Skip to main content

എഴുത്ത് തീരത്തെ കടൽ

എഴുത്ത് തീരത്തെ കടൽ
എഴുതാനിരിക്കുമ്പോൾ
ജനലിനപ്പുറം പ്രത്യക്ഷപ്പെടും കടൽ
പിന്നെ അത് എന്നോ ഏതോ 
ഒട്ടിച്ചുമറന്ന തപാൽസ്റ്റാമ്പിലേക്ക് 
ഇരമ്പം മറന്നുവെച്ച് 
അതിൻ്റെ മടങ്ങിപോക്ക്

എഴുതാനിരിക്കുന്നവരുടെ കടൽ
മടങ്ങിപ്പോകുന്നവരുടെ കടലിനേക്കാൾ
കൂടുതൽ ഇരമ്പങ്ങൾ ബാക്കിവെക്കുന്നു

കാതോരത്തെ കടലും പകലും
ചുണ്ടിന്നോരത്തെ പുഞ്ചിരി

രാത്രി,
നക്ഷത്രങ്ങൾ ഇട്ടുവെക്കുന്ന പഴ്‌സായിരിക്കുമ്പോഴും
രണ്ട് പകലുകൾക്കിടയിലെ കടൽ
എന്ന് നടക്കുന്നു
പിന്നെ എപ്പോഴോ കിടക്കുന്നു

മഴക്കാലരാത്രികൾ ഇട്ടു വെക്കുന്ന
അവളുടെ ഭാഷയുടെ പേഴ്സാവും ഞാൻ

രാത്രിനാണങ്ങൾ നക്ഷത്രങ്ങളിൽ ഇട്ട് വെച്ച്  പതിവായി ആകാശത്ത്
ഉറങ്ങാൻ പോകുന്നവരായിരുന്നു

ഉണരുമ്പോൾ പാതിനനച്ച
ഉപ്പുരുചിപ്പരലേ എന്ന് മടക്കം നുണയും രണ്ട് കടലുകൾ

കുറവ് നക്ഷത്രങ്ങൾ ഉള്ള രാത്രി
ഏറ്റവും പഴക്കമുള്ള വസന്തത്തിൻ്റെ
ഗൃഹാതുരത്തത്തെ നോക്കിയിരിക്കുന്നു

ഏറ്റവും പഴക്കമുള്ള വസന്തത്തിൻ്റെ
ഗൃഹാതുരത്തം അതിൻ്റെ നൊസ്റ്റാൾജിയൻമറുകുള്ളവളെ
കാണുന്നു

അഭിസംബോധനകളുടെ വസന്തമേ
എന്ന് അവളേ ഓരോ പൂക്കളും.
അവളുടെ ഋതുവിരൽ പരതലിൽ
മാഞ്ഞുപോകും പകൽ!

2

ദ്വാരകേ,
പ്രതീക്ഷയോളം വലിയ കൃഷ്‌ണനില്ല
കടലെടുത്ത് നിർത്തിയിടത്ത് നിന്ന്
ഞാൻ തുടങ്ങുന്നു

ഒന്നും കടലെടുത്ത് തീരുന്നില്ല
എടുത്ത് തീരാത്ത ഒന്നിൻ്റെ  തുടർച്ചയാവും കടൽ

കടലാണോ അതോ 
എടുത്ത് തീരാത്ത മടുപ്പാണോ
ഇനി അതോ
കടലെടുക്കും കാലമോ
ജലം ചേർത്ത കാലത്തേ
കടലെന്ന് വിളിക്കുമോ

അതോ ഇനി ദ്വാരക തന്നെയോ എന്ന് ഉറപ്പില്ലാതെ അവൾ 

കൃഷ്ണനല്ല എന്ന ഉറപ്പ് മാത്രം
കൈ മുതലായുള്ള ഞാൻ

ഒരു മിന്നാംമിന്നിക്കുള്ളിൽ
കൃഷ്ണമിനുക്കം
രാത്രിക്കും നേരത്തേ എന്ന്
ഉള്ളിലെ മിനുക്കങ്ങൾ

അവൾ വിരഹസമുദ്രത്തിലെ 
ഒരു പരിഭവത്തിര മാടി ഒതുക്കുന്നു
ഒരു നാലുമണിച്ചുരുൾ അവളുടെ നെറ്റിയിലേക്ക് വീഴുന്നു....


Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

മഴവട്ട്

വെറുമൊരു മഴക്കോള്  കാണുമ്പോൾ കൈവിട്ടു മാനത്തേയ്ക്ക്‌  പോകുന്ന മനസ്സ് തട്ടി തിരിച്ചു വരുന്നത്  നിന്നടുത്തേയ്ക്കാണ് പിന്നെ നിന്റെ കൈപിടിച്ച് ഒരേ വികാരത്തോടെ മഴയെ പ്രണയിച്ചു പ്രകോപിപ്പിക്കുകയാണ് നമ്മൾ ആ പ്രലോഭനത്തിൽ താഴേയ്ക്ക് വീണു പോകുന്ന തുള്ളികളിൽ ചവിട്ടി മഴയുടെ മുകളിലേയ്ക്ക് കയറിപോകുന്നത് നമ്മൾ ഒരുമിച്ചാണ് അപ്പോൾ വഴുതി വീഴാതെ പിടിക്കുവാൻ നീട്ടുന്ന  കൈകളുടെ  തിളക്കം വെട്ടിത്തിളങ്ങുന്ന മിന്നലാവുകയാണ്  മാഞ്ഞുപോകുവാൻ മടിച്ചു നെഞ്ചിടിപ്പോടെ മാനത്ത് പിടിച്ചു നില്ക്കുവാൻ ശ്രമിക്കുന്ന മിന്നലിന്റെ ആശങ്ക ഇടിയാവുകയാണ് നമ്മൾ മുകളിലെത്തി കഴിയുമ്പോൾ  പെയ്തുകൊണ്ടിരിക്കുന്ന മഴ നാണിച്ചു നിന്ന് പോവുകയാണ് പാതി പെയ്ത മഴത്തുള്ളികൾ താഴെ വീഴുവാനാകാതെ ആകാശത്ത് നിശ്ചല ദൃശ്യമാവുകയാണ് മഴ കീറി ഒട്ടിച്ച ആകാശം എന്ന് അടക്കം പറയുന്ന നമ്മൾ മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ മാഞ്ഞു പോകുവാനാകാതെ ആകാശത്ത് ഒട്ടിപ്പോവുകയാണ് കേട്ടെഴുത്തിൽ അക്ഷരം തെറ്റിച്ച നക്ഷത്രങ്ങൾക്ക്           വെളിച്ചം ഇമ്പോസിഷൻ എഴുതാൻ കൊടുത...