Skip to main content

മഞ്ഞിനേ നിയമിക്കുന്നു

ഒരു അടർന്ന് വീഴൽ
ഇതിലും മനോഹരമായി
വലിച്ചിഴക്കുവാനാകില്ലതന്നെ

എടുത്തുവെയ്ക്കുവാനാകില്ല പൂവിൽ
കൊള്ളില്ല ഒരിലക്കുമ്പിളിൽ

ആയതിനാൽ 
കുതിർത്ത് മെടയും മുമ്പ് 
ഒരു തുമ്പി പൂരിപ്പിച്ച് വിടും
അതിൻ്റെ വിട്ടുവിട്ടു പറക്കലിൽ
ചെന്ന് മുട്ടുന്നു
പിന്നേ തിരികേവരുന്നു

ഒരു കൊഴിഞ്ഞുവീഴലിൽ
ഋതു എടുത്തുവെച്ചതെല്ലാം പൂക്കളാവുന്ന പോലെ
വസന്തത്തിൻ്റെ മേൽവിലാസം

അവൾ വസന്തത്തിൻ്റെ മേൽവിലാസമുള്ള കത്തായിരുന്നു
എന്നും, എന്നാകിലും

ഒരു ഓലേഞ്ഞാലിക്കുരുവി
അടക്കിപ്പിടിക്കും അതിൻ്റെ ആത്മരഹസ്യം 
അത് കാതിൽ പറഞ്ഞ പോലെ
കാറ്റിൻ്റെ ഓരോ അടരിലും 
അതിൻ്റെ പാതിയുലച്ചിൽ

മഴ മെടയും തുരുമ്പുമണമുള്ള
ജലത്തിനോടാണ്
വാരിയിൽ നിന്നും ഇറ്റുവീഴും മുമ്പ് തോരുന്നതിൻ്റെ നോവിട്ടു വെച്ച
മൺകലത്തിൽ
അതിൻ്റെ അവസാനതുള്ളികളോട്

മഴയുടേയും ഓലയുടേയും തള്ളവിരൽക്കാലങ്ങൾ
കൃത്യമായിപ്പറഞ്ഞാൽ അമ്മജലം

കൊഴിഞ്ഞ് വീഴലുകൾ അവിടെ നിർത്തി
പൂക്കൾ ഇതളുകൾ 
വിരിയലുകൾ ഞൊറിഞ്ഞുടുക്കുന്നു
അടർന്ന് വീഴലുകൾ അടക്കിപ്പിടിച്ച്
മണം പൊതിഞ്ഞെടുത്ത്
വെളുപ്പിൽ ഒരു മുല്ലപ്പൂ എടുക്കും ഭാരം,
അതിലും പതിയേ നിലത്തിടുന്നു

കുഞ്ഞുമഞ്ഞപ്പൂക്കളിൽ,
മഞ്ഞ്,
കാലവുമായി വെച്ച ഉടമ്പടിയിൽ
പുലരി ചാരിയിരിക്കുമ്പോഴും
അവധിയിൽ പ്രവേശിക്കുന്നില്ല
ആരുടേയും വിരലുകൾ

രാവിലെ വന്ന ആഴ്ച്ചപ്പതിപ്പിൽ
തൊട്ടുവായിച്ച കവിത 
താൾ മറിക്കുമ്പോൾ
ഒരു കുമ്പിളിൽ പൂവ് നിലനിർത്തി
തണുവ് നിലനിർത്തി
കവിയുടെ പേര് പോലും നിലനിർത്തി
അതിലെ മഞ്ഞുതുള്ളി 
തൊട്ടാവാടി ഇലകളിൽ തൊട്ടമാതിരി
ആരോ  മടങ്ങുന്നു

അതിൻ്റെ താളുകളുടെ മടക്കമുള്ള
ആഴ്ച്ചപ്പതിപ്പുകൾ
അതും ഗൃഹാതുരത്തത്തിലേക്ക്

ഓരോ നാളുകളുടേയും താളുകളുടേയും
ഓളത്തിലേക്ക് മുങ്ങിനിവരുന്നു
കവിതയിലേക്ക് തന്നെ മടങ്ങുന്നു

മുദ്ര വെക്കുമോ
നൃത്തത്തിൻ്റെ ഒരു തുള്ളിയൂറും മഞ്ഞിൽ
ഒരു മോതിരത്തിലലിയും കല്ല് 
അത് തൊട്ടെടുത്ത് വിരലിൽ വെക്കുമ്പോലെ തുമ്പികൾക്കുള്ള നിയമന ഉത്തരവിൻ്റെ ഭംഗി,
കൈ പറ്റുകയായിരുന്നു

കണ്ടിട്ടുണ്ടോ?
വീട് ഒരു പൂങ്കാവനമാവുന്ന പുലരികൾ 
I G S എന്ന് രേഖപ്പെടുത്തിയ കവറിൽ 
അതിൻ്റെ കനത്തിൽ പൊതിഞ്ഞ്
കാത്തിരിപ്പിൽ നനഞ്ഞ്
കടന്നുവരും കാക്കി നിറമുള്ള
കാപ്പിപ്പൂ മണമുള്ള നിയമന ഉത്തരവുകൾ

ഒരാൾ അയാളുടെ ആനന്ദമാകുന്നത്
പോലെ അതിലെ മേൽവിലാസം
അതിലെ പൊന്മാൻ ചുവടുകൾ

ഒരു ചെമ്പരത്തി പൂവിലേക്ക്
സ്ഥലം മാറി വന്ന പ്രഭാതം
കുരുവി, കുരുക്കുത്തിമുല്ലകളിൽ
അതിൻ്റെ ഒപ്പിട്ടുനിർത്തുന്നു

സ്ഥലംമാറിവന്ന കൊടൈക്കനാൽ,
പോലെ അരികിൽ അവൾ
ഒരു നിയമന ഉത്തരവാകും മഞ്ഞ്
കൈപ്പിയിട്ടുണ്ടാവുമോ മഞ്ഞിൻ്റെ ഭംഗി
എന്നെങ്കിലും പ്രണയം

മഞ്ഞിനേ നിയമിക്കുന്നു.
പുലരിയിൽ പൂക്കൾ, 
ചാരിനിൽക്കുമ്പോലെ മഞ്ഞിൽ ചാരിനിൽക്കുന്നു.






Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!