Skip to main content

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ
ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി

ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു

ഒഴിഞ്ഞ കാൻ പോലെ
ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ 
തട്ടിത്തെറിപ്പിച്ച് പാട്ടുകൾ 
ഒന്നൊന്നായി കടന്നുപോയി
ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ
കാനുകൾ എന്ന പോലെ

പിന്നേയും
ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന് 
അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി

കെട്ടിക്കിടക്കുന്ന വെള്ളം 
പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ
വെള്ളം തെറിപ്പിക്കുന്നത് പോലെ
ചുംബനം കഴിഞ്ഞ് മുഖം 
കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു

കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ
വാഹനങ്ങൾ
വേഗത കുറക്കുന്നത് പോലെ
ചുംബനം പെട്ടെന്ന് 
അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു

ശാന്തതയോടെ ചുണ്ടുകൾ  
ഉടലിലൂടെ കടന്നുപോകുന്നു
ഹൃദയത്തിലേക്ക് ഒരു 
മിടിപ്പിറക്കുന്നത് പോലെ 
ഒരു പക്ഷേ അതിലും പതിയേ,
സാവകാശം

ശംഖുപുഷ്പങ്ങളിൽ കാറ്റ് 
കയറി ഇറങ്ങുമ്പോലെ 
പൂക്കളേ അവിടെ നിർത്തി
വള്ളികൾ മാത്രം എന്ന്
ഒന്ന് ഉയർന്നുതാണു
ഒപ്പം നിർന്നിമേഷതയുടെ ഋതുവും

നഗരത്തിൻ്റെ എല്ലാ തിരക്കിൻ്റെയും
ഓരത്ത് വന്ന് നിന്ന്
തിരക്കുകൾ മാടിയൊതുക്കി
പ്രണയത്തിലേക്ക് വന്ന്
അതിൻ്റെ അവധാനതകളിലേക്ക്
ചേർന്ന് നിന്ന് 
മറ്റൊരു തിരക്കിലേക്ക്
തിരക്കിട്ട് ഓടിക്കയറേണ്ടവരാണ്
നമ്മൾ

നമ്മൾ ചുംബനങ്ങളിൽ പോലും
നിന്ന് യാത്ര ചെയ്യുന്നു
എന്നായി കാതുകൾ

ചുംബനങ്ങളുടെ വയലറ്റ് സെൾഫികൾ ഉടലുകൾക്കൊപ്പം പാറിപ്പോയി

തൊട്ട് തൊട്ട് നമ്മുടെ ഖേദവിരൽത്തുമ്പ്
അവയുടെ അവസാനം കെട്ടിയിട്ട സ്പർശനങ്ങളിൽ ചെന്ന് തട്ടിനിൽക്കുന്നു

ചുംബനങ്ങൾ വൈകുന്നതിനുള്ള
ക്ഷമാപണങ്ങൾ എന്നായി അവൾ
അടുത്ത ചുംബനത്തിൽ ഞാനത്
നിശ്ശബ്ദം ശരിവെച്ചു

നിങ്ങൾ ചെയ്തില്ലെങ്കിലും
തെറ്റുകൾ അവിടുണ്ട് എന്നായി
ഉടലുകൾ

നമ്മൾ തെറ്റ് ചെയ്യാത്ത രണ്ട് പേരായി
പൂക്കളിൽ പോയി വിരിയുന്നു

ഞാനും അവളും എന്ന് 
എല്ലാ ചുംബനങ്ങൾക്കും പിന്നാലെയാവുന്ന ഞങ്ങൾ

വേർപെടും മുമ്പ്
ശരദിന്ദു മലർദീപനാളം നീട്ടി
എന്ന പാട്ട് അവസാനിക്കും പോലെ
നമ്മൾ ഒരു ചുംബനത്തിൽ വീണ്ടും
ചാരി നിൽക്കുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

വേനലിലേക്ക് നെയ്മണമുള്ള ഉറുമ്പിനെ തുറന്നുവിടുന്നു

പകൽ എന്ന് പേരായ ഒരാൾക്ക് അർഹമായ പകലാണ് അയാളുടെ ഉടലെങ്കിൽ രാത്രി, വെള്ളം പോലെ കാല് നനക്കാവുന്ന ഒരിടത്തെ കെട്ടിക്കിടപ്പ് ഉടൽ മുക്കും ലായനിക്കും  പകൽ എന്ന് പേരിടും മുമ്പാവണം നാളങ്ങൾ കാറ്റിൽ  വെളിച്ചം വെക്കും വണ്ണം ഉടൽ അണക്കുന്നു കിടക്കുന്നു രാത്രി എന്ന ആകൃതിയിൽ ഇറങ്ങി എൻ്റെ ഭാഷ  ഇരുട്ടെന്ന വാക്ക് മാത്രം നനയ്ക്കുന്നു വരൂ കാതു തരൂ  ഈ പാട്ട് എന്നിൽ കേൾക്കു എന്ന് ഗാനങ്ങൾ ആവശ്യപ്പെടും വിധം പാട്ടിലിറങ്ങുന്നു കാതുകൾ കാറ്റിൽ മുക്കിവെക്കുന്നു സ്ക്രാച്ച് ആൻഡ് വിൻ മണമുള്ള പദ്ധതിക്ക് കലണ്ടർ എന്ന പേരിട്ട ദിനങ്ങളേ ജീവിച്ചിരിക്കുവാനുള്ള  കൊതി മാത്രമാണ് ജീവിതം മിഠായി പോലെ  രണ്ടിടത്ത് പൊതിയിട്ട് ആയുസ്സ് അതിൽ തിരിച്ചുവെക്കുന്നു ചന്ദ്രക്കലകളെ പോലെ മാനത്ത് വൈകി ഉദിക്കുവാൻ പോകും ഹൃദയം അപ്പോഴും നിൻ്റേതായിട്ടുണ്ട് അമാവാസിയിൽ തല വെച്ച് കിടക്കുകയായിരുന്നു എൻ്റെ ഹൃദയം അത് അപ്പോഴും മറ്റൊരു ഭൂഖണ്ഡത്തിൽ പൂർണ്ണചന്ദ്രൻമാരെ തെളിക്കുന്നു അതിനിടയിൽ രണ്ട് കലകൾക്കിടയിൽ തട്ടി നിൽക്കുന്ന മധുരത്തിൽ തട്ടി ജീവിതം തിരിച്ചു പോകുന്നു നാണങ്ങളെ മുള്ളുകളാക്കും വിധം നാളങ്ങളെ ഒളിപ്പിക്കും മീനുകൾ വെളിച്ചത്തിന...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു