1
തലക്ക് മുകളിൽ
ചന്ദ്രക്കലയുമായി
നടന്നുപോകും ഒരാൾ
നടത്തം മാറ്റി അയാൾ
നൃത്തം വെക്കുന്നു
മുകളിൽ
ചന്ദ്രക്കല തുടരുന്നു
മനുഷ്യനായി അയാൾ തുടരുമോ?
മാനത്ത് തൊട്ടുനോക്കുമ്പോലെ
ചന്ദ്രക്കല എത്തിനോക്കുന്നു
കല ദൈവമാകുന്നു
എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല
ഇട്ടുവെയ്ക്കും മാനം
എന്ന് നൃത്തത്തിലേക്ക് നടത്തം,
പതിയേ കുതറുന്നു
2
ആരും നടക്കാത്ത
ആരും ഇരിക്കാത്ത
ഒതുക്കു കല്ല്
പുഴയുടെ രണ്ടാമത്തെ കര
അതിൻ്റെ നാലാമത്തെ വിരസതയും
വിരിഞ്ഞ് തീർത്ത പൂവ്
അരികിൽ
മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ
മാനം പണിഞ്ഞ് കൊടുക്കുന്നവൾ
മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന്
കൊത്ത് പണികൾ കഴിഞ്ഞ ജലം
അവൾ ഓളങ്ങളിൽ
ബാക്കിവെക്കുന്നു
നടക്കുന്നു
അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല
ധ്യാനമിറ്റും ബുദ്ധശിൽപ്പം
അതിന്നരികിൽ
ശില തോൽക്കും നിശ്ചലത
അവിടെ മാത്രം ഒഴുകിപ്പരക്കുന്നു
3
കുരുവികൾ വിനിമയത്തിനെടുക്കും
കുരുക്കുത്തിമുല്ലയുടെ
മുദ്രകളുള്ള നാണയങ്ങൾ
അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു
വാടകയുടെ വിത്തുള്ള വീടുകൾ
അപ്പൂപ്പന്താടി പോലെ
നിലത്ത് പറന്നിറങ്ങുന്നു
സ്വന്തമല്ലാത്ത മണ്ണ്,
വിത്തുകൾ തിരിച്ചറിയും വണ്ണം
പറന്ന് പൊങ്ങുവാൻ
അവ മറക്കുന്നു
ഒന്നും കഴിയുന്നില്ല
ചായലുകൾ വാങ്ങിപ്പോകും
കുരുക്കുത്തിമുല്ലത്തുടക്കം
4
ഒരു കുരുവിത്തുടക്കം ഇട്ടുവെക്കുവാൻ
മേഘം നീക്കിവെച്ച
മാനമെടുക്കുന്നു
കുരുവികൾ പതിയേ
നിശ്ശബ്ദതയുടെ താക്കോലുകളാവും
സമയം
സൈക്കിളുകൾ
വാടകക്ക് എടുക്കുമ്പോലെ
അത്രയും ലളിതമായി
വാടകക്കെടുക്കുകയായിരുന്നു
വിരസത
വാടകക്കെടുത്ത സമയം പോലെ
ഉടൽ ചവിട്ടുന്നു
അനുവാദമുള്ള പക്ഷി എന്ന്
പ്രണയം
അത്രയും നേരം അരികിൽ ചിലക്കുന്നു
ചിലക്കൽ വെച്ച് മാറി
തത്തയെന്ന് പറഞ്ഞുറപ്പിച്ച നുണപ്പക്ഷികൾ
ഉടലാകുമോ
നഗ്നതയുടെ വിരസത ചന്ദ്രക്കലകളിൽ
ഇട്ടുവെക്കുന്ന ഇടം
കിടക്കുന്ന ആളിന് മുകളിൽ
കുതറുമോ ചന്ദ്രക്കല?
തൂവലുള്ള ഇരുട്ട് കീറി രാത്രി,
ഉടലിൻ്റെ ചീട്ടെടുക്കുന്നു
നഗ്നത തുറന്ന് വായിച്ചു തുടങ്ങുന്നു...
Comments
Post a Comment