Skip to main content

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്
ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ
പഴയരാത്രികളുടെ ആകൃതിയുള്ള
കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു

പാകമാകാത്ത പലതും
പകലാകുകയാവണം പതിവായ്
പാകമാകാത്തത് കൊണ്ട്
പകലാകാത്തത് കൊണ്ട്
ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക് 
ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത്
നിറം നിഷേധിച്ച് തൂക്കുന്നു

പുറം നിഷേധിക്കുന്ന ജാലകങ്ങളും
ഉണ്ട് 
അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു

പാതിമേഘമാവും പകൽ
മേഘം പോലെ പകൽ മാനത്ത് കൂടി
കടന്ന് പോകും ദിനങ്ങൾ

ഗണിതവിദ്യാലയത്തിലെ
വിദ്യാർത്ഥിയേപ്പോലെ
ഗൃഹപാഠങ്ങളിലേക്കും
ഗൃഹാതുരത്വങ്ങളിലേക്കും 
ഒരേസമയം പടരും ഉടൽവള്ളികൾ
പ്രണയം അതിൻ ഉടൻ തണുപ്പും

ഗണിതമുന്തിരികളുടെ വിത്തുകൾക്ക്
മുളക്കുവാൻ 
ഒരു സമവാക്യം തിരയുന്നത് പോലെ
ഞാൻ എല്ലാ സമവാക്യങ്ങൾക്കും
നിരന്തരം പന്തലിട്ട് കൊടുക്കുന്നു

ഒഴുക്കുള്ള ആഴ്ച്ചകൾ, 
ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ 
എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ
പന്തലുകളാകണം നൃത്തങ്ങൾ
മുദ്രകളിൽ ചുവടുകളിൽ
ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു

ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു
ചാന്ദ്രഇരുത്തം മുകളിൽ

മരങ്ങൾ ഇലകളുടെ കടവാകുന്നിടത്ത്
ഒരു പകലിനും പാകമാകാത്ത
അമാവാസിക്കാലുള്ള രാത്രി
കൊലുസ്സുകൾ നിഷേധിക്കപ്പെടും
ഒച്ചകൾ ചുറ്റിലും  

കാലുകൾ മാത്രം ഐസിട്ട് വെക്കണം
എന്ന് കരുതിയിരുന്നു
ഉടൽ ഐസ്ക്യൂബുകൾ എങ്കിലും

നടത്തങ്ങൾ പോലും സമവാക്യങ്ങൾ

ആദ്യം കാല് നനയാതെ പടവുകളിറങ്ങി പിന്നെ ഉടൽ പുഴയിലേക്കിറങ്ങുന്നു
ഇടക്ക് വസ്‌ത്രം ഉയർത്തുന്നു
ഇടക്ക്  എപ്പോഴോ പുഴയും കാലുകളും
ഒഴുക്കിലേക്ക് പടരുന്നു
ജലത്തിൽ നീന്തലിൻ്റെ പന്തൽ

പുഴ കടക്കുമ്പോൾ ഒരാൾ 
കരുതുന്ന വാക്കുകളുമായി പകൽ
ഇലകൾ ജലം അതിഥികൾ എന്നിങ്ങനെ
നാവുകളുടെ നാരങ്ങ
ഉപ്പിലിടുന്ന ഇടം ചുറ്റിലും
തൊട്ടുകൂട്ടാൻ പാകത്തിന് പാടുകൾ പാട്ടുകൾ
എന്നിട്ടും കാതിൻ്റെ ഒഴുക്കെടുക്കാത്ത ജലം ജീവിതം

നിലത്ത് തൊടാതെ കാലും
ഇടക്ക് ഉടലും ഉയർത്തുന്നുണ്ടാവണം
കര ഉയർത്തുന്നു അകറ്റുന്നു പുഴകളും
നനഞ്ഞ കാതുകൾ
വരണ്ടനാവ്

ഇടക്ക് തെരുവോരങ്ങൾ
നടുക്ക് തോരണങ്ങൾ
പാകത്തിന് പാലങ്ങൾ

പാകത്തിൻ്റെ കുറുകേ നടപ്പാണ്

വികസനം കഴിഞ്ഞും നടക്കും തെരഞ്ഞെടുപ്പുകൾ

നനയുന്നുണ്ടോ 
നുണഞ്ഞ അമാവാസികൾ? 
നാവിൽ കറുത്തവാവ് തട്ടുന്നു
പുറമേ ഇരുട്ട് പുരട്ടുന്നു
മനം എന്ന് അകത്ത് പൊള്ളുന്നു

പിന്നെ എപ്പോഴോ നനഞ്ഞാലും
കുഴപ്പമില്ലെന്ന തോന്നലുള്ള ശരാശരി മനുഷ്യനാവുന്നു 

രസീത് ബുക്കിൻ്റെ കുറ്റിയാവും ദൈവം
കീറലിൻ്റെ പാടുകൾ ഉള്ള
നനഞ്ഞ കാതുള്ള മനുഷ്യൻ
ഞാനാവുന്നു
അതിൽ നീയും പങ്കെടുക്കുന്നു

നനവ് കീറിയുടുക്കുന്നു
മുഖം കാതുടുക്കുന്നു
സംസാരിച്ച ഭാഷ ഉടലുക്ക് ചുറ്റും
പരക്കുന്നു

ഏറ്റവും അവസാനം മിനുങ്ങിയ
മിന്നാംമിനുങ്ങിയേ 
കവിതയിൽ നിന്നിറങ്ങി 
നീയും ഞാനും തൊട്ടുകളിക്കുന്നു 

മിനുക്കമുള്ള വാക്കുകൾ, നിലത്ത് 
വീണ്ചിതറുന്നു
ആത്മാക്കൾ മിനുങ്ങുമിടം എന്ന്
നമുക്ക് മുന്നേ കവിത തുളുമ്പുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

എൻ്റെ ഒന്നാമത്തെ ഏകാന്തത അതിൻ്റെ രണ്ടാമത്തെ ഏകാന്തതയോട് തെളിവ് ചോദിക്കുന്നു

എൻ്റെ ഒന്നാമത്തെ ഏകാന്തത എന്ത് ചെയ്യുന്നു? ഒന്നുമില്ല, അത് എൻ്റെ രണ്ടാമത്തെ  ഏകാന്തത എന്ത് ചെയ്യുന്നു എന്ന്  എത്തിനോക്കുക മാത്രം ചെയ്യുന്നു രണ്ടും മൂന്നും ഏകാന്തതകൾ ഒന്നും ചെയ്യുന്നില്ല എന്നിട്ടും എൻ്റെ രണ്ടാമത്തെ ഏകാന്തത നിൻ്റെ ഒന്നാമത്തെ ഏകാന്തതയെ അനുഗമിക്കുക മാത്രം ചെയ്യുന്നു അനുകരിക്കുവാനാകാത്ത ഒരേകാന്തത നീ കൊണ്ട് നടക്കുന്നു എന്ന് തോന്നിയിരുന്നു എൻ്റെ കാണാതെപോയ ഒരേകാന്തതയേ നിൻ്റെ രണ്ടും മൂന്നും ഏകാന്തതകൾ, അവയുടെ നിഗമനങ്ങൾ,  തിരഞ്ഞ് പോയിട്ടുണ്ടാവണം 2 ഒരു പ്രണയ ഗാനത്തിൽ കമിതാക്കൾ  പ്രണയവും ഗാനവുമായി ഒരകലം വേണുനാഗവള്ളിമുഖമുള്ള ഏകാന്തത പാലിക്കുന്നത് പോലെ നീ എൻ്റെ അനേകം ഏകാന്തതകളുടെ പാലക ഏറ്റവും അവസാനം അനുഭവപെട്ട ഒരേകാന്തത, അതിൻ്റെ ഒരു ശരിപ്പകർപ്പ് എൻ്റെ ഉടൽ കൊണ്ടുനടന്നിരുന്നു കാലവുമായുള്ള അതിൻ്റെ അകലം പ്രണയമാവുന്നു ഒരു പരിമിതിയാവുന്നില്ല ഇരുട്ട്  ഉടലിൻ്റെ സ്‌ക്രീൻഷോട്ട്, സ്വതന്ത്രഏകാന്തത എന്നൊക്കെയുള്ള അതിൻ്റെ വിലയിരുത്തലുകൾ നിലാവുമായി ഇടകലർന്ന് ഉടൽ അതിൻ്റെ പരിധി ലംഘിക്കുന്നത് പോലെ ഇരുട്ടിൻ്റെ പരിമിതികൾ  പരമാവധി ഇട്ടുവെക്കാവുന്ന  ഒന്നാവുകയാവണം ചന്ദ്രൻ ...

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...