Skip to main content

കാതുകൾ വിഷാദികൾ

വിഷാദത്തിന് പഠിക്കുന്നു

വിഷാദത്തിൻ്റെ ടെക്സ്റ്റ്ബുക്കാവും
പാട്ടുകൾ
കാതുകൾ വിഷാദികൾ

കാതുകൾ നാടകവണ്ടികളിൽ
സഞ്ചരിക്കുന്നു
ഓരോ കാതിനും ഓരോ ജാലകങ്ങൾ

പാട്ടുകൾക്ക് നാടകവണ്ടിയുടെ 
ചമയങ്ങൾ ഇട്ടുകൊടുക്കുന്നു
വൈകുന്നേരത്തിന്
അസ്തമയത്തിൻ്റെ ചമയങ്ങൾ
ഒരു പക്ഷേ അനാവശ്യമായത്

വിഷാദകാലങ്ങളുടെ ജപമാലയാവും
മഞ്ഞ്
വണ്ടികൾ നാടകങ്ങളെ കൊണ്ട് പണിയെടുപ്പിക്കുന്നു

ഒരു കാതിൻ്റെ പാതിയിൽ
ഈണത്തിൻ്റെ നൂലിട്ട് കെട്ടിയ
തെറുത്ത പാട്ട് വീണ്ടും തിരുകിവെക്കുന്നു
കാതുകളെ മാറ്റിയിരുത്തുന്നു

നീലക്കാത്
അതിന് നീലനിറമുള്ള തുണികൊണ്ട് ഒരു തൊട്ടിൽ വേണമെന്ന് തോന്നുന്നു
നീലപ്പൊന്മാനുകളെ ഉണർത്തി
കാതിൻ്റെ കാടുകളിലേക്ക് പറഞ്ഞുവിടുന്നു
പൊന്മാനിൻ്റെ ഓർമ്മയിൽ
ഉണർന്നിരിക്കുന്നു

ദുഃഖം പൊന്നാണെന്ന്
അതിൽ കമ്മലുകൾ 
എത്രവേണമെങ്കിലും ഡിസൈൻ
ചെയ്യാമെന്ന്
അപ്പോഴും വിഷാദം കാതുകളുടെയും
ഭൂതകാലത്തിൻ്റേയും തട്ടാൻ

എന്നാലും 
എത്ര കൂട്ടി വെച്ചാലും 
ഒരു മൂക്കുത്തിക്കുള്ള പൊന്ന്
ദുഃഖത്തിൽ തികയില്ലെന്ന്
വിഷാദകാലങ്ങളുടെ തട്ടാൻ

ഒരു ജീവിതത്തിനും തികയാത്ത പൊന്നാവണം പ്രണയം 
വിഷാദകാലത്തിലെ യുഗ്മഗാനങ്ങൾ
അപ്പോഴും വരികൾ
ഊതി കത്തിക്കുന്നു
കാതുകൾ ഈണങ്ങൾ എടുത്തണിയുന്നു

ഒപ്പനപ്പാട്ടിലെ മണവാട്ടിയേപ്പോലെ
കാതുകളും വിഷാദവും
അതിൻ്റെ ഇടങ്ങളിൽ
കുണുങ്ങിയിരിക്കുന്നു

അഭിനയത്തിൻ്റെ ടെക്സ്റ്റ്ബുക്ക് പോലെ
മുഖങ്ങൾ വിഷാദങ്ങൾ മറിച്ചുനോക്കുന്നു
കറുത്തതോണിക്കാരാ എന്ന പാട്ടിൽ
വിഷാദം പ്രണയപൂർവ്വം മുഖം തുടക്കുന്നു

നാടകങ്ങൾ തുടങ്ങും മുമ്പ് ഇടും
പാട്ടിൽ വിഷാദം തല വെച്ച് കിടക്കുന്നു
താൻ ജീവിച്ചിരുന്ന കാലങ്ങൾക്ക് ശേഷം 
നാടകനടനാവും ബുദ്ധൻ
ധ്യാനത്തിൻ്റെ ചമയങ്ങൾക്ക് 
വീണ്ടും തലവെക്കുമോ എന്ന് ഭയക്കുന്നു

പ്ലാറ്റ് ഫോമുകളിൽ തീവണ്ടികൾ പോലെ
നാടകങ്ങൾ  അരങ്ങുകളിൽ വൈകുന്നു
തലകൾ വിരിച്ച് നിരനിരയായി അരങ്ങിനും വീടുകൾക്കുമിടയിൽ
കാണികൾ ഇരിക്കുന്നു

അവരുടെ കാലുകൾ അരങ്ങിൽ
നടീനടൻമാൻ ഉപയോഗിക്കുന്നു
ചില്ലിട്ടുവെച്ച നിലയിൽ വിഷാദം
തുടരുന്നു

അരങ്ങിന് പിന്നിലേക്കുള്ള
മാനത്തിലേക്ക് തിരശ്ശീലകൾ അതിൻ്റെ
മൗനത്തിലേക്ക്
മൂടികെട്ടുന്നു

നനയുന്ന കാണിയേ മാത്രം നാടകം
ആദ്യാവസാനം
ചേർത്തുപിടിക്കുന്നു
അവസാന നടനേയും നനച്ച്
നാടകങ്ങൾ പെയ്ത് തോരുന്നു

ഒരിക്കലും ഉയരാത്ത തിരശ്ശീല വിരിച്ച്
ഇനിയും കളിച്ചിട്ടില്ലാത്ത
നാടകം കിടക്കുന്നു

പക്ഷികൾക്കും കുരുവികൾക്കും
ഓരോ ജാലകങ്ങൾ ഉള്ള
നാടകവണ്ടി ഡിസൈൻ ചെയ്യുന്നു

കുരുവികൾ പക്ഷികളല്ലേ എന്ന ചോദ്യത്തിന് ചമയം ചെയ്യുന്നു
കുരുവികളുടെ വസ്ത്രാലങ്കാരത്തിൽ
മന:പ്പൂർവ്വമല്ലാതെ പങ്കെടുക്കുന്നു

തൂവലുകൾ വാരിക്കെട്ടിവെച്ച പക്ഷി
ആകാശം ഉയരത്തിൽ നിന്നും തൂക്കിയിട്ട ഒരു മൈക്രേഫോണാണെന്ന ധാരണയിൽ പറക്കുന്നതിൻ്റെ ഡയലോഗ് നാടകീയമായി പറയുവാൻ
ആരംഭിച്ചു

എൻ്റെ ഉള്ളിലെ പറക്കമുറ്റാത്ത
സംവിധായകൻ
എല്ലാ പക്ഷികളുടേയും കാണിയായി
ആകാശത്തെ അണിയിച്ചൊരുക്കുന്നു
പക്ഷികൾക്ക് മുന്നിൽ കൊണ്ടിരുത്തുന്നു

റിഹേഴ്സൽ മണമുള്ള കുരുവികൾ
എന്ന് പക്ഷികൾ

വിഷാദം എന്ന നാടക ക്യാമ്പിൽ
ശബ്ദത്തിൻ്റെ ചമയങ്ങൾ അഴിച്ച്
എൻ്റെ കാതുകൾ

അപ്പോഴും
വിഷാദം ആരുടെ കാണി എന്ന്
എൻ്റെ കാതുകൾ മാത്രം
ചോദിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!