ഒഴുക്കിന്റെ ബൊക്കെ നൽകി പുഴ,
രണ്ട് മീനുകളെ
സ്വീകരിക്കുന്നത് പോലെ
നഗ്നത ഒരു ബൊക്കെയല്ല
എന്നിട്ടും അത് നൽകി
രതികഴിഞ്ഞ രണ്ടുടലുകളെ
നമ്മൾ സ്വീകരിക്കുന്നു
അരികിൽ കടൽ
അവർ മിനുകൾ എന്ന് നമ്മൾ
അവർക്കരികിൽ
നോക്കി നിൽക്കുന്നു
നൃത്തം കഴിഞ്ഞു
ഉടൽ പിൻവലിച്ചാലും
നൃത്തത്തിന്റെ ഓളങ്ങൾ അന്തരീക്ഷത്തിൽ
തങ്ങിനിൽക്കുന്നത് പോലെ
ഓളം ചേർത്ത ഉടലിന്റെ
രണ്ട് മീനോളം പിൻവലിപ്പ്
കലകളുടെ ഫ്രൈയിമിൽ
ഓർമ്മകളുടെ ചന്ദ്രൻ
ചന്ദ്രനോളം പിൻവലിപ്പ്
കലകൾക്കരികിൽ
മേഘം കഴിഞ്ഞ്
ആകാശം കണ്ടെടുക്കും
അതിന്റെ സാവകാശം
ഒരു വളവ് കഴിഞ്ഞ് പുഴ,
ഒഴുക്കിന്റെ സാവകാശങ്ങൾ,
വീണ്ടെടുക്കുമ്പോലെ തന്നെ
കഥ പോലെയല്ല കവിത
കഥ കഴിഞ്ഞ് ഒരു വാക്കും
മനുഷ്യനിലേക്ക് മടങ്ങിവരുന്നില്ല
കവിത,
ഒരു വാക്കിന്റെ മടങ്ങിവരവ്
ഒരു പക്ഷേ ജീവിതം പോലെ തന്നെ
ജീവിതത്തിലേക്ക്
മാനത്തിന്നരികിൽ ചന്ദ്രക്കല പോലെ
ഉടലിന്നരികിൽ
കലകളുടെ വീണ്ടെടുപ്പ്
ഉടലിന്നരികിൽ
ചെയ്തരതികളുടെ തങ്ങിനിൽപ്പ്
ഒരു പക്ഷേ തൂവലുകൾ പോലെ തന്നെ
ചന്ദ്രക്കലനെഞ്ച്
പ്രാവുകളേപ്പോലെ അതിൻ്റെ
കുറുകലുകളുടെ കല നെഞ്ചിൽ
ചന്ദ്രനേപ്പോലെ തന്നെ
ഉടലിൻ്റെ കലയിലേക്ക്
അതിന്റെ തിരിഞ്ഞുവരവും
പെയ്ത്തു മഴയുടെ പുറന്തോട്
എന്നിട്ടും ഉള്ളിൽ മഴ രാവുന്ന ജീവി
ഉള്ളിലേക്കും തിരയിലേക്കുമുള്ള
അതിന്റെ കടലോളം
തുളുമ്പൽ
കഥയിലേക്കും കവിതയിലേക്കും
തുളുമ്പി വീഴും
ഒരു വാക്കിന്റെ കനൽ പോലെ
കലയുടെ നിരന്തര തിരുത്തലാവണം
ഉടലിന്നരികിലെ ഭ്രാന്തിൻ്റെ കല
ശിവൻ്റെ ചിത്രത്തിന്നരികിൽ
മാനത്തെ ചന്ദ്രക്കല പോലെ തന്നെ
രതിമൂർച്ഛയുടെ ബാക്കി കിട്ടാനുള്ള
യാത്രക്കാരനെപ്പോലെ
ചെയ്ത രതിക്കരിലിറങ്ങുന്നു
കാത്തുനിൽപ്പുകളുടെ
ഉടൽമൂർച്ഛകളിലേക്ക് നടക്കുന്നു.
Comments
Post a Comment