Skip to main content

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ


കഴുത്തിലെ
കിണർവെള്ളത്താലി,
ഒഴുകിയിറങ്ങുമിടം

എൻ്റെ കൊളുത്തുള്ള ദാഹം
അതും ഉടൽകൊളുത്തുള്ള 
കൊഴുത്തദാഹം
എല്ലാ മഴയുടലുകളും ഭേദിക്കുന്നു

മേൽമറയില്ലാത്ത
കിണർ കഴിഞ്ഞ്  അതിൻ്റെ
ആഴങ്ങൾ കഴിഞ്ഞ്
നാലുമണി കപ്പിയും 
അതിന് മുമ്പുള്ള
കപ്പിയില്ലാത്ത കാലവും കഴിഞ്ഞ്

എണ്ണയില്ലാത്ത വരൾച്ചയും
വരൾച്ചയുടെ കറക്കവും
അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ്
പഴയകാല പാള 
കിണറ്റിൽ വീഴുന്നതിൻ്റെ 
ഭാരമില്ലായ്മയും കഴിഞ്ഞ്
കിണർ വെള്ളത്തിലെ തണുപ്പും
സന്ധ്യകലർന്ന ഇരുട്ടും
പുലർകാലവും 
പാളയിലേക്ക് കയറും അനുഭവവും
കഴിഞ്ഞ്

കോട്ടിയ പാളയുടെ ഭാരമില്ലായ്മ
വെള്ളത്തിലേക്കും
വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം
ചരിഞ്ഞ്
പാളയിലേക്കും കയറിയതിന് ശേഷം

പന്നലിൻ്റെ ഇലകളും 
പായലിൻ്റെ വഴുക്കലും 
ഇടിഞ്ഞ തൊടികളും
ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ്

ആശാൻ കവിതയിലെ ദാഹവും
മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ്
ബുദ്ധഭിക്ഷുവായി ജലം
മുകളിലേക്ക് കയറിവരുന്നിടത്ത്
ദേഹിയായി ദാഹം
അപ്പോഴും തുടരുന്നിടത്ത്

ശരിക്കും
ആനന്ദൻ എന്ന് ദാഹവും
മാതംഗി എന്ന് ദേഹിയും
ഒരിക്കലും
കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു 
ഒരു പക്ഷേ ഇന്നും 
ജാതിയും മതവും ചോദിച്ചാലും ചോദിച്ചില്ലെങ്കിലും പറഞ്ഞും
പറയാതെയും

പക്ഷേ അവിടെ എനിക്ക് കണ്ണടക്കേണ്ടതുണ്ട്
എരിയുമ്പോൾ മെഴുകുതിരികൾ
ഉലയുന്ന വണ്ണം
ഭാഷയുടെ ഒഴുക്കിന് വേണ്ടി
കവിതയുടെ ആന്തരീക വരൾച്ച 
മറികടക്കുവാൻ വേണ്ടി
നിലവിലില്ലാത്ത ദേശത്തിൻ്റെ
നിലനിൽപ്പിന് വേണ്ടി
നാല് മണി പൂക്കളുടെ തുടർവിരിയലിന്
വേണ്ടി


തെളിഞ്ഞ കിണർവെള്ള ഭംഗിയേ
ഒഴുക്ക് കഴിയുമ്പോഴും
കഴിയുന്നില്ല കെട്ടിക്കിടപ്പ്
കഴിയുന്നില്ല
കവിയുന്ന ഒഴുക്കും

പകൽ മുഴുവൻ
ദിവസം മുഴുവൻ
നാലുമണിപ്പൂക്കളുടെ തടവിൽ കിടക്കുന്ന
നാട് കണ്ടിട്ടുണ്ടോ?
കവിത മാത്രം സ്വതന്ത്രമാകുന്ന
കലയുടെ 
കവിതകളുടെ റിപ്പബ്ലിക്കുകൾ

കവിത കവിഞ്ഞ് ഉടലിലേക്ക് സമയവും സന്ധ്യയും ഒഴുകിത്തുടങ്ങുന്നു

മറ്റ് പൂക്കളായി വിരിയാൻ കൊടുത്ത നാലുമണിയുടൽ
ചെടിയോട് അത്രയുംചേർന്നുനിന്ന്
പൂക്കളിൽ നിന്ന് മാത്രം, ഇറുത്തെടുക്കുന്നു

നൃത്തം പഠിപ്പിച്ച് വിത്തിനേ തിരികേ
വെക്കുന്നിടത്ത്
വിരലുകളുടെ പടർപ്പറിയാതെ
നിശ്ശബ്ദതയുടെ പദാർത്ഥം തിരഞ്ഞ്
പോകുന്ന മറ്റൊരു വാക്ക്

പൊന്മാനേ നീലപ്പകർപ്പേ
പുഴ കഴിഞ്ഞ്
രണ്ട് കുരുവികളുമായി ഇറങ്ങി വരും
ഒഴുക്കിൻ്റെ തട്ടാൻ ജലം
ഒരു തട്ടാനായിട്ടുണ്ട് കവിതയും
അത് വാക്കുകൾ ഉരുക്കുന്നു
ദാഹം കഴിഞ്ഞ് ജലം
ഉടലുകളിലേക്ക് 
വിളക്കിച്ചേർക്കുന്നു

അരികിൽ
വരികളിൽ
നിർത്താതെ എരിയും കവിതയുടെ തീ

പിന്നിലേക്ക് പിന്നിലേക്ക് തെന്നും
ഇന്നലെയുടെ പായൽ
എന്നിട്ടും അതിലെ വീഴ്ച്ച നാളെയുടെ
കുളത്തിലേക്ക്
അതിൻ്റെ ആഴത്തിലേക്ക് 
കയത്തിലേക്ക്

കുളത്തിലേക്ക് വന്ന്
വൈകിയും വിരിയും
മഴയാമ്പൽ എന്ന വാക്ക് 

എത്ര പുറത്ത് കാണിക്കാതിരുന്നാലും ഉള്ളിൽ,
ഉടലിൽ പ്രാർത്ഥനകൾ
അടങ്ങിയിരിക്കുന്നത് പോലെ
രൂപകങ്ങളിൽ ഉപമകൾ,
ഉപമകളുടെ കൂപ്പുകൈ

ഏതെങ്കിലും ഒരു നിർത്തിൻ്റെ മറവിൽ
വാക്കുകൾ എല്ലാം ഇറങ്ങിപ്പോയ
ഏകാന്തതയുടെ നിഘണ്ടു
അതിൽ
ആകാശത്തെ തൃപ്തിപ്പെടുത്തുന്ന
നഗ്നതയിൽ തളച്ചിട്ട
എൻ്റെ നനുത്ത മേഘത്തെ 
അവളുടെ നൃത്ത നഗ്നതയിലേക്ക് 
ആരുമറിയാതെ തുറന്നുവിടുന്നു

കാതിൽ നിന്നും പാട്ട് കറന്നെടുക്കും
അവളുടെ കറവക്കാരൻ മേഘം
മഴയകിടുകൾ വകഞ്ഞ് 
കാതിൻ തുഞ്ചത്ത് 
തളിക്കുന്ന കുടുക്കഴിഞ്ഞ ജലം

അതും പാടിക്കഴിഞ്ഞ ചുണ്ടുകളുടെ
നനവുള്ളത്

അവളുടെ കാതുകളുടെ നിഘണ്ടു
എൻ്റെ ശബ്ദം, മാത്രം
തുറന്നുനോക്കുന്നു

അവൾ ഉടലിൽ 
ആടുകളേ മേയ്ക്കും 
കറുത്ത ഇടയത്തി
നൃത്തം എന്നു പേരുള്ള അവളുടെ ആട്ടിൻകുട്ടികൾ അവളുടെ ഉടലിൽ
ശാന്തമായി ശബ്ദമില്ലാതെ മേയുന്നു
അതും കാലങ്ങളില്ലാതെ
അനാദിയായി

ശബ്ദങ്ങളെ ചുംബനങ്ങൾ
നിശ്ശബ്ദമായി മേയ്ക്കും വിധം
ഞങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ 
രണ്ടുടലുകളുടെ ആർക്കൈവുകൾ

ഒരു ആട്ടിടയനാകും അവളുടെ 
കാടിനോളം പഴക്കമുള്ള മൂക്കൂത്തി
മേച്ചിൽ കഴിഞ്ഞ്
വിശ്രമിക്കും വിധം അവളുടെ ചുണ്ടുകൾ 

മാനം തൽക്കാലം 
നീലനിറമുള്ള പക്ഷികളുടെ തട്ടാൻ
അവ ആദ്യം സമയം നിർമ്മിക്കുന്നു
പിന്നെ തൽക്കാലം എന്ന വാക്ക് മുൻനിർത്തി എപ്പോഴും
ലജ്ജയോടെ സമയം തട്ടിപ്പറിക്കുന്നു 

അത് പിന്നേ ഏതോ അദ്യശ്യചുംബനം
സ്ഥിരപ്പെടുത്തുന്നുണ്ടാവണം
കാലങ്ങളിലേക്ക്

കാലമേ 
നീലനിറത്തിൻ്റെ തട്ടാനേ എന്ന് കടൽ
അപ്പോഴും
ആഴവും ജലവും തട്ടിപ്പറിക്കുന്നു
കാലത്തിൻ്റെ നീല
ഓരോ ചെടിയിലും മരങ്ങളിലും
വള്ളിപ്പടർപ്പുകളിലും ഇലകൾ
മറികടക്കുന്നു

ഒരു മേഘത്തിൻ്റെ കൊളുത്തഴിക്കും
മാനത്തിൻ്റെ തട്ടാൻ
ഒപ്പം അത് വേനലും ഉരുക്കുന്നു

അവൾ ആട്ടിൻകുട്ടികളെ 
ഉടലിൽ പ്രത്യേകം മേയ്ക്കുന്നു
മേഞ്ഞ ആട്ടിൻകുട്ടികളെ അവൾ
പിന്നെ ഉടലിൽ അണിയുന്നു

ആട്ടിൻകുട്ടികളുടെ ഉമ്മകളേ അവൾ പ്രത്യേകം കരുതുന്നു
ഉമ്മകൾ മേഘങ്ങളാവുന്നിടത്ത്
കുരുക്കുത്തിമുല്ലകളുടെ എത്തിനോട്ടം
വകഞ്ഞ്
അവളും അവൾ വെച്ച ഉമ്മകളും
ആട്ടിൻ കുട്ടികൾക്കൊപ്പം
വിശ്രമിക്കുന്നു

പഴയകാലത്തിൻ്റെ തൂവലിൽ
അവൾ പ്രണയം വിളമ്പുന്നു
കിളിയായും ആകാശമായും
അവൾ ഉടൽ പകുക്കുന്നു
തൂവലുകൾ എല്ലാം താലിയായ
കിളി എന്നവളെ ആകാശം

മഴവെള്ളങ്ങൾ പരമ്പരാഗതമായി
താലി തിരഞ്ഞ് വരുന്നു
മാറിൽ താലിയില്ലാത്ത പെണ്ണേ
എന്ന് അവളെ നനഞ്ഞ ചുണ്ടുകളാൽ
ഞാനും കാലവും
ഓമനിക്കുന്നു


Comments

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...