Skip to main content

ഇലയേപ്പോലെ ഉപമയിലേക്കായുന്നു രൂപകത്തിലേക്ക് തിരികേയെത്തുന്നു

കാറ്റിൽ ഇലയേപ്പോലെ 
പങ്കെടുക്കുവാൻ ആയുകയും
തിരികേ  മനുഷ്യനേപ്പോലെ
കാലുകളിലേക്ക്  തന്നെ തിരിച്ചെത്തുകയും
ചെയ്യുന്ന അതേ മനുഷ്യനെ പരിചയപ്പെടുന്നു

പങ്കെടുക്കുന്നതിൻ്റെ മാത്രമല്ല
ആയുന്നതിൻ്റേയും
ഉലയുന്നതിൻ്റേയും ആനന്ദം
മരം ഇലകളിൽ സൂക്ഷിക്കുന്നു
മനുഷ്യൻ കാലുകളിലും

പലവട്ടം തിരിച്ചെത്തുന്നതിൻ്റേയും 
ഒരിക്കൽ മാത്രം തിരിച്ചെത്താത്തതിൻ്റെ
ആനന്ദം അരക്കെട്ടിൽ.
നോക്കിനിൽക്കുമ്പോൾ മനുഷ്യനിൽ,
മനുഷ്യനെന്ന അതേ വാക്കിൽ 

മനുഷ്യൻ വീഴ്ച്ചകളുടെ താക്കോലുള്ള കാലുകളുടെ സൂക്ഷിപ്പുകാരൻ

പ്രവാസം പോലെ 
ആകാശത്ത് 
ഇലകൾ സൂക്ഷിക്കുന്നതെല്ലാം
ഒരു പക്ഷേ ഞെട്ടിനും
സ്വാഭാവികതയ്ക്കും ഇടയിൽ

ഇല അതിൻ്റെ കലഹങ്ങൾ ഇട്ടുവെക്കുമിടം 
മരമാകുന്നത് പോലെ 
അത്രയും ലളിതം

ചെടി കടന്ന് വള്ളികൾ അലങ്കാരങ്ങൾ
മണ്ണിന്നടിയിലെ ശിൽപ്പങ്ങൾ,
വേരുകൾ മറിച്ചുനോക്കുന്നു

ചിത്രങ്ങൾ വകഞ്ഞ്
ശലഭങ്ങൾ വകഞ്ഞ് ആകാശവും
ഒരു സന്ദർശകൻ്റെ നടത്തം
പൂർത്തിയാക്കുന്നു

ഇലകൾ സന്ദർശനവും
ആകാശം ദൃശ്വവുമാകുന്നിടത്ത്
ഇലകൾ നടത്തം മാത്രം വകയുന്നു
ഉലച്ചിലുകൾ കരുതുന്നു

മണ്ണ് വകഞ്ഞ്
മരം ഉടച്ച്
ദൂരം ഉലച്ച്
ദൃശ്യങ്ങൾ ശിൽപ്പങ്ങൾ പുർത്തിയാക്കുന്നിടത്ത്
ദൃശ്യവും നടത്തവും ഉലയുന്നു

നടത്തം അതിൻ്റെ
അപൂർണ്ണതയുടെ ശിൽപ്പം

നടത്തം കാലുകളിൽ എടുത്തുവെച്ച്
എവിടെയും ചെല്ലാതെ
മനുഷ്യൻ കൊണ്ടുനടക്കുന്നു
ഒരു പക്ഷേ അവരുടേതായ ഇടങ്ങളിൽ

ഇടങ്ങൾ ഇലകളാവുന്നിടത്താണ്
അപ്പോഴും നഗരപിതാവെന്ന കല
ചന്ദ്രനിൽ
തിരിച്ചെത്താത്തതിൻ്റേയും കല
ഇടങ്ങളിലും

മനുഷ്യനല്ലാത്തപ്പോൾ
മരങ്ങളിൽ കാറ്റിൽ ഇലയാവാൻ
പോകുന്നു
ചെടികളിൽ മാത്രം ഉലയുന്നു

മനുഷ്യനിലേക്ക് തന്നെ അടർന്നുവീഴുമോ
എന്ന ഭയത്തിൻ്റെ അറ്റത്ത് നിൽക്കുന്നു
നടത്തത്തിൻ്റെ വിറക് അപ്പോഴും
കാലുകൾ വെറുതേ കീറുന്നു

ക്രിസ്തുമസ് ഒരിലയാണ്
ഡിസംബർ ഒരു മരവും
പിറന്നുവീഴുവാനുള്ള 
ഒരു കുഞ്ഞിന് മാത്രം മഞ്ഞ്,
സ്ഥലം ഒഴിച്ചിടുന്നു

മഞ്ഞ് സ്ഥലമായേക്കാവുന്ന കാലം

ശിശിരം ഇലകൊഴിയും ഇടത്തെല്ലാം
ഒരു ഉടൽ
കൊണ്ടുനടക്കുന്നത് പോലെ

തിരിച്ചെത്താതിൻ്റെ കല
ഇലകളിൽ 
പരിചയപ്പെടുത്തലുകൾ  മാത്രം 
അപ്പോഴും മരം ആഗ്രഹിക്കുന്നു

നടത്തങ്ങൾ കഴിഞ്ഞ്
നമ്മൾ നമ്മുടെ കാലുകളിൽ
ഒളിച്ചിരിക്കുന്നു

ഒരാളുമില്ലാതെ 
നമ്മുടെ നടത്തങ്ങൾ നടന്നുപോകുന്നു

നടക്കുമ്പോഴും ഇരിക്കുമ്പോഴും
കിടക്കുമ്പോഴും നമ്മൾ നമ്മളുടെ കാലുകൾ പങ്കിടുന്നു
നിൽക്കുമ്പോൾ 
ആരുമറിയാതെ നമ്മുടെ നിശ്ചലതയും

എവിടെയുമില്ല കരിയിലകൾ

മൈനകളുടെ ചന്തയിൽ
മൈനകൾ മഞ്ഞയിലേക്കായുന്നു
ഒപ്പം ഇലകളും
മുലഞ്ഞെട്ടുകളിലെ മൈനകൾ
തവിട്ടിൽ നിന്നുലയുന്നു

ഒരു മൈന മുലഞെട്ട് കൊത്തിയിടുന്നിടത്ത് വെച്ച് 
ചിറകടികൾ എടുത്തുടുത്ത്
മുലകളുടെ ചിറകടികളിൽ ഇറങ്ങി
എൻ്റെ മൈന
അതിൻ്റെ തവിട്ട് കായുന്നു

മരങ്കൊത്തികൾ
നാരങ്ങയിലെ മൗനം
കൊത്തിയിട്ടേക്കാവുന്നതിൻ്റെ
തൊട്ടടുത്താണ്

എൻ്റേയും മൈനയുടേയും 
മുലഞെട്ടുകൾ പറക്കൽ ഒതുക്കിവെച്ച്
നടത്തം നനയുന്നു
മഞ്ഞകൾ നനയ്ക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!