Skip to main content

മഞ്ഞിനേ നിയമിക്കുന്നു

ഒരു അടർന്ന് വീഴൽ
ഇതിലും മനോഹരമായി
വലിച്ചിഴക്കുവാനാകില്ലതന്നെ

എടുത്തുവെയ്ക്കുവാനാകില്ല പൂവിൽ
കൊള്ളില്ല ഒരിലക്കുമ്പിളിൽ

ആയതിനാൽ 
കുതിർത്ത് മെടയും മുമ്പ് 
ഒരു തുമ്പി പൂരിപ്പിച്ച് വിടും
അതിൻ്റെ വിട്ടുവിട്ടു പറക്കലിൽ
ചെന്ന് മുട്ടുന്നു
പിന്നേ തിരികേവരുന്നു

ഒരു കൊഴിഞ്ഞുവീഴലിൽ
ഋതു എടുത്തുവെച്ചതെല്ലാം പൂക്കളാവുന്ന പോലെ
വസന്തത്തിൻ്റെ മേൽവിലാസം

അവൾ വസന്തത്തിൻ്റെ മേൽവിലാസമുള്ള കത്തായിരുന്നു
എന്നും, എന്നാകിലും

ഒരു ഓലേഞ്ഞാലിക്കുരുവി
അടക്കിപ്പിടിക്കും അതിൻ്റെ ആത്മരഹസ്യം 
അത് കാതിൽ പറഞ്ഞ പോലെ
കാറ്റിൻ്റെ ഓരോ അടരിലും 
അതിൻ്റെ പാതിയുലച്ചിൽ

മഴ മെടയും തുരുമ്പുമണമുള്ള
ജലത്തിനോടാണ്
വാരിയിൽ നിന്നും ഇറ്റുവീഴും മുമ്പ് തോരുന്നതിൻ്റെ നോവിട്ടു വെച്ച
മൺകലത്തിൽ
അതിൻ്റെ അവസാനതുള്ളികളോട്

മഴയുടേയും ഓലയുടേയും തള്ളവിരൽക്കാലങ്ങൾ
കൃത്യമായിപ്പറഞ്ഞാൽ അമ്മജലം

കൊഴിഞ്ഞ് വീഴലുകൾ അവിടെ നിർത്തി
പൂക്കൾ ഇതളുകൾ 
വിരിയലുകൾ ഞൊറിഞ്ഞുടുക്കുന്നു
അടർന്ന് വീഴലുകൾ അടക്കിപ്പിടിച്ച്
മണം പൊതിഞ്ഞെടുത്ത്
വെളുപ്പിൽ ഒരു മുല്ലപ്പൂ എടുക്കും ഭാരം,
അതിലും പതിയേ നിലത്തിടുന്നു

കുഞ്ഞുമഞ്ഞപ്പൂക്കളിൽ,
മഞ്ഞ്,
കാലവുമായി വെച്ച ഉടമ്പടിയിൽ
പുലരി ചാരിയിരിക്കുമ്പോഴും
അവധിയിൽ പ്രവേശിക്കുന്നില്ല
ആരുടേയും വിരലുകൾ

രാവിലെ വന്ന ആഴ്ച്ചപ്പതിപ്പിൽ
തൊട്ടുവായിച്ച കവിത 
താൾ മറിക്കുമ്പോൾ
ഒരു കുമ്പിളിൽ പൂവ് നിലനിർത്തി
തണുവ് നിലനിർത്തി
കവിയുടെ പേര് പോലും നിലനിർത്തി
അതിലെ മഞ്ഞുതുള്ളി 
തൊട്ടാവാടി ഇലകളിൽ തൊട്ടമാതിരി
ആരോ  മടങ്ങുന്നു

അതിൻ്റെ താളുകളുടെ മടക്കമുള്ള
ആഴ്ച്ചപ്പതിപ്പുകൾ
അതും ഗൃഹാതുരത്തത്തിലേക്ക്

ഓരോ നാളുകളുടേയും താളുകളുടേയും
ഓളത്തിലേക്ക് മുങ്ങിനിവരുന്നു
കവിതയിലേക്ക് തന്നെ മടങ്ങുന്നു

മുദ്ര വെക്കുമോ
നൃത്തത്തിൻ്റെ ഒരു തുള്ളിയൂറും മഞ്ഞിൽ
ഒരു മോതിരത്തിലലിയും കല്ല് 
അത് തൊട്ടെടുത്ത് വിരലിൽ വെക്കുമ്പോലെ തുമ്പികൾക്കുള്ള നിയമന ഉത്തരവിൻ്റെ ഭംഗി,
കൈ പറ്റുകയായിരുന്നു

കണ്ടിട്ടുണ്ടോ?
വീട് ഒരു പൂങ്കാവനമാവുന്ന പുലരികൾ 
I G S എന്ന് രേഖപ്പെടുത്തിയ കവറിൽ 
അതിൻ്റെ കനത്തിൽ പൊതിഞ്ഞ്
കാത്തിരിപ്പിൽ നനഞ്ഞ്
കടന്നുവരും കാക്കി നിറമുള്ള
കാപ്പിപ്പൂ മണമുള്ള നിയമന ഉത്തരവുകൾ

ഒരാൾ അയാളുടെ ആനന്ദമാകുന്നത്
പോലെ അതിലെ മേൽവിലാസം
അതിലെ പൊന്മാൻ ചുവടുകൾ

ഒരു ചെമ്പരത്തി പൂവിലേക്ക്
സ്ഥലം മാറി വന്ന പ്രഭാതം
കുരുവി, കുരുക്കുത്തിമുല്ലകളിൽ
അതിൻ്റെ ഒപ്പിട്ടുനിർത്തുന്നു

സ്ഥലംമാറിവന്ന കൊടൈക്കനാൽ,
പോലെ അരികിൽ അവൾ
ഒരു നിയമന ഉത്തരവാകും മഞ്ഞ്
കൈപ്പിയിട്ടുണ്ടാവുമോ മഞ്ഞിൻ്റെ ഭംഗി
എന്നെങ്കിലും പ്രണയം

മഞ്ഞിനേ നിയമിക്കുന്നു.
പുലരിയിൽ പൂക്കൾ, 
ചാരിനിൽക്കുമ്പോലെ മഞ്ഞിൽ ചാരിനിൽക്കുന്നു.






Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!