Skip to main content

കുറച്ചു കവിതകൾ ആറ് മുറിച്ചു കടക്കുന്നു

1. ഒരു യാത്രയുടെ പാതി
 _______________________

വാതിലുകൾ കൊട്ടിയടച്ച്
ജനാലയിൽ കൂടി ഒരു വീട്
പുറത്തേയ്ക്കിറങ്ങുന്നു..

വിശക്കുന്ന വയറിന്റെ
ഒരറ്റം, പകുതി വിലയ്ക്ക്
തൂക്കിവിറ്റ്;
അകലെ പെയ്യുന്ന
ചാറ്റൽമഴയുടെ
ഒച്ച കീറി, ഒരു പകുതി
വിലപേശി വാങ്ങുന്നു..

പതിരാവടുപ്പിച്ചു;
ഇരിക്കാൻ ഇരിപ്പിടം ഇല്ലാത്ത,
മുത്തുകൾ കളഞ്ഞു പോയ,
ഒരു കൊലുസ്സിന്റെ-
കിലുക്കത്തിൽ തൂങ്ങിനിന്ന്,
യാത്ര ചെയ്തു.
ഇല്ലാത്ത വീട്ടിലേയ്ക്കുള്ള
വഴിയിൽ
നനഞ്ഞിറങ്ങുന്നു..

*************************



2.  കവിതയെ കുറിച്ച് ഒരു നാടകം
_____________________________
കവിതയെ കുറിച്ച്
ഒരു നാടകം നടക്കുന്നു

അരങ്ങിൽ മരങ്ങൾ

കസേര എന്ന അടയാളപ്പെടുത്തിയ വേരുകളിൽ
കാണികൾ

അവ മരങ്ങൾ അല്ല എന്ന് തിരിച്ചറിയുവാൻ
മനുഷ്യരെ പോലെ ചലിക്കുന്നു

തിരശ്ശീല കരിയില കൊണ്ട് തുന്നിയതാവും

കാറ്റിനേക്കാൾ നേർത്തതാവും

അതുയർത്തുവാൻ മറന്ന;
ഉറക്കം തൂങ്ങി-
 മുഖങ്ങളുണ്ടാവും

അഴിഞ്ഞു വീണ തിരശീലക്കിപ്പുറം,
ഉറക്കത്തിനിടയിൽ;
എല്ലാം കാണുന്നതായി കാണികൾ
അതിലും ഭംഗിയായി
അഭിനയിക്കുന്നുണ്ടാവും...
***************************



3.ആന ഒളിക്കുന്നു എഴുന്നെള്ളിക്കുന്ന  ഉത്സവത്തിന്‌ ഒരു സാറ്റ് വെയ്ക്കുന്നു
------------------------------------------------------------------------------------------------

ഓരോരുത്തരും സ്വയം എഴുന്നള്ളിക്കുന്ന
ഒരുത്സവത്തിന്റെ ഇടയിൽ നിന്നും
തിരക്കിൽ പ്പെട്ട്
നെറ്റിപ്പട്ടം കെട്ടിയ ഒരാന തിടമ്പിന്റെ പാട് ഉൾപ്പടെ
കാണാതെ പോകുന്നു..
പിന്നെ ഇരുട്ട് പോലും നെറ്റിപ്പട്ടം കെട്ടി
തിരയാനിറങ്ങുമ്പോൾ,
രണ്ടു കൊമ്പിന്റെ ഇടയിൽ, നാലു കാലിന്റെ അടിയിൽ;
ഒളിച്ചിരുന്നോരാന പയ്യെ ചങ്ങല അഴിച്ചുമാറ്റി
ഇറങ്ങി വരുന്നു..
നാളെ തെളിഞ്ഞേക്കാവുന്ന-
സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിന് ഇന്ന് രാത്രി,
ഒളിച്ചേ കണ്ടേ എന്നൊരു സാറ്റ് വെയ്ക്കുന്നു

****************************

4.പശുവിനെ കറന്നാൽ കിട്ടുന്ന വഴി
______________________________
പശുവിനെ കറന്നാൽ മാത്രം;
പാലിന് പകരം വഴി കിട്ടുന്ന.
ഒരു സാധാരണ ഗ്രാമത്തിലെ-
കാലില്ലാത്ത കർഷകനാണ് ഞാൻ.
ഞാനെന്റെ കാലുകൾ,
പാലിന് വേണ്ടി,
ഗ്രാമത്തിലെ മറ്റു-
കർഷകരെ പോലെ,
ജന്മിക്കു; പണയം വച്ചിരിക്കുന്നു ..
കൃഷിഭൂമി; ജന്മിക്കു-
ജന്മാവകാശം ആണെന്നുള്ള;
അലിഖിത ഭരണഘടനയുള്ള,
ഗ്രാമത്തിൽ നിന്ന്;
കാലില്ലാതെ പുറത്തു കടക്കാൻ മാത്രം,
അറുക്കാൻ കൊണ്ട്പോകുന്ന-
മാടുകളുമായി,
ഇവിടുത്തെ ഓരോ കർഷകനും,
ഗത്യന്തരമില്ലാതെ, തലകൾ പരസ്പരം;
വെച്ച് മാറുന്നു!
*********************************

5. ഒരു ചോദ്യം
____________________
ഒരു മീനോട്;
ഒരിക്കലും ചോദിയ്ക്കാൻ പാടില്ലാത്ത-
ഒരു ചോദ്യം,
വെള്ളത്തിൽ;
വെള്ളത്തിൽ കിടന്നു ഞാൻ ചോദിക്കുന്നു,
കിലോയ്ക്ക് എന്താ വില?
മീൻ കവിത എഴുതുകയായിരുന്നു..
എനിക്കതറിയില്ലായിരുന്നു
മീൻ എഴുത്ത് നിർത്തി..
ഒന്ന് പിടച്ചു;
പിന്നെ മരിച്ചു!

ജീവിച്ചിരിക്കുന്ന മീനിനു;
വിലയില്ല; എന്ന്-
ലളിതമായി പഠിപ്പിച്ചു.

ഒരു മഴ പെയ്യുന്നു..
മുള്ള് പോലും വെള്ളമാക്കി,
മീൻ; മഴയായി-
പുനർജനിക്കുന്നു

കവിത പൂർത്തിയാക്കാതെ,
ഒരു കവിയ്ക്കും മരിക്കാനാവില്ല..
വില ചോദിച്ചാൽ;
ജീവിച്ചിരിക്കാനും..
എന്ന് പഠിക്കുന്നു!
*******************************



6.വീണ്ടും മറ്റൊരു മഴ
____________________
എത്ര വല്യ മഴ;
തിമിർത്തു പെയ്യുമ്പോഴും;
പരസ്പരം നനയാതെ,
ഉടഞ്ഞു പോകാതെ,
ഓരോ മഴത്തുള്ളിയും-
പിടിക്കുന്ന കുടയുണ്ട്..

പരസ്പരം പാലിക്കുന്ന,
അകലത്തിന്റെ;
നേർത്ത കുട..

ആ കുട പിടിച്ചാണ്;
ഓരോ വഴക്കത്തും,
ഒരു മഴക്കീഴിൽ,
നമ്മൾ ഉടൽ ഉണക്കുന്നത്!

Comments

  1. പടിയാറും കടന്നവിടെച്ചെന്നപ്പോൾ
    കവിയാം ഭായിയെ കണ്ടൂ ഞാൻ.....

    മനോഹരമായ ഭാവനാഗതികൾ ബൈജുഭായ്. ഇഷ്ടം.


    ശുഭാശംസകൾ.......

    ReplyDelete
  2. ജീവിച്ചിരിക്കുന്ന മീനിനു;
    വിലയില്ല; എന്ന്-
    ലളിതമായി പഠിപ്പിച്ചു.
    എല്ലാംതന്നെ മനോഹരമായി
    ആശംസകള്‍

    ReplyDelete
  3. ഇത്തിരി കടുപ്പമാണല്ലോ ബൈജൂ

    ReplyDelete
  4. തലക്കെട്ട്‌ കലക്കി.

    നന്നായിട്ടുണ്ട്‌.

    ReplyDelete
  5. മഴയത്ത് ആനയും പശുവും മീനും
    കൂടി നാടകം കളിക്കുവാൻ യാത്ര പോയപ്പോൾ
    ആറ് മുറിച്ച് കടന്ന ആറു കവിതകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...