Skip to main content

വേനലിലേക്ക് നെയ്മണമുള്ള ഉറുമ്പിനെ തുറന്നുവിടുന്നു

പകൽ എന്ന് പേരായ ഒരാൾക്ക്
അർഹമായ പകലാണ്
അയാളുടെ ഉടലെങ്കിൽ

രാത്രി,
വെള്ളം പോലെ കാല് നനക്കാവുന്ന ഒരിടത്തെ കെട്ടിക്കിടപ്പ്

ഉടൽ മുക്കും ലായനിക്കും 
പകൽ എന്ന് പേരിടും മുമ്പാവണം

നാളങ്ങൾ കാറ്റിൽ 
വെളിച്ചം വെക്കും വണ്ണം
ഉടൽ അണക്കുന്നു
കിടക്കുന്നു

രാത്രി എന്ന ആകൃതിയിൽ ഇറങ്ങി
എൻ്റെ ഭാഷ 
ഇരുട്ടെന്ന വാക്ക് മാത്രം നനയ്ക്കുന്നു

വരൂ കാതു തരൂ 
ഈ പാട്ട് എന്നിൽ കേൾക്കു എന്ന് ഗാനങ്ങൾ ആവശ്യപ്പെടും വിധം
പാട്ടിലിറങ്ങുന്നു കാതുകൾ
കാറ്റിൽ മുക്കിവെക്കുന്നു

സ്ക്രാച്ച് ആൻഡ് വിൻ മണമുള്ള
പദ്ധതിക്ക് കലണ്ടർ എന്ന പേരിട്ട
ദിനങ്ങളേ

ജീവിച്ചിരിക്കുവാനുള്ള 
കൊതി മാത്രമാണ് ജീവിതം
മിഠായി പോലെ 
രണ്ടിടത്ത് പൊതിയിട്ട്
ആയുസ്സ് അതിൽ
തിരിച്ചുവെക്കുന്നു

ചന്ദ്രക്കലകളെ പോലെ
മാനത്ത് വൈകി
ഉദിക്കുവാൻ പോകും ഹൃദയം
അപ്പോഴും നിൻ്റേതായിട്ടുണ്ട്

അമാവാസിയിൽ തല വെച്ച്
കിടക്കുകയായിരുന്നു എൻ്റെ ഹൃദയം

അത് അപ്പോഴും
മറ്റൊരു ഭൂഖണ്ഡത്തിൽ
പൂർണ്ണചന്ദ്രൻമാരെ തെളിക്കുന്നു

അതിനിടയിൽ
രണ്ട് കലകൾക്കിടയിൽ
തട്ടി നിൽക്കുന്ന മധുരത്തിൽ തട്ടി ജീവിതം തിരിച്ചു പോകുന്നു

നാണങ്ങളെ മുള്ളുകളാക്കും വിധം
നാളങ്ങളെ ഒളിപ്പിക്കും
മീനുകൾ

വെളിച്ചത്തിനായി ഒരു വിരൽ
കൊളുത്തിവെക്കും കവിത പോലെ
ജീവിതം ഉടലുകളിൽ 
കൊളുത്തിവെക്കുന്നു
പ്രതീക്ഷകൾ എന്നെരിയുന്നു

ജൂൺ അണച്ച് ഓരോ പൂക്കളും
കത്തിച്ചിടും വാക
ചുവടുകൾ ചുവന്ന നിറത്തിൽ
എടുത്തുവെക്കുമ്പോലെ
കൊഴിഞ്ഞു വീഴുന്നതിൻ്റെയൊക്കെ കറ എടുത്തുവെപ്പ് നിറങ്ങളാക്കും വിധം

കൊഴിഞ്ഞു വീഴുന്നില്ല നടത്തങ്ങൾ
കാൽച്ചുവട്ടിൽ, ദൂരങ്ങൾ പോലെ
എന്നിട്ടും 
ദൂരങ്ങളുടെ എടുത്ത് വെപ്പ്
കാൽച്ചുവട്ടിൽ 
നൃത്തങ്ങൾ പോലെ

വെച്ച നൃത്തങ്ങൾ
വാകകളുടെ മുദ്രകൾ പോലെ
ചുവന്ന നിറത്തിൽ കാൽച്ചുവട്ടിൽ
വീണു കിടക്കുന്നിടത്ത്

മനുഷ്യവാകയെന്ന് 
കാതുകൾക്കിടയിൽ 
പതിക്കും ചുംബനങ്ങൾ

മഴത്തുള്ളികളിൽ പറന്നുപറ്റും
പച്ചത്തുള്ളൻ നിശ്വാസങ്ങൾ
റദ്ദു ചെയ്യുന്നു

വേനലിലേക്ക് നെയ്മണമുള്ള ഒരു ഉറുമ്പിനെ തുറന്നുവിടുന്നു
സൂര്യന്നരികിൽ
വെറുതേയിരിക്കുന്നു

Comments

  1. വളരെ കാലത്തിനു ശേഷം നിങ്ങളെ കണ്ടു് ... ഇപ്പോഴും ഏഴൂത്ത് തുടരുന്നതിൽ അഭിവാദ്യങ്ങൾ.... സിപി.ദിനേശ്. cpdinesh2020@gmail

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ