Skip to main content

നിശ്ശബ്ദതയുടെ പ്രതിഷ്ഠകൾ

ഉണ്ടാകേണ്ടതുണ്ട്
നിശ്ശബ്ദതയ്ക്ക്
തുടർച്ചകൾ
അഥവാ തുടർച്ചയില്ലാത്തത്
നിശ്ശബ്ദതയാകുന്നില്ല

അഥവാ ആയാൽതന്നെ
അത്
തുളുമ്പുന്നു
പാതിയിലേയ്ക്ക്
പൂർണ്ണതയുടെ പരാതിയിലേയ്ക്ക്

നിശ്ചലത പരാതിയുടെ വേരുള്ള
ആൽമരം

അതിൽ വേറൊരു നിശ്ശബ്ദത
അതും ഉണ്ടങ്കിൽ തന്നെ
പരാതിയുടെ
കൂടുള്ള കിളി

കിളികളുടെ തൂവലും
സ്വാഭാവികമായി
ആകാശവും തുളുമ്പുന്നു
കിളികൾക്ക്
തുളുമ്പുന്ന നിറം
അവയ്ക്ക് തേനിലേയ്ക്കു തുളുമ്പുന്ന കൂവൽ

ഇലകളിലേയ്ക്ക്
ശിഖരങ്ങളിലേയ്ക്ക്
അകലങ്ങളിലേയ്ക്ക്
ചെരിയുന്ന കൂട്
കിളികളിലേയ്ക്ക് ചെരിയുന്ന മരങ്ങൾ

അവയ്ക്ക് മുമ്പിൽ ആകാശം
തുളുമ്പി നീലിച്ച തുമ്പി
അവിടെ
നിശ്ശബ്ദതയ്ക്കും കിളികൾക്കും
സ്വാഭാവികതയുടെ തുളുമ്പൽ

തുളുമ്പുന്ന നിശ്ശബ്ദത
നിശ്ചലമായാൽ
ആകാശമായി.

2

ആകാശത്തേയ്ക്ക്
തുളുമ്പിയ മരം
അതിൽ പരാതികൾക്ക്
അടയിരിയ്ക്കും കിളി

വിരിഞ്ഞ് വരുന്നവയൊക്കെ
പരാതിക്കുഞ്ഞുങ്ങൾ
അവയ്ക്ക്
പറന്നു പറ്റുമ്പോഴൊക്കെ പൂക്കളുടെ തീറ്റ

കുഞ്ഞുങ്ങളില്ലാത്ത വസന്തം
പൂവിന്റെ നിശ്ശബ്ദതയെ
ഓമനിയ്ക്കുമ്പോലെ,
ഓമനിയ്ക്കുവാനായി മാത്രം
ഞാനൊരു ഉപമയെ 
ഇവിടെവെച്ച് കവിതയിൽ
എടുത്തുവളർത്തുന്നു

3

നിശ്ശബ്ദത ആകാശത്തിന്റെ പൂർവ്വികൻ
അത് നിലനിറത്തിൽ
ഓളങ്ങളിൽ
പുലരിയിൽ
ബലിയിടാനെത്തുന്നു
ആകാശത്തിന്റെ പരേതാത്മാവിന്.

പഴയകാലത്തെ മരങ്ങൾ
നിശ്ശബ്ദതയുടെ കലാലയങ്ങൾ
അവിടെ
ചലനത്തിന്റെ ഹാഫ് സാരിയുടത്ത
ഒരില

ഏതോ ചലച്ചിത്രത്തിൽ
കണ്ടുമറന്നത്.
മഴത്തുള്ളികൾ മാറോടടക്കിപ്പിടിച്ച
പുസ്തകങ്ങൾ

മഴ ശബ്ദത്തെ കുറിച്ച് ക്ലാസെടുക്കുന്ന
ലക്ചറർ

നിശ്ശബ്ദതയിൽ
മഴയുടെ പ്രതിബിംബം

തോർച്ചയുടുത്ത അടുത്ത പീരിയേഡ്
പ്രണയത്തിന്റെ തുടർച്ച  പോലെ
കലകളിൽ നിശ്ശബ്ദത.

4

കൈക്കുടന്നയിൽ എടുത്ത ജലത്തിൽ
നിശ്ശബ്ദത അനുഭവിച്ചു
വിരലുകൾ അഞ്ച് നിശ്ശബ്ദത

ശരീരം എരിയുന്ന മെഴുകുതിരിയാണെന്നായിരുന്നു
ധാരണ

വെളിച്ചം കൊണ്ട് കെട്ടി മേഞ്ഞ
ഒരു കൂരയാവുകയായിരുന്നു
മെഴുകുതിരി

വെളിച്ചം
തീ പിടിച്ച ഒച്ചയാണെന്ന് തിരിച്ചറിയുമ്പോൾ
ആ കാഴ്ച്ചപ്പാട്
അണയ്ക്കുന്നു

വീണ ചാരക്കട്ടയുടെ നിശ്ശബ്ദതയിൽ
താനെ അണയുമെന്ന വിചാരത്തിൽ
ശരീരം ഒരു ചന്ദനത്തിരിയെന്ന്
ഉറപ്പിയ്ക്കുന്നു.

മറ്റാർക്കും കാണാനാവാത്ത വെളിച്ചം
മരിച്ചു എന്ന വാക്കിൽ ഉണ്ടെന്ന് വിശ്വസിയ്ക്കുന്നു

വെളിച്ചമൊഴിച്ചു ഒരാളെ കുളിപ്പിക്കുന്നു
ഇല്ല എന്നയാൾ വിശ്വസിക്കും വരെ.

മരിയ്ക്കുന്നത് വരെ
മറ്റൊരാളായിരുന്നു
എന്ന് വിശ്വസിപ്പിയ്ക്കുന്നു

വരൂ എന്ന നിശ്ശബ്ദതയ്ക്ക്
വെളിച്ചം കൊളുത്തി വെയ്ക്കുന്നു

ശ്വസിയ്ക്കുന്ന ശബ്ദം
നിശ്ശബ്ദത മുറിയ്ക്കുന്നു

5

കടന്നുപോകുന്ന തീവണ്ടിയിൽ നിന്നും
കാലുകൾ കൊണ്ട് ഇറുത്തെടുത്തു
അസഹനീയമായ തുടർച്ച

നിശ്ശബ്ദത തുടർന്നു
നിശ്ശബ്ദത കേൾക്കാനാവുന്ന കഥയാവുന്നു
എഴുതുവാനാവാത്ത കവിതയും

വിരലുകൾ കൊണ്ട്
ഇലകൾ ഇറുത്തെടുത്ത
മുരിങ്ങയിലക്കൊത്ത് പോലെ തീവണ്ടി

മുരിങ്ങയില മഞ്ഞ പോലെ
മഞ്ഞ നനഞ്ഞ തീവണ്ടി

മുരിങ്ങ മരത്തോളം ദുർബലമായി
പാളങ്ങൾ

തീവണ്ടിയിൽ അവൾ
എല്ലാ തുടർച്ചകളിൽ നിന്നും തിരിച്ചുപോകുന്നവൾ

6

ശരിയ്ക്കും
ഏകാന്തതയാണ് ഉദ്ദേശിക്കുന്നത്,
നിശ്ശബ്ദത കൊണ്ട്
ഏകാന്തത എന്ന പദം ഉപയോഗിച്ച്
ദൈവവും മടുത്തിരിയ്ക്കുന്നു.

ദൈവം
എന്നു മുതലോ മനുഷ്യപ്പറ്റില്ലാത്ത
ഒരു കച്ചവടക്കാരൻ

ഏതോ കച്ചവടത്തിന്റെ തുടർച്ച പോലെ
നിശ്ശബ്ദത

കൂടുതൽ കച്ചവടത്തിന് വേണ്ടി
തന്റെ ഉൽപ്പന്നങ്ങളിൽ
അപകടകരമാം വിധം
ദൈവം
ഏകാന്തതയുടെ എസ്സൻസ് ചേർത്തുതുടങ്ങുന്നു.

ശബ്ദമില്ലാത്ത മന്ത്രം
ഓം നിശ്ശബ്ദതയായ നമ:

എന്തിന്റെയോ തുടർച്ചയെന്നോണ്ണം
ദൈവം,
നിശ്ശബ്ദതയുടെ പ്രതിഷ്ഠയാവുന്നു.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...