Skip to main content

വിഷാദങ്ങൾ അലങ്കരിക്കും വിധം


പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്ന 
ചലച്ചിത്രം തീരും മുമ്പ് 
ഇരിപ്പിടം വിട്ട് 
നടന്ന് അകന്നുപോകുന്ന 
പ്രേക്ഷകനേ പ്പോലെ
തീർന്നുപോയ വിഷാദങ്ങൾ കൊണ്ട്
ഒരിക്കലും അലങ്കരിക്കുവാനാകില്ല
ഇരിപ്പിടങ്ങൾ

കണ്ട് മടങ്ങിപ്പോകുന്ന ഒരാളിൽ നിന്നും
ഒന്നും കൈമാറാതെ
ഏറ്റവും അവസാന വിഷാദി
എന്നൊരു അഭിസംബോധന
അപ്പോഴും ഉള്ളിൽ
സൂക്ഷിക്കുന്നുണ്ടാവും കടൽ

വിഷാദത്തിൻ്റെ എല്ലാ സ്ട്രീറ്റ്ലൈറ്റുകളും
കത്തിച്ചിട്ട തെരുവ്

ഉൾക്കൊള്ളുവാനാകുന്നതിലും 
അധികം കടൽ 
ഉള്ളിൽ സൂക്ഷിക്കും വിധം
കേട്ടേക്കാം കടൽ,
ഞെരിയുന്ന ശബ്ദം

ഞെരിഞ്ഞമരുന്നുണ്ടാവണം കാൽച്ചുവട്ടിൽ
മണൽത്തരികൾ ശംഖുകളുടെ ഓരങ്ങളിൽ 
കക്കകൾക്കും ശബ്ദങ്ങൾക്കും സമാന്തരമായി
അഥവാ പല ആകൃതികളിൽ നിശ്ശബ്ദതകൾ

സമാന്തരമാവണം വിഷാദങ്ങൾ
സമാന്തരം ഉടൽ 
നടത്തം അപ്പോഴും കടലൊപ്പം

വേനൽക്കാലത്തിന് വേണ്ടി മാത്രമുള്ള
സൂര്യൻ എന്ന വിധം
എരിഞ്ഞിട്ടുണ്ടാവും
അസ്തമിച്ചിട്ടുണ്ടാവും
ഒരു പക്ഷേ സൂര്യൻ്റെ പ്രത്യേക എഡിഷനും

എഴുന്നേറ്റ് പോകുവാൻ വേണ്ടി മാത്രം
വിഷാദങ്ങളുടെ പ്രദർശനം നടക്കും
കൊട്ടകകൾ എന്നൊന്നില്ലതന്നെ

അനസ്യൂതം പ്രവർത്തിക്കും യന്ത്രങ്ങൾ
എന്ന് വിരലുകളെ മണൽപ്പരപ്പുകൾ

എത്ര നടന്നാലും ഇരുന്നാലും
കിടന്നാലും
കഴിയുന്നില്ല കടൽ

നിങ്ങളുടെ നടന്നുകന്നുപോകലുകൾ കൊണ്ട് കടലുകൾ,
കടൽക്കരകൾ
തിരകൾ  
അലങ്കരിക്കപ്പെടുമ്പോലെ
നടന്നകന്നുപോകലുകൾ
കൊണ്ട് മാത്രം  
ഇനി നിങ്ങളുടെ വിഷാദങ്ങൾ അലങ്കരിക്കുക!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്