Skip to main content

മഴ തിരയും വാക്ക്

അപകർഷതാബോധമുളളവൻ
എഴുതും കവിതകളൊന്നും ഒരു കാലത്തും ലളിതമായിരിക്കില്ല
നിരൂപകൻ നിരീക്ഷിക്കുന്നു

പെയ്യുന്ന മഴ കണ്ണാടിയിൽ കണ്ട് പ്രതിബിംബങ്ങളോടിടഞ്ഞ്
അതിൻ്റെ അടരുകളോട്
അഭിമുഖം നടത്തുകയായിരുന്നു ഞാൻ
തോരുവാൻ പുറത്ത് വട്ടം കൂട്ടും മഴ

അഭിമുഖത്തോളം മഴ തുടരുന്നു
പ്രതിബിംബങ്ങൾ അതിൽ, 
തല തുവർത്തുന്നു 

മഴ അഭിമുഖം തുടയ്ക്കുന്നു
നനയാതെ ഒരു വാക്കിൽ കയറി 
കവിത നിൽക്കുന്നു

പുറത്ത് തവണകളായി തോരും മഴ 

സാഹിത്യത്തിലെ മഴ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
ഞാൻ ചോദ്യം നീട്ടുന്നു
മഴ ചോദ്യം കേട്ടില്ലെന്ന് നടിക്കുന്നു

പൊതുവേ കൊടുങ്കാറ്റുകൾ ശാന്തതയിൽ നിന്നും രൂപം കൊള്ളുന്നു
കവിത നിരീക്ഷിക്കുന്നു

കൊടുങ്കാറ്റുകൾ കൊണ്ട് മനുഷ്യർക്കുള്ള
ഉപയോഗങ്ങൾ?
നിരൂപകൻ തുടരുന്നു

പതിയേ അധ്യാപകൻ തോൽപ്പിച്ച കുട്ടിയാവും കവിത

കൊടുങ്കാറ്റുകളും ശാന്തതയും കൊണ്ട്
നിർമ്മിച്ച സീബ്രാ ക്രോസിങ്ങിൽ
കവിതയിലെ ഒരു വാക്ക് നിൽക്കുന്നു

തോർന്ന മഴ പിന്നെയും
പ്രാചീനമായ എന്തിനോ തിരക്ക് കൂട്ടുന്നു

ഇരയ്ക്കും വേട്ടയാടലിനും ഇടയിൽ
മൃഗത്തിൻ്റെ വായിൽ നിന്നും,
നിലത്ത് വീണ ഒരു വാക്കിൽ
മുരൾച്ച കലരുന്നു

തോരുവാനോളം ഉള്ള തിരക്ക്,
പെയ്യുവാനില്ല ഒരു മഴയ്ക്കും
തോരും മുമ്പ് നിരൂപകനായ മഴ
തുള്ളികളിൽ നിരീക്ഷിക്കുന്നു

എല്ലാ നഗരത്തിലുമുണ്ട്
അജ്ഞാതനെ മാത്രം നനയ്ക്കും മഴ
 
ലാളിത്യം ഇറക്കി വെക്കുവാൻ
പ്രളയത്തോളം നിറവുള്ള ഒരു വാക്ക്
അപ്പോഴും മഴ 
സാഹിത്യത്തിൽ തിരയുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!