Skip to main content

മഴ അനുഗമനം അനുസരണ ആനന്ദം എന്ന അടുപ്പ്കല്ല്

മഴയെ അനുഗമിയ്ക്കുന്നു
അനുഗമിയ്ക്കുന്നവർ ധരിയ്ക്കും
അനുസരണ ധരിച്ച്

അരക്കെട്ടിലെ തണലുൽപ്പാദിപ്പിയ്ക്കുന്ന
ഇല
അതിലെ പച്ചനിറം മറ്റൊരു നിറത്തിന്റെ
ഭിക്ഷു

ജലം കൊണ്ട് ജലം മലിനമാവുമ്പോലെ
മനുഷ്യത്തം കൊണ്ട് മനുഷ്യത്തം മലിനമായ മനുഷ്യനാവുന്നു

ഇലകൾ കൊണ്ട് ഇല മലിനമായ മരം
എന്നൊരുപമ മരത്തിന്റെ
വേരാവുന്നത് പോലെ
മണ്ണിൽ തൊട്ടു മലിനം

മലിനം എന്ന വാക്കിന്റെ പകരക്കാരനെ
കവിതകൊണ്ടുവരുന്നു

മലിനമാവുന്നില്ല കവിത
മലിനമാവുന്നില്ല വാക്കും

തൂവലുകൾ മലിനമായ
ഇരട്ടവാലൻകിളി തിരയും 
രണ്ടാമത്തെ വാക്ക്
കൂടാവുന്നു

മുന്തിരിക്കുലകൾക്കിടയിൽ
മുന്തിരിയിലയിൽ
മലിനം എന്ന വാക്കിനെ
ഊതനിറം കൊടുത്തു തൂക്കി
കവിതയിലെ ഇലവരി

വാക്കുകുടഞ്ഞു
മാലിന്യത്തിലേയ്ക്കുലഞ്ഞു
മുൾച്ചെടിയിലെ മുള്ളായിതുടർന്നു മലിനം

ഓരോ ഇലകളും കഥയാക്കി
തുടർന്നു ചെടി
മൂളിമൂളി കേട്ടു പെയ്ത്തുതുള്ളികളിൽ മഴ

കവിതകൾ
അനുഗമനം മഴ
എന്നിങ്ങനെയുണ്ടായി താളം
 
ആകൃതികളുടെ വള്ളിയിൽ
മുന്തിരിയിലകളിൽ
മഴ, അനുഗമനം, കവിത
എന്നിങ്ങനെ തുടർന്നു
തുള്ളികൾ

കുലകളിൽ
പെയ്ത്തു നിറങ്ങളിൽ
കുലമണങ്ങളിൽ
മുങ്ങിനിവർന്നു മുന്തിരി

മലിനമായ വള്ളികൾ
ശാസനയുടെ കുരുവുള്ള മുന്തിരി
മലിനം എന്ന വാക്കിന്റെ പകരക്കാരനെ മനസ്സ് കൊണ്ടുവരുന്നു
ഉടൽ അതിനേ മേയ്ക്കുന്നു

മേയുന്ന നിശ്ചലതകളേ
അലയുന്ന കലകളേ 
മേഘങ്ങൾ എന്ന് മേയ്ക്കും ചന്ദ്രൻ
ഡിസംബർ അതിന്റെ 
അലയുന്ന പുള്ളികളുള്ള ആട്

നിശ്ചലതയുടെ കലയുള്ള
പുൽച്ചാടി
അത് ചാട്ടത്തിനെ 
ഉള്ളിൽ മേയ്ക്കുന്നു
ഉടലിന് പുറത്തിരിയ്ക്കുന്നു

കുതിരമുഖമുള്ള അരക്കെട്ടുകൾ
അവയുടെ പുല്ല് തിന്നും
തൊഴുത്ത്

കാലുകളിൽ നിന്നും
കുതിരകൾ പുറപ്പെടുന്നു
കുഞ്ചിരോമങ്ങൾക്ക് താഴെ
അനുസരണകൾക്ക് താഴെ
അവ മേഞ്ഞുനടക്കുന്നു

ലായങ്ങൾ കാലുകൾ
പുല്ലുകൾ കുതിരകൾ
എന്നാണ് താളം
അത് ആദിയിൽ നിന്ന് പുറപ്പെടുന്നു

പുല്ലുകൾ കാലുകളിൽ 
മുകളിലേയ്ക്ക് കുതിരയേ
നിർമ്മിയ്ക്കുന്നു
താഴേയ്ക്ക് മേച്ചിൽപ്പുറങ്ങളിലേയ്ക്ക് നടത്തുന്നു

ജീനിവളളികൾക്ക് താഴെ
ഓട്ടം എന്ന ലായമണമുള്ള ചതുരത്തിനുള്ളിൽ 
നിലനിർത്തുന്നു

നിശ്ചലതയുടെ 
അറുപത്തിനാലുകലകൾ
എന്ന് ചന്ദ്രൻ കുതിരയ്ക്കരികിൽ
ഒഴുക്കിന്റേയും എന്ന് തിരിച്ച്
കുതിര

അലസരാകുവാൻ മിന്നാംമിന്നികളെ
പഠിപ്പിയ്ക്കുന്ന രാത്രി
ഞാൻ അലസതയുടെ അറ്റത്ത്
നക്ഷത്രങ്ങൾ വരച്ച് തൂക്കുന്നു

പുൽച്ചാടികളെ എഴുന്നെള്ളിയ്ക്കും
ക്ഷേത്രമാവും അരക്കെട്ട്

നിശ്ചലത മലിനമായ പുൽച്ചാടി
മലിനത്തിന്റെ കല ചന്ദ്രനോളം മാനത്ത് 

മലിനം എന്ന വാക്ക് 
കവിതയിലെ കാക്കകൾ വന്ന്
കൊത്തികൊത്തി തിന്നുന്നു
അവ പറക്കുന്നില്ല എന്നുറപ്പിയ്ക്കുന്നു
നടക്കുന്നു

അനുസരണയുടെ കറുത്തനിറത്തിന്റെ
അറ്റത്ത് പറക്കുന്നത്
മറച്ച് കാക്കകൾ

പങ്കെടുക്കലുകളുടെ കായകളുളള
ഭാഷയുടെ നെല്ലിയുലുക്കലുകൾ
അതിലെ
ഒരു പുറം അലസം
മറുപുറം ഇന്നലെ
എന്ന ഒരില

അതിലെ ഇന്നലെയുടെ മിനുസമുള്ള
ഒരിലയുടെ കൊഴിച്ചിലിൽ പങ്കെടുത്തുതുടങ്ങുന്നു
അതും പതിയേ

സാവകാശം എന്ന വാക്ക് കൊണ്ട്
മറച്ചിട്ടുണ്ട് ഇല അതിന്റെ ഇന്നലെ
ആനന്ദം എന്ന വാക്കുകൊണ്ട് നിർത്തുന്നുമില്ല കൊഴിച്ചിൽ

മനുഷ്യൻ എന്ന വാക്കുകൊണ്ടലങ്കരിയ്ക്കുന്നു
മലിനം എന്ന വാക്കിന്റെ പകരക്കാരനാവുന്നു

തിരകൾ മുന്നിലേയ്ക്ക് വരുമ്പോൾ
പിന്നിലേയ്ക്ക് പോകും 
ഉടലിലെ കടൽമണഗ്രന്ധികൾ പോലെ
പങ്കെടുപ്പുകളാണ് ഉടൽ നിറയേ

ജനാധിപത്യം പോലെ 
അത് നിർവ്വചിക്കപ്പെടുന്നു
നോവുകൾ കൊണ്ട്
നോവുകൾക്ക് വേണ്ടി
നോവുകളാൽ എന്നാണ് താളം

ഏതാണ്ട് 
അങ്ങിനെയൊക്കെ തന്നെയാണ്
മനുഷ്യനും
മാലിന്യവും
ഇടകലർന്ന് തങ്ങളിൽ താളത്തിൽ

ഒരുവിധത്തിൽ പറഞ്ഞാൽ
ഓർമ്മയൊഴിച്ച് കത്തിയ്ക്കുകയാണ്
മനപ്പൂർവ്വം
കണക്കുക്കൂട്ടലുകൾ എന്നോ കടലെടുത്ത
നിശ്ശബ്ദകുലത്തിന്റെ
കൃഷ്ണൻ എന്ന 
മയിൽപ്പീലിവെച്ച ട്രാജക്റ്ററി

ഭരണഘടനാഗ്രന്ധികൾ പൂക്കുന്നത് ജനാധിപത്യപരമായി നിർത്തി
കുറ്റം എന്ന വാക്ക് കൂർപ്പിച്ച്
മരത്തിന്റെ തണലിൽ നിന്ന് മരത്തിനെ 
എന്നിങ്ങനെ തുടരാം 
അതും വേണമെങ്കിൽ താളത്തിൽ

നിറങ്ങൾ മലിനമായ ശലഭങ്ങൾ
എന്നാണ് വസന്തവിവക്ഷ

ഭ്രാന്തെന്നെഴുതി ഒപ്പ്
അതാണ് നിർത്തുവാൻ
ഏറ്റവും നല്ലത്

തൊട്ടുകൂട്ടാൻ ഒരിത്തിരി ചുവപ്പ്,
ചുണ്ടിന്റെ അറ്റത്ത്.
പറക്കാൻ ചിറകിന്റെ ഒഴിച്ചുകറികൾ
ഇലകൾക്കിടയിൽ ചില്ലയിൽ
തത്തയെ വിളമ്പിവെയ്ക്കുന്നിടത്ത്
മാലിന്യമെന്തെന്നറിയാത്ത
ആനന്ദത്തിന്റെ വിളമ്പുകാരൻ മരം.
ഞാൻ അത് മാത്രം നോക്കിനിൽക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...