Skip to main content

ഉടൽ കവിത എന്നിങ്ങനെ തീരുവകൾ

തീരുവ വർദ്ധിപ്പിച്ചുകഴിഞ്ഞതിനാൽ
ആഭ്യന്തരവിപണിയിൽ 
വിലയിടിഞ്ഞു നിൽക്കുന്ന എൻ്റെ കയറ്റുമതി ഉടൽ

ഇനിയും ചുങ്കപ്പരിശോധന കഴിഞ്ഞിട്ടില്ലാത്തതിനാൽ
ഇന്നലെയിലേക്ക് ഇറക്കുമതി ചെയ്ത
കെട്ടിക്കിടക്കും എൻ്റെ മറ്റൊരു ഉടൽ
അതും അവിടെ നിൽക്കട്ടെ

ഒന്നും ഇല്ലെങ്കിലും
അതും എന്ന വാക്ക് 
മറ്റൊന്ന് കൂടി ഉണ്ടെന്നുള്ള വിധത്തിൽ ധ്വനിപ്പിക്കുവാനെടുക്കാമല്ലോ

ഇവയ്ക്കിടയിലാണ് എൻ്റെ  
കടൽ വെള്ളത്തോളം പഴക്കമുള്ള
ചുങ്കത്തോളം ഭാരമുള്ള കപ്പൽ
ഒപ്പം ഭാഷയും കവിതയും

പഴക്കമുള്ള നിശബ്ദത
ഒരിക്കലും നിസ്സഹായതയാവുന്നില്ല
ചരക്ക് കടന്ന വാക്ക് 
ഒരിക്കലും കവിതയിൽ ചുങ്കത്തിലേക്ക്
പുതുക്കപ്പെടുന്നില്ല

കടൽ, ജലം പുതുക്കുന്നു
കപ്പൽ,
വാക്ക് കടന്ന് ചരക്ക് ചുമന്ന് കടത്തുന്നു

കടന്നുവന്നു കൊണ്ടിരിക്കുന്ന കപ്പൽ
കടലിൻ്റെ താളുകൾ മറിക്കുന്നുണ്ട്

ഒരു കപ്പലപകടം കൊണ്ട് വേനൽ
സൃഷ്ടിക്കുവാനാകില്ലെന്ന് കപ്പിത്താനറിയാം

നാവിൻ തുമ്പിലെ ഉപ്പ്
കടൽക്കാറ്റിനോട് ഇടകലരുകയും
ചുങ്കത്തിനോട് ഒത്തുതീർപ്പ് നടത്തുകയും ചെയ്യുന്നിടത്ത്
മേഘങ്ങളിൽ ചെന്ന് തട്ടിത്തകരും
ആകാശം

പഴയകാല കാറ്റുപായകൾ ഉള്ള
നൗകകളിൽ നിന്ന് ഒരുപാട് മാറി
അകലെയാണ് നമ്മൾ ഇപ്പോൾ കവിതയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കപ്പൽ

കപ്പലിൻ്റെ മുകളിൽ ഉയർത്തിയിരിക്കുന്ന
പറക്കുന്ന കൊടിയിൽ
അന്നത്തെ സൂര്യനെ കപ്പൽ
തുവർത്തിയെടുക്കുന്നു
നേരം വെളുക്കുന്നിടത്ത് നോക്കി
താൽക്കാലികമായി
വെയ്ക്കുന്നു

സമയത്തിന് സമാന്തരമായി
ചലിക്കും ആകാശം
നീലനിറത്തിൽ നടക്കും 
ചരക്ക് നീക്കം

പഴയകാലത്തെ നൗകയിലെ പായ 
ഇപ്പോൾ എൻ്റെ മുറിയിലെ,
ചിത്രത്തിൽ പാറുന്നു
ആ ചിത്രത്തിൽ നോക്കി നിൽക്കുന്ന
എനിക്ക്
ഉലയേണ്ടതില്ല ഇപ്പോൾ
ഉലഞ്ഞിട്ടുണ്ടാവാം പണ്ട്

ഒരു പരാതിയാവണം 
രാവിലെ, 
അതും ഒരു പകലും ഇനിയും
ഒരു പക്ഷേ,
ശരിയായ അർത്ഥത്തിൽ
സ്വീകരിക്കാത്തത്

കവിതവായിച്ചു കഴിഞ്ഞ
വിഷാദക്കമ്മിറ്റി മെമ്പറേ
ഒരു രസിതുകുറ്റി അല്ല അസ്തമയം

പരാതിക്കമ്മിറ്റി മെമ്പറേ
ഒരു കാലത്തും എടുക്കാച്ചരക്കല്ല
കവിത,
അത് ഒരിടത്തും കെട്ടികിടക്കുന്നില്ല

ഒരില, 
മറ്റൊരിലയുടെ ആശ്വാസമാകുന്ന പോലെ
ആശ്വാസം അവിടെ നിൽക്കട്ടെ
ഉലഞ്ഞുകഴിഞ്ഞ ഇല പോലെ 
കാലവും

തൽക്കാലം, 
വേണ്ടാത്ത പണി വെയിലാകുന്നു
പരാതി പതിയേ, പകലും
വേണ്ടാത്തപണിക്ക് പോയ സൂര്യൻ,
എന്നൊരു തിരുത്ത്
വിരലുകളിൽ ചാരിനിൽക്കുന്നു

വിത്തിട്ട് തുറക്കാവുന്ന സൂര്യകാന്തി

അരുതെന്ന് എത്ര വിലക്കിയിട്ടും
ആദ്യമായി കവിത വായിക്കുന്ന
ഒരാളുടെ, ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖം,
കവിത വായിക്കുവാൻ എടുക്കുന്നു!



Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!