Skip to main content

ഒഴുക്കിൻ്റെ ബൊക്കെ നഗ്നതയുടേതും

ഒഴുക്കിന്റെ ബൊക്കെ നൽകി പുഴ,
രണ്ട് മീനുകളെ
സ്വീകരിക്കുന്നത് പോലെ

നഗ്നത ഒരു ബൊക്കെയല്ല
എന്നിട്ടും അത് നൽകി
രതികഴിഞ്ഞ രണ്ടുടലുകളെ 
നമ്മൾ സ്വീകരിക്കുന്നു

അരികിൽ കടൽ
അവർ മിനുകൾ എന്ന് നമ്മൾ
അവർക്കരികിൽ
നോക്കി നിൽക്കുന്നു

നൃത്തം കഴിഞ്ഞു 
ഉടൽ പിൻവലിച്ചാലും
നൃത്തത്തിന്റെ ഓളങ്ങൾ അന്തരീക്ഷത്തിൽ
തങ്ങിനിൽക്കുന്നത് പോലെ
ഓളം ചേർത്ത ഉടലിന്റെ 
രണ്ട് മീനോളം പിൻവലിപ്പ്

കലകളുടെ ഫ്രൈയിമിൽ 
ഓർമ്മകളുടെ ചന്ദ്രൻ
ചന്ദ്രനോളം പിൻവലിപ്പ്
കലകൾക്കരികിൽ

മേഘം കഴിഞ്ഞ് 
ആകാശം കണ്ടെടുക്കും
അതിന്റെ സാവകാശം

ഒരു വളവ് കഴിഞ്ഞ് പുഴ,
ഒഴുക്കിന്റെ സാവകാശങ്ങൾ,
വീണ്ടെടുക്കുമ്പോലെ തന്നെ

കഥ പോലെയല്ല കവിത
കഥ കഴിഞ്ഞ് ഒരു വാക്കും
മനുഷ്യനിലേക്ക് മടങ്ങിവരുന്നില്ല

കവിത,
ഒരു വാക്കിന്റെ മടങ്ങിവരവ്
ഒരു പക്ഷേ ജീവിതം പോലെ തന്നെ
ജീവിതത്തിലേക്ക്

മാനത്തിന്നരികിൽ ചന്ദ്രക്കല പോലെ 
ഉടലിന്നരികിൽ
കലകളുടെ വീണ്ടെടുപ്പ്
 
ഉടലിന്നരികിൽ
ചെയ്തരതികളുടെ തങ്ങിനിൽപ്പ്
ഒരു പക്ഷേ തൂവലുകൾ പോലെ തന്നെ

ചന്ദ്രക്കലനെഞ്ച്
പ്രാവുകളേപ്പോലെ അതിൻ്റെ 
കുറുകലുകളുടെ കല നെഞ്ചിൽ

ചന്ദ്രനേപ്പോലെ തന്നെ
ഉടലിൻ്റെ കലയിലേക്ക്
അതിന്റെ തിരിഞ്ഞുവരവും

പെയ്ത്തു മഴയുടെ പുറന്തോട്
എന്നിട്ടും ഉള്ളിൽ മഴ രാവുന്ന ജീവി

ഉള്ളിലേക്കും തിരയിലേക്കുമുള്ള 
അതിന്റെ കടലോളം
തുളുമ്പൽ

കഥയിലേക്കും കവിതയിലേക്കും
തുളുമ്പി വീഴും
ഒരു വാക്കിന്റെ കനൽ പോലെ
കലയുടെ നിരന്തര തിരുത്തലാവണം

ഉടലിന്നരികിലെ ഭ്രാന്തിൻ്റെ കല
ശിവൻ്റെ ചിത്രത്തിന്നരികിൽ
മാനത്തെ ചന്ദ്രക്കല പോലെ തന്നെ

രതിമൂർച്ഛയുടെ ബാക്കി കിട്ടാനുള്ള
യാത്രക്കാരനെപ്പോലെ
ചെയ്ത രതിക്കരിലിറങ്ങുന്നു
കാത്തുനിൽപ്പുകളുടെ
ഉടൽമൂർച്ഛകളിലേക്ക് നടക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌