Skip to main content

കാതുകൾ വിഷാദികൾ

വിഷാദത്തിന് പഠിക്കുന്നു

വിഷാദത്തിൻ്റെ ടെക്സ്റ്റ്ബുക്കാവും
പാട്ടുകൾ
കാതുകൾ വിഷാദികൾ

കാതുകൾ നാടകവണ്ടികളിൽ
സഞ്ചരിക്കുന്നു
ഓരോ കാതിനും ഓരോ ജാലകങ്ങൾ

പാട്ടുകൾക്ക് നാടകവണ്ടിയുടെ 
ചമയങ്ങൾ ഇട്ടുകൊടുക്കുന്നു
വൈകുന്നേരത്തിന്
അസ്തമയത്തിൻ്റെ ചമയങ്ങൾ
ഒരു പക്ഷേ അനാവശ്യമായത്

വിഷാദകാലങ്ങളുടെ ജപമാലയാവും
മഞ്ഞ്
വണ്ടികൾ നാടകങ്ങളെ കൊണ്ട് പണിയെടുപ്പിക്കുന്നു

ഒരു കാതിൻ്റെ പാതിയിൽ
ഈണത്തിൻ്റെ നൂലിട്ട് കെട്ടിയ
തെറുത്ത പാട്ട് വീണ്ടും തിരുകിവെക്കുന്നു
കാതുകളെ മാറ്റിയിരുത്തുന്നു

നീലക്കാത്
അതിന് നീലനിറമുള്ള തുണികൊണ്ട് ഒരു തൊട്ടിൽ വേണമെന്ന് തോന്നുന്നു
നീലപ്പൊന്മാനുകളെ ഉണർത്തി
കാതിൻ്റെ കാടുകളിലേക്ക് പറഞ്ഞുവിടുന്നു
പൊന്മാനിൻ്റെ ഓർമ്മയിൽ
ഉണർന്നിരിക്കുന്നു

ദുഃഖം പൊന്നാണെന്ന്
അതിൽ കമ്മലുകൾ 
എത്രവേണമെങ്കിലും ഡിസൈൻ
ചെയ്യാമെന്ന്
അപ്പോഴും വിഷാദം കാതുകളുടെയും
ഭൂതകാലത്തിൻ്റേയും തട്ടാൻ

എന്നാലും 
എത്ര കൂട്ടി വെച്ചാലും 
ഒരു മൂക്കുത്തിക്കുള്ള പൊന്ന്
ദുഃഖത്തിൽ തികയില്ലെന്ന്
വിഷാദകാലങ്ങളുടെ തട്ടാൻ

ഒരു ജീവിതത്തിനും തികയാത്ത പൊന്നാവണം പ്രണയം 
വിഷാദകാലത്തിലെ യുഗ്മഗാനങ്ങൾ
അപ്പോഴും വരികൾ
ഊതി കത്തിക്കുന്നു
കാതുകൾ ഈണങ്ങൾ എടുത്തണിയുന്നു

ഒപ്പനപ്പാട്ടിലെ മണവാട്ടിയേപ്പോലെ
കാതുകളും വിഷാദവും
അതിൻ്റെ ഇടങ്ങളിൽ
കുണുങ്ങിയിരിക്കുന്നു

അഭിനയത്തിൻ്റെ ടെക്സ്റ്റ്ബുക്ക് പോലെ
മുഖങ്ങൾ വിഷാദങ്ങൾ മറിച്ചുനോക്കുന്നു
കറുത്തതോണിക്കാരാ എന്ന പാട്ടിൽ
വിഷാദം പ്രണയപൂർവ്വം മുഖം തുടക്കുന്നു

നാടകങ്ങൾ തുടങ്ങും മുമ്പ് ഇടും
പാട്ടിൽ വിഷാദം തല വെച്ച് കിടക്കുന്നു
താൻ ജീവിച്ചിരുന്ന കാലങ്ങൾക്ക് ശേഷം 
നാടകനടനാവും ബുദ്ധൻ
ധ്യാനത്തിൻ്റെ ചമയങ്ങൾക്ക് 
വീണ്ടും തലവെക്കുമോ എന്ന് ഭയക്കുന്നു

പ്ലാറ്റ് ഫോമുകളിൽ തീവണ്ടികൾ പോലെ
നാടകങ്ങൾ  അരങ്ങുകളിൽ വൈകുന്നു
തലകൾ വിരിച്ച് നിരനിരയായി അരങ്ങിനും വീടുകൾക്കുമിടയിൽ
കാണികൾ ഇരിക്കുന്നു

അവരുടെ കാലുകൾ അരങ്ങിൽ
നടീനടൻമാൻ ഉപയോഗിക്കുന്നു
ചില്ലിട്ടുവെച്ച നിലയിൽ വിഷാദം
തുടരുന്നു

അരങ്ങിന് പിന്നിലേക്കുള്ള
മാനത്തിലേക്ക് തിരശ്ശീലകൾ അതിൻ്റെ
മൗനത്തിലേക്ക്
മൂടികെട്ടുന്നു

നനയുന്ന കാണിയേ മാത്രം നാടകം
ആദ്യാവസാനം
ചേർത്തുപിടിക്കുന്നു
അവസാന നടനേയും നനച്ച്
നാടകങ്ങൾ പെയ്ത് തോരുന്നു

ഒരിക്കലും ഉയരാത്ത തിരശ്ശീല വിരിച്ച്
ഇനിയും കളിച്ചിട്ടില്ലാത്ത
നാടകം കിടക്കുന്നു

പക്ഷികൾക്കും കുരുവികൾക്കും
ഓരോ ജാലകങ്ങൾ ഉള്ള
നാടകവണ്ടി ഡിസൈൻ ചെയ്യുന്നു

കുരുവികൾ പക്ഷികളല്ലേ എന്ന ചോദ്യത്തിന് ചമയം ചെയ്യുന്നു
കുരുവികളുടെ വസ്ത്രാലങ്കാരത്തിൽ
മന:പ്പൂർവ്വമല്ലാതെ പങ്കെടുക്കുന്നു

തൂവലുകൾ വാരിക്കെട്ടിവെച്ച പക്ഷി
ആകാശം ഉയരത്തിൽ നിന്നും തൂക്കിയിട്ട ഒരു മൈക്രേഫോണാണെന്ന ധാരണയിൽ പറക്കുന്നതിൻ്റെ ഡയലോഗ് നാടകീയമായി പറയുവാൻ
ആരംഭിച്ചു

എൻ്റെ ഉള്ളിലെ പറക്കമുറ്റാത്ത
സംവിധായകൻ
എല്ലാ പക്ഷികളുടേയും കാണിയായി
ആകാശത്തെ അണിയിച്ചൊരുക്കുന്നു
പക്ഷികൾക്ക് മുന്നിൽ കൊണ്ടിരുത്തുന്നു

റിഹേഴ്സൽ മണമുള്ള കുരുവികൾ
എന്ന് പക്ഷികൾ

വിഷാദം എന്ന നാടക ക്യാമ്പിൽ
ശബ്ദത്തിൻ്റെ ചമയങ്ങൾ അഴിച്ച്
എൻ്റെ കാതുകൾ

അപ്പോഴും
വിഷാദം ആരുടെ കാണി എന്ന്
എൻ്റെ കാതുകൾ മാത്രം
ചോദിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!