കുകളെ
ആരോ ഒരാൾ എന്നോ
കുമ്പസാരക്കൂട്ടിലേക്ക് ആനയിച്ചിട്ടുണ്ട്
ഉറപ്പ്

ഒരു മരം, 
ചില്ല അകത്തേക്ക് എടുക്കുമ്പോലെ
ഒരു പക്ഷേ സൂര്യൻ്റെ ഒരു ഗൂഡാലോചന
പകലാവുന്നത് പോലെ
ഗൂഢാലോചനകളുടെ ഒരു ചാരുകസേരയാകും പകൽ

ജാലകം നനച്ച് വിരിച്ച്
കലഹക്കല്ലുകൾ വെച്ച്
പേജ്നമ്പരുകളുടെ കൊക്കുകൾ
താളുകളിലേക്ക് ഊളിയിട്ട്
കവിത തുളുമ്പും ഒരു വാക്ക്
കൊത്തിയെടുത്ത് വിഴുങ്ങുന്നു
എൻ്റെ ഭാഷയും പക്ഷികളും

ആത്മാഭിമാനത്തിൻ്റെ ഇലകൊഴിച്ചി മരം

ഒരു കല്ലും വീഴാനിടയില്ലാത്തിടത്ത്
നോട്ടം കൊണ്ട് 
ഒരോളം സൃഷ്ടിക്കുവാനാകും നിശ്ചലതയുടെ ജലമാകും ജാലകം

നിശ്ചലതയുടെ നാലുമണിപ്പൂക്കൾ
വിരിയുന്നതിൻ്റെ അനിശ്ചിതത്ത്വത്തെ
എല്ലാ ചലനങ്ങളിലും തൊടും സമയത്തിൻ്റെ സൂചിയാക്കി
കൃത്യമെന്ന വാക്കിന് മുന്നിലും പിന്നിലും
ചാലിച്ച്, ഒരു പക്ഷേ കൂർപ്പിച്ചും

കൂർപ്പുകളുടെ സ്വയംജലം
മുറിവുകളുടെ ഘടികാരം
റിഹേഴ്സൽ കഴിഞ്ഞ തീവണ്ടികൾ,
ഷോട്ടിന് തയ്യാറായി നിൽക്കുന്ന
നടീനടൻമാരെപ്പോലെ

ഉടൽ പെൻഡുലത്തിൻ്റെ ചമയങ്ങളിടുന്നു
ആട്ടങ്ങൾക്ക് പിന്നിൽ
തിരശ്ശീലകൾ കാന്തങ്ങൾ

ദൈവത്തിൻ്റെ തീരുമാനമെടുക്കും പക്ഷി
അതിൻ്റ ചതുരകടലാസുതുണ്ടുകളിൽ
പറക്കാവുന്ന വിധവും
നനയാവുന്ന വിധവും
ഒരുപ്രക്ഷേ ചിലച്ചിട്ടുണ്ടാവണം
എന്നെങ്കിലും

സമഗ്രം എന്ന വാക്യഘടനക്കും താഴെ ആത്മീയം എന്ന 
പദത്തിനും സമാന്തരമായി,
ഒരുപക്ഷേ മേഘോൽപ്പത്തിയിൽ
തൊടുംവിധം

വീണ്ടും വീണ്ടും 
ഒരു പ്രവചനങ്ങളും ശ്രദ്ധിക്കാത്ത 
ഒരു എക്സിറ്റ്പോൾ ജീവിയാകുകയാവണം ഉടൽ

അഴികളുള്ള ജാലകം,
വെയിൽവരുമ്പോഴെല്ലാം സത്യപ്രതിജ്ഞ ചെയ്യുമ്പോലെ

വിരലോരങ്ങളിൽ 
ചേർത്ത്പിടിക്കലിൻ്റെ ഭരണഘടന
വീടിന്നപ്പുറം ഉടൽ,
ഏകാന്തതയുടെ അംബേദ്ക്കർ

ആകാശമായതാവണം
ഗ്രാമമെന്ന പക്ഷിയെടുക്കും ഇടവേള
തുറക്കുന്ന പുസ്തകത്തിൻ്റെ ആദ്യതാളിൽ നിന്നും പറന്ന് പൊങ്ങും
ഭരണഘടനപ്പക്ഷികൾ

വിശ്വസിക്കണം
നെഞ്ചോട് ചേർത്ത്
ഒരബേദ്ക്കർ ഏകാന്തത
എൻ്റെ രാജ്യത്തെ ഭരണഘടന 
കൊണ്ട് നടക്കുന്നുണ്ടാവണം
വളരെ നിശ്ശബ്ദമായി

കേട്ടിട്ടുണ്ടോ വളരുന്ന നിശ്ശബ്ദത?

കാണാം
വെയിൽകടന്നുവരും ജനാലവീട്,
ഭരണഘടന നെഞ്ചോട്ചേർത്തുപിടിച്ച
അംബേദ്ക്കറുടെ ചിത്രം
വീടിനോട് ചേർത്തുപിടിക്കുകയാവണം
ഓരോ ജനാലയും.

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...