Skip to main content

പക്ഷികളുടെ തീയേറ്റർ

മാറ്റിനി പോലെ
പക്ഷികളുടെ തീയേറ്ററിൽ
കാണിക്കുന്ന സിനിമയാണ്
ആകാശമെങ്കിൽ

നീല കഴിഞ്ഞും
നീലക്ക് മുമ്പും
മേഘങ്ങൾ ചാഞ്ഞും ചരിഞ്ഞും 
ഒട്ടിക്കും പോസ്റ്റർ 
ശൂന്യതയിൽ

പറന്നുവന്ന ചിറക് 
നിലത്തിട്ട് ചവിട്ടിക്കെടുത്തി
പറക്കലിലേക്ക് 
വൈകിക്കയറുന്ന പക്ഷി

രതിയിലേക്ക് വൈകിക്കയറും പക്ഷികൾ
എവിടേയും ഉടലുകൾ നിലത്തിട്ട്
ചവിട്ടിക്കെടുത്തുന്നില്ല എന്ന് മാത്രം ആകാശം ഉറപ്പിക്കുന്നു

കറുപ്പിലും വെളുപ്പിലും
കാണിക്കും
ഭാഷയുടെ ഡോക്യുമെൻ്റെറി
എഴുതുന്നതിന്ന് മുമ്പോ
എഴുതിയതിന് ശേഷമോ
എവിടെയും തട്ടി കവിതയാവുന്നില്ല

ഉടൽ കുത്തിക്കെടുത്തി
രതിയിലേക്ക് തിരക്കിട്ട് കയറുന്ന രണ്ട് പേർ വളരെ വൈകി പക്ഷികളായേക്കാം

പൊടുന്നനെ നഗരം രണ്ട് പേരെ ഒളിപ്പിക്കുന്ന ഇടമാവുന്നു

ബഹുനില കെട്ടിടങ്ങളിലെ
ജാലകങ്ങൾ പോലെ
നോക്കി നിൽക്കേ നഗരം
പ്രണയങ്ങൾ അണക്കുന്നു
വെളിച്ചം ഒളിപ്പിക്കുന്നു 

ഓരോ ജാലകങ്ങളും
ഓരോ പ്രണയങ്ങൾ
ജാലകങ്ങൾ ഒരോന്നായി കെട്ടിടങ്ങൾ
കുത്തിക്കെടുത്തി തുടങ്ങുന്നു

എത്ര ധൃതിയിലും 
ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസന്തം
ഏതുഋതുവിലും പൂക്കൾ 
കുത്തികെടുത്തുന്നില്ല

കുത്തിക്കെടുത്തിയ ഏകാന്തതയുടെ
പാടുകൾ വിഷാദമായി
ഒരു സന്ധ്യക്കരികിലും കെട്ടിക്കിടക്കുന്നില്ല

നഗരം,
പ്രണയിക്കുന്ന രണ്ട് പേരുടെ
വെളിച്ചം കത്തിച്ചിട്ട വാക്കുകളുടെ 
സൈറൺ കൊളുത്തിയ വാഹനമാകുന്നു
പൊടുന്നനെ നഗരം രണ്ട് പേരെ പ്രണയങ്ങളിലേക്ക് വഹിക്കുന്നു

രാത്രിയിൽ മുഴുവൻ എരിഞ്ഞവിധം
കുത്തിക്കെടുത്തിയ
രണ്ടരക്കെട്ടുകൾ പക്ഷികളിൽ

എന്തും കുത്തികെടുത്താവുന്ന
ഒന്നാകും ഉടലും ആകാശവും

അരികിൽ
കെടുത്താനാവാത്ത നൃത്തം
ഉടലിൽ സൂക്ഷിക്കുന്നവൾ

ആകാശം ഒളിച്ച് കടത്തും പക്ഷികൾ
പഴയ ആകാശങ്ങളുടെ ശേഖരം
ആൽബം പോലെ 
ഇന്നലെകളിൽ ഒട്ടിച്ച് വെക്കുന്നു

അതിൽ ഒരു കിളി 
എൻ്റെ കാലിൽ വന്നിരിക്കുന്നു
ആകാശം മറിച്ചുനോക്കുന്നു
അപ്പോൾ ഞാൻ എന്ത് ചെയ്യുകയായിരിക്കും എന്ന് 
അവൾ മാത്രം ഊഹിക്കുന്നു

ഊഹം ആകാശമാകുന്ന സ്വരം
പക്ഷികൾക്ക്
അവൾ പക്ഷികൾക്കിടയിൽ

ഇപ്പോൾ ആകാശം 
അവൾ അരുതെന്ന് പറയുന്നതിനേക്കാൾ സുന്ദരം.

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ