Skip to main content

പക്ഷികളുടെ തീയേറ്റർ

മാറ്റിനി പോലെ
പക്ഷികളുടെ തീയേറ്ററിൽ
കാണിക്കുന്ന സിനിമയാണ്
ആകാശമെങ്കിൽ

നീല കഴിഞ്ഞും
നീലക്ക് മുമ്പും
മേഘങ്ങൾ ചാഞ്ഞും ചരിഞ്ഞും 
ഒട്ടിക്കും പോസ്റ്റർ 
ശൂന്യതയിൽ

പറന്നുവന്ന ചിറക് 
നിലത്തിട്ട് ചവിട്ടിക്കെടുത്തി
പറക്കലിലേക്ക് 
വൈകിക്കയറുന്ന പക്ഷി

രതിയിലേക്ക് വൈകിക്കയറും പക്ഷികൾ
എവിടേയും ഉടലുകൾ നിലത്തിട്ട്
ചവിട്ടിക്കെടുത്തുന്നില്ല എന്ന് മാത്രം ആകാശം ഉറപ്പിക്കുന്നു

കറുപ്പിലും വെളുപ്പിലും
കാണിക്കും
ഭാഷയുടെ ഡോക്യുമെൻ്റെറി
എഴുതുന്നതിന്ന് മുമ്പോ
എഴുതിയതിന് ശേഷമോ
എവിടെയും തട്ടി കവിതയാവുന്നില്ല

ഉടൽ കുത്തിക്കെടുത്തി
രതിയിലേക്ക് തിരക്കിട്ട് കയറുന്ന രണ്ട് പേർ വളരെ വൈകി പക്ഷികളായേക്കാം

പൊടുന്നനെ നഗരം രണ്ട് പേരെ ഒളിപ്പിക്കുന്ന ഇടമാവുന്നു

ബഹുനില കെട്ടിടങ്ങളിലെ
ജാലകങ്ങൾ പോലെ
നോക്കി നിൽക്കേ നഗരം
പ്രണയങ്ങൾ അണക്കുന്നു
വെളിച്ചം ഒളിപ്പിക്കുന്നു 

ഓരോ ജാലകങ്ങളും
ഓരോ പ്രണയങ്ങൾ
ജാലകങ്ങൾ ഒരോന്നായി കെട്ടിടങ്ങൾ
കുത്തിക്കെടുത്തി തുടങ്ങുന്നു

എത്ര ധൃതിയിലും 
ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസന്തം
ഏതുഋതുവിലും പൂക്കൾ 
കുത്തികെടുത്തുന്നില്ല

കുത്തിക്കെടുത്തിയ ഏകാന്തതയുടെ
പാടുകൾ വിഷാദമായി
ഒരു സന്ധ്യക്കരികിലും കെട്ടിക്കിടക്കുന്നില്ല

നഗരം,
പ്രണയിക്കുന്ന രണ്ട് പേരുടെ
വെളിച്ചം കത്തിച്ചിട്ട വാക്കുകളുടെ 
സൈറൺ കൊളുത്തിയ വാഹനമാകുന്നു
പൊടുന്നനെ നഗരം രണ്ട് പേരെ പ്രണയങ്ങളിലേക്ക് വഹിക്കുന്നു

രാത്രിയിൽ മുഴുവൻ എരിഞ്ഞവിധം
കുത്തിക്കെടുത്തിയ
രണ്ടരക്കെട്ടുകൾ പക്ഷികളിൽ

എന്തും കുത്തികെടുത്താവുന്ന
ഒന്നാകും ഉടലും ആകാശവും

അരികിൽ
കെടുത്താനാവാത്ത നൃത്തം
ഉടലിൽ സൂക്ഷിക്കുന്നവൾ

ആകാശം ഒളിച്ച് കടത്തും പക്ഷികൾ
പഴയ ആകാശങ്ങളുടെ ശേഖരം
ആൽബം പോലെ 
ഇന്നലെകളിൽ ഒട്ടിച്ച് വെക്കുന്നു

അതിൽ ഒരു കിളി 
എൻ്റെ കാലിൽ വന്നിരിക്കുന്നു
ആകാശം മറിച്ചുനോക്കുന്നു
അപ്പോൾ ഞാൻ എന്ത് ചെയ്യുകയായിരിക്കും എന്ന് 
അവൾ മാത്രം ഊഹിക്കുന്നു

ഊഹം ആകാശമാകുന്ന സ്വരം
പക്ഷികൾക്ക്
അവൾ പക്ഷികൾക്കിടയിൽ

ഇപ്പോൾ ആകാശം 
അവൾ അരുതെന്ന് പറയുന്നതിനേക്കാൾ സുന്ദരം.

Comments

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ