Skip to main content

രണ്ടാമത്തെ നായയെന്നോ മറ്റോ കവിത

ഭക്തി, ഘ്രാണശക്തിയുള്ള ഒരു വാക്കാണെങ്കിൽ

പ്രാദേശികമായി ഭാഷ
അതിൻ്റെ യജമാനനാകും ഇടങ്ങളിൽ
ദൈവത്തിൻ്റെ നായയാവണം 
എന്നിട്ടും, എന്ന വാക്ക് 

നിഘണ്ടു അപ്പോഴും അതിൻ്റെ തുടലല്ല
എറിഞ്ഞ കല്ലുകളാൽ 
ദൈവത്തിൻ്റെ മാവിലെ
പഴുത്തമാങ്ങകൾ 
(വിളഞ്ഞതാവാനും മതി)
കിളികൊത്തലുകൾ കഴിഞ്ഞുപോലും
നിലത്തുവീഴുന്നില്ല
ഒരു കാലത്തും 
മറ്റൊരു കല്ലാൽ നക്കപ്പെടുന്നില്ല

മധുരം രോമമാകുന്ന ഇടങ്ങളിൽ
അണ്ടിക്കോട്ടയായി നായകൾ
ഓരോ മാങ്ങയിലും പതുങ്ങി ഇരിക്കുന്ന
ഇടങ്ങളിൽ
വളർത്തുനായകൾ 
കണ്ണുകൾ
രോമങ്ങളിൽ പൊതിഞ്ഞ് സൂക്ഷിക്കും
വണ്ണം
ദൈവത്തിൻ്റെ വിരലുകൾ
രോമങ്ങളിൽ ഇടകലരുന്നു
ലാളനകളിൽ സൂക്ഷിക്കപ്പെടുന്നു

മനുഷ്യരെ വകഞ്ഞ്
വളർത്തുമൃഗങ്ങളിൽ 
ദൈവം ലാളനകൾ 
എടുക്കുകയും കൊടുക്കുകയും ചെയ്യുന്നിടത്ത്
അതും സാഹിത്യത്തേക്കാൾ സൂക്ഷമമായി
ദൈവവും മനുഷ്യരും
നൃത്തം ഉടലുകളിൽ പൂഴ്ത്തിവെക്കും
ഇടങ്ങളിൽ
ദൈവത്തിൻ്റെ നാവ് ഒരു മുദ്രകളിലും
പരസ്യമായി ഇടപെടുന്നില്ല

ചലനങ്ങൾ രോമങ്ങളല്ല

അപ്പോഴും ദൈവമേ 
നിൻ്റെ നായ എന്ന് ഞാൻ
കവിതകളിൽ
മധുരത്തെ ഓമനിക്കുന്നു
അത് വേറെ കാര്യം

എന്നാലും 
വിശ്വസിക്കണം, പകൽ ഒരു ദർഘാസ്- പരസ്യമാകുന്നിടത്ത്
ഞാൻ വേനലിൻ്റെ സഹായി
രോമങ്ങളുള്ള സൂര്യൻ,
ഒരു അടങ്കൽ തുക.

എൻ്റെ വിരലുകൾ നിൻ്റെ നായയുടെ
രോമങ്ങളല്ല
അതിൻ്റെ വാലാട്ടലിൽ 
രാഷ്ട്രീയ ലക്ഷ്യങ്ങളില്ല
ഞാൻ ആണയിടുന്നു

ദൈവമേ 
അതിനി ഏത് ഭാഷയിൽ എഴുതിയാലും
ഉറപ്പ്,
നിൻ്റെ രണ്ടാമത്തെ നായയല്ല
എൻ്റെ കവിത!

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

മേഘത്തഴമ്പുള്ള വാങ്ക്

വാങ്കിന്റെ തൂവലിന് താഴെ പറന്നുവന്ന് തങ്ങിയിരിക്കും അമ്പളിക്കല ഭാരത്തിന് താഴെ ഒരു തൂവലാവും നിസ്ക്കാരം ഭ്രമണത്തഴമ്പുള്ള ഭൂമി മിനാരത്തൂവലുള്ള പള്ളി വിരൽമടക്കുകൾ നിസ്ക്കാരപ്പായ. മഴ വകഞ്ഞ്നിസ്ക്കരിക്കും ഒരു മഴത്തുള്ളി  ഭ്രമണനിസ്ക്കാരം മഴത്തുള്ളിത്തഴമ്പ് മഴ അതിന്റെ മിനാരങ്ങളുള്ള പളളി കല നിലത്തിട്ട്, കലയിൽ നിസ്ക്കരിക്കും ചന്ദ്രൻ കലയുടെ നിസ്ക്കാരപ്പായ വാക്ക് ഒരു ഭാഷയുടേതും എന്ന്, വാങ്ക് വരയും ചിത്രം ഒരു തുള്ളി നിസ്ക്കാരത്തഴമ്പ് മഴത്തുള്ളിപ്പായ വാങ്കിന്റെ തഴമ്പുള്ള കാറ്റ് നിശ്ശബ്ദതയുടെ തുഞ്ചത്ത് ചെന്ന്, വിരിയും വാങ്കിന്റെ പൂവ്  മിനാരത്തിന്നരികിൽ  വിസ്മയത്തിന്റെ വള്ളിച്ചെടിയാവും മിനാരത്തഴമ്പുള്ള പള്ളി മിനാരഗന്ധി പറക്കുന്നതിന്റെ അറ്റത്ത് ചെന്ന് കിളിവിരിയുമ്പോലെ വാങ്കിന്റെ അറ്റത്ത് ചെന്ന് ഒരു നിസ്ക്കാരം വിരിയുന്നു മേഘനിർവൃതി!