Skip to main content

മരണം എന്ന രൂപത്തിൽ പുരുഷൻ

അങ്ങനേയിരിക്കെ
ജീവിച്ചിരിയ്ക്കുവാൻ
ഒരു മുഖം വേണ്ടെന്നായി

മുഖം ഇല്ലാതെ
നഗ്നതയ്ക്കു സുതാര്യമായി
ഉടലില്ലാതെ
ജീവിച്ചിരുന്നവരെ
ധൂർത്തന്മാരെന്ന് വിളിച്ചുതുടങ്ങീ
ലോകം.

മരിച്ചുപോയവരെ തിരിച്ചുവിളിക്കും
വരെ
ലോകം എന്തു വേണമെങ്കിലും
വിളിച്ചോട്ടെ,
എന്ന് മാത്രം കരുതി

മരിച്ചുപോയവർക്കും വേണമല്ലോ 
ഒരു കരുതൽ
മരിച്ചുപോയതിന്
പകരം.

കവിത കൈമാറി വന്ന മനുഷ്യരെ
ഇവിടെ ഉണ്ടായുള്ളു
അത് കൊണ്ട് തന്നെ
അവർക്ക് മുന്നിൽ കഥകൾ വിശ്വാസ്യയോഗ്യമല്ലാതായി

മരിച്ചുപോയവരുടെ
മരിച്ചുപോയശേഷമുള്ള
വേശ്യയായി ആകാശം

മരിച്ചുപോയവരെല്ലാം ആണുങ്ങളാണോ?
ആണുങ്ങളെല്ലാം സ്ത്രീലമ്പടന്മാരാണോ ?
സ്ത്രീകൾ മരിക്കാറില്ലേ
മരിച്ചവരിൽ കുട്ടികളില്ലേ
മറ്റു ജീവജാലങ്ങൾ മരിയ്ക്കാറില്ലേ
സ്വാഭാവികമായി ഉണ്ടായി
അനേകം സംശയങ്ങൾ.

ശവക്കുഴി
ഉടലുകളുടെ ആസക്തൻ
മരിച്ചവരേക്കാൾ ആഭാസൻ
വിഷയാസക്തൻ
ഒരു കുഴിയിലും
ഇനിയും അടക്കപ്പെടാത്ത തെമ്മാടി
മരണത്തേക്കാൾ നിഷേധി
ജീവിതത്തേക്കാൾ ധിക്കാരി.
അവനാണാ സത്യം പറഞ്ഞത്
മരിക്കുന്നവരെല്ലാം പുരുഷൻമാർ

സ്ത്രീകൾക്ക് ഇല്ലാ മരണം
സ്ത്രീകൾക്ക് വിധിച്ചിട്ടില്ലാ മരണം
അവർ മറ്റു സ്ത്രീകളെ പ്രസവിച്ച്
അവരിലൂടെ ജീവിക്കുന്നു.
മരിയ്ക്കുമ്പോൾ
മരിയ്ക്കുവാൻ വേണ്ടി മാത്രം
അവർ പുരുഷന്മാരാകുന്നു
മരിയ്ക്കുമ്പോൾ കുട്ടികൾ മുതിരുന്നു
അവർ മരണശേഷവും മുതിരുന്നു പുരുഷന്മാരാകുന്നു.

മരണം പുരുഷൻമാർക്ക് വേണ്ടി
മാത്രം
സംവരണം ചെയ്യപ്പെട്ട ഒരിടമാകുന്നു
ലോകം.

ന സ്ത്രീ മരണമർഹതി
മരണത്തെ സ്വാതന്ത്ര്യം കൊണ്ട് മറച്ചതെറ്റിന് 
മനുസ്മൃതിയോളം വെറുക്കപ്പെടുമ്പോഴും
ജീവിച്ചിരിയ്ക്കുന്ന തെറ്റിന്
മരിയ്ക്കുന്ന തെറ്റിന്
പുരുഷൻ വീണ്ടും വെറുക്കപ്പെടുന്നു.

ജീവിച്ചിരിക്കുന്നവരെല്ലാം
സ്ത്രീകളാവുന്നു.
നിരന്തരം സ്ത്രീകളുടെ രക്ഷയെക്കുറിച്ച്
മാത്രം സംസാരിയ്ക്കുന്ന
ലോകത്ത്
സ്ത്രീകൾക്ക്
രക്ഷ 
സുരക്ഷിതത്വം
പരിരക്ഷ
കിട്ടാത്ത കാലത്ത്
പുരുഷന്മാരായി ജീവിച്ചിരിയ്ക്കുവാനാകില്ല.
മരിയ്ക്കുവാൻ വേണ്ടി
മരിയ്ക്കുന്നവർക്ക് വേണ്ടി
മരിയ്ക്കപ്പെടാൻ വേണ്ടി
അവർ കൂടുതൽ കൂടുതൽ  പുരുഷന്മാരാക്കപ്പെടുന്നു

സ്ത്രീകൾക്ക് മരിയ്ക്കുവാനാകില്ല
അവർ ജീവിതം
എന്ന സത്യത്തെ പ്രസവിയ്ക്കുന്നു
അവർ നിത്യതയുടെ അമ്മ

പുരുഷമരണം
സ്ത്രീമരണം എന്ന് വേർതിരിവുകൾ ഉള്ള
ശുചിമുറിയല്ല മരണം

ഇവിടെ
മരണം
പുരുഷന്മാർക്ക് മാത്രം പ്രവേശനമുള്ള
ശുചിമുറിയാവുന്നു 

ഒന്നുനിർത്തുന്നു
ഒന്നിനുമല്ലാതെ

മുന്നിൽ
നിറം ചാട്ടം നിശ്ചലത
എന്നീ മൂന്ന് ശുചിമുറികളുള്ള
പുരുഷനാകുന്നു പുൽച്ചാടി

അത് നിരന്തരം
പുരുഷനിൽ നിന്നും
പുറത്തുകടക്കാൻ
ചാടുന്നു.

Comments

  1. സ്ത്രീകൾക്ക് മരിയ്ക്കുവാനാകില്ല
    അവർ ജീവിതം
    എന്ന സത്യത്തെ പ്രസവിയ്ക്കുന്നു
    അവർ നിത്യതയുടെ അമ്മ
    ആശംസകൾ

    ReplyDelete
  2. ബൈജുവിന്റെ കവിത വായിച്ചപ്പോൾ ഒരു പരിചയക്കാരനെ കണ്ടുമുട്ടിയ പോലെ..വാക്കുകൾ.. അർത്ഥതലങ്ങൾ..ഹൃദ്യം.

    ReplyDelete
  3. നിരന്തരം സ്ത്രീകളുടെ രക്ഷയെക്കുറിച്ച്
    മാത്രം സംസാരിയ്ക്കുന്ന
    ലോകത്ത്
    സ്ത്രീകൾക്ക്
    രക്ഷ
    സുരക്ഷിതത്വം
    പരിരക്ഷ
    കിട്ടാത്ത കാലത്ത്
    പുരുഷന്മാരായി ജീവിച്ചിരിയ്ക്കുവാനാകില്ല.
    മരിയ്ക്കുവാൻ വേണ്ടി
    മരിയ്ക്കുന്നവർക്ക് വേണ്ടി
    മരിയ്ക്കപ്പെടാൻ വേണ്ടി
    അവർ കൂടുതൽ കൂടുതൽ പുരുഷന്മാരാക്കപ്പെടുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...