വേലിപ്പരുത്തിപ്പൂവിന്റെ ആകൃതിയിൽ
വിരിഞ്ഞ് നിലത്തുവീഴും മുമ്പ്
കൊഴിയുന്നതിലേയ്ക്കൊക്കെ ആയും
ദൈവം
പെയ്ത്ത് മഴയിൽ രാവി
മേൽക്കൂരകളിൽ തിരുകും
ചോർച്ച
ഓരോ ഇറ്റിലും കിടന്ന് തിരിയും ജലം
അതിലേയ്ക്കായും,
മഴവെള്ളത്തിന്റെ താക്കോൽ
ഇറവെള്ളത്തിന്റെ പിത്തളപ്പൂട്ടിൽ
കാലുനനയ്ക്കും തുരുമ്പ്
തിരക്കുള്ള ബസ്സിൽ നിന്ന്
യാത്രചെയ്യും യാത്രികനേപ്പോലെ
അടുത്ത ഏത് താളത്തിൽ വെയ്ക്കും
എന്ന് ആകുലപ്പെടും മൃദംഗത്തിന്നരികിലെ വിരൽ
കൈയ്യിലെ മഴവെള്ള രാഖി
മൃദംഗവും മഴയും അടുത്തടുത്തിരുന്നാൽ
ഏതിൽതൊടും വിരൽ
എന്ന് എത്തിനോക്കുകയാവും താളം
താളങ്ങൾ കേസരം
മൃദംഗം ഒരു ചെമ്പരത്തി
മൂക്കുത്തിയുടെ ഇതളുകൾക്കരികിൽ
ചെമ്പരത്തിയുടെ ഒരു തുള്ളി
മൂക്കിൽ,
സെറീനാവഹാബിൻ്റെ മൂക്കിലെ
മൂക്കൂത്തിയാകും കാലം
ചിറകുകൾ വാരിച്ചുറ്റി
കാലുകൾ വലിച്ചിഴച്ച്
ഏകാന്തതയുടെ തുമ്പിഗർത്തങ്ങൾ
നിശ്ശബ്ദം ഇറ്റും ഇടങ്ങളിൽ,
ലോകം
ബസ് നിർത്തും ഇടങ്ങളിലെല്ലാം
ഇറ്റുവീഴും പാട്ട്
പാട്ടില്ലാതെ അവിടെ ഇറങ്ങും യാത്രികൻ
അടുത്ത ചുവട് വെക്കും മുമ്പ്
അയാളിലേക്കായും പ്രായം
കടലാവണക്കിന്റെ പശയിലേക്ക്
ശ്വാസം കഴിഞ്ഞുവരും ഉടൽ,
വിട്ടുകൊടുക്കുന്നു
കുമിളകളിലേക്ക് പറന്നുയരുന്നു
വിശ്വാസികളെ മാത്രം
കൊന്തിത്തൊട്ടുകളിക്കുവാൻ ദൈവം എടുത്തണിയും
കാല്
വിരലിൻ്റെ പൂക്കൂറ്റി
മേഘമന്ദാരത്തിൻ്റെ കതിന
ഒരായുസ്സിൻ്റെ ആയൽ
വിശ്വാസിയുടെ ഓട്ടം എടുത്തണിഞ്ഞ്
അവിശ്വാസികൾക്കിടയിൽ
നിൽക്കും
എൻ്റെ പ്രാർത്ഥന
വേലിക്കരികിൽ, പൂക്കൾക്കിടയിൽ
കടലാവണക്കിന്റെ
ചെടിപണിയും സൂര്യൻ
അതിൽ
ആരായലുകളുടെ ദൈവം, പണിഞ്ഞുവെക്കും
കേസരം
വിരിഞ്ഞപൂക്കൾക്കരികിൽ
നേരംമ്പോക്ക് വരച്ചുചേർക്കുന്നു
നേരംവിരിയുന്നു.
Comments
Post a Comment