Skip to main content

അന്തർമുഖനായ ടാക്സിക്കാരൻ

അന്തർമുഖനായ ടാക്സിക്കാരൻ
അയാളുടെ അന്തർമുഖത്ത്വം തന്നെ
അയാൾ ഓടിക്കും ടാക്സിയാണെങ്കിൽ
എൻ്റെ പ്രണയിനിയുടെ ഭാഷ
അതിൽ യാത്രക്കാരിയാവും ദിവസം

കൈ കാണിച്ച് നിർത്തിയാൽ
കൂടെക്കയറും
അവളുടെ കൈയ്യക്ഷരം
അവളുടെ കുഞ്ഞ് നോവ്
ഒപ്പം ഒരു വട്ടം മാത്രം,
മുഖം തുടച്ച തൂവാലയും

ഇനിയും പൊടിയാത്ത വിയർപ്പുകണങ്ങൾ
അവളുടെ കുഞ്ഞ് വട്ടപ്പൊട്ട്
അവളോടൊത്ത് ഞെരുങ്ങിക്കയറും
ഉറപ്പ്
ഒപ്പം പ്രണയവും

അപരിചിതരോട് അധികം മിണ്ടാത്ത
അവളുടെ ഭാഷ
അവൾ ഇനിയും എഴുതിയിട്ടില്ലാത്ത
കവിത,
അവളുടെ അടുത്തിരിക്കും
അതും ഉറപ്പ്

മഞ്ഞ് ഒരു ടാക്സിയാവുമെങ്കിൽ
അതിൽ സഞ്ചരിക്കും യാത്രക്കാരൻ
അന്ന് മാത്രം ആരായിരിക്കും?

കവിത, ഒരു 
ഊട് വഴിയാണെന്ന് വിശ്വസിക്കുന്ന ടാക്സിഡ്രൈവർ ഒരുപക്ഷേ
അന്ന് മാത്രം ഞാനല്ല

ഏത് യാത്രയും എടുത്ത്
അരികിൽവെക്കും
അന്തർമുഖത്ത്വമുള്ള ദൂരം

സഞ്ചരിച്ച ദൂരം ആകാശം എടുത്തുവെച്ച് ഒരു നക്ഷത്രമാക്കുമെങ്കിൽ
അല്ലല്ല, എടുത്തുവെയ്ക്കുന്നത്
ആകാശമാണെങ്കിൽ അത്
പക്ഷിയാക്കുമെന്ന്
തർക്കിക്കുമോ അവർ

ആകാശം വിളിക്കുന്ന ടാക്സി
അന്ന് മാത്രം മേഘമാവുമോ?

അതിൻ്റെ നീല മാത്രം എടുത്ത് 
അരികിൽ വെക്കുമോ ആകാശം
ഒരു പക്ഷേ അന്ന് മാത്രം?

കൂലിക്കെന്ന വണ്ണം
സഞ്ചരിച്ച ദൂരത്തിന് അവളും,
അന്തർമുഖത്ത്വത്തിന് 
അന്നാദ്യമെന്ന വണ്ണം അയാളും
വിലപേശുമോ? 
തർക്കിക്കുമോ 

അവിടെ അന്തരീക്ഷത്തിൽ 
അത്തരുണത്തിൽ അധികം വരുമോ
അന്തർമുഖത്ത്വങ്ങളുടെ വിൽപ്പനക്കാരാ
എന്നൊരു അഭിസംബോധന?

ഭാഷ ഒരു ടാക്സിയാവുന്ന കാലത്ത്
ആരുടെ അന്തർമുഖത്ത്വമാണ് യാത്ര?
ഒപ്പമുള്ള കവിത

പക്ഷികളുടെ കൂവൽ യാത്രക്കാരനാകുന്നതിൻ്റെ തൊട്ടടുത്ത്
ഞാൻ പക്ഷിയുടെ ടാക്സി പണിയുന്നു
എൻ്റെ അന്തർമുഖത്തം ഒരു പക്ഷിക്കൂട്
ഞാൻ ഇപ്പോൾ അതിൻ്റെ പക്ഷിയും!

Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

പിരിച്ചെഴുത്ത്

നട്ടുച്ചയെ സൂര്യനായും ആകാശമായും ഗതികേടിന്റെ  ഭാഷയിൽ പിരിച്ചെഴുതാം, സൂര്യനെ  വെയിലായും സമയമായും ഒന്നൂടി വെട്ടി വിയർത്ത് ക്രീയ ചെയ്യാം എന്നിട്ട് വെയിലിനെ മരം കൊണ്ട് ഭാഗിച്ചു വേണമെങ്കിൽ ശിഷ്ടം തണലായി താഴ്ത്തിറക്കാം പക്ഷെ അതിനു വേണ്ടി നാക്ക്‌ കുഴയാതെ ഒരു ഴ എങ്കിലും മലയാളി മഴു വീഴാതെ കേരളത്തിൽ ബാക്കി വയ്ക്കണം അല്ലെങ്കിൽ പുഴയ്ക്കും മഴയ്ക്കും ചേർത്ത് ചരമ കോളത്തിൽ ഒരൊറ്റ ചിത്രം കൊടുത്ത് സന്തപ്ത മലയാളികൾ എന്ന് ഏതെങ്കിലും അന്യ ഭാഷക്കാരൻ അങ്ങ് ചേർത്തെഴുതിയേക്കാം