Skip to main content

അതിഥി എന്ന വിധം ദൈവം

ഒരു അതിഥിക്ക്
ഒരു മുറി കൊടുക്കുന്നത് പോലെ
ദൈവത്തിന് ഒരു ഉറപ്പ് കൊടുക്കുന്നു

(അപ്രതീക്ഷിതമായി വന്നത് എന്നത് അതിഥിയിൽ നിന്നും 
കവിത ഇവിടെ മറച്ച് വെക്കുന്നുണ്ട്)
എന്നിട്ടും ദൈവം
അപ്രതീക്ഷിതം എന്ന വാക്ക് മാറ്റി വെച്ച് മുറി ഉപയോഗിക്കുന്നു
ഉറപ്പ് എങ്ങിനെ ഒരു മുറിയായെന്ന്
കവിതക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല
കവിതക്ക് പുറത്ത് നിൽക്കും വീടിനും

പൂജാമുറി എന്ന ഉറപ്പിൽ
ഒരതിഥി എങ്ങനെ ദൈവമായി എന്ന് ഞാനും ചോദിക്കുന്നില്ല

ചോദ്യങ്ങൾ അതിഥികളല്ല 
ഉത്തരങ്ങൾ ആതിഥേയരും
എല്ലാ ചോദ്യങ്ങൾക്കും ഉറപ്പുകൾക്കും
പുറത്ത് നിൽക്കും ദൈവം
എന്നിട്ടും ദൈവം 
ചോദ്യം ചെയ്യുവാൻ പാടില്ലാത്ത അടച്ചുറപ്പുള്ള മുറിയിൽ തുടരുന്നു

(എല്ലാ ഉറപ്പുകളും മറച്ച് വെക്കേണ്ടതാണെന്ന് എനിക്കിപ്പോൾ
മനസ്സിലാവുന്നുണ്ട്)
എനിക്കൊപ്പം മുറിയും ഇപ്പോൾ
വീടിനുള്ളിൽ പരുങ്ങുന്നു

ജനലിലൂടെ നോക്കുമ്പോൾ
പിൻവശം മാത്രം കാണാവുന്ന മീൻകാരിയുടെ കൊട്ടയിലെ മീനുകളായിരിയ്ക്കുന്നു ഉറപ്പ്
എന്നിട്ടും ജെൻ്റർന്യൂട്രാലിറ്റി എവിടെ എന്ന് ദൈവം ചോദിക്കുന്നില്ല

ഉടുക്കാവുന്ന ഒരു സാംസ്കാരിക
ദ്രാവകമാവും കൈലി
ദൈവം അതിൽ ചിത്രകാരൻ്റെ ബ്രഷിനാൽ കളങ്ങളുടെ സ്ട്രോക്കിടുന്നു
മീൻകാരിയുടെ തലയിൽ നിന്നും 
വരച്ചുതീരാത്ത അയാളുടെ തലയിലേക്ക്
മീൻകൊട്ട പിടിച്ചുവെക്കുന്നു

എവിടെ അതിലെ ഭാരം എന്ന് എൻ്റെ
ഉറപ്പ് മാത്രം എത്തിനോക്കുന്നു

വരച്ച് തീരാത്ത ചിത്രത്തിലേക്ക്
ഒരാളുടെ കാത്തുനിൽപ്പ്
അതും ഭാരമെടുക്കുവാൻ വേണ്ടിമാത്രം
തമിഴ്ച്ചുവയുള്ള കൊതിപ്പിക്കുന്ന കറുപ്പ്
ചിത്രത്തിൽ ഉദാരമാക്കും ദൈവം
അയാളെ കൂടുതൽ
നിറം കൊണ്ട് കരുത്തനാക്കും ദൈവം

അപ്പോഴും ദൈവം തൻ്റെ ജെൻറ്റർ ന്യൂട്രാലിറ്റി സേഫ്സൈഡിൽ സൂക്ഷിക്കുന്നു
എന്തിനാണ് ഒരു മലയാള കവിതയിൽ
ഇത്രയും അധികം ആംഗലേയ വാക്കുകൾ എന്ന് അതിശയിക്കുവാൻ ദൈവം അപ്പോഴും മറക്കുന്നില്ല

കവിതയിലെ ദൈവമേ
അങ്ങയുടെ മറവി എന്നതിശയം
വായനക്കാർ കൂറുമായിരിക്കും

അപ്പോഴും ദൈവത്തിൻ്റ മറവി
മനുഷ്യനെന്ന നിലയിൽ
എൻ്റെ തലയിൽ പിടിച്ചുവെക്കുവാൻ
കാലം മറക്കുന്നുമില്ല

കവിതയിലെ പ്രാവേ അങ്ങയുടെ
കുറുകൽ എന്നപ്പോഴും അതിശയം
തുടരുന്നു

നോക്കി നിൽക്കുമ്പോൾ ദൈവം ചിറകടിക്കുന്ന പ്രാവുകളിൽ നിന്നും ചിറകടിക്കാത്ത പ്രാവുകളിലേക്ക്
പ്രാവുകളുടെ കുറുകലുകൾ
ഇറക്കിവെക്കുന്നു

കറങ്ങുന്ന പ്രാവിൻ്റെ കണ്ണ് 
മറ്റൊരു പ്രാവിലേക്ക് പിടിച്ചിറക്കി വെക്കുമോ എന്ന് എൻ്റെ നോട്ടം
അപ്പോഴും സംശയിക്കുന്നു

തന്നിലേക്ക് കാക്കനോട്ടങ്ങൾ
എടുത്തണിയും ദൈവം
കാക്കയിലേക്കും അതിൻ്റെ കറുപ്പിലേക്കും ചരിയും ദൈവം
കാക്കയുടെ കറുപ്പിൽ ദുഃഖം, 
ചരിച്ച് വെക്കും ദൈവം
സ്വയം ചരിയും ദൈവം
കറുപ്പിൻ്റെ ഗ്യാലറിൽ സന്ദർശകനായി
നിത്യവും പങ്കെടുക്കും ദൈവം

കറുപ്പ് ഒരു വയലിനാണെങ്കിൽ
ദൈവം മീട്ടുമോ എന്ന് ഞാൻ നോക്കി നിൽക്കുന്നു

ദൈവത്തിൻ്റെ വിരലുകൾ കറുക്കുന്നു

2

ദുഃഖം ആനന്ദങ്ങളെ ഹരിക്കും ഒരു
യുഗ്മഗാനമെന്ന് ദൈവം
ദുഃഖങ്ങൾ എന്നെ മോഹിപ്പിക്കുന്നില്ല
ഞാൻ വിഷാദഗ്രാമത്തിൻ്റെ അതിഥി
എന്ന് ഞാൻ

ദൈവം ദീർഘനിശ്വാസത്തിൻ്റെ
പാഴ്സൽ കൈപ്പറ്റുന്നു
തുറന്നുനോക്കുന്നു
തിരികേ വെക്കുന്നു

നൃത്തവിദ്യാലയത്തിലെ ജനൽ
തബലകളുടെ ചുമടെടുക്കും വിരലുകൾ
ഓലേഞ്ഞാലികൾ 
അവ ഇരിക്കും ഓലയിൽ 
അവയിലേക്കുള്ള തന്നെ ചുരം കയറുന്നു

ദൈവം 
സംഗീതോപകരണങ്ങൾ വകഞ്ഞ് 
ഒരു ബവൂൾ ഗായികയുടെ 
ഏകതാരയായി കുറച്ച്നേരം 
പിന്നെ തന്ത്രിയിൽ തട്ടി,
അടുത്തനിമിഷം രാജിവെക്കുന്നു

പാട്ടുകളിൽ പിടിച്ചുനിൽക്കും ദൈവം
ഈണത്തിന് തീയിടും ദൈവം

മൈനക്കടൽ താണ്ടുവാൻ
ഒരു തിര
അതിൽ മഞ്ഞ കൊണ്ട് ഒരു തിരുത്ത്
തവിട്ട് ഭൂപടങ്ങളുണ്ടായി വന്നു
പതിയേ

ദൈവത്തിൻ്റെ കണ്ണിൽ
അതിശയം വേണോ
വിസ്മയം വേണോ തീരുമാനിക്കേണ്ടത്
ഞാനാണ്

ദൈവം കൊടുങ്കാറ്റിൻ്റെ കെട്ടഴിക്കുന്നു
ഞാൻ ദൈവത്തിൻ്റെ വിരലുകളിൽ
അരുതേ എന്ന് തൊടുന്നു

നിങ്ങൾ കവികൾ അരുതേ എന്ന വാക്ക് 
ഉപയോഗിച്ചിട്ടെത്ര നാളായി 
എന്നായി ദൈവം

ഒരു വാക്കിൻ്റെ ഭ്രൂണം
ഏകാന്തത അതിൻ്റെ ഗർഭപാത്രം

ആകാശം പൊട്ടിച്ചുവായിച്ച പക്ഷികൾ
എന്നെഴുതുന്നു 
വിസ്മയിക്കുന്നു ദൈവം
പറക്കൽ മാറ്റിവെച്ച പക്ഷികൾ,
ഉള്ളടക്കമുള്ള പക്ഷികൾ എന്ന് 
ദൈവം തുടരുന്നു

മല്ലിയിലകൾ പുരോഹിതരാവും
മതമുണ്ടാവുമോ ഭൂമിയിൽ? ചോദിക്കുന്നു ഞാൻ
ദൈവം കേട്ടില്ലെന്ന് നടിക്കുന്നു

ഒന്നും കണ്ടില്ലെന്നും 
കേട്ടില്ലെന്നും നടിക്കുവാൻ ദൈവത്തേക്കാൾ
നല്ല നാടകം ഒരു കാലത്തും
ഉണ്ടായിരുന്നില്ലല്ലോ എന്നായി
ഞാൻ

ദൈവത്തിൻ്റെ കാത്
പുകയിലത്തരി പോലെ
തമ്പാക്കു എന്ന വാക്കിൽ പൊതിഞ്ഞ്
ചുണ്ണാമ്പിന്നൊപ്പം
എൻ്റെ കൈപ്പത്തിയിൽ കിടന്ന് തിരിയുന്നു
ചുണ്ടുകൾക്കടിയിൽ തിരുകും മുമ്പ്  
ഒന്ന് നീട്ടിത്തുപ്പും ദൈവം

പരിസരബോധമില്ലാത്തവൻ
എന്നായി എൻ്റെ മൈനകൾ
അവയൊരിക്കലും 
തവിട്ടുകൾക്കിടയിൽ തുടരുമ്പോഴും
മഞ്ഞ നീട്ടിത്തുപ്പുന്നില്ല

നീട്ടിത്തുപ്പുന്നുണ്ടാവും
തൻ്റെ ഇടങ്ങളിൽ ഏകാന്തത,
ദൈവം

പരിസരമില്ലാത്തവൻ എന്ന് മാത്രം
ദൈവത്തിൻ്റെ ആത്മഗതം!

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!