Skip to main content

ഒഴുക്കിന്റെ തേനീച്ചയോട് അകലത്തിന്റെ തേൻ ആവശ്യപ്പെടുന്നത്

അകലങ്ങളിൽ നിന്നും
തേനീച്ച കൊണ്ടുവന്നു
തേൻ വരളുന്ന ഒച്ച

അതേ ഒച്ചയിൽ തട്ടി
താഴേയ്ക്കും വീഴുന്ന
വെള്ളച്ചാട്ടങ്ങളുണ്ടായിരുന്നൂ,
അകലങ്ങളിൽ.

തേനീച്ചയിൽ തട്ടി
താഴേയ്ക്ക്
ആഴങ്ങളിലേയ്ക്ക് വീണൂ ഞാൻ.

ചുറ്റും പരന്നൂ
നിശ്ശബ്ദതയുടെ പരാഗരേണുക്കൾ.

തേനാവുന്നതിൽ നിന്നും
എന്നേത്തടഞ്ഞൂ
പിന്നെയും പിന്നെയും
നിശ്ചലത.

ഒന്നുമുണ്ടായില്ലാ,
ഒരിയ്ക്കലും
നോവുകളിൽ നിന്നും
വീഴ്ച്ചകളിൽ നിന്നും
ആരേയും തടയുവാൻ.

വല്യവീഴ്ച്ചകൾ മറയ്ക്കുവാൻ
അനേമനേകം
ചെറിയ വീഴ്ച്ചകളുണ്ടായി

അവ പലപ്പോഴായി ഒഴുകിപ്പോയി
ഒഴുകിപ്പോകും മുമ്പ്
പലരും പകുത്തൂ അറകളിൽ

അഥവാ
എല്ലാം നഷ്ടപ്പെട്ടവർക്ക് മാത്രം
എല്ലാക്കാലവും നൊന്തൂ
അവർ മാത്രം
ഒന്നുമില്ലാത്തവരായി തുടർന്നൂ
എല്ലാക്കാലവും

അവർ മാത്രം നട്ടൂ
നോവുന്നവരുടെ അടരുകളിൽ
വിരലുകൾ
കൈകൾ വിളവെടുക്കാറായപ്പോൾ
ആരോ മാറ്റിനട്ടൂ
അവരുടെ ഉടലുകൾ

തേനും തേനീച്ചയും മാത്രം പങ്കെടുക്കുന്ന
ശവങ്ങളുടെ ശവം നിറങ്ങളിൽ തരിശ്ശിട്ട
പൂക്കളുടെ ഘോഷയാത്രയിൽ
പങ്കെടുത്ത് മടങ്ങുന്നൂ
വസന്തം.

മനുഷ്യരുടെ
തീരുമാനങ്ങളുടെ സംഭരണിയായി
തുടർന്നൂ ഞാൻ

കാണാം ദൂരെ
ഒറ്റപ്പെടലുകളിൽ
പങ്കെടുക്കുന്നവരുടെ മൊട്ട്.
അവരുടെ
ചാരിയിരിപ്പിന്റെ
നെടുവീർപ്പൂമണമുള്ള
വെള്ളച്ചാട്ടങ്ങൾ

അധികമില്ലാ മടങ്ങുന്നവർ

നാവെടുത്തതാണ്,
അരുതെന്ന് പറയുവാൻ

കഴിഞ്ഞില്ലാ എന്ന വാക്കും
പറഞ്ഞില്ലാ എന്ന വാക്കും
തമ്മിൽക്കുരുങ്ങി

ആരും തിരിച്ചു തന്നില്ല
നാവ്

പലരും
ചുണ്ടുകൾക്ക് പുറത്തിറങ്ങി
താഴേയ്ക്ക് തൂങ്ങിയ നിലയിൽ
തളളിക്കൊണ്ട് പോയീ
നാവ്

ചുണ്ടുകളുടെ വെള്ളാരങ്കല്ലുകളുണ്ടായി
അതിലൂടെ ഒഴുകിനടന്നു
ഉമിനീരരുവികൾ

പുഴ വിരിയുന്നത് പോലെ ഒഴുകീ പൂവായി
കടവുകളിൽ കെട്ടിക്കിടന്നു
ഒഴുക്കിന്റെ ഇതളുകൾ

പടവുകൾ കൊണ്ട് മാലകെട്ടുന്നവൾ
അവൾ കാലുകൾകൊണ്ടു മാലകൊരുത്തൂ,
നടക്കുമ്പോൾ

ഒഴുകുവാൻ അവൾ
കൂട്ടാക്കാത്തവളായി തുടർന്നു.

ഒഴുകിപ്പോകുവാൻ
കൂട്ടാക്കാത്തവരുടെ ദൈവങ്ങൾ
വിഗ്രഹങ്ങളിൽ പിടിച്ചുകിടന്നു.
വിഗ്രഹങ്ങളുടെ വള്ളിച്ചെടികളുണ്ടായി

കാവുകൾ കുളങ്ങൾ 
അത് പടർന്നുകയറുവാൻ
ഉടലിനെ തരിശ്ശിട്ട് ഞാനുമീയാഴങ്ങളിലേയ്ക്കിറങ്ങുന്നു

നനവിന്റെ പൂക്കൾ
വിരലുകൾ കൊണ്ട് വകഞ്ഞുമാറ്റാവുന്ന
തണുപ്പിനെ
കോരിയെടുക്കുന്നൂ,
കൈകളിൽ

ഒഴുക്കിന്റെ ചെമ്പരത്തി
ഒഴുക്കിൽപ്പെട്ട ചുവപ്പിനോട്
കെട്ടിക്കിടപ്പിന്റെ ചെമ്പകം കാണാതെ
ഒഴുക്കിൽപ്പെടുന്നതിന് മുമ്പ്,
നിശ്ചലതയുടെ
കേസരത്തിന്റെ ഭാഷയിൽ
ആവശ്യപ്പെടുന്നൂ,
പ്രളയമില്ലാത്തിടത്തെ ഒരിത്തിരി ജലം!

Comments

  1. നാവെടുത്തതാണ്,
    അരുതെന്ന് പറയുവാൻ

    കഴിഞ്ഞില്ലാ എന്ന വാക്കും
    പറഞ്ഞില്ലാ എന്ന വാക്കും
    തമ്മിൽക്കുരുങ്ങി

    ആരും തിരിച്ചു തന്നില്ല നാവ് ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...