Skip to main content

മുൻവിധി അതിൻ്റെ പഴക്കം പുനർനിർമ്മിക്കുന്നു

എൻ്റെ മുൻവിധിയുടെ പഴക്കം
ഇന്നലെത്തേ തേയ്മാനം വന്ന
ചന്ദ്രനിൽ അവസാനിച്ചു

ക്ഷമിക്കണം 
പുതിയ ചന്ദ്രന്നേ ഞാൻ അംഗീകരിക്കുന്നില്ല
തേയ്മാനങ്ങൾ കൂടുതൽ കൂടുതൽ ചന്ദ്രനാവുന്നത് കൊണ്ടാവണം

പുതുക്കം എന്നത് ചന്ദ്രനിൽ
കാഴ്ച്ചക്കപ്പുറം
കാഴ്ച്ചപ്പാടിൽ ചവിട്ടി നിന്ന് നോക്കിയാൽ
നിലവിലില്ല

മുൻവിധികൾ സൃഷ്‌ടിച്ചെടുക്കുവാൻ
ചിലവാക്കിയ സമയം സന്ദർഭം
വിഭവങ്ങൾ കണക്കാക്കിയാൽ
ചന്ദ്രനോളം വരില 

ക്ഷമിക്കണം
ല എന്ന രൂപം അതും അക്ഷരമാകും മുമ്പേ കൊണ്ട് നടക്കുന്ന
അതിൻ്റെ ലഘുത്വം ഒരു ഇല്ലയിലും ഇറക്കിവെക്കുവാൻ ആവുന്നില്ല

ചാന്ദ്രപരിഭ്രമങ്ങൾ
തൂക്കുവിളക്കുകൾ പോലെ
ഇന്നലെകളിൽ തൂക്കിയിടുന്നു
അതും പിന്നിൽ നിന്ന് 
കൂടുതൽ പിന്നിലേക്ക്

എനിക്ക് പിന്നിലെ ഇന്നലെ
അതിലെ വേനലുകൾ ആലിംഗനങ്ങൾ 
ഇലപോലെ  അതിൽ
അനങ്ങും വെയിൽ

കഴിഞ്ഞ, 
തൊട്ടുമുമ്പ് കഴിഞ്ഞ 
ജീവിച്ചിരുന്ന നിമിഷം
തേയ്മാനം വന്ന വർത്തമാനം 
എന്നാണ് കരുതിയിരുന്നത്

പുഴവക്കിൽ നിന്ന് ചന്ദ്രനിലേക്ക്
ഇറങ്ങുവാനുള്ള കടവ്
ഒഴുക്കുള്ള നിലാവിൽ അവൾ പുനർനിർമ്മിക്കുന്നു
അതും പടവുകൾ ഞൊറിഞ്ഞുടുത്ത്
ഓരോ ഉലച്ചിലിലും 
കാൽ തട്ടും അവൾ

തിരിഞ്ഞ് നോക്കുമ്പോൾ
ആ നിമിഷത്തിലേക്ക് എത്തുവാൻ
കഴിയാത്ത വിഹ്വലതകൾ
തലക്കു മുകളിൽ അതിൻ്റെ കലകൾ

തിരിച്ചറിയുന്നു
മുൻവിധികളേ മാത്രമേ നിലനിർത്തുവാനാകു
തലക്കും മുകളിൽ
പിൻവാങ്ങലുകളുടെ മാത്രം കല.

2

ദൈവം ഒരു താഴാണെന്നും
തുറന്നില്ലെങ്കിൽ എന്ത് ചെയ്യും
എന്ന ചോദ്യമാണെന്നും 
എൻ്റെ ഭൂതകാലം വിശ്വസിച്ചിരുന്നു

ഞാൻ ഒരേ സമയം
ഒരു താക്കോൽ പഴുതും
താക്കോലുമായിരുന്നു അന്ന്

ഇന്ന് എന്ന ഒന്ന് 
നിലവില്ലാത്ത കാലമാവണം
അന്നത്തേ ഭാവി

അപ്പോഴും ഇന്നലെ ഒരു ഒപ്പാണ്
എൻ്റെ ഓർമ്മ അത് 
ഇന്നിലിടുന്നു 

പങ്കെടുക്കുവാൻ തോന്നുന്ന പകലേ
ഞാൻ എൻ്റെ ദൈവത്തിൻ്റെ പഴക്കത്തിനും പിന്നിലെ 
ചന്ദ്രക്കല മോഷ്‌ടിക്കുന്നു

പകരം അവടെ 
ഒരു താക്കോൽപ്പഴുത് വെക്കുന്നു

കണ്ടിട്ടുണ്ടോ
തിരഞ്ഞുപോകുന്നതിന് പകരം
ഒരാൾ വെക്കുന്ന നൃത്തം?

എൻ്റെ ഒഴുകുവാൻ പോകുന്ന പുഴ
പകരങ്ങളില്ലാത്ത കാത്തിരിപ്പ്

വിഹ്വലതയുടെ കലയേ

ശിവനും
ശിവൻ വെച്ച നൃത്തത്തിനും 
പിന്നിൽ,
ഒരു ചന്ദ്രക്കലയോളം നെടുവീർപ്പ് വെക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...