Skip to main content

ഏത് രാജ്യത്തിൻ്റെ ഭരണഘടനയാണ് ഏകാന്തത



തൊട്ടിൽ എന്നും താരാട്ടെന്നും
അതിൻ്റെ ആന്ദോളനധർമ്മം പൂർത്തിയാക്കി 
ഓരോ വാക്കും മടങ്ങുന്നിടത്ത്
ഒരു ഇന്നലെ നീക്കിയിട്ട്
വെളിച്ചത്തിൻ്റെ അതിഥിപോലെ
ജനാലയിരിക്കുന്നു

ഒരു ശിൽപ്പം,
ബുദ്ധനെ സംശയിക്കുന്നത് പോലെ
ഞാൻ എൻ്റെ നിശ്ചലതയെ സംശയിച്ചു
തുടങ്ങുകയായിരുന്നു

പുറത്ത്,
കുലകുലയായി പിടിച്ചുകിടക്കും,
മുമ്പ് എന്ന വാക്കിൻ്റെ കണ്ണിമാങ്ങകൾ
പൂക്കുലകൾക്കിടയിൽ തോറ്റിവരും
ഗൃഹാതുരത്തങ്ങൾക്കരികിൽ
കൗമാരത്തിൻ്റെ എത്തിനോക്കിക്കുരുവി

കണ്ടിട്ടുണ്ടോ തുടക്കത്തിൻ്റെ
അഴികളുള്ള ജനാല

ജനലഴികൾക്കരികിൽ
ഉടൽ ഒരു തൂവാലയാകും വീട്
മേഘങ്ങൾ,
പലായനവിഗ്രഹങ്ങൾ
ആകാശം നിശ്ചലതയുടെ ജങ്കാർ

അയയിൽ ഇറ്റുവീഴും തുള്ളികൾക്കരികിൽ
കഴുകിയിട്ട ലുങ്കി

മടങ്ങിപ്പോക്കുകളുടെ 
കളം കളം ലുങ്കിയിൽ നിന്ന് മടങ്ങിപ്പോകുവാൻ
ഇനിയും കൂട്ടാക്കാത്ത അതിലെ ഒരു കളം

അത് ഉടുത്ത് അഴിച്ചിട്ട
പെയ്ത്ത് വണ്ണമുള്ള ഉടൽ
പുരയ്ക്ക് വെളിയിൽ
ഒരു പക്ഷേ ജനൽ ഉടുത്തിട്ട് 
അഴിച്ചിട്ട വീട് പോലെ പകൽ

മുറ്റത്ത്
മഴ നനഞ്ഞ മാവിലകൾക്കരികിൽ
ഊരിയെടുക്കാവുന്ന വിധം
ഇറ്റുവീഴും മഴത്തുള്ളികൾ

മഴയുടെ പെയ്ത്ത്ബോർഡ് കഴിഞ്ഞാൽ
മഴയിലേക്കുള്ള ദൂരം കുറിച്ചിട്ട
മഴയുടെ മൈൽക്കുറ്റിയായി

തെരുവിന് പുറത്ത് നിറയും മാവിലയും ആലിലകളും

മൈനയിൽ,
നീലപൊന്മാനിൽ പൊതിഞ്ഞ്
മാവിലയിൽ ഒഴുക്കിവിടും
മഞ്ഞയിൽ നീലകലർന്ന ഒരുവാക്ക്
ഒരു പക്ഷേ പക്ഷിയായിട്ടുണ്ടാവണം
എന്നെങ്കിലും

എല്ലാ വാക്കുകളും മുറിഞ്ഞത്
നീക്കിവെക്കുവാൻ ആരുമില്ലാത്ത വിധം
തത്തമ്മക്കുരുവുള്ള എൻ്റെ ഭാഷ

തണ്ണിമത്തൻ മുറിച്ച് 
അതിലൊരുഭാഗം
മുന്നിലേക്ക് നീക്കിവെക്കുംമ്പോലെ
വെയിൽ നാലായി മുറിക്കുന്നു
പകലിൻ്റെ കുരുവുള്ള ഒരു ഭാഗം
സൂര്യന് മുന്നിലേക്ക് നീക്കിനീക്കി വെയ്ക്കുന്നു

മാവിലയിൽ എടുത്ത ഉമിക്കരി പോലെ
കാലം മാവിലയിൽ എടുക്കും ഭാഷ 
മാവിലകളിൽ അതിൻ്റെ ഒഴുകിപ്പോക്ക്

പുറത്ത്
എപ്പോഴും സ്തുതിയുള്ള ഭാഷ
ചെറുപ്പക്കാരായ വാക്കുകളെ
ആരോ ഒരാൾ എന്നോ
കുമ്പസാരക്കൂട്ടിലേക്ക് ആനയിച്ചിട്ടുണ്ട്
ഉറപ്പ്

ഒരു മരം, 
ചില്ല അകത്തേക്ക് എടുക്കുമ്പോലെ
ഒരു പക്ഷേ സൂര്യൻ്റെ ഒരു ഗൂഡാലോചന
പകലാവുന്നത് പോലെ
ഗൂഢാലോചനകളുടെ ഒരു ചാരുകസേരയാകും പകൽ

ജാലകം നനച്ച് വിരിച്ച്
കലഹക്കല്ലുകൾ വെച്ച്
പേജ്നമ്പരുകളുടെ കൊക്കുകൾ
താളുകളിലേക്ക് ഊളിയിട്ട്
കവിത തുളുമ്പും ഒരു വാക്ക്
കൊത്തിയെടുത്ത് വിഴുങ്ങുന്നു
എൻ്റെ ഭാഷയും പക്ഷികളും

ആത്മാഭിമാനത്തിൻ്റെ ഇലകൊഴിച്ചി മരം

ഒരു കല്ലും വീഴാനിടയില്ലാത്തിടത്ത്
നോട്ടം കൊണ്ട് 
ഒരോളം സൃഷ്ടിക്കുവാനാകും നിശ്ചലതയുടെ ജലമാകും ജാലകം

നിശ്ചലതയുടെ നാലുമണിപ്പൂക്കൾ
വിരിയുന്നതിൻ്റെ അനിശ്ചിതത്ത്വത്തെ
എല്ലാ ചലനങ്ങളിലും തൊടും സമയത്തിൻ്റെ സൂചിയാക്കി
കൃത്യമെന്ന വാക്കിന് മുന്നിലും പിന്നിലും
ചാലിച്ച്, ഒരു പക്ഷേ കൂർപ്പിച്ചും

കൂർപ്പുകളുടെ സ്വയംജലം
മുറിവുകളുടെ ഘടികാരം
റിഹേഴ്സൽ കഴിഞ്ഞ തീവണ്ടികൾ,
ഷോട്ടിന് തയ്യാറായി നിൽക്കുന്ന
നടീനടൻമാരെപ്പോലെ

ഉടൽ പെൻഡുലത്തിൻ്റെ ചമയങ്ങളിടുന്നു
ആട്ടങ്ങൾക്ക് പിന്നിൽ
തിരശ്ശീലകൾ കാന്തങ്ങൾ

ദൈവത്തിൻ്റെ തീരുമാനമെടുക്കും പക്ഷി
അതിൻ്റ ചതുരകടലാസുതുണ്ടുകളിൽ
പറക്കാവുന്ന വിധവും
നനയാവുന്ന വിധവും
ഒരുപ്രക്ഷേ ചിലച്ചിട്ടുണ്ടാവണം
എന്നെങ്കിലും

സമഗ്രം എന്ന വാക്യഘടനക്കും താഴെ ആത്മീയം എന്ന 
പദത്തിനും സമാന്തരമായി,
ഒരുപക്ഷേ മേഘോൽപ്പത്തിയിൽ
തൊടുംവിധം

വീണ്ടും വീണ്ടും 
ഒരു പ്രവചനങ്ങളും ശ്രദ്ധിക്കാത്ത 
ഒരു എക്സിറ്റ്പോൾ ജീവിയാകുകയാവണം ഉടൽ

അഴികളുള്ള ജാലകം,
വെയിൽവരുമ്പോഴെല്ലാം സത്യപ്രതിജ്ഞ ചെയ്യുമ്പോലെ

വിരലോരങ്ങളിൽ 
ചേർത്ത്പിടിക്കലിൻ്റെ ഭരണഘടന
വീടിന്നപ്പുറം ഉടൽ,
ഏകാന്തതയുടെ അംബേദ്ക്കർ

ആകാശമായതാവണം
ഗ്രാമമെന്ന പക്ഷിയെടുക്കും ഇടവേള
തുറക്കുന്ന പുസ്തകത്തിൻ്റെ ആദ്യതാളിൽ നിന്നും പറന്ന് പൊങ്ങും
ഭരണഘടനപ്പക്ഷികൾ

വിശ്വസിക്കണം
നെഞ്ചോട് ചേർത്ത്
ഒരബേദ്ക്കർ ഏകാന്തത
എൻ്റെ രാജ്യത്തെ ഭരണഘടന 
കൊണ്ട് നടക്കുന്നുണ്ടാവണം
വളരെ നിശ്ശബ്ദമായി

കേട്ടിട്ടുണ്ടോ വളരുന്ന നിശ്ശബ്ദത?

കാണാം
വെയിൽകടന്നുവരും ജനാലവീട്,
ഭരണഘടന നെഞ്ചോട്ചേർത്തുപിടിച്ച
അംബേദ്ക്കറുടെ ചിത്രം
വീടിനോട് ചേർത്തുപിടിക്കുകയാവണം
ഓരോ ജനാലയും.

Comments

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...