Skip to main content

അസ്തമയം ഒരു ക്ഷമയാണെങ്കിൽ

ദൈവമായി തുടരുവാൻ ആവശ്യമായ ക്ഷമ
കാത്തിരിപ്പിൻ്റെ കൊത്തുപണികൾക്ക്
ശേഷം
ദൈവം തന്നെ
പ്രതിമയാക്കുന്നത് പോലെ

മനുഷ്യൻ്റെ ക്ഷമ 
വിഗ്രഹങ്ങളിലേക്ക് ദൈവങ്ങൾ എടുത്തുവെക്കും വിധം
വിഷാദവിഗ്രഹങ്ങൾ ഉള്ള ദൈവങ്ങൾ

വാക്കുകളുടേയും കൊത്തുപണികളുടേയും
തുടർച്ചയെന്നോണ്ണം
ഭാഷയുടെ ക്ഷമ വരികളിൽ 
എടുത്തുവെക്കുന്നു

അത് കവിതയാകുമോ
കുളിരാകുമോ?
എൻ്റെ വിഷാദം മാത്രം സംശയിക്കുന്നു

അസ്തമയത്തിൻ്റെ 
പേജ്നമ്പർ ഉള്ള 
ഒരു പുസ്തകമാവും സൂര്യൻ

അസ്തമയം ഒരു കൊത്തുപണിയാണെങ്കിൽ
നൃത്തത്തിൻ്റെ കൊത്തുപണിയുള്ള സ്ത്രീയേ എന്നായി 
അടുത്തവരിയിൽ എൻ്റെ കവിത

ഒരു പൂവിൻ്റെ സന്ധ്യ ജമന്തിയാകുന്നത്
പോലെ
ഒരു ഗാന്ധിയാവുകയാവണം പുലരിയിൽ മഞ്ഞുകാലം

എൻ്റെ ഏകാന്തത ഒരു പൂവായി വിരിയുവാൻ പോകും ഇടം അവളായിട്ടുണ്ട്

അതിൻ്റെ വസന്തത്തെ
എൻ്റെ ഏകാന്തത 
കണ്ടെത്തുന്ന ദിവസം എന്ന
അടയാളപ്പെടുത്തലാവണം 
ഋതു
ഉടലുകൾ വിരിയും ഋതു 
എന്നായിട്ടുണ്ട് പൂക്കൾ

അസ്തമയത്തിൻ്റെ പോസ്റ്ററും
ജമന്തിയുടെ തീയേറ്ററും 
നഗരം പതിയേ .സന്ധ്യയാകുന്നു

വിഷാദത്തിൻ്റെ പശയിൽ
അപ്പോഴും പകൽ ഒട്ടിയിരിക്കുന്നു

ശബ്ദത്തിൻ്റെ നാളമുള്ള ഭാഷ
അതെരിയുമ്പോൾ ഞാനെഴുതുന്നു
ഒരു പക്ഷേ കാതുകൾ കൊളുത്തിവെച്ച്

എരിയുമ്പോഴെങ്കിലും
ഒരു നാളമാവുകയാണോ വിഷാദം?

ആനന്ദത്തിൻ്റെ ഔദ്യോഗിക വക്താവ്
വസന്തത്തിന് കൈമാറുന്ന പൂക്കൾ 
നിറങ്ങളുടെ മൈക്ക് ആവുമോ
അതോ കൊത്തുപണികൾ മറന്ന ഋതുവിൻ്റെ ക്ഷമയാവുമോ?

എത്തിനോട്ടത്തിൻ്റെ 
കൊത്തുപണികൾ കഴിഞ്ഞ
ഋതു എന്നൊന്ന് ഉണ്ടാവണം

പൂർത്തിയായാൽ
ആരുടെ കൊത്തുപണിയാവും മറവി
പറന്നുപോകുമെങ്കിൽ മാത്രം
പൊന്മാനാക്കാവുന്ന അത്രയും
നീലനിറമുള്ള മറവി
നീലനിറങ്ങളിൽ എടുത്ത് വെച്ച്
പക്ഷിയാക്കുന്ന ഒരാൾ
ഇനി മറവിയുടെ അസുഖമുള്ള
ദൈവമായിരിക്കുമോ
പന്ത്രണ്ട് വർഷത്തിലൊരിക്കൽ
പൂക്കാൻ വരും നീലക്കുറിഞ്ഞി
എന്നത് ഇനി ഏത് പൂവിൻ്റെ ജാതകം

കൊത്തുപണികൾ മാത്രം മിച്ചം വന്ന
പ്രതിമ പോലെ
ശൂന്യതയുടെ കൊത്തുപണി കഴിഞ്ഞ
പ്രതിമ എന്നോണ്ണം എൻ്റെ പക്ഷികൾ
അതിൻ്റെ ആകാശത്തിന് വിലപേശി തുടങ്ങുന്നു

ഒരു കൊത്തുപണി എന്ന വണ്ണം
മറവി

ജമന്തികൾ നിറങ്ങളിൽ
അവരുടേതല്ലാത്ത ചിരാതുകൾ

വിഷാദകാലത്തിൻ്റെ പ്രിൻറിങ്പ്രസേ
ജമന്തികൾ അച്ചടിക്കുന്ന,
ജമന്തികൾക്ക് അച്ച് നിരത്തുന്ന
നിറത്തിൽ
അത് എടുത്ത വെച്ച ദൈവം
വിഷാദകാലത്തിൻ്റെ പ്രസ്താവന 
ജമന്തിയിൽ അച്ചടിച്ചുതുടങ്ങുന്നു

കത്തിച്ചുവെച്ച ദീപങ്ങൾ പോലെ
മറവിയിലേക്ക്
ജമന്തികൾ നിരന്തരം ഒഴുക്കിവിടുന്നു.
പവിഴമല്ലിയൊഴുക്കുകൾക്ക് നിറം കൊടുക്കുന്നു

പടവുകൾ അല്ല മറവികൾ ഉറപ്പ്
ഉടൽ ഏത് നദിയുടെ കര?
 

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ