Skip to main content

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ
നീതിപാലിക്കും ദൈവം

ഏറ്റവും അവസാനം ബോറഡിച്ചത്
എപ്പോഴാണെന്ന് 
ഓർത്തുനോക്കുമ്പോൾ
ദൈവത്തിൻ്റെ 
ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ, 
പ്രവർത്തനങ്ങൾ

കടമ്പുകൾ പൂക്കുവാനുള്ള
പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ 
മന:പ്പൂർവ്വം എന്ന വാക്ക്
പൂക്കുംവിധം
ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും
ദൈവം ലംഘിച്ചുതുടങ്ങുന്നു

ദൈവം നീതിപാലിക്കുവാൻ
തുടങ്ങുമ്പോഴൊക്കെ
ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ
പൂക്കളിൽ കലരുന്നു

ബോഗൈൻവില്ലകൾ പൂക്കുമ്പോലെ
ഒന്നും ചെയ്യാതിരിക്കുന്ന
ദൈവത്തിൽ,
നാണം ഓളങ്ങളിൽ പൂത്തുലയുന്നു
ദൈവവും ബോറഡികളും
പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ  
ഉലയുന്നു

ഉലയാത്ത നീതി
ദൈവത്തിൻ്റെ മറുഭാഗത്ത്

തെരുവിൽ അലയും, 
കാലികളുടെ കുടമണികളിൽ കയറി
ദൈവത്തിൻ്റെ നഗ്നത 
അപ്പോഴും നഗരം ചുറ്റുന്നു

കയർ അഴിഞ്ഞുപോയത് കൊണ്ട്
കുട്ടി കുടിച്ചുതീർത്ത പാല് പോലെ
നീതി ചോദിക്കുമ്പോൾ ദൈവം  
ഏറ്റവും മനോഹരമായി
കൈമലർത്തുന്നു

കടലാസുകളിൽ
പ്രാർത്ഥനകളിൽ
ദൈവം നിരന്തരം 
നീതിയുടെ സ്റ്റേപ്ലർപിന്നുകൾ
ചേർത്തടിക്കുന്നു
നീതിയുടെ കാലതാമസങ്ങളിലേക്ക് കൂടുതൽ കൂടുതൽ അടരുകൾ ദൈവം, മടക്കിവെക്കുന്നു

അതിനിടയിൽ
കാലതാമസം എന്ന വാക്കിനേക്കാൾ
ഭംഗിയുള്ള ഒരു വാക്കിനേ
നീതിയെന്ന് പരിഗണിക്കുവാൻ
നിങ്ങൾക്കായിട്ടുണ്ട്
നല്ലത്

നീതിതേടുന്നവരെല്ലാം
നാൽക്കാലികളാക്കി ദൈവം
അപ്പോഴും തെരുവുകളിൽ
അലയുവാൻ വിടുന്നു

അകിടായും പാലായും
കരയുന്ന കുഞ്ഞുങ്ങൾക്ക് മുന്നിൽ മാത്രം നീതി
നുരയുന്നിടത്ത്

സ്റ്റേപ്ലർ പിന്നുകളുടെ തുടർച്ച പോലെ
ദൈവം ഓർമ്മയേ 
പിന്നെ അനീതിയേ
പിന്നെ കാലതാമസങ്ങളേ
പിന്നെ ഏറ്റവും പുതിയ അനീതികളെ
പിന്നെ അവയുടെ പച്ചകുത്തലുകളേ
ചേർത്തടിക്കുന്നു

2

ഓർമ്മയുടെ സൂക്ഷമകോശങ്ങൾ
മറവിയിലൂടെ കടത്തിവിടുന്ന 
ഇടങ്ങളിൽ 
ദൈവം

വായുവിൻ്റെ സൂക്ഷമനിശ്വാസങ്ങൾ
അനീതിയുടെ ഫ്ലാഗുകളിലൂടെ കടത്തിവിടുന്ന 
സ്ഥലങ്ങളിൽ 
ദൈവം

ബോറഡിക്കുന്നതിൻ്റെ 
കൃത്യനിഷ്ഠയില്ലായ്മകളിൽ
ദൈവം
ബോറഡിക്കുന്നതിൻ്റെ മ്യൂസിയങ്ങളിൽ
സന്ദർശകനായിരിക്കുന്നതിൻ്റെ
സാധ്യതകളിൽ
ദൈവം

ഉണ്ടായിരിക്കേണ്ടതിൻ്റെ ബൈനറികളിൽ
ആദ്യം ഇല്ലാതാക്കുവാൻ കഴിയുമോ
എന്ന ശാന്തമായ അന്വേഷണങ്ങൾക്കൊടുവിലും ദൈവം

ഇല്ലാത്ത ഒന്നിൻ്റെ രണ്ടാമത് എന്ന വിധം അതിൻ്റെ ഉണ്ടാക്കിയെടുക്കൽ
ആദ്യം മറവി
പിന്നെ ഓർമ്മ എന്ന ക്രമത്തിൽ

നീതിയും 
പിന്നെ അവയുടെ കാലതാമസവും
ബോറഡിക്കുന്നവരുടെ കണ്ണിൽ 
എന്ന വിഷയത്തിൽ നടക്കും സിംബോസിയങ്ങളിൽ
പ്രഭാഷകനായി കത്തിക്കയറും 
ദൈവം

3

നീതിപാലിക്കാത്ത ദൈവങ്ങളേ
നീതിപാലിക്കുന്ന ദൈവങ്ങൾ
ഖേരാവോ ചെയ്യുവാനെടുക്കുന്ന
തീരുമാനങ്ങളിൽ

ഖെരാവോ 
ന്യായമായും അവഗണിക്കാവുന്ന വിധം 
ഹിന്ദിയിൽ നിന്നും വന്ന വാക്കെന്ന്
ദൈവം നിസ്സാരവൽക്കരിക്കുന്നു

അലംഭാവങ്ങളുടെ പുറഞ്ചട്ടയുള്ള പ്രതിഷേധങ്ങളുടെ ഡിക്ഷണറി
ദൈവം മറിച്ചുനോക്കിയിരിക്കുന്നു
കൂടെ 
ഒരു പക്ഷേ പ്രതീക്ഷകളുടെ താളുകൾക്കൊപ്പം
ദൈവവും മറിയുന്നു

ബോറഡിക്കുമ്പോൾ ദൈവം
വായിച്ചുകൊണ്ടിരിക്കുന്ന
പേജ് നമ്പരുകളിൽ ദൈവം

വായിച്ചുനിർത്തിയ 
നീതിയുടെ 
തടിച്ചപുസ്തകത്തിനുള്ളിൽ
ഏതിലെങ്കിലും
രണ്ട് പേജുകൾക്കിടയിൽ 
അലസമായി അടയാളമായി
കുടുങ്ങിക്കിടക്കും ദൈവം

ദൈവമേ നിൻ്റെ കറുത്തബോറഡികൾ
ദൈവമേ നിൻ്റെ വെളുത്ത
ബോറഡികൾ എന്ന് മാത്രം തുടർച്ചകൾ

കറുപ്പിലും വെളുപ്പിലും
നിൻ്റെ നിർത്താത്ത കനത്തബോറഡികൾ
എന്ന് സാധാരണക്കാരൻ്റെ
കടന്നുപോകലുകൾ

നീതിയുടെ സീബ്രാക്രോസിങ്ങുകളിൽ
എന്നും കാൽനടക്കാരനാവും
ദൈവം
കാത്തുനിൽപ്പുകളിൽ കുരുങ്ങിക്കിടക്കും
ദൈവം

കാത്തിരിപ്പിൻ്റെ പൂത്തുലയലാണ്
ഒരു പക്ഷേ നിലനിറത്തിൽ

നീതിയുടെ നീലക്കുറിഞ്ഞി പോലെ
പന്ത്രണ്ട് വർഷങ്ങളിൽ ഒരിക്കൽ
എവിടെയെങ്കിലും
പൂത്തുലയുന്നുണ്ടാവണം ദൈവം

നീതിക്കും ദൈവത്തിനും
ഇടയിലുള്ള
വിഷാദങ്ങളുടെ പൂത്തുലയലാണ്
ബാക്കിയെല്ലാം
പൂത്തുലയലുകളുടെ അല്ലികൾ

വിശ്വസിക്കുമോ
ദൈവം എന്ന വാക്കിനും നീതിക്കും
വ്യത്യസ്ഥമായ
ബോറഡികളുടെ ശേഖരം

ബോറഡിപ്പിക്കുന്നില്ല
വലിച്ചുനീട്ടുന്നില്ല
അടുത്തകാലങ്ങളിലെ
ദൈവമാവണം!





Comments

ജനപ്രിയ പോസ്റ്റുകൾ

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...