Skip to main content

മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച


ജനലുകൾ മഴ കൊണ്ടുവരുന്ന വീടിൻ്റെ
വേഴാമ്പൽ ചുവരിൽ ചാരി 
മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച ഇരിക്കുന്നു

മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച
പരമ്പരാഗതമായി 
വേഴാമ്പലുകളാകുവാൻ പറക്കുന്ന
നാടുണ്ടാവണം

മേയ് പെൻഷൻ പറ്റിയ മാസത്തിന്
അതിനൊരു മേശയുണ്ടായിരുന്നെങ്കിൽ
വിരസതയുടെ കുഷനുളള
ഒരു കസേരയുണ്ടായിരുന്നെങ്കിൽ
അതിൽ നിന്നും എഴുന്നേറ്റ് പോകുവാൻ
ഒരേസമയം മടിക്കുകയും 
അതേസമയം കാത്തിരിക്കുകയും ചെയ്യുന്ന മനുഷ്യൻ
ജൂണാകുന്നു

കുരുക്കുത്തിമുല്ലകൾ
അവയുടെ വളവുകൾ പിടിച്ചിടും
ഇടങ്ങളിൽ  
പൂക്കൾ നിലത്തിട്ട്, പൂക്കാലം 
ഒരു ഓഫീസിലും കയറാതെ, 
ഒരു ഫയലും നോക്കാതെ
മാറിനിൽക്കുന്നു

ഇറയങ്ങളുടെ ഇറ്റുവീഴലുകൾ
ചാരിയിരുപ്പുകളും ഇറ്റുവീഴുന്നു
അവ വീടുകൾക്ക് പുറത്തേക്ക് ഒഴുകിയിറങ്ങുന്നു

അവളുടെ കൃഷ്ണമണിത്തിരക്കിൽ
പങ്കെടുത്ത് 
ഉമ്മകളുടെ രജിസ്റ്ററിൽ 
പേര് വെക്കാതെ പോയ നിമിഷങ്ങളെ
കാലം അന്നും ഇന്നും 
ദിവസത്തിന് പുറത്തുനിർത്തുന്നു

മഴയുടെ കൊലുസ്സ് ധരിച്ച്,
മേൽക്കൂരകൾ
പുറത്തിറങ്ങും ഇടങ്ങളിൽ
മുറ്റം മുറ്റം എന്ന് കാറ്റിനൊപ്പം പിച്ച വെക്കും ചെമ്പകം

വിരിഞ്ഞ പിച്ചകത്തം 
നിലത്തിട്ട്
മന്ദാരങ്ങൾ

നിലത്തിടുമോ നൃത്തങ്ങൾ മുദ്രകളിൽ
വെച്ചു നോക്കണോ ചുവടുകൾ
പലയിടങ്ങളിൽ

ഓരോ വേനലിനും പല സൂര്യൻ
ഓരോ ഇന്നലേക്കും ഒരു പകൽ

ഇഞ്ചക്ഷൻ എടുത്തയിടത്ത് വെക്കും 
പഞ്ഞിപോലെ 
വേദനിക്കുന്നിടത്ത്
വേദനയോട് ചേർത്തുവെക്കാൻ ഒരിന്നലെ അനുവദിക്കുകയായിരുന്നു
അതെന്നും പതിവായതിനാൽ
ഞാനത് നീയാക്കുന്നു അതിനാൽ
എനിക്ക് ഇന്നുകൾ പതിവായി ഉണ്ടാവുന്നു

പകൽ കൊണ്ടലങ്കരിച്ച ഇന്നുകൾ
തീയതികൾ കൊണ്ടലങ്കരിച്ച ഇന്നലെകൾ

മഴകൾ ജൂൺആഴം 
പവിഴമല്ലികൾ അവയുടെ
കൊഴിച്ചിൽ എന്നിവ കുഴിച്ചിടും ഇടങ്ങളിൽ
നിറങ്ങൾ ഇട്ടുവെക്കും ഇടങ്ങൾ സന്ധ്യ,
അസ്തമയം എന്നെടുത്തു 
വെക്കുന്നു

സൂര്യനെ തട്ടിപ്പറിക്കുന്നു
അതിൻ്റെ ഇരുട്ട് 
വർഷം മുഴുവൻ ഇട്ടു വെക്കുവാൻ
ഒരോ മാസവും കൊതിക്കുന്നു

വേഴാമ്പൽ കൊതി കൊണ്ട് 
പൊതിയിട്ട്
ഒരോ കലണ്ടറിൽ നിന്നും
അടുത്ത മരത്തിലേക്ക് പറക്കും
ഒരോ മാസവും

നക്ഷത്രങ്ങളുടെ പൊതിയിട്ട
മാനങ്ങളുടെ കലണ്ടർ

മൗനം ഒരു കലണ്ടറല്ല
പെയ്ത്ത് ധ്യാനമുള്ള മഴയല്ല ബുദ്ധൻ

ബുദ്ധൻ്റെ മണമുള്ള ജൂൺമാസം

ജൂൺ കൊണ്ടൊരു 
ജാലകം പണിയുന്നു
മാസത്തിൻ്റെ ചുവരിൽ
തൂക്കിയിടുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ