Skip to main content

ഉടൽജീവിയിടം

പക്ഷികൾക്ക് 
പരിശീലനത്തിന് അനുവദിക്കുന്ന ആകാശം പോലെ
ശൂന്യത അനുവദിക്കുകയായിരുന്നു
ഉടലിന്

ശരിയായ ആകാശം അനുവദിക്കുമ്പോൾ
പക്ഷി ചെയ്യുന്നതെന്തും

ആകാശം മനസ്സിലാകാത്തവർക്കായി
ആകാശം കഴിഞ്ഞ് 
അരികിൽ
ശൂന്യതയുടെ ടിപ്പണി സൂക്ഷിക്കുന്നത് പോലെ,
മനുഷ്യനെ മനസ്സിലാകാത്തവർക്കായി
അരികിൽ വെച്ചതാവണം,
പ്രണയത്തിന്റെ ടിപ്പണി

ആകാശം തട്ടിപ്പറിക്കപ്പെട്ട പക്ഷി

കാട് പുറന്തള്ളിയ പാടുകൾ കൊണ്ട് കെട്ടിവെച്ച 
ഒരപേക്ഷഫോം എന്ന നിലയിൽ 
ഒരു മൃഗം

ചുവരിനും കാറ്റിനും ഇടയിൽ
കാതിന്റെ തീയതിയുള്ള കലണ്ടറാവുകയായിരുന്നു

വെറുതെയിരിക്കുമ്പോൾ 
തീ പിടിക്കും വിരൽ 
ബീഡി പോലെ ആകാശത്തെ 
തെറുത്തുവെക്കും കാത്

തീ കെടുത്തി ഉപയോഗിക്കുകയായിരുന്നു
കവിത, ഒരു വിരലിനെ
കെടുമ്പോൾ തീയതിയായി  
തീപിടിക്കുമ്പോൾ വിരലായി
അത് സമാന്തരമായി തുടർന്നൂ, കവിതയിൽ

പൊന്മാനരികിൽ നീലയായി
ജനലിന്നരികിൽ ചതുരമായി
അത് പടർന്നു,
കവിതയുടെ ചിത്തിരവള്ളി

നിശ്ചലതയുടെ അടുത്തെത്തുമ്പോൾ
നായ അതിന്റെ 
മൂന്നാം കാലം ഉയർത്തി
തീയതിയുടെ ഒരു കൊള്ളി പുറത്തേക്കിടുന്നത് പോലെ

ആകാശം ഒരു നായയല്ല

അതിന്റെ നിശ്ചലതക്കരികിൽ തീയതി
അഥവാ,
ആകാശ പുറന്തോടിന്നരികിലെ പക്ഷിനിശ്ചലത
അത് പുറത്തേക്കിട്ടുന്നില്ല

താക്കോൽ പഴുതുകൾ പൊട്ടിച്ചൊഴിച്ച്
വീട്,
മുറിയുടെ ഓംലറ്റ് ഉണ്ടാക്കുന്നത് പോലെ

പകലിന്റെ വെള്ള
ഏകാന്തതയുടെ മഞ്ഞക്കരു

ഇണചേരും രണ്ട് ബുൾസൈയ്യുകൾ

അവർക്കരികിൽ പക്ഷിയിൽ നിന്നിറങ്ങി
ശൂന്യതയുടെ പാടുകളുള്ള
ഒരു മൃഗമായി തുടരുകയാവണം ആകാശം

ശരിക്കും
അനുഭവിച്ചുതുടങ്ങിയോ
മനുഷ്യനെന്ന ശിക്ഷ?
അറിയില്ല

കവിതയിൽ ഒളിച്ച്  
ജീവിതത്തിന് പുറത്തുകടക്കും
ഒരു ജനത

പൂക്കളാവുന്നതാവണം
തെറ്റിന്റെ നാലിതൾ വലിച്ചിഴപ്പ്

ഏതോ പൂക്കാലത്തിൻ്റെ
മറവിൽ
നമ്മുടെ ദൈവങ്ങൾ 
തെറ്റു ചെയ്തിരിക്കുന്നു
വിരിയുന്ന തിരക്കിനിടയിൽ
നമ്മൾ അത് പൊറുത്തിരിക്കുന്നു

ഇനിയും നമ്മൾ അപേക്ഷിച്ചിട്ടില്ലാത്ത
മുൻകൂർ ജാമ്യം മാത്രമാകും മതം

സുഖം എന്ന വാക്കിന്റെ 
നിഘണ്ടുതുറക്കുന്നു
വിരൽത്തുമ്പിൽ മൗനം പുരട്ടി,
ഓരോ കോശവും പതിയേ
പരിശോധിക്കും ഒരു ജനത

തിരികെ വെയ്ക്കുവാൻ
പരതുകയാവണം
ഓരോ മരച്ചുവട്ടിലും വലിച്ചിഴക്കും
വള്ളിച്ചെടിയോളം നിശ്ശബ്ദത

പരസ്പര വിശ്വാസത്തിൻ്റെ മൊട്ടാണ്
ഇനി വിരിയാൻ ബാക്കി

ചുരുക്കിപ്പറഞ്ഞാൽ
നമ്മൾ ഓരോരുത്തരും
ഗുരുത്വാകർഷണത്തിന്റെ ഭാഷയിൽ
ഭൂമി,
നിരന്തരം കുശലാന്വേഷണം നടത്തുന്ന
ഒരാൾ!

ഭ്രമണത്തിന്റെ ചിറകുള്ള മഴപ്പാറ്റയായി
തീയതിയുടെ തീയിൽ
പറന്നുപറ്റുമ്പോഴും
ഗുരുത്വാകർഷണത്തിന്റെ പുറന്തോടുള്ള ജീവിയായി തുടരും ഭൂമി

ഒരു തിരുത്ത് വെച്ച് പുറന്തോട് അടയ്ക്കുന്നു

ഗൃഹാതുരത്തത്തിന്റെ പുറംന്തോടുള്ള
ഉടൽജീവി എന്നൊരു ഒത്തുതീർപ്പിലെത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!