Skip to main content

ഉടൽ കവിത എന്നിങ്ങനെ തീരുവകൾ

തീരുവ വർദ്ധിപ്പിച്ചുകഴിഞ്ഞതിനാൽ
ആഭ്യന്തരവിപണിയിൽ 
വിലയിടിഞ്ഞു നിൽക്കുന്ന എൻ്റെ കയറ്റുമതി ഉടൽ

ഇനിയും ചുങ്കപ്പരിശോധന കഴിഞ്ഞിട്ടില്ലാത്തതിനാൽ
ഇന്നലെയിലേക്ക് ഇറക്കുമതി ചെയ്ത
കെട്ടിക്കിടക്കും എൻ്റെ മറ്റൊരു ഉടൽ
അതും അവിടെ നിൽക്കട്ടെ

ഒന്നും ഇല്ലെങ്കിലും
അതും എന്ന വാക്ക് 
മറ്റൊന്ന് കൂടി ഉണ്ടെന്നുള്ള വിധത്തിൽ ധ്വനിപ്പിക്കുവാനെടുക്കാമല്ലോ

ഇവയ്ക്കിടയിലാണ് എൻ്റെ  
കടൽ വെള്ളത്തോളം പഴക്കമുള്ള
ചുങ്കത്തോളം ഭാരമുള്ള കപ്പൽ
ഒപ്പം ഭാഷയും കവിതയും

പഴക്കമുള്ള നിശബ്ദത
ഒരിക്കലും നിസ്സഹായതയാവുന്നില്ല
ചരക്ക് കടന്ന വാക്ക് 
ഒരിക്കലും കവിതയിൽ ചുങ്കത്തിലേക്ക്
പുതുക്കപ്പെടുന്നില്ല

കടൽ, ജലം പുതുക്കുന്നു
കപ്പൽ,
വാക്ക് കടന്ന് ചരക്ക് ചുമന്ന് കടത്തുന്നു

കടന്നുവന്നു കൊണ്ടിരിക്കുന്ന കപ്പൽ
കടലിൻ്റെ താളുകൾ മറിക്കുന്നുണ്ട്

ഒരു കപ്പലപകടം കൊണ്ട് വേനൽ
സൃഷ്ടിക്കുവാനാകില്ലെന്ന് കപ്പിത്താനറിയാം

നാവിൻ തുമ്പിലെ ഉപ്പ്
കടൽക്കാറ്റിനോട് ഇടകലരുകയും
ചുങ്കത്തിനോട് ഒത്തുതീർപ്പ് നടത്തുകയും ചെയ്യുന്നിടത്ത്
മേഘങ്ങളിൽ ചെന്ന് തട്ടിത്തകരും
ആകാശം

പഴയകാല കാറ്റുപായകൾ ഉള്ള
നൗകകളിൽ നിന്ന് ഒരുപാട് മാറി
അകലെയാണ് നമ്മൾ ഇപ്പോൾ കവിതയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കപ്പൽ

കപ്പലിൻ്റെ മുകളിൽ ഉയർത്തിയിരിക്കുന്ന
പറക്കുന്ന കൊടിയിൽ
അന്നത്തെ സൂര്യനെ കപ്പൽ
തുവർത്തിയെടുക്കുന്നു
നേരം വെളുക്കുന്നിടത്ത് നോക്കി
താൽക്കാലികമായി
വെയ്ക്കുന്നു

സമയത്തിന് സമാന്തരമായി
ചലിക്കും ആകാശം
നീലനിറത്തിൽ നടക്കും 
ചരക്ക് നീക്കം

പഴയകാലത്തെ നൗകയിലെ പായ 
ഇപ്പോൾ എൻ്റെ മുറിയിലെ,
ചിത്രത്തിൽ പാറുന്നു
ആ ചിത്രത്തിൽ നോക്കി നിൽക്കുന്ന
എനിക്ക്
ഉലയേണ്ടതില്ല ഇപ്പോൾ
ഉലഞ്ഞിട്ടുണ്ടാവാം പണ്ട്

ഒരു പരാതിയാവണം 
രാവിലെ, 
അതും ഒരു പകലും ഇനിയും
ഒരു പക്ഷേ,
ശരിയായ അർത്ഥത്തിൽ
സ്വീകരിക്കാത്തത്

കവിതവായിച്ചു കഴിഞ്ഞ
വിഷാദക്കമ്മിറ്റി മെമ്പറേ
ഒരു രസിതുകുറ്റി അല്ല അസ്തമയം

പരാതിക്കമ്മിറ്റി മെമ്പറേ
ഒരു കാലത്തും എടുക്കാച്ചരക്കല്ല
കവിത,
അത് ഒരിടത്തും കെട്ടികിടക്കുന്നില്ല

ഒരില, 
മറ്റൊരിലയുടെ ആശ്വാസമാകുന്ന പോലെ
ആശ്വാസം അവിടെ നിൽക്കട്ടെ
ഉലഞ്ഞുകഴിഞ്ഞ ഇല പോലെ 
കാലവും

തൽക്കാലം, 
വേണ്ടാത്ത പണി വെയിലാകുന്നു
പരാതി പതിയേ, പകലും
വേണ്ടാത്തപണിക്ക് പോയ സൂര്യൻ,
എന്നൊരു തിരുത്ത്
വിരലുകളിൽ ചാരിനിൽക്കുന്നു

വിത്തിട്ട് തുറക്കാവുന്ന സൂര്യകാന്തി

അരുതെന്ന് എത്ര വിലക്കിയിട്ടും
ആദ്യമായി കവിത വായിക്കുന്ന
ഒരാളുടെ, ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖം,
കവിത വായിക്കുവാൻ എടുക്കുന്നു!



Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!