Skip to main content

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും
അതിനെ നിശ്ചലത ചേർത്ത്
ഡാവിഞ്ചീശിൽപ്പമാക്കും
വാക്ക്

ശിൽപ്പങ്ങളുടെ കമ്പോളത്തിൽ
എൻ്റെ ശിൽപ്പം മാത്രം 
അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും
കാണുന്ന നിശ്ചലതകളോടൊക്കെ
വിലപേശിനിൽക്കും
കവിത മറക്കും

മുരടനക്കലുകളുടെ മ്യൂസിയത്തിൽ
നോക്കിനിൽപ്പുകളിൽ,
അതിൻ്റെ ശബ്ദം 
അനക്കം 
വീണ്ടെടുക്കുവാനാകാത്ത
ഒരു വാക്ക് 
പതിയേ എൻ്റെ കവിതയിലേക്ക് 
നടക്കും

അത് 
നിശ്ശബ്ദതകളെ താലോലിക്കും
കവിതയിലേക്ക്
നിശ്ചലതകളേ സന്നിവേശിപ്പിക്കും
ഒന്നും മിണ്ടാതെ
ഓരോ വാക്കിനേയും
സമാധാനിപ്പിക്കുകയും ചെയ്യും

കാക്ക അതിൻ്റെ വാക്ക് കൊത്തി
കല്ലാക്കി 
ഒരു കുടത്തിലിടുമ്പോൽ
പൊങ്ങിവരും ജലത്തിൽ
തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ
കണ്ടെത്തലുകളുടെ കല 
പിന്നെയെപ്പോഴോ അതും കല്ലാവും
അപ്പോഴും ദാഹം ബാക്കിയാവും

മാപ്പിളപ്പാട്ടുള്ള ഒരിടത്ത് 
കുണുങ്ങുവാൻ പോകും ജലം
എൻ്റെ പ്രണയിനിയുടെ ദാഹത്തെ
അവളുടെ തൂവാലക്കാലങ്ങൾ
ഒപ്പിയെടുക്കും വണ്ണം
കാക്കകറുപ്പുള്ള കവിതയിലെങ്കിലും
ഒരു കല്ലാവുമോ ദാഹം
കവിത കല്ലാവും കാലത്ത് 
അവളാകുമോ ജലം
ബാക്കിയാവും ദാഹം 
ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം

ഒരു പക്ഷേ കവിതയിലെ
മരങ്കൊത്തി ചൊരുക്കുള്ള വാക്കുകൾ
അവയ്ക്കിരിക്കുവാനുള്ള സ്ഥലം
ശൂന്യതയുടെ സുഷമ്നക്കരികിൽ സുഷിരമായി കണ്ടെത്തുമ്പോലെ

നൃത്തം വെച്ചുള്ള കൊത്താണ്
അങ്ങ് ദൂരെ സൂര്യൻ,
കിഴക്കിൻ്റെ മരങ്കൊത്തിയാവുമ്പോലെ
എന്നിട്ടും മഞ്ഞ് വകഞ്ഞ് അതിൻ്റെ നാലാമത്തെ കൊത്ത് 
ഒരു പക്ഷേ നൂറാമത്തേതും
ഒരു പക്ഷേ എങ്ങും കൊള്ളാത്തത്
പകലാവുമ്പോലെ

സുഷിരങ്ങൾ വകഞ്ഞ് 
വൈകി പടിഞ്ഞാറിൽ 
ആരെങ്കിലും കണ്ടെത്തുമ്പോൽ അതിൻ്റെ വൈകാരികമായ വൈകൽ 
ഇരുട്ടാവുമോ
അതോ മറ്റൊരു പകലാകുമോ?

വൈകാരികമായ പകൽ

അപ്പോൾ എന്ത് ചെയ്യും ഇരുട്ട്?
ഇരുട്ട് അതിൻ്റെ കല്ലാവുമ്പോലെ
ഒരു പക്ഷേ പൊങ്ങിവരും രാത്രി

മിനുക്കങ്ങളിൽ പൊങ്ങിക്കിടക്കും
മിന്നാംമിനുങ്ങുകൾ എന്ന്
അപ്പോഴും തുടർച്ചകൾ
വെളിച്ചം കണ്ടെത്തും പോലെ

അപ്പോഴും ശൂന്യതയിൽ
ഭാഷയുടെ സുഷിരം
ഒരു പക്ഷേ ഭാവനയുടേതും
കവിതയിൽ സ്ഥലകാല മുദ്രയാകും വരെ

അപ്പോഴും
പൊങ്ങിവരും ചന്ദ്രക്കല,
മാനത്ത് നോക്കിയിരിക്കും
ഞാനും എൻ്റെ കവിത നോക്കുന്ന
നോയമ്പും 

2

ഒരു മെരുക്കുകലയും ആനയിൽ
കൊള്ളുന്നില്ല
പാപ്പാനിലേക്ക് തുളുമ്പുമ്പോഴും

കാക്കകൾ മെച്ചം വന്ന കറുപ്പ്
ചുമക്കുവാൻ ഏൽപ്പിച്ചത് പോലെ അവ
കവിതക്ക് പുറത്തേക്ക് നടക്കുന്നു

വാക്കിൻ്റെ പാപ്പാനായി
ഒപ്പം നടക്കുന്നു കവിതയും 

ഒരു മെരുക്കു കലയാവും ആന
അതേയെന്ന വണ്ണം
വാക്കുകൾ കവിതയും ചുമക്കുന്നു
അർത്ഥങ്ങൾ പങ്കിടുന്നു 
വികാരങ്ങൾ പരിപാലിക്കുന്നു

നിശ്ചലതയുടെ നെറ്റിപ്പട്ടം കെട്ടി 
അതേയെന്ന വാക്ക് കവിതയിൽ ചലനാത്മകതയുടെ തിടമ്പെടുത്ത് നിൽക്കുന്നിടത്താണ്

ഏത് നിശ്ചലതകളിലും
അത് പുറത്തേക്ക് എഴുന്നെള്ളിക്കും
ചലനാത്മകതകളുള്ള കവിതകൾ

കാക്കച്ചതുപ്പിൽ കറുപ്പ്
ചുണ്ടുകൾ ഉമ്മകളുടെ പാപ്പാൻ
ഇനി പക്ഷികളുടെ ചതുപ്പാകുമോ
ആകാശം

3

ഇനിയും മെരുങ്ങാത്ത വാക്ക് 
മാനത്ത് ചന്ദ്രക്കലയാവുമ്പോലെ
മാനം ചന്ദ്രക്കലകളുടെ മ്യൂസിയം

ചിറകിൽ കൊള്ളും ആകാശം മാത്രം
എൻ്റെ കാക്കയെടുക്കുന്നു
അതിൻ്റെ വാക്കിലേക്ക് തുളുമ്പുന്നത് മാത്രം ഞാനും

വാക്കുകളുടെ മെരുക്കലാണ്
മെരുങ്ങിയ വിരലുകൾ നടത്തും ഉൽസവം

നാരങ്ങാവെള്ളത്തിൽ
തണുപ്പും മധുരവും തമ്മിൽ 
ഇടകലരും പോലെ 
അപരിചതങ്ങളിൽ പോയി
ഇടകലരും ഉടലുകൾ
ചുണ്ടിൽ ഞെരുങ്ങും വാക്കുകൾ

അതിൽ 
തമ്മിൽ മെരുങ്ങിയ ഒരു വാക്ക്
കാലം ഉമ്മയാക്കും പോലെ

ചുണ്ടിൽ തട്ടി
വാക്കിൽ തട്ടി
ഭാഷയിൽ തങ്ങി നിൽക്കും 
ഉപ്പിൻ്റെ കല
ഒരു പക്ഷേ മധുരത്തിൻ്റേയും

ചുംബനങ്ങളുടെ ഉത്സവത്തിൽ
ചുണ്ടുകൾ അപ്പൂപ്പന്താടികൾ 
ഉടലുകൾ മെരുങ്ങുവാൻ വരുന്ന ഇടം
ഓരോ ഉമ്മയും എടുത്തുവെയ്ക്കുന്നു

വിരലുകൾ
ആനക്കൊമ്പിൽ കൊത്തിവെച്ച് 
ആനയുടെ കാലുകളിൽ 
പാപ്പാൻ നടക്കുമ്പോലെ
കവിതക്കരികിൽ
കവിതക്കൊപ്പം നടക്കുന്നു
ജീവിതത്തിലേക്ക് മെരുങ്ങുന്നു

വിരലുകളുടെ മെരുക്കുകല
എന്നാലും എഴുതുമ്പോൾ കവിതകൾ ഇടയുന്നുണ്ട്
ഉടലുകൾ ചിതറുന്നുണ്ട്
ഓരോ വാക്കിലും തങ്ങി നൽക്കും നിശ്ചലതയുടെ പരതൽ
ഒരു പക്ഷേ തൂവൽ പോലെ

കിലുക്കങ്ങളുള്ള കാലടികൾക്കരികിൽ
വാക്കിന്നരികിലെ പാപ്പാൻ 
കാലടികൾ കൊളുത്തിവെയ്ക്കുന്നു
നടത്തം കെടുത്തുന്നു

മുല്ലപ്പൂവ് നിലത്ത് വീഴുമ്പോലെ
എങ്ങും ചിതറും നിശ്ശബ്ദത

4

പകൽ ഒരു മ്യൂസിയമാകുന്നിടത്താണ് ഇനി നാളങ്ങളുടെ മ്യൂസിയമാകുമോ
പകൽ
വെളിച്ചങ്ങൾ പ്രദർശന വസ്തുക്കൾ

സാധ്യമായ ഒരു നിശ്ചലത
ഓരോ വാക്കിലും 
പരതും കവിതകൾ

നോവ് കല
വിഷാദങ്ങളുടെ മ്യൂസിയം
വിശ്വസിക്കുമോ 
പ്രദർശനവസ്തു പോലെ 
സദാതുടച്ച് തിളക്കിവെയ്ക്കും
അതിലെ വിൻറേജ് വിഷാദം

നോവുകൾക്കുണ്ടാവുമോ മ്യൂസിയം
സന്ദർശകനായ നോവ് 
ബാക്കി വെക്കുന്നതെന്തും ഉടലാവുന്ന കാലത്തിലേക്ക് തിരിഞ്ഞ് നടക്കുന്നു

കൊത്തുപണികളുടെ മ്യൂസിയത്തിൽ
നിശ്ചലതയുടെ പേശികളുള്ള ഒരു വാക്ക്
ശിൽപ്പമാകുമ്പോലെ

നിശ്ചലതകളുടെ മ്യൂസിയത്തിൽ 
പുതിയൊരു വസ്തുവായി 
വാക്കിനെ
കവിത കൊത്തിവെക്കുമോ

ഇനി മറവികൾക്കെന്ന പോലെ 
മറക്കുന്ന കവിതകൾക്കുമുണ്ടാവുമോ
മ്യൂസിയം

ഉണ്ടോ ഇല്ലയോ എന്നത് 
ഓരോ വാക്കുകളുടെയും മ്യൂസിയമാകുന്നിടത്താണ്

ഒരു പക്ഷേ 
സംശയങ്ങളുടെ മ്യൂസിയമാവണം!



Comments

ജനപ്രിയ പോസ്റ്റുകൾ

വേനലിലേക്ക് നെയ്മണമുള്ള ഉറുമ്പിനെ തുറന്നുവിടുന്നു

പകൽ എന്ന് പേരായ ഒരാൾക്ക് അർഹമായ പകലാണ് അയാളുടെ ഉടലെങ്കിൽ രാത്രി, വെള്ളം പോലെ കാല് നനക്കാവുന്ന ഒരിടത്തെ കെട്ടിക്കിടപ്പ് ഉടൽ മുക്കും ലായനിക്കും  പകൽ എന്ന് പേരിടും മുമ്പാവണം നാളങ്ങൾ കാറ്റിൽ  വെളിച്ചം വെക്കും വണ്ണം ഉടൽ അണക്കുന്നു കിടക്കുന്നു രാത്രി എന്ന ആകൃതിയിൽ ഇറങ്ങി എൻ്റെ ഭാഷ  ഇരുട്ടെന്ന വാക്ക് മാത്രം നനയ്ക്കുന്നു വരൂ കാതു തരൂ  ഈ പാട്ട് എന്നിൽ കേൾക്കു എന്ന് ഗാനങ്ങൾ ആവശ്യപ്പെടും വിധം പാട്ടിലിറങ്ങുന്നു കാതുകൾ കാറ്റിൽ മുക്കിവെക്കുന്നു സ്ക്രാച്ച് ആൻഡ് വിൻ മണമുള്ള പദ്ധതിക്ക് കലണ്ടർ എന്ന പേരിട്ട ദിനങ്ങളേ ജീവിച്ചിരിക്കുവാനുള്ള  കൊതി മാത്രമാണ് ജീവിതം മിഠായി പോലെ  രണ്ടിടത്ത് പൊതിയിട്ട് ആയുസ്സ് അതിൽ തിരിച്ചുവെക്കുന്നു ചന്ദ്രക്കലകളെ പോലെ മാനത്ത് വൈകി ഉദിക്കുവാൻ പോകും ഹൃദയം അപ്പോഴും നിൻ്റേതായിട്ടുണ്ട് അമാവാസിയിൽ തല വെച്ച് കിടക്കുകയായിരുന്നു എൻ്റെ ഹൃദയം അത് അപ്പോഴും മറ്റൊരു ഭൂഖണ്ഡത്തിൽ പൂർണ്ണചന്ദ്രൻമാരെ തെളിക്കുന്നു അതിനിടയിൽ രണ്ട് കലകൾക്കിടയിൽ തട്ടി നിൽക്കുന്ന മധുരത്തിൽ തട്ടി ജീവിതം തിരിച്ചു പോകുന്നു നാണങ്ങളെ മുള്ളുകളാക്കും വിധം നാളങ്ങളെ ഒളിപ്പിക്കും മീനുകൾ വെളിച്ചത്തിന...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു