Skip to main content

ഏത് രാജ്യത്തിൻ്റെ ഭരണഘടനയാണ് ഏകാന്തത



തൊട്ടിൽ എന്നും താരാട്ടെന്നും
അതിൻ്റെ ആന്ദോളനധർമ്മം പൂർത്തിയാക്കി 
ഓരോ വാക്കും മടങ്ങുന്നിടത്ത്
ഒരു ഇന്നലെ നീക്കിയിട്ട്
വെളിച്ചത്തിൻ്റെ അതിഥിപോലെ
ജനാലയിരിക്കുന്നു

ഒരു ശിൽപ്പം,
ബുദ്ധനെ സംശയിക്കുന്നത് പോലെ
ഞാൻ എൻ്റെ നിശ്ചലതയെ സംശയിച്ചു
തുടങ്ങുകയായിരുന്നു

പുറത്ത്,
കുലകുലയായി പിടിച്ചുകിടക്കും,
മുമ്പ് എന്ന വാക്കിൻ്റെ കണ്ണിമാങ്ങകൾ
പൂക്കുലകൾക്കിടയിൽ തോറ്റിവരും
ഗൃഹാതുരത്തങ്ങൾക്കരികിൽ
കൗമാരത്തിൻ്റെ എത്തിനോക്കിക്കുരുവി

കണ്ടിട്ടുണ്ടോ തുടക്കത്തിൻ്റെ
അഴികളുള്ള ജനാല

ജനലഴികൾക്കരികിൽ
ഉടൽ ഒരു തൂവാലയാകും വീട്
മേഘങ്ങൾ,
പലായനവിഗ്രഹങ്ങൾ
ആകാശം നിശ്ചലതയുടെ ജങ്കാർ

അയയിൽ ഇറ്റുവീഴും തുള്ളികൾക്കരികിൽ
കഴുകിയിട്ട ലുങ്കി

മടങ്ങിപ്പോക്കുകളുടെ 
കളം കളം ലുങ്കിയിൽ നിന്ന് മടങ്ങിപ്പോകുവാൻ
ഇനിയും കൂട്ടാക്കാത്ത അതിലെ ഒരു കളം

അത് ഉടുത്ത് അഴിച്ചിട്ട
പെയ്ത്ത് വണ്ണമുള്ള ഉടൽ
പുരയ്ക്ക് വെളിയിൽ
ഒരു പക്ഷേ ജനൽ ഉടുത്തിട്ട് 
അഴിച്ചിട്ട വീട് പോലെ പകൽ

മുറ്റത്ത്
മഴ നനഞ്ഞ മാവിലകൾക്കരികിൽ
ഊരിയെടുക്കാവുന്ന വിധം
ഇറ്റുവീഴും മഴത്തുള്ളികൾ

മഴയുടെ പെയ്ത്ത്ബോർഡ് കഴിഞ്ഞാൽ
മഴയിലേക്കുള്ള ദൂരം കുറിച്ചിട്ട
മഴയുടെ മൈൽക്കുറ്റിയായി

തെരുവിന് പുറത്ത് നിറയും മാവിലയും ആലിലകളും

മൈനയിൽ,
നീലപൊന്മാനിൽ പൊതിഞ്ഞ്
മാവിലയിൽ ഒഴുക്കിവിടും
മഞ്ഞയിൽ നീലകലർന്ന ഒരുവാക്ക്
ഒരു പക്ഷേ പക്ഷിയായിട്ടുണ്ടാവണം
എന്നെങ്കിലും

എല്ലാ വാക്കുകളും മുറിഞ്ഞത്
നീക്കിവെക്കുവാൻ ആരുമില്ലാത്ത വിധം
തത്തമ്മക്കുരുവുള്ള എൻ്റെ ഭാഷ

തണ്ണിമത്തൻ മുറിച്ച് 
അതിലൊരുഭാഗം
മുന്നിലേക്ക് നീക്കിവെക്കുംമ്പോലെ
വെയിൽ നാലായി മുറിക്കുന്നു
പകലിൻ്റെ കുരുവുള്ള ഒരു ഭാഗം
സൂര്യന് മുന്നിലേക്ക് നീക്കിനീക്കി വെയ്ക്കുന്നു

മാവിലയിൽ എടുത്ത ഉമിക്കരി പോലെ
കാലം മാവിലയിൽ എടുക്കും ഭാഷ 
മാവിലകളിൽ അതിൻ്റെ ഒഴുകിപ്പോക്ക്

പുറത്ത്
എപ്പോഴും സ്തുതിയുള്ള ഭാഷ
ചെറുപ്പക്കാരായ വാക്കുകളെ
ആരോ ഒരാൾ എന്നോ
കുമ്പസാരക്കൂട്ടിലേക്ക് ആനയിച്ചിട്ടുണ്ട്
ഉറപ്പ്

ഒരു മരം, 
ചില്ല അകത്തേക്ക് എടുക്കുമ്പോലെ
ഒരു പക്ഷേ സൂര്യൻ്റെ ഒരു ഗൂഡാലോചന
പകലാവുന്നത് പോലെ
ഗൂഢാലോചനകളുടെ ഒരു ചാരുകസേരയാകും പകൽ

ജാലകം നനച്ച് വിരിച്ച്
കലഹക്കല്ലുകൾ വെച്ച്
പേജ്നമ്പരുകളുടെ കൊക്കുകൾ
താളുകളിലേക്ക് ഊളിയിട്ട്
കവിത തുളുമ്പും ഒരു വാക്ക്
കൊത്തിയെടുത്ത് വിഴുങ്ങുന്നു
എൻ്റെ ഭാഷയും പക്ഷികളും

ആത്മാഭിമാനത്തിൻ്റെ ഇലകൊഴിച്ചി മരം

ഒരു കല്ലും വീഴാനിടയില്ലാത്തിടത്ത്
നോട്ടം കൊണ്ട് 
ഒരോളം സൃഷ്ടിക്കുവാനാകും നിശ്ചലതയുടെ ജലമാകും ജാലകം

നിശ്ചലതയുടെ നാലുമണിപ്പൂക്കൾ
വിരിയുന്നതിൻ്റെ അനിശ്ചിതത്ത്വത്തെ
എല്ലാ ചലനങ്ങളിലും തൊടും സമയത്തിൻ്റെ സൂചിയാക്കി
കൃത്യമെന്ന വാക്കിന് മുന്നിലും പിന്നിലും
ചാലിച്ച്, ഒരു പക്ഷേ കൂർപ്പിച്ചും

കൂർപ്പുകളുടെ സ്വയംജലം
മുറിവുകളുടെ ഘടികാരം
റിഹേഴ്സൽ കഴിഞ്ഞ തീവണ്ടികൾ,
ഷോട്ടിന് തയ്യാറായി നിൽക്കുന്ന
നടീനടൻമാരെപ്പോലെ

ഉടൽ പെൻഡുലത്തിൻ്റെ ചമയങ്ങളിടുന്നു
ആട്ടങ്ങൾക്ക് പിന്നിൽ
തിരശ്ശീലകൾ കാന്തങ്ങൾ

ദൈവത്തിൻ്റെ തീരുമാനമെടുക്കും പക്ഷി
അതിൻ്റ ചതുരകടലാസുതുണ്ടുകളിൽ
പറക്കാവുന്ന വിധവും
നനയാവുന്ന വിധവും
ഒരുപ്രക്ഷേ ചിലച്ചിട്ടുണ്ടാവണം
എന്നെങ്കിലും

സമഗ്രം എന്ന വാക്യഘടനക്കും താഴെ ആത്മീയം എന്ന 
പദത്തിനും സമാന്തരമായി,
ഒരുപക്ഷേ മേഘോൽപ്പത്തിയിൽ
തൊടുംവിധം

വീണ്ടും വീണ്ടും 
ഒരു പ്രവചനങ്ങളും ശ്രദ്ധിക്കാത്ത 
ഒരു എക്സിറ്റ്പോൾ ജീവിയാകുകയാവണം ഉടൽ

അഴികളുള്ള ജാലകം,
വെയിൽവരുമ്പോഴെല്ലാം സത്യപ്രതിജ്ഞ ചെയ്യുമ്പോലെ

വിരലോരങ്ങളിൽ 
ചേർത്ത്പിടിക്കലിൻ്റെ ഭരണഘടന
വീടിന്നപ്പുറം ഉടൽ,
ഏകാന്തതയുടെ അംബേദ്ക്കർ

ആകാശമായതാവണം
ഗ്രാമമെന്ന പക്ഷിയെടുക്കും ഇടവേള
തുറക്കുന്ന പുസ്തകത്തിൻ്റെ ആദ്യതാളിൽ നിന്നും പറന്ന് പൊങ്ങും
ഭരണഘടനപ്പക്ഷികൾ

വിശ്വസിക്കണം
നെഞ്ചോട് ചേർത്ത്
ഒരബേദ്ക്കർ ഏകാന്തത
എൻ്റെ രാജ്യത്തെ ഭരണഘടന 
കൊണ്ട് നടക്കുന്നുണ്ടാവണം
വളരെ നിശ്ശബ്ദമായി

കേട്ടിട്ടുണ്ടോ വളരുന്ന നിശ്ശബ്ദത?

കാണാം
വെയിൽകടന്നുവരും ജനാലവീട്,
ഭരണഘടന നെഞ്ചോട്ചേർത്തുപിടിച്ച
അംബേദ്ക്കറുടെ ചിത്രം
വീടിനോട് ചേർത്തുപിടിക്കുകയാവണം
ഓരോ ജനാലയും.

Comments

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...