Skip to main content

തുമ്പിശീലങ്ങൾ ശാന്തത

അത്രയും ശാന്തമായി 
തുമ്പിയിരിക്കുന്നതിന്നടിയിലെ 
നിമിഷം മോഷ്ടിക്കുന്നു
അതും തുമ്പിയേക്കാൾ ശാന്തമായി
സമീപിക്കുമ്പോഴുള്ള തുമ്പികളുടെ സഹജമായ വെപ്രാളം തീരെയില്ലാതെ

മോഷ്ടിച്ചത് മുതൽ 
തുമ്പിക്ക് ചോട്ടിലിരുന്നും 
എൻ്റെ കൈവെള്ളയിലിരുന്നും 
നിമിഷം തുളുമ്പുന്നു

അഥവാ
നിമിഷങ്ങളുടെ നിഘണ്ടു
തുളുമ്പുന്നു എന്ന വാക്ക് 
എത്തിനോക്കും വിധം

തുമ്പിയല്ലാ എന്ന കല്ലിൻ്റെ ഭാരം
ഓരോ നിമിഷവും ഞാൻ ചുമക്കുന്നു

അരക്ഷിതാവസ്ഥകളിൽ നിന്നും ദൈവങ്ങളെ രക്ഷപ്പെടുത്തുന്ന
കൽപ്രതിമകളേ എന്നൊരു പ്രാർത്ഥന
എനിക്കരികിൽ 

അതിൽ അതിലും ശാന്തമായി.
ഇപ്പോൾ തുമ്പിയിരിക്കുന്നു

2

ദൈവം കൽപ്രതിമളുടെ നിഘണ്ടു
നിമിഷങ്ങളുടെ  തീർത്ഥാടകനാവും മുമ്പത്തെ തുമ്പിയും ഒരു പക്ഷേ 
അതേ അനന്തതയുടെ ചിറകുള്ളത്

അന്തർമുഖത്വമുള്ളവരുടെ നോമിനീ
എന്നൊരു കുത്തുവാക്ക് 
തുമ്പിശീലങ്ങൾ മറികടക്കുന്നു
അവഗണന തന്നെ മറ്റൊരു കുത്തുവാക്കാകുമ്പോഴും
തുമ്പി അതവഗണിക്കുന്നു

ധ്യാനവ്യാകരണങ്ങളിൽ
ബുദ്ധനും ഭാഷയും
തുമ്പിശാന്തതകളിൽ 
ജലവും നിമിഷങ്ങളും

നിമിഷത്തിലിരിക്കുന്ന തുമ്പി
എന്ന്  ബുദ്ധൻ നിരന്തരം,
ധ്യാനത്തിലേക്ക് തുളുമ്പുന്നു

എനിക്ക് മുമ്പിൽ
ധ്യാനത്തിലേക്ക് മാത്രം തുളുമ്പും
തുമ്പിയാവും ബുദ്ധൻ

3

ജലമാകുവാൻ പോകും ഇന്നലെകളെ
നിമിഷങ്ങളുടെ വനദേവതകൾ
കാടുകളിൽ നിന്നും ജലത്തിൽ നിന്നും കണ്ടെടുക്കും വിധമാവണം

അനുഭവിക്കാത്ത
കടന്നുപോകാത്ത പുതിയൊരു ഇന്നലെ
തുമ്പികൾക്കും മനുഷ്യർക്കും
ഇടയിലായി വനദേവതകൾ അനുവദിക്കുന്നു

വനദേവതകളുടെ ഇന്നലേ
വേനൽക്കാലങ്ങളുടെ ശംഖേ
അനുവാദങ്ങളുടെ തുളുമ്പലാകണം
ഭംഗി കൂട്ടിവെക്കും തുള്ളികൾ

4

എത്രമാത്രം ഇന്നലെ ചേർത്തിട്ടാവും
തേനിത്രത്തോളം മധുരിക്കുന്നുണ്ടാവുക

എത്രത്തോളം ഇന്നലെകൾ ചേർത്തിട്ടാവും ഇത്രമേൽ നിലാവ്, സുതാര്യമായിട്ടുണ്ടാവുക

ഇന്നലെയുടെ ശംഖേ എന്ന വരിയും
എന്നെ സമീപിക്കുന്നുണ്ട്
നിലാവതിൽ അതിസൂക്ഷമതീർത്ഥം

5

ഉറക്കം ആമ്പലുകൾ,
ജലത്തിൽ എടുത്തുവെക്കുമ്പോലെ
ജലവിരഹത്തിൻ്റെ മാതൃകകൾ
പ്രതിമകളിൽ നിർമ്മിക്കുന്നു
വിരഹത്തിൻ്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമേ
എന്നൊരു പ്രാർത്ഥന
കണ്ണിൽ തങ്ങിനിൽക്കുന്ന തുമ്പി
വിരൽ കൂമ്പലുകൾ കടക്കുന്നു
ചുറ്റും വിരഹജലം.

നീലയും അതിൻ്റെ ഇളം നീലയും
ആകാശത്തിൻ്റെ 
പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാണാമെങ്കിൽ മാത്രം
ശൂന്യതയും അതിൻ്റെ ഇളം ശൂന്യതയും
അടയാളപ്പെടുത്തും ഇടങ്ങളിൽ
ഋതുക്കൾ മറികടക്കും,
തുമ്പിഉദാസീനതകൾ

ആകാശം തന്നെ കത്തിച്ചിട്ട്
ആകാശം ഉയർത്തുന്നിടത്ത്
മേഘങ്ങൾ തീവണ്ടികൾ കളിക്കുന്നിടത്ത്
തുമ്പികളുടെ ലെവൽ ക്രോസിങ്ങുകൾ
ഇരജാഗ്രതകൾ നിഷേധിക്കപ്പെടുന്നവരുടെ ആത്മവിശ്വാസം മേഘങ്ങൾ,
ഭാരമില്ലായ്മകളിലൂടെ കടത്തുന്നു

6

ഇതിനിടയിൽ 
തുമ്പിക്ക് പാകമായ നിമിഷങ്ങൾ തിരഞ്ഞ് ഞാനും തുമ്പിയും 
നിമിഷങ്ങളുടെ ഷോപ്പുകൾ
സന്ദർശിക്കുന്നുണ്ട്

വനദേവതകൾ 
ഇന്നലെയുടെ വനങ്ങൾ
സന്ദർശിക്കുന്നത് പോലെ തന്നെ
അതിലൊരു വനദേവതയാവണം
ഇന്നലെയുടെ അമ്മ

ഇന്നലെ ചേർത്ത കറികൾ
ഇന്നലെ ഉണ്ടായിരുന്ന ജനാലകൾ
ഇന്നലെകൾ കൂടുതൽ ഉണ്ടായിരുന്ന മുറികൾ എന്നിങ്ങനെ

ഒരുപക്ഷേ
അമ്മയുണ്ടായിരുന്ന ഇന്നലേകൾ
കൂടുതൽ സുപരിചിതം
എന്ന് തോന്നുമ്പോലെ

ഗൃഹാതുരത്തങ്ങളുടെ തീർത്ഥങ്ങൾക്ക്
ഇന്നലെകളിലേക്ക് കൈ നീട്ടുന്നു

സമയമില്ലാത്തത് കൊണ്ട് ഞാനിതൊന്നും എഴുതിയേക്കില്ല
ഈ കവിതയിൽ എഴുതിയിട്ടില്ലാത്ത
വരികളാണ് അധികവും
എന്നൊരു തുമ്പിയുടെ ആത്‌മഗതത്തേ
അത്രയും സൂക്ഷ്മമായി
എൻ്റെ കവിത പിന്തുടർന്ന് തുമ്പിയാക്കുന്നുണ്ട്

ആ തുമ്പിയേ ഇപ്പോൾ എൻ്റെ വാക്കുകൾ സമീപിക്കുന്നു

7

ഒരു തുമ്പിയെ പിടിക്കുവാൻ
ആവശ്യമായ സൂക്ഷമതയുടെ ശേഖരം
അരികിലെത്തുമ്പോൾ തുമ്പികൾ തട്ടിക്കമഴ്ത്തുന്നത് പോലെ
നിമിഷങ്ങളുടെ പരിസരം 
കവിതയിൽ പരന്നേക്കാം എന്നൊരു മുൻകൂർ ജാമ്യത്തിന് 
തുമ്പികൾ നിരന്തരം 
അപേക്ഷകൾ നൽകിയിട്ടുണ്ടെന്ന് തോന്നുന്നു

കൂടുതൽ ബഹുമാനം അർഹിക്കുന്നുണ്ടാവണം
തോന്നലുകളുടെ ആകാശം 

8

അടുത്ത നിമിഷത്തിൻ്റെ മുൻകൂർ ജാമ്യമേ എന്നൊരു ശ്വാസത്തിൻ്റെ അപേക്ഷ ആയുസ്സാവുന്നിടത്താണ്

ഏത് നിമിഷവും 
പറന്നുപോയേക്കാവുന്ന തുമ്പി 
അതിൻ്റെ ഇരുത്തം ഈ കവിത ഉപയോഗിക്കുന്നുണ്ട്

നിങ്ങൾക്ക് ഒന്നുമില്ല
അത് നിങ്ങൾക്കറിയാം 
ഈ നിമിഷത്തിനും അറിയാം
ആ നിമിഷത്തിൽ ഇരിക്കുന്ന 
തുമ്പിക്കും അതറിയാം
ഒന്നും അറിയിക്കാത്തത് ഈ കവിതയേയാണ്!

എന്നാലും നിനക്ക് ഒന്നുമില്ല
എന്ന് ആർക്കെങ്കിലുമൊക്കെ ആശ്വസിപ്പിക്കുവാൻ തോന്നുന്ന
മാനസീക സംഘർഷങ്ങളിലൂടെ
എനിക്കും തുമ്പിക്കും
ഇപ്പോൾ ദേ ഈ കവിതക്കും
കടന്നുപോകുവാൻ തോന്നുന്നു....


Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?