Skip to main content

മരിച്ച മഴയുടെ അസ്ഥി

പിണങ്ങി  കഴിഞ്ഞാൽ
പുഴയിൽ  നിന്നും
ആഴം  കയറി
കരയ്ക്കിരിക്കും
ആരെങ്കിലും  മണലെന്നു ചെന്ന്
വിളിക്കുവോളം
 
വിളിച്ചില്ലെങ്കിലോ
മരിച്ച മഴയെ ആഴത്തിൽ
 അടക്കിയ
ചിതപോലെ കത്തുന്ന
 ചുവപ്പ് കുത്തിയൊലിക്കുന്ന
പുഴയിൽ നിന്നും
വെള്ളം പോലെ
എടുത്തു വെച്ച
മരിച്ച മഴയുടെ അസ്ഥി
ഒഴുക്കെന്ന കർമങ്ങൾ
 വഴിപോലെ ചെയ്ത്
കടലോളം ചെന്ന്
കഴുത്തോളം വെള്ളത്തിൽ
മുങ്ങിക്കുളിച്ചു
നിമജ്ജനം ചെയ്യും


പിന്നെ കടലിൽ നിന്ന് പിടിച്ച
പിടയ്ക്കുന്ന മീനിന്റെ അസ്ഥി
 കൊന്നു തിന്ന ശേഷം
ക്രൂരത  കൂർപ്പിച്ച്
മുള്ളെന്നു ചൊല്ലി
കരയിൽ തന്നെ
തള്ളുന്ന
മനുഷ്യന്റെ  മുഖത്തേയ്ക്കു
തിരയുടെ ഭാഷയിൽ ആട്ടി
ഒന്നു നീട്ടി തുപ്പും 

Comments

  1. അതെ മരിച്ച മഴയ്ക്കും ഒഴുക്കുവാൻ ഒരു അസ്ഥിയുണ്ട്
    പുഴയെന്ന അസ്ഥികൂടമുണ്ട്‌ നമ്മൾ ബാക്കി വയ്ക്കുന്നുണ്ട്‌ നാളത്തെ മനുഷ്യർക്ക്‌

    ReplyDelete
  2. തിരയുടെ ഭാഷയിൽ ആട്ടി
    ഒന്നു നീട്ടി തുപ്പും .......
    എന്നാലും മനുഷ്യന്‍ പഠിക്കുമോ?!!
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. കടലിൽ നിന്ന് പിടിച്ച
    പിടയ്ക്കുന്ന മീനിന്റെ അസ്ഥി
    കൊന്നു തിന്ന ശേഷം
    ക്രൂരത കൂർപ്പിച്ച്
    മുള്ളെന്നു ചൊല്ലി
    കരയിൽ തന്നെ
    തള്ളുന്ന
    മനുഷ്യന്റെ മുഖത്തേയ്ക്കു
    തിരയുടെ ഭാഷയിൽ ആട്ടി
    ഒന്നു നീട്ടി തുപ്പും

    ReplyDelete
  4. പുഴതന്നെ ഒരു മഴയാകുമ്പോൾ മഴയുടെ അസ്ഥി നാമെവിടെ ഒഴുക്കും ബൈജൂ ! ഗതികിട്ടാതെപോകുന്ന മഴയുടെ പരേതർ, അല്ലേ ??

    ReplyDelete
  5. കവിത വായിച്ചു കഴിയുമ്പോള്‍ .... ശെരിക്കും....ഒരു നിശ്വാസം!
    നല്ല വരികള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!