Skip to main content

മഴ അനുഗമനം അനുസരണ ആനന്ദം എന്ന അടുപ്പ്കല്ല്

മഴയെ അനുഗമിയ്ക്കുന്നു
അനുഗമിയ്ക്കുന്നവർ ധരിയ്ക്കും
അനുസരണ ധരിച്ച്

അരക്കെട്ടിലെ തണലുൽപ്പാദിപ്പിയ്ക്കുന്ന
ഇല
അതിലെ പച്ചനിറം മറ്റൊരു നിറത്തിന്റെ
ഭിക്ഷു

ജലം കൊണ്ട് ജലം മലിനമാവുമ്പോലെ
മനുഷ്യത്തം കൊണ്ട് മനുഷ്യത്തം മലിനമായ മനുഷ്യനാവുന്നു

ഇലകൾ കൊണ്ട് ഇല മലിനമായ മരം
എന്നൊരുപമ മരത്തിന്റെ
വേരാവുന്നത് പോലെ
മണ്ണിൽ തൊട്ടു മലിനം

മലിനം എന്ന വാക്കിന്റെ പകരക്കാരനെ
കവിതകൊണ്ടുവരുന്നു

മലിനമാവുന്നില്ല കവിത
മലിനമാവുന്നില്ല വാക്കും

തൂവലുകൾ മലിനമായ
ഇരട്ടവാലൻകിളി തിരയും 
രണ്ടാമത്തെ വാക്ക്
കൂടാവുന്നു

മുന്തിരിക്കുലകൾക്കിടയിൽ
മുന്തിരിയിലയിൽ
മലിനം എന്ന വാക്കിനെ
ഊതനിറം കൊടുത്തു തൂക്കി
കവിതയിലെ ഇലവരി

വാക്കുകുടഞ്ഞു
മാലിന്യത്തിലേയ്ക്കുലഞ്ഞു
മുൾച്ചെടിയിലെ മുള്ളായിതുടർന്നു മലിനം

ഓരോ ഇലകളും കഥയാക്കി
തുടർന്നു ചെടി
മൂളിമൂളി കേട്ടു പെയ്ത്തുതുള്ളികളിൽ മഴ

കവിതകൾ
അനുഗമനം മഴ
എന്നിങ്ങനെയുണ്ടായി താളം
 
ആകൃതികളുടെ വള്ളിയിൽ
മുന്തിരിയിലകളിൽ
മഴ, അനുഗമനം, കവിത
എന്നിങ്ങനെ തുടർന്നു
തുള്ളികൾ

കുലകളിൽ
പെയ്ത്തു നിറങ്ങളിൽ
കുലമണങ്ങളിൽ
മുങ്ങിനിവർന്നു മുന്തിരി

മലിനമായ വള്ളികൾ
ശാസനയുടെ കുരുവുള്ള മുന്തിരി
മലിനം എന്ന വാക്കിന്റെ പകരക്കാരനെ മനസ്സ് കൊണ്ടുവരുന്നു
ഉടൽ അതിനേ മേയ്ക്കുന്നു

മേയുന്ന നിശ്ചലതകളേ
അലയുന്ന കലകളേ 
മേഘങ്ങൾ എന്ന് മേയ്ക്കും ചന്ദ്രൻ
ഡിസംബർ അതിന്റെ 
അലയുന്ന പുള്ളികളുള്ള ആട്

നിശ്ചലതയുടെ കലയുള്ള
പുൽച്ചാടി
അത് ചാട്ടത്തിനെ 
ഉള്ളിൽ മേയ്ക്കുന്നു
ഉടലിന് പുറത്തിരിയ്ക്കുന്നു

കുതിരമുഖമുള്ള അരക്കെട്ടുകൾ
അവയുടെ പുല്ല് തിന്നും
തൊഴുത്ത്

കാലുകളിൽ നിന്നും
കുതിരകൾ പുറപ്പെടുന്നു
കുഞ്ചിരോമങ്ങൾക്ക് താഴെ
അനുസരണകൾക്ക് താഴെ
അവ മേഞ്ഞുനടക്കുന്നു

ലായങ്ങൾ കാലുകൾ
പുല്ലുകൾ കുതിരകൾ
എന്നാണ് താളം
അത് ആദിയിൽ നിന്ന് പുറപ്പെടുന്നു

പുല്ലുകൾ കാലുകളിൽ 
മുകളിലേയ്ക്ക് കുതിരയേ
നിർമ്മിയ്ക്കുന്നു
താഴേയ്ക്ക് മേച്ചിൽപ്പുറങ്ങളിലേയ്ക്ക് നടത്തുന്നു

ജീനിവളളികൾക്ക് താഴെ
ഓട്ടം എന്ന ലായമണമുള്ള ചതുരത്തിനുള്ളിൽ 
നിലനിർത്തുന്നു

നിശ്ചലതയുടെ 
അറുപത്തിനാലുകലകൾ
എന്ന് ചന്ദ്രൻ കുതിരയ്ക്കരികിൽ
ഒഴുക്കിന്റേയും എന്ന് തിരിച്ച്
കുതിര

അലസരാകുവാൻ മിന്നാംമിന്നികളെ
പഠിപ്പിയ്ക്കുന്ന രാത്രി
ഞാൻ അലസതയുടെ അറ്റത്ത്
നക്ഷത്രങ്ങൾ വരച്ച് തൂക്കുന്നു

പുൽച്ചാടികളെ എഴുന്നെള്ളിയ്ക്കും
ക്ഷേത്രമാവും അരക്കെട്ട്

നിശ്ചലത മലിനമായ പുൽച്ചാടി
മലിനത്തിന്റെ കല ചന്ദ്രനോളം മാനത്ത് 

മലിനം എന്ന വാക്ക് 
കവിതയിലെ കാക്കകൾ വന്ന്
കൊത്തികൊത്തി തിന്നുന്നു
അവ പറക്കുന്നില്ല എന്നുറപ്പിയ്ക്കുന്നു
നടക്കുന്നു

അനുസരണയുടെ കറുത്തനിറത്തിന്റെ
അറ്റത്ത് പറക്കുന്നത്
മറച്ച് കാക്കകൾ

പങ്കെടുക്കലുകളുടെ കായകളുളള
ഭാഷയുടെ നെല്ലിയുലുക്കലുകൾ
അതിലെ
ഒരു പുറം അലസം
മറുപുറം ഇന്നലെ
എന്ന ഒരില

അതിലെ ഇന്നലെയുടെ മിനുസമുള്ള
ഒരിലയുടെ കൊഴിച്ചിലിൽ പങ്കെടുത്തുതുടങ്ങുന്നു
അതും പതിയേ

സാവകാശം എന്ന വാക്ക് കൊണ്ട്
മറച്ചിട്ടുണ്ട് ഇല അതിന്റെ ഇന്നലെ
ആനന്ദം എന്ന വാക്കുകൊണ്ട് നിർത്തുന്നുമില്ല കൊഴിച്ചിൽ

മനുഷ്യൻ എന്ന വാക്കുകൊണ്ടലങ്കരിയ്ക്കുന്നു
മലിനം എന്ന വാക്കിന്റെ പകരക്കാരനാവുന്നു

തിരകൾ മുന്നിലേയ്ക്ക് വരുമ്പോൾ
പിന്നിലേയ്ക്ക് പോകും 
ഉടലിലെ കടൽമണഗ്രന്ധികൾ പോലെ
പങ്കെടുപ്പുകളാണ് ഉടൽ നിറയേ

ജനാധിപത്യം പോലെ 
അത് നിർവ്വചിക്കപ്പെടുന്നു
നോവുകൾ കൊണ്ട്
നോവുകൾക്ക് വേണ്ടി
നോവുകളാൽ എന്നാണ് താളം

ഏതാണ്ട് 
അങ്ങിനെയൊക്കെ തന്നെയാണ്
മനുഷ്യനും
മാലിന്യവും
ഇടകലർന്ന് തങ്ങളിൽ താളത്തിൽ

ഒരുവിധത്തിൽ പറഞ്ഞാൽ
ഓർമ്മയൊഴിച്ച് കത്തിയ്ക്കുകയാണ്
മനപ്പൂർവ്വം
കണക്കുക്കൂട്ടലുകൾ എന്നോ കടലെടുത്ത
നിശ്ശബ്ദകുലത്തിന്റെ
കൃഷ്ണൻ എന്ന 
മയിൽപ്പീലിവെച്ച ട്രാജക്റ്ററി

ഭരണഘടനാഗ്രന്ധികൾ പൂക്കുന്നത് ജനാധിപത്യപരമായി നിർത്തി
കുറ്റം എന്ന വാക്ക് കൂർപ്പിച്ച്
മരത്തിന്റെ തണലിൽ നിന്ന് മരത്തിനെ 
എന്നിങ്ങനെ തുടരാം 
അതും വേണമെങ്കിൽ താളത്തിൽ

നിറങ്ങൾ മലിനമായ ശലഭങ്ങൾ
എന്നാണ് വസന്തവിവക്ഷ

ഭ്രാന്തെന്നെഴുതി ഒപ്പ്
അതാണ് നിർത്തുവാൻ
ഏറ്റവും നല്ലത്

തൊട്ടുകൂട്ടാൻ ഒരിത്തിരി ചുവപ്പ്,
ചുണ്ടിന്റെ അറ്റത്ത്.
പറക്കാൻ ചിറകിന്റെ ഒഴിച്ചുകറികൾ
ഇലകൾക്കിടയിൽ ചില്ലയിൽ
തത്തയെ വിളമ്പിവെയ്ക്കുന്നിടത്ത്
മാലിന്യമെന്തെന്നറിയാത്ത
ആനന്ദത്തിന്റെ വിളമ്പുകാരൻ മരം.
ഞാൻ അത് മാത്രം നോക്കിനിൽക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി