Skip to main content

വിഷാദിയുടെ കാലടികൾ

കാലടികൾ കൊണ്ട് എന്തൊക്കെ ചെയ്യാം 
കാലടികൾ കൊണ്ട് ദൂരമുണ്ടാക്കാം
അതിലൂടെ നടക്കാം
എന്നൊക്കെയായിരുന്നു ധാരണ

എങ്കിലും ഞാൻ കാലടികൾ കൊണ്ട്
സ്ലേറ്റുണ്ടാക്കാം
അതിൽ നടത്തം എന്നെഴുതാം
എന്ന് കരുതി

രണ്ട് താളുകളായി കാലടികൾ

മഴ പെയ്യുമ്പോൾ
മഷിത്തണ്ട് ചെടിയാവും ഉടൽ
അരക്കെട്ടിൻ്റെ കുത്തിക്കെട്ടുള്ള
നടത്തത്തിൻ്റെ പുസ്തകം
എന്ന് മഴ,
തുള്ളികളിൽ തിരുത്തി 

ഓരോ മഴയത്തും
മഴക്കാലത്തും വഴിയിൽ വീണു കിളിർത്തു

ഉടലാകെ നടത്തത്തിൻ്റെ തളിര്
ഞാൻ നടത്തത്തിൻ്റെ ആൽബം സൂക്ഷിക്കുന്ന ഒരാൾ

ഇപ്പോൾ എനിക്ക് കഴിയുന്നു,
ആകാശം ഒരു സസ്യമല്ല എന്ന്
പക്ഷികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ

പക്ഷികൾ മനസ്സ് സൂക്ഷിക്കുവാൻ എന്നെ ഏൽപ്പിക്കുന്നു
ചിറക് എൻ്റെ നോവല്ല എന്നായി
പക്ഷികൾ

ഹൃദയത്തിൻ്റെ വള്ളിച്ചെട്ടിക്ക് പടരുവാൻ
മിടിപ്പിൻ്റെ മരം നട്ടതിന്നരികിൽ
പക്ഷിക്കൊതി കൊണ്ട് നിർമ്മിച്ച
ആകാശം കട്ടെടുക്കുകയായിരുന്നു
അതും ഒരു പക്ഷിപ്പൊതി വെയ്ക്കുവാൻ

ആകാശത്തിൻ്റെ ദയ എന്ന 
പക്ഷിക്കിടാൻ വെച്ചിരുന്ന പേര്
കട്ടെടുക്കും പക്ഷിക്കുടുക്കകൾ

കട്ടെടുപ്പുകളുടെ കുടുക്ക
അരക്കെട്ടുകൾ കൊണ്ട് പൊട്ടിക്കുന്നു
ഒരു നടത്തം എടുക്കുന്നു

ചുണ്ടിൽ ഒലീവില പോലെ
ആകാശത്തിൻ്റെ തളിര് 
ഇപ്പോൾ പക്ഷികളിൽ

2

ഓരോ ആമ്പൽകാലവും ജലത്തിൻ്റെ
അച്ചുതണ്ട് കൊണ്ട് അലങ്കരിക്കുന്നു

അസ്തമയത്തിൻ്റ പരസ്യപ്പലകയാവും
സൂര്യൻ
ഇരുട്ടിൻ്റെ ഓരം ചേരും രാത്രി

അരികിൽ
വിഷാദത്തിൻ്റെ മജ്ജയും 
മാംസവും ഉള്ള
പെൺകുട്ടിയാവും അവൾ

മുമ്പ് എന്ന വാക്ക് പോലെ 
വൈകുന്നേരം
വൈകുന്നേരത്തിന് മുമ്പേ കെട്ടിക്കിടക്കും ഇടം

കൗതുകം ഒരരയന്നം അത് ജലം തിരയും
ശബ്ദം കാതിൽ
ചതുരംഗത്തിലെ കളങ്ങൾ പോലെ
വിരിയുന്ന പൂക്കൾക്ക് കൗതുകം
കൊണ്ടൊരു ചെക്ക്,
ജലത്തിൽ വെക്കുന്നു

ജലസേചനം എന്ന വാക്കിൽ തട്ടി
സൂര്യകാന്തികളിലേക്ക് ജലം 
ഇതളുകളിൽ തേവുന്നത് പോലെ
വിഷാദസേചനം എന്ന വാക്ക് 
ഓരോ പൂക്കളിലേക്കും തേവുന്നു

പകലിൻ്റെ തോന്നലേ എന്ന് സൂര്യനേ
വിളിക്കുവാൻ തോന്നുന്നു
വിഷാദത്തിൻ്റെ പുതുപുത്തൻ ചാല് കീറുന്നു

എൻ്റെ പൂക്കൾക്ക്
അസ്തമയത്തിൻ്റെ വള്ളികൾക്കറ്റത്ത്-
പോയി പൂക്കാൻ തോന്നുന്നു
വിഷാദം തോന്നലിൽ
അപ്പോഴും അടക്കിപ്പിടിക്കുന്നു

വിരിയുന്ന ആമ്പൽച്ചുവട്ടിൽ
അസ്തമയവാദികൾ
വൈകുന്നേരം ഒരു കരു
അത് കൊണ്ട് തോന്നലിന് ഒരു ചെക്ക്

വെളിച്ചത്തിൻ്റെ പാവ വെച്ച് കളിക്കും
കുട്ടിയാവും സൂര്യൻ
സൂര്യനിൽ നിന്നും വിഷാദം തട്ടിപ്പറിക്കുന്നു

വെളിച്ചത്തിൻ്റെ ഒച്ച വെക്കും
ഒരു സൂക്ഷമജീവിയാകും പകൽ എന്ന ധാരണ തിരുത്തുന്നു

ചില്ലിൻ്റെ നൂലേണിപ്പഴുതിലൂടെ കൗതുകം
അസ്തമയത്തിൻ്റെ വല നെയ്ത്
വിഷാദിയായ ചിലന്തിയായി
ഇരിപ്പായി സൂര്യൻ

അസ്തമിക്കൂ എന്ന പദം
വിഷാദത്തിൻ്റെ പടുകൂറ്റൻ
പരസ്യപ്പലകകളിൽ ഇട്ടുവെക്കുന്നു

വിഷാദത്തിൻ്റെ പരസ്യപ്പലകൾ, നിയോൺലൈറ്റുകൾ കൊണ്ടലങ്കരിക്കുന്നു

ഇരുട്ടിലേക്ക് വീഴും മുമ്പ്
ഒരു നഗരം മുഴുവൻ വിഷാദത്തിൻ്റെ
പരസ്യം വെയ്ക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!