Skip to main content

മഴ അനുഗമനം അനുസരണ ആനന്ദം എന്ന അടുപ്പ്കല്ല്

മഴയെ അനുഗമിയ്ക്കുന്നു
അനുഗമിയ്ക്കുന്നവർ ധരിയ്ക്കും
അനുസരണ ധരിച്ച്

അരക്കെട്ടിലെ തണലുൽപ്പാദിപ്പിയ്ക്കുന്ന
ഇല
അതിലെ പച്ചനിറം മറ്റൊരു നിറത്തിന്റെ
ഭിക്ഷു

ജലം കൊണ്ട് ജലം മലിനമാവുമ്പോലെ
മനുഷ്യത്തം കൊണ്ട് മനുഷ്യത്തം മലിനമായ മനുഷ്യനാവുന്നു

ഇലകൾ കൊണ്ട് ഇല മലിനമായ മരം
എന്നൊരുപമ മരത്തിന്റെ
വേരാവുന്നത് പോലെ
മണ്ണിൽ തൊട്ടു മലിനം

മലിനം എന്ന വാക്കിന്റെ പകരക്കാരനെ
കവിതകൊണ്ടുവരുന്നു

മലിനമാവുന്നില്ല കവിത
മലിനമാവുന്നില്ല വാക്കും

തൂവലുകൾ മലിനമായ
ഇരട്ടവാലൻകിളി തിരയും 
രണ്ടാമത്തെ വാക്ക്
കൂടാവുന്നു

മുന്തിരിക്കുലകൾക്കിടയിൽ
മുന്തിരിയിലയിൽ
മലിനം എന്ന വാക്കിനെ
ഊതനിറം കൊടുത്തു തൂക്കി
കവിതയിലെ ഇലവരി

വാക്കുകുടഞ്ഞു
മാലിന്യത്തിലേയ്ക്കുലഞ്ഞു
മുൾച്ചെടിയിലെ മുള്ളായിതുടർന്നു മലിനം

ഓരോ ഇലകളും കഥയാക്കി
തുടർന്നു ചെടി
മൂളിമൂളി കേട്ടു പെയ്ത്തുതുള്ളികളിൽ മഴ

കവിതകൾ
അനുഗമനം മഴ
എന്നിങ്ങനെയുണ്ടായി താളം
 
ആകൃതികളുടെ വള്ളിയിൽ
മുന്തിരിയിലകളിൽ
മഴ, അനുഗമനം, കവിത
എന്നിങ്ങനെ തുടർന്നു
തുള്ളികൾ

കുലകളിൽ
പെയ്ത്തു നിറങ്ങളിൽ
കുലമണങ്ങളിൽ
മുങ്ങിനിവർന്നു മുന്തിരി

മലിനമായ വള്ളികൾ
ശാസനയുടെ കുരുവുള്ള മുന്തിരി
മലിനം എന്ന വാക്കിന്റെ പകരക്കാരനെ മനസ്സ് കൊണ്ടുവരുന്നു
ഉടൽ അതിനേ മേയ്ക്കുന്നു

മേയുന്ന നിശ്ചലതകളേ
അലയുന്ന കലകളേ 
മേഘങ്ങൾ എന്ന് മേയ്ക്കും ചന്ദ്രൻ
ഡിസംബർ അതിന്റെ 
അലയുന്ന പുള്ളികളുള്ള ആട്

നിശ്ചലതയുടെ കലയുള്ള
പുൽച്ചാടി
അത് ചാട്ടത്തിനെ 
ഉള്ളിൽ മേയ്ക്കുന്നു
ഉടലിന് പുറത്തിരിയ്ക്കുന്നു

കുതിരമുഖമുള്ള അരക്കെട്ടുകൾ
അവയുടെ പുല്ല് തിന്നും
തൊഴുത്ത്

കാലുകളിൽ നിന്നും
കുതിരകൾ പുറപ്പെടുന്നു
കുഞ്ചിരോമങ്ങൾക്ക് താഴെ
അനുസരണകൾക്ക് താഴെ
അവ മേഞ്ഞുനടക്കുന്നു

ലായങ്ങൾ കാലുകൾ
പുല്ലുകൾ കുതിരകൾ
എന്നാണ് താളം
അത് ആദിയിൽ നിന്ന് പുറപ്പെടുന്നു

പുല്ലുകൾ കാലുകളിൽ 
മുകളിലേയ്ക്ക് കുതിരയേ
നിർമ്മിയ്ക്കുന്നു
താഴേയ്ക്ക് മേച്ചിൽപ്പുറങ്ങളിലേയ്ക്ക് നടത്തുന്നു

ജീനിവളളികൾക്ക് താഴെ
ഓട്ടം എന്ന ലായമണമുള്ള ചതുരത്തിനുള്ളിൽ 
നിലനിർത്തുന്നു

നിശ്ചലതയുടെ 
അറുപത്തിനാലുകലകൾ
എന്ന് ചന്ദ്രൻ കുതിരയ്ക്കരികിൽ
ഒഴുക്കിന്റേയും എന്ന് തിരിച്ച്
കുതിര

അലസരാകുവാൻ മിന്നാംമിന്നികളെ
പഠിപ്പിയ്ക്കുന്ന രാത്രി
ഞാൻ അലസതയുടെ അറ്റത്ത്
നക്ഷത്രങ്ങൾ വരച്ച് തൂക്കുന്നു

പുൽച്ചാടികളെ എഴുന്നെള്ളിയ്ക്കും
ക്ഷേത്രമാവും അരക്കെട്ട്

നിശ്ചലത മലിനമായ പുൽച്ചാടി
മലിനത്തിന്റെ കല ചന്ദ്രനോളം മാനത്ത് 

മലിനം എന്ന വാക്ക് 
കവിതയിലെ കാക്കകൾ വന്ന്
കൊത്തികൊത്തി തിന്നുന്നു
അവ പറക്കുന്നില്ല എന്നുറപ്പിയ്ക്കുന്നു
നടക്കുന്നു

അനുസരണയുടെ കറുത്തനിറത്തിന്റെ
അറ്റത്ത് പറക്കുന്നത്
മറച്ച് കാക്കകൾ

പങ്കെടുക്കലുകളുടെ കായകളുളള
ഭാഷയുടെ നെല്ലിയുലുക്കലുകൾ
അതിലെ
ഒരു പുറം അലസം
മറുപുറം ഇന്നലെ
എന്ന ഒരില

അതിലെ ഇന്നലെയുടെ മിനുസമുള്ള
ഒരിലയുടെ കൊഴിച്ചിലിൽ പങ്കെടുത്തുതുടങ്ങുന്നു
അതും പതിയേ

സാവകാശം എന്ന വാക്ക് കൊണ്ട്
മറച്ചിട്ടുണ്ട് ഇല അതിന്റെ ഇന്നലെ
ആനന്ദം എന്ന വാക്കുകൊണ്ട് നിർത്തുന്നുമില്ല കൊഴിച്ചിൽ

മനുഷ്യൻ എന്ന വാക്കുകൊണ്ടലങ്കരിയ്ക്കുന്നു
മലിനം എന്ന വാക്കിന്റെ പകരക്കാരനാവുന്നു

തിരകൾ മുന്നിലേയ്ക്ക് വരുമ്പോൾ
പിന്നിലേയ്ക്ക് പോകും 
ഉടലിലെ കടൽമണഗ്രന്ധികൾ പോലെ
പങ്കെടുപ്പുകളാണ് ഉടൽ നിറയേ

ജനാധിപത്യം പോലെ 
അത് നിർവ്വചിക്കപ്പെടുന്നു
നോവുകൾ കൊണ്ട്
നോവുകൾക്ക് വേണ്ടി
നോവുകളാൽ എന്നാണ് താളം

ഏതാണ്ട് 
അങ്ങിനെയൊക്കെ തന്നെയാണ്
മനുഷ്യനും
മാലിന്യവും
ഇടകലർന്ന് തങ്ങളിൽ താളത്തിൽ

ഒരുവിധത്തിൽ പറഞ്ഞാൽ
ഓർമ്മയൊഴിച്ച് കത്തിയ്ക്കുകയാണ്
മനപ്പൂർവ്വം
കണക്കുക്കൂട്ടലുകൾ എന്നോ കടലെടുത്ത
നിശ്ശബ്ദകുലത്തിന്റെ
കൃഷ്ണൻ എന്ന 
മയിൽപ്പീലിവെച്ച ട്രാജക്റ്ററി

ഭരണഘടനാഗ്രന്ധികൾ പൂക്കുന്നത് ജനാധിപത്യപരമായി നിർത്തി
കുറ്റം എന്ന വാക്ക് കൂർപ്പിച്ച്
മരത്തിന്റെ തണലിൽ നിന്ന് മരത്തിനെ 
എന്നിങ്ങനെ തുടരാം 
അതും വേണമെങ്കിൽ താളത്തിൽ

നിറങ്ങൾ മലിനമായ ശലഭങ്ങൾ
എന്നാണ് വസന്തവിവക്ഷ

ഭ്രാന്തെന്നെഴുതി ഒപ്പ്
അതാണ് നിർത്തുവാൻ
ഏറ്റവും നല്ലത്

തൊട്ടുകൂട്ടാൻ ഒരിത്തിരി ചുവപ്പ്,
ചുണ്ടിന്റെ അറ്റത്ത്.
പറക്കാൻ ചിറകിന്റെ ഒഴിച്ചുകറികൾ
ഇലകൾക്കിടയിൽ ചില്ലയിൽ
തത്തയെ വിളമ്പിവെയ്ക്കുന്നിടത്ത്
മാലിന്യമെന്തെന്നറിയാത്ത
ആനന്ദത്തിന്റെ വിളമ്പുകാരൻ മരം.
ഞാൻ അത് മാത്രം നോക്കിനിൽക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...