Skip to main content

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന്
കണ്ടെത്തിയതിൽ പിന്നെ
കണ്ടെത്തലുകളുടെ 
മീൻകണ്ണുള്ള ജലം

കണ്ടെത്തലുകളേ
മീൻമിനുക്കമേ
ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ
വെള്ളാരംകല്ലടുക്കേ
എന്നിങ്ങനെ, 
അതിൻ്റെ മറികടക്കലുകളേ കുറിച്ച്
കൂടെയൊഴുകലുകളേ കുറിച്ച്
മാറിൽ പറ്റിച്ചേർന്ന് കിടന്ന്
മീനുകൾക്കൊപ്പം
ആലോചിക്കുന്നു

അരയോളം മീൻ ആലോചിക്കുന്നു
അരയ്ക്ക് താഴേക്ക് ജലം
എന്ന് മീനാലോചന 
ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ 
നാണത്തോടെ തൊടുമ്പോൾ
കവിത ഇടപെടുന്നു

വിശ്വസിക്കുമോ
മീനിൻ്റെ ആലോചനയോളം
മനോഹരമാണ് ഇപ്പോൾ ജലം
പ്രാവുകൾ കുറുകും പോലെ
മീനുകളുടെ നഗ്നതക്കരികിൽ ജലം
കുറുകുന്നു
അതും തുള്ളികളിൽ 
പറന്ന് പറ്റിയിരുന്ന്

മീനിൻ്റെ ആലോചന വന്ന ജലം
എന്നെനിക്ക് 
അത്രയും പ്രീയപ്പെട്ടെ ഒരാളോട്
അടക്കം പറയാമെന്ന്
തോന്നുന്നു

പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം
നിന്നോട് പറയുമെങ്കിൽ
നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം

ഒരു പക്ഷേ
നിൻ്റെ അരക്കെട്ടൊഴുക്ക്
നീ അടക്കിപ്പിടിക്കും വിധം

പൗരാണികതകൾ മറികടക്കുമ്പോൾ
പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി
അടക്കിപ്പിടിക്കുമ്പോലെ 
നിന്നിൽ ഒരേ സമയം സംയമനം
പിന്നെ അതിൻ്റെ 
പിറന്നപടിയുള്ള നിശ്ചലത 
പിന്നെ അതിൻ്റെ അടക്കിപ്പിടിപ്പുകളും അതും കൈവിട്ട ഒഴുക്കിൻ്റെ
മുന്നിലേക്കും പിന്നിലേക്കും

അതിൻ്റെ ഉദയം മറികടന്നിരിക്കുന്നു
മുന്നിലെ സൂര്യൻ

പിന്നിലെ സൂര്യൻ
അതിൻ്റെ അസ്തമയം 
നിൻ്റെ കണ്ണിൽ
സ്വപ്നം കാണുന്നു

നീന്തലിൻ്റെ ശാന്തതയുള്ള എൻ്റെ മീൻ
സൂര്യനിലെ അദ്വൈതഭംഗികൾ
ആസ്വദിക്കുന്നു

അസ്തമയത്തോളം കൊത്തുപണികൾ
ഒരു സൂര്യനിലും ഇല്ല
കല്ലുകൾ പോലെ വൈകുന്നേരം
വൈകുന്നേരങ്ങൾക്ക് മുകളിൽ 
വെള്ളാരങ്കല്ലുകൾ പോലെ അസ്തമയം
സൂര്യൻ അതിനും മുകളിലൂടെയുള്ള വൈകിയൊഴുക്കും എന്നെഴുതാമെന്നു തോന്നി

ഭാഷക്കും ഉണ്ട് അനാദൃശ്യമായ
ഒഴുക്കും അദ്വൈതഭംഗിയും
ഏതെടുത്താലും വാക്ക്
അതിൻ്റെ പിന്നിലേക്കുള്ള നോക്ക്
ആശയവിനിമയ സാധ്യതകൾ
എന്നിങ്ങനെ അത് നീണ്ടു നിവർന്നുകിടന്നു

ധ്യാനത്തിൻ്റെ അച്ചുതണ്ടുള്ള
ഭൂമി
ധ്യാനത്തിൻ്റെ ശിൽപ്പഭംഗിയുള്ള
ജലം

തൻ്റെ അച്ചുതണ്ട് സാങ്കൽപ്പികമായതിൻ്റെ പരിഭവം, 
ഭൂമി എടുത്തുവെക്കും വണ്ണം

ദൈവത്തിനുണ്ടോ പരിഭവം?
എല്ലാ പരിഭവങ്ങളും സാങ്കൽപ്പികം
ദൈവമേ, മനുഷ്യരുടെ പരിഭവമേ
എന്നൊരു ഉൾവിളി
കവിത എടുത്തുവെച്ചേക്കുമെന്ന് തോന്നി

ദൈവം ഉണ്ടെന്നുള്ളതിൻ്റെ തെളിവ്
ഒരച്ചുതണ്ടിൽ എടുത്ത് വെച്ച് അപ്പോഴും
ജീവിതം ഉരുളുന്നു

ജലം അതിൻ്റെ 
സുതാര്യതയുടെ പാവാട
നനയാതെ
കൗതുകത്തിൻ്റെ കാല്
ഭാഷക്ക് മുകളിലേക്ക്
ഉയർത്തിപ്പിടിക്കുന്നിടത്ത്
കവിത അതിൻ്റെ 
കൗതുകക്കാത് നെഞ്ചോട്
ചേർത്തുപിടിക്കുന്നു

മിടിപ്പിൻ്റെ പിടിയുള്ള കപ്പ് പോലെ 
നെഞ്ചിൽ തുളുമ്പും
ഹൃദയം

ഭാഷയുടെ വടിയുള്ള മനുഷ്യൻ
വൃദ്ധരാവുന്നില്ല
എന്നിട്ടും കുത്തുവാൻ,
നിലത്തിടേണ്ടി വരുന്ന 
ഒരുപിടി വാക്കുകൾ
എത്ര നിലത്ത് വീണിട്ടും
ഒരുപിടി മണ്ണാവുന്നില്ല

മണ്ണിന് പകരം പോലുമാവുന്നില്ല അത്
വിത്തിന് കിളിർപ്പ് വരച്ച്
വേരുകൾക്കും മടുത്തിരിക്കുന്നു

ഉയരങ്ങളേ ഉടുത്ത് വരയാടുകൾ
അവയുടെ നൃത്തം നിലത്തേക്ക്
അഴിച്ചിടും പോലെ
അഴിച്ചിടലാണ് ആഴങ്ങൾ
നെഞ്ചിലേക്കും നെഞ്ചിനും
പിന്നിലേയ്ക്കും
തുളുമ്പലിന് മുന്നിലേക്ക്

വിരലുകൾ മാറിമാറി ഞൊറിഞ്ഞുടുക്കുന്നു
നിലത്തേക്ക് വരികൾ  അഴിച്ചിടുന്നു
ഭാഷക്കും ഭാരത്തിനും 
ഇടയിലുള്ള ഭൂമി ഉരുളൽ
ഭാഷനനയൽ എന്നിങ്ങനെ കവിത തുടരുന്നു

ഭ്രമണത്തിൻ്റെ നാറാണത്ത് ഭ്രാന്തൻ
എന്ന് ഭൂമിയേ
അതിൻ്റെ കറക്കങ്ങളേ
അതിലെ സമയങ്ങളേ
അതിൻ്റെ കൂസലില്ലായ്മകളേ
അഭിസംബോധന ചെയ്യുന്നു

ശരി 
കൃത്യനിഷ്ഠ അലക്കിത്തേച്ച
ഒരു വാക്കാണെന്ന്
ഓർമ്മിപ്പിച്ചിരുന്നല്ലോ
ഏതാ ഋതു ഓർക്കുന്നുണ്ടോ?

അലക്കിത്തേച്ച് വെക്കാവുന്ന 
വാക്കായി
മാറിയിരിക്കുന്നു ഭാഷയിൽ മറവി
ഒരു പക്ഷേ വാക്കുകളുടെ 
മടക്കുകൾ ഉള്ള മറവികൾ

നിൻ്റെ സൈക്കോ സ്വഭാവമുള്ള
ആകാശം അതിൻ്റെ ശൂന്യതകളേ
അടക്കിപ്പിടിക്കും വിധം

ഭാരത്തെ ഭ്രാന്താക്കി മാറ്റുന്ന
ജീവിതചാരുതയ്ക്കരികിലിരിക്കുന്നു
കണ്ടെത്തലുകൾ ഒഴുക്കി കളയുന്നു

വിരിയാൻ മറന്ന നാലുമണി ഉടൽ
തുറക്കാൻ മറന്ന ജനാല
നാല് മണിയിലേക്ക് ഊർന്ന് വീഴും അതിലെ നിലപാട് മറന്ന കൊളുത്ത്
നീ നിത്യം വിരിയുന്ന പൂക്കളിൽ
ഇതൾ വിരിച്ച് കണ്ടെത്തും പോലെ
നിൻ്റെ കണ്ണിലെ കണ്ടെത്തലുകളുടെ കല നോക്കിയിരിക്കുന്നു

കവിതയെഴുതിക്കഴിഞ്ഞാൽ ഉടൽ
ഒരു പുഴക്ക് കുറുകേ ഇടാവുന്ന മരപ്പാലമാണെന്ന പരാമർശം
ഞാൻ കവിതയിൽ നിന്നും  പതിയേ പിൻവലിക്കുവാനൊരുങ്ങുന്നു

കുറുകലിൻ്റെ പാലമുള്ള പ്രാവ്
ചിറകടികളുടെ വേലികെട്ടി
അതിൻ്റെ ചാരനിറത്തേ നിഷ്ക്കളങ്കതകളേ സംരക്ഷിക്കുന്നത് പോലെ
എന്നെഴുതാൻ തുടങ്ങുകയായിരുന്നു

ചിറകടികളോ എഴുത്തോ 
റദ്ദാക്കുവാനാകാത്ത വിധം കുറുകലോ
എൻ്റെ കവിത പ്രാവോളം
പറന്നുപൊങ്ങുന്നു
പിന്നെ പതിയേ
അതിൻ്റേതല്ലാത്ത നിലത്തിറങ്ങുന്നു

നടത്തത്തിൻ്റെ പാലങ്ങളിലേക്ക്
നടത്തത്തിൻ്റെ കുറുകലുകളിലേക്ക്
മറക്കലുകളുടെ ചിറകടികളിലേക്ക് അതിൻ്റെ തിരിച്ചിറക്കം

ഒരു
നിസ്സഹായവസ്ഥയാവണം
കവിതയെഴുത്ത്

പരിഭവങ്ങൾക്ക് കുറുകേയാണ്
വിഷാദമാണ് പാലം

എന്നാലും
സൂര്യൻ ഒരു ഒഴുക്ക്
അസ്തമയം ഒരു മരപ്പാലം
എന്ന് എഴുതിനിർത്താം എന്ന് തോന്നുന്നു







Comments

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...