Skip to main content

മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച


ജനലുകൾ മഴ കൊണ്ടുവരുന്ന വീടിൻ്റെ
വേഴാമ്പൽ ചുവരിൽ ചാരി 
മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച ഇരിക്കുന്നു

മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച
പരമ്പരാഗതമായി 
വേഴാമ്പലുകളാകുവാൻ പറക്കുന്ന
നാടുണ്ടാവണം

മേയ് പെൻഷൻ പറ്റിയ മാസത്തിന്
അതിനൊരു മേശയുണ്ടായിരുന്നെങ്കിൽ
വിരസതയുടെ കുഷനുളള
ഒരു കസേരയുണ്ടായിരുന്നെങ്കിൽ
അതിൽ നിന്നും എഴുന്നേറ്റ് പോകുവാൻ
ഒരേസമയം മടിക്കുകയും 
അതേസമയം കാത്തിരിക്കുകയും ചെയ്യുന്ന മനുഷ്യൻ
ജൂണാകുന്നു

കുരുക്കുത്തിമുല്ലകൾ
അവയുടെ വളവുകൾ പിടിച്ചിടും
ഇടങ്ങളിൽ  
പൂക്കൾ നിലത്തിട്ട്, പൂക്കാലം 
ഒരു ഓഫീസിലും കയറാതെ, 
ഒരു ഫയലും നോക്കാതെ
മാറിനിൽക്കുന്നു

ഇറയങ്ങളുടെ ഇറ്റുവീഴലുകൾ
ചാരിയിരുപ്പുകളും ഇറ്റുവീഴുന്നു
അവ വീടുകൾക്ക് പുറത്തേക്ക് ഒഴുകിയിറങ്ങുന്നു

അവളുടെ കൃഷ്ണമണിത്തിരക്കിൽ
പങ്കെടുത്ത് 
ഉമ്മകളുടെ രജിസ്റ്ററിൽ 
പേര് വെക്കാതെ പോയ നിമിഷങ്ങളെ
കാലം അന്നും ഇന്നും 
ദിവസത്തിന് പുറത്തുനിർത്തുന്നു

മഴയുടെ കൊലുസ്സ് ധരിച്ച്,
മേൽക്കൂരകൾ
പുറത്തിറങ്ങും ഇടങ്ങളിൽ
മുറ്റം മുറ്റം എന്ന് കാറ്റിനൊപ്പം പിച്ച വെക്കും ചെമ്പകം

വിരിഞ്ഞ പിച്ചകത്തം 
നിലത്തിട്ട്
മന്ദാരങ്ങൾ

നിലത്തിടുമോ നൃത്തങ്ങൾ മുദ്രകളിൽ
വെച്ചു നോക്കണോ ചുവടുകൾ
പലയിടങ്ങളിൽ

ഓരോ വേനലിനും പല സൂര്യൻ
ഓരോ ഇന്നലേക്കും ഒരു പകൽ

ഇഞ്ചക്ഷൻ എടുത്തയിടത്ത് വെക്കും 
പഞ്ഞിപോലെ 
വേദനിക്കുന്നിടത്ത്
വേദനയോട് ചേർത്തുവെക്കാൻ ഒരിന്നലെ അനുവദിക്കുകയായിരുന്നു
അതെന്നും പതിവായതിനാൽ
ഞാനത് നീയാക്കുന്നു അതിനാൽ
എനിക്ക് ഇന്നുകൾ പതിവായി ഉണ്ടാവുന്നു

പകൽ കൊണ്ടലങ്കരിച്ച ഇന്നുകൾ
തീയതികൾ കൊണ്ടലങ്കരിച്ച ഇന്നലെകൾ

മഴകൾ ജൂൺആഴം 
പവിഴമല്ലികൾ അവയുടെ
കൊഴിച്ചിൽ എന്നിവ കുഴിച്ചിടും ഇടങ്ങളിൽ
നിറങ്ങൾ ഇട്ടുവെക്കും ഇടങ്ങൾ സന്ധ്യ,
അസ്തമയം എന്നെടുത്തു 
വെക്കുന്നു

സൂര്യനെ തട്ടിപ്പറിക്കുന്നു
അതിൻ്റെ ഇരുട്ട് 
വർഷം മുഴുവൻ ഇട്ടു വെക്കുവാൻ
ഒരോ മാസവും കൊതിക്കുന്നു

വേഴാമ്പൽ കൊതി കൊണ്ട് 
പൊതിയിട്ട്
ഒരോ കലണ്ടറിൽ നിന്നും
അടുത്ത മരത്തിലേക്ക് പറക്കും
ഒരോ മാസവും

നക്ഷത്രങ്ങളുടെ പൊതിയിട്ട
മാനങ്ങളുടെ കലണ്ടർ

മൗനം ഒരു കലണ്ടറല്ല
പെയ്ത്ത് ധ്യാനമുള്ള മഴയല്ല ബുദ്ധൻ

ബുദ്ധൻ്റെ മണമുള്ള ജൂൺമാസം

ജൂൺ കൊണ്ടൊരു 
ജാലകം പണിയുന്നു
മാസത്തിൻ്റെ ചുവരിൽ
തൂക്കിയിടുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

മേഘത്തഴമ്പുള്ള വാങ്ക്

വാങ്കിന്റെ തൂവലിന് താഴെ പറന്നുവന്ന് തങ്ങിയിരിക്കും അമ്പളിക്കല ഭാരത്തിന് താഴെ ഒരു തൂവലാവും നിസ്ക്കാരം ഭ്രമണത്തഴമ്പുള്ള ഭൂമി മിനാരത്തൂവലുള്ള പള്ളി വിരൽമടക്കുകൾ നിസ്ക്കാരപ്പായ. മഴ വകഞ്ഞ്നിസ്ക്കരിക്കും ഒരു മഴത്തുള്ളി  ഭ്രമണനിസ്ക്കാരം മഴത്തുള്ളിത്തഴമ്പ് മഴ അതിന്റെ മിനാരങ്ങളുള്ള പളളി കല നിലത്തിട്ട്, കലയിൽ നിസ്ക്കരിക്കും ചന്ദ്രൻ കലയുടെ നിസ്ക്കാരപ്പായ വാക്ക് ഒരു ഭാഷയുടേതും എന്ന്, വാങ്ക് വരയും ചിത്രം ഒരു തുള്ളി നിസ്ക്കാരത്തഴമ്പ് മഴത്തുള്ളിപ്പായ വാങ്കിന്റെ തഴമ്പുള്ള കാറ്റ് നിശ്ശബ്ദതയുടെ തുഞ്ചത്ത് ചെന്ന്, വിരിയും വാങ്കിന്റെ പൂവ്  മിനാരത്തിന്നരികിൽ  വിസ്മയത്തിന്റെ വള്ളിച്ചെടിയാവും മിനാരത്തഴമ്പുള്ള പള്ളി മിനാരഗന്ധി പറക്കുന്നതിന്റെ അറ്റത്ത് ചെന്ന് കിളിവിരിയുമ്പോലെ വാങ്കിന്റെ അറ്റത്ത് ചെന്ന് ഒരു നിസ്ക്കാരം വിരിയുന്നു മേഘനിർവൃതി!