അയാൾക്കുറങ്ങുവാൻ
പതിവായി
എന്റെ കണ്ണുകൾ
വാങ്ങിക്കൊണ്ട് പോകുന്ന
ഒരാൾ
ഞാനെഴുതുവാൻ പോകുന്ന കവിതയിലെ
ആദ്യവരികൾ
അയാൾ ഉറങ്ങുന്നതിന് മുമ്പ്
പറയാൻ പോകുന്ന കഥയിൽ
ആദ്യം ചേർക്കും
ഞാനുറങ്ങാതെ കിടക്കും
കഥ പറഞ്ഞുപറഞ്ഞ്
അയാളുടെ കഥ
ചെമ്പുകലം പോലെ തിളയ്ക്കും
അതിനടിയിലെ
കൂട്ടിയിട്ട തീ പോലെ പൊള്ളും
ഞാനെഴുതാൻ പോകുന്ന വരികൾ
തുടർന്ന്
അയാൾ അതിൽ
വിതറും
ബിരിയാണി ചെമ്പ് കഴുകുവാൻ വരുന്ന പെണ്ണിന്റെ
തലയിൽ നിന്നും
അതേ നിറമുള്ള
അതേ മണമുള്ള
തലേന്നത്തെ പൂവ്
കഴുകിത്തീരുമ്പോഴേയ്ക്കും
അവളിരുന്നതിന് പിന്നിൽ
അയാൾക്ക് ചുറ്റും
ഉലഞ്ഞുലഞ്ഞ് താഴെവീണിരിയ്ക്കും
അയാൾ കഥ പറഞ്ഞുകൊണ്ടേയിരിയ്ക്കും
എന്നിട്ടോ എന്ന വാക്ക്
അവൾ
പിന്നെയും പിന്നെയും ചേർക്കും
അതിനിടയിൽ പിന്നെ എന്ന വാക്ക്
അയാൾ നീളത്തിൽ
മറ്റേതോ കറിയിൽ കീറിയിട്ട
മുരിങ്ങാക്കായയാവും
അവളത് പറയുന്തോറും
അയാളാവാക്ക്
കടിച്ചീമ്പി
കഥയുടെ അരികിൽ വെയ്ക്കും
അതിനിടയിൽ
അയാൾ കഥ തുടരും
അയാൾ തന്നെ
അപ്പുറത്ത് ചെന്നിരുന്ന്
കേൾക്കും
എന്നിട്ടോ എന്ന് അയാൾ
തിരിച്ചു ചോദിച്ച്
ഇപ്പുറത്ത് വന്നിരുന്നു കഥ തുടരും
മണ്ണും
പൂക്കളും
ഇലകളും
കവിതയിലെ വരികളുമായി
കടിച്ചീമ്പിയ എന്റെ കണ്ണുകൾ
ചവച്ച് തുപ്പിയ അവളുടെ ചുണ്ടുകളുമായി
പതിയേ പുതുതായി ഒഴുകിവരുന്ന അഴുക്കുവെള്ളം
എന്റെ ഉറക്കത്തിന്റെ അരികിൽ തൊടും
അവൾ രണ്ട് പാത്രം കൂടി
കൂടുതൽ കഴുകിയിട്ടുണ്ടാവും
എന്ന് കരുതി
ഞാൻ
അയാളുടെ ഉറക്കത്തിന് മുകളിലേയ്ക്ക്
എന്റെ കാലുകൾ കയറ്റിവെയ്ക്കും
കഥ തീരുമ്പോൾ
പരിസരത്തൊന്നും ആരും ഇല്ലാത്തവണ്ണം
കൂട്ടംകൂടിക്കിടക്കുന്ന
എന്നിട്ടോ എന്ന ചോദ്യത്തിന്റെ
എല്ലിൻകഷ്ണങ്ങൾ
ഞാൻ ഇനിയും
എഴുതിതീർന്നിട്ടില്ല കവിത
അയാളിപ്പോൾ
കഥ കഴിഞ്ഞ്
ഉറക്കം പിടിച്ചിട്ടുണ്ടാവും
കവിതയിൽ.
അയാൾ കഥ പറഞ്ഞുകൊണ്ടേയിരിയ്ക്കും
ReplyDeleteഎന്നിട്ടോ എന്ന വാക്ക്
അവൾ
പിന്നെയും പിന്നെയും ചേർക്കും..