Skip to main content

ദൈവം ആയും ആഴങ്ങൾ

വേലിപ്പരുത്തിപ്പൂവിന്റെ ആകൃതിയിൽ
വിരിഞ്ഞ് നിലത്തുവീഴും മുമ്പ്
കൊഴിയുന്നതിലേയ്ക്കൊക്കെ ആയും
ദൈവം

പെയ്ത്ത് മഴയിൽ രാവി
മേൽക്കൂരകളിൽ തിരുകും
ചോർച്ച 

ഓരോ ഇറ്റിലും കിടന്ന് തിരിയും ജലം
അതിലേയ്ക്കായും,
മഴവെള്ളത്തിന്റെ താക്കോൽ
ഇറവെള്ളത്തിന്റെ പിത്തളപ്പൂട്ടിൽ
കാലുനനയ്ക്കും തുരുമ്പ്

തിരക്കുള്ള ബസ്സിൽ നിന്ന്
യാത്രചെയ്യും യാത്രികനേപ്പോലെ
അടുത്ത ഏത് താളത്തിൽ വെയ്ക്കും
എന്ന് ആകുലപ്പെടും മൃദംഗത്തിന്നരികിലെ വിരൽ
കൈയ്യിലെ മഴവെള്ള രാഖി

മൃദംഗവും മഴയും അടുത്തടുത്തിരുന്നാൽ
ഏതിൽതൊടും വിരൽ
എന്ന് എത്തിനോക്കുകയാവും താളം

താളങ്ങൾ കേസരം
മൃദംഗം ഒരു ചെമ്പരത്തി

മൂക്കുത്തിയുടെ ഇതളുകൾക്കരികിൽ
ചെമ്പരത്തിയുടെ ഒരു തുള്ളി
മൂക്കിൽ,
സെറീനാവഹാബിൻ്റെ മൂക്കിലെ
മൂക്കൂത്തിയാകും കാലം

ചിറകുകൾ വാരിച്ചുറ്റി
കാലുകൾ വലിച്ചിഴച്ച്
ഏകാന്തതയുടെ തുമ്പിഗർത്തങ്ങൾ
നിശ്ശബ്ദം ഇറ്റും ഇടങ്ങളിൽ,
ലോകം

ബസ് നിർത്തും ഇടങ്ങളിലെല്ലാം
ഇറ്റുവീഴും പാട്ട്
പാട്ടില്ലാതെ അവിടെ ഇറങ്ങും യാത്രികൻ
അടുത്ത ചുവട് വെക്കും മുമ്പ്
അയാളിലേക്കായും പ്രായം

കടലാവണക്കിന്റെ പശയിലേക്ക്
ശ്വാസം കഴിഞ്ഞുവരും ഉടൽ,
വിട്ടുകൊടുക്കുന്നു 
കുമിളകളിലേക്ക് പറന്നുയരുന്നു

വിശ്വാസികളെ മാത്രം 
കൊന്തിത്തൊട്ടുകളിക്കുവാൻ ദൈവം എടുത്തണിയും
കാല്
വിരലിൻ്റെ പൂക്കൂറ്റി
മേഘമന്ദാരത്തിൻ്റെ കതിന
ഒരായുസ്സിൻ്റെ ആയൽ

വിശ്വാസിയുടെ ഓട്ടം എടുത്തണിഞ്ഞ്
അവിശ്വാസികൾക്കിടയിൽ
നിൽക്കും
എൻ്റെ പ്രാർത്ഥന

വേലിക്കരികിൽ, പൂക്കൾക്കിടയിൽ
കടലാവണക്കിന്റെ 
ചെടിപണിയും സൂര്യൻ

അതിൽ
ആരായലുകളുടെ ദൈവം, പണിഞ്ഞുവെക്കും
കേസരം 

വിരിഞ്ഞപൂക്കൾക്കരികിൽ
നേരംമ്പോക്ക് വരച്ചുചേർക്കുന്നു
നേരംവിരിയുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌