Skip to main content

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ 
പ്രവേശിക്കും വിധം
കലണ്ടറിലെ ശൂന്യസ്ഥലികൾ
തീയതികൾ
ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ
വെപ്രാളം എടുത്തണിഞ്ഞ
അവയുടെ ശാന്തവള്ളികൾ

അവധികളുടെ ഉടലുള്ള കുതിര
കലണ്ടറിൽ
അതിൻ്റെ അടയാളപ്പെടുത്തൽ
അക്കങ്ങളിൽ,
നിറങ്ങളിൽ

ഒരു കടൽക്കുതിരയുടെ ചലനം
തീയതി കലണ്ടറിൽ 
അടയാളപ്പെടുത്തും വിധം

അതിൻ്റെ ചലനങ്ങളുടെ 
നിധിയിൽ നിന്നും ഒരു ചലനം 
എൻ്റെ കവിത കട്ടെടുക്കുന്നു

അവധികളും 
കടൽക്കുതിരയുടെ ചലനങ്ങളും 
എന്ന വിഷയത്തിൽ
ഇനിയും പൂർത്തിയാകാത്ത 
എൻ്റെ പഠനം

പൂർത്തിയാകുന്നില്ല ചലനങ്ങളും

അപ്പോഴും
ജീവിതത്തിൻ്റെ നിശ്ചലതക്ക്
കടൽക്കുതിരയുടെ ആകൃതി
വരച്ചുകൊടുക്കുന്നുണ്ട് ഞാൻ
അവയുടെ ചലനങ്ങൾക്കരികിൽ
വെറുതേയിരിക്കുന്നുണ്ട് ഞാൻ

ചലനത്തിൻ്റെ കൈയ്യിൽ,
മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ

ഓരോ തിരയും കടലിൻ്റെ കുതിര
എന്നായി, അപ്പോൾ എൻ്റെ നിശ്ചലത

ഞാൻ നാവികൻ
വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട്

നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ
അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു

കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം
തുരുമ്പിച്ച കപ്പൽപോലെ
കവിത എല്ലാ കിടപ്പുകളുടെയും അടിവശം 
തുരുമ്പിലേക്കുള്ള അതിൻ്റെ ജലജന്യ ഉലച്ചിൽ
ആയം

ഉലച്ചിലിൻ്റെ അടിവശമുള്ള കവിത
ജലത്തിൽ അതിൻ്റെ മുറുക്കം
കെട്ടിക്കിടപ്പുകളിലേക്ക് അതിൻ്റെ
ഉലച്ചിൽ
ഉലച്ചിലിൻ്റെ മട്ടിൽ ചെന്ന് തട്ടി
ഉലയാത്ത ഉടലിലേക്ക് 
അതിൻ്റെ തിരിച്ച് പോക്ക്
അതും ഉലഞ്ഞുലഞ്ഞ്

എൻ്റെ അവധികളും തീയതികളും
അവയേ 
കലണ്ടറിൽ അനുഗമിക്കുന്നു

ഒപ്പം
കുളമ്പടികളുടെ തണുത്ത ക്യൂബുകളും
അവയുടെ സ്വതന്ത്ര ആഖ്യാനങ്ങളും

താളമല്ല ജലം
ഒരു പക്ഷേ താളം ചേർക്കുമ്പോൾ ജലം ചെയ്യുന്നതെല്ലാം
തെളിഞ്ഞ് ഉലഞ്ഞ് കെട്ടിക്കിടന്ന്
വെള്ളം പോലുമാകും ജലം

താളം ജലത്തിൽ ഓളങ്ങൾ പോലെ
ജലം താളത്തിൽ, വെള്ളത്തിൽ വീഴും ഒച്ചകൾ
വെള്ളത്തിൽ പൊങ്ങി വരും
തണുപ്പിൽ അവയുടെ 
ലഹരിയുമായുള്ള ഒത്തുതീർപ്പും

മനുഷ്യരുടെ
വേറിട്ട പ്രതിഷേധവിഭാഗം എന്ന നിലയിൽ
ഓരോ പുഴുക്കളും അപ്പോഴും
സമയമെടുത്തിഴയുന്നു
കരയിലും അതിൻ്റെ ശബ്ദത്തിലും

ശബ്ദം പോലും എൻ്റേതല്ല
എന്നിട്ടും മതത്തിൻ്റെ കോളാമ്പിയായി
ഉടൽ വിട്ടുകൊടുക്കുന്നു
പാർട്ടി മണമുള്ള എൻ്റെ അണിവിരൽ
ഉടലിന് പുറത്ത് പോയി
അപ്പോഴും പ്രത്യയശാസ്ത്രങ്ങൾക്ക് വേണ്ടി
കിണഞ്ഞ് പ്രവർത്തിക്കുന്നു
ഉടൽ അണച്ച് കൂടെ ഞാനും

വിഷാദികൾ അവരുടെ ചുവരിൽ
തൂക്കുവാൻ ഉപയോഗിക്കും
ചന്ദ്രക്കല പോലെ 
വിഷാദത്തിൻ്റെ
വൃദ്ധിക്ഷയങ്ങൾ മാത്രം കാണിക്കും
വിഷാദത്തിൻ്റെ കലണ്ടർ
എൻ്റെ ചുവരിൽ അപ്പോഴും തുടരുന്നു

ഒരു പക്ഷേ എങ്ങും 
തലങ്ങും വിലങ്ങും ചുവരുകൾ

ഭംഗിയായിട്ടൊന്നിഴഞ്ഞിട്ടുണ്ട്
എന്നതിൻ്റെ രേഖപ്പെടുത്തലുകൾ
ഒന്നും ഇല്ലാതെ 
കൊലപ്പെടുത്തലിലൂടെ ഇഴഞ്ഞ്
കൊല്ലപ്പെട്ടവരെ മറികടന്ന്
എൻ്റെ പുഴു അപ്പോഴും സമയമെടുത്ത്
മരിക്കുന്നുമുണ്ട്

മഴ പെയ്യുമ്പോൾ വീടുകൾ, 
ഉള്ളിൽ തൂക്കും തുള്ളികളുടെ കലണ്ടർ തീയതികളുള്ള മഴ എന്ന്
കാറ്റടിച്ച് മറിയും കർക്കിടകം

എനിക്ക് ശലഭങ്ങൾ അവരുടെ
ചുവരുകളിൽ തൂക്കും 
പൊക്കി നോക്കാവുന്ന 
ആകാശത്തിൻ്റെ കലണ്ടറായാൽ മതി
എന്ന് തോന്നുന്നു

മേഘങ്ങൾ നിറങ്ങളിൽ വന്ന് നിൽക്കും
ഒന്നോ രണ്ടോ മേഘം നിറമില്ലാതെ ഇറങ്ങും
തീയതികളുടെ ബസ് സ്റ്റോപിലെ
ആഭ്യന്തരആകാശം

ദൈവങ്ങളുടെ കലണ്ടറിൽ
ദൈവങ്ങളുടെ തീയതിയായി
പണിയെടുക്കും മനുഷ്യരുണ്ടാകുമോ

കൂടെ ഇഴയുന്നുണ്ടോ ദൈവം ?
അവരുടെ വിശ്വാസം
ഒരോ വിശ്വാസിയുടേയും വേറിട്ട പ്രതിഷേധമാകുമോ ദൈവം?

കാരണം 
ഓരോ മനുഷ്യർക്കും അരോചകമാം
വിധം എൻ്റെ മതവും
മതേതരത്തത്തിൻ്റെ സമതലത്തിൽ
കുന്നുകൾ നിർമ്മിച്ച്
ആഴങ്ങൾ ഭേദിച്ച് ഇഴയുന്നു

കടുത്ത വേദനകൾ
വേദനകൾ ഒളിപ്പിക്കുവാൻ ഒരിടം
വേണം
അതിന് മനസ്സെന്ന പേര്
പുഴു എന്ന പേരിട്ട് മനസ്സ് അപ്പോഴും
പുറത്ത് പോയി ഇഴയുന്നു

അതിൻ്റെ ഇഴച്ചിൽ ഉടൽ ചവിട്ടിക്കെടുത്തുമോ എന്ന ഭയം 
ഉടൽ ഭയം എന്നിങ്ങനെ
അതിൻ്റെ ഇരട്ടകാലടികൾ

അതിന് മനസ്സെന്ന മുൻവിധി
തീയതികൾ കൊണ്ട് കൊരുക്കപ്പെടുമ്പോഴും 

ആഴമുള്ള
ചുഴികൾ കൊണ്ട് നിർമ്മിക്കും 
പുതിയ പുതിയ
കാലങ്ങളുടെ കലണ്ടറേ
അവയുടെ പറന്നുപൊങ്ങലേ

കൂടുതൽ കൂടുതൽ വിശുദ്ധരാകും
വെളുത്ത ചിറകടികളുള്ള പ്രാവുകൾ
ഇല്ലാത്ത പ്രാവുകളെക്കുറിളുള്ള ചിറകടികൾ, അപ്പോഴും 
ചാരനിറത്തിൽ തുടരുന്നു
ചാരനിറമുള്ള കലണ്ടറിൽ
പൂച്ചക്കണ്ണുള്ള യുദ്ധങ്ങൾ

ഇല്ലാതാകുന്നതിൻ്റെ ഭംഗി കൊണ്ട്
നിർമ്മിച്ചിരിക്കുന്നതൊക്കെയും
എന്ന ദൈവത്തിൻ്റെ നെടുവീർപ്പ്
ഇനിയുമെത്രനാൾകൂടി 
ശ്വാസത്തിൽ പൊതിഞ്ഞു
ഞാനെടുത്തുവെയ്ക്കും 
ജീവനിൽ?

Comments

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...