Skip to main content

ഉറങ്ങുന്നത് പോലെ നടക്കുന്നു

സമയം എത്രയായി എന്ന് പോലും
അളക്കാൻ കഴിയാത്ത  നേരത്ത്

നിങ്ങൾ ക്ക് തോന്നുന്ന ഏതോ സമയത്ത്

നിങ്ങൾ നടക്കാനിറങ്ങുകയാണ്;
ഉറങ്ങാൻ തുടങ്ങുന്നത് പോലെ...

ആദ്യം നിങ്ങൾ എഴുന്നേൽക്കുന്നു
കിടക്കാൻ തുടങ്ങുന്നത് പോലെ...

കാലുകൾ നിവർത്തുന്നു
കണ്ണുകൾ അടയ്ക്കുന്ന  പോലെ

സാവധാനം നിങ്ങൾ ഒരു നടത്തത്തിലേയ്ക്ക്
ഹിപ്നോട്ടൈസ് ചെയ്യപ്പെടുകയാണ്

ഇപ്പോൾ നിങ്ങൾ പുറത്തിറങ്ങുകയാണ്‌
ഉറങ്ങുന്നത് പോലെ

നിങ്ങൾ പുറം ലോകം കാണുകയാണ്
സ്വപനം പോലെ

നിങ്ങൾ തെരുവിലൂടെ
നടക്കുകയാണ്
ഒരു സ്വപ്നാടനത്തിലെന്ന പോലെ


തിരക്കുകൾ നിങ്ങളെ ഒഴിഞ്ഞു പോകുന്നു..

നിങ്ങൾ ഇപ്പോൾ ഒറ്റയ്ക്കാണ്
തെരുവിലെ തിരക്കുകൾ
നിങ്ങൾ അറിയുന്നില്ല

തെരുവ് വിളക്കുകൾ നിങ്ങളെ
തിരിച്ചറിയുന്നില്ല

അതിനടിയിൽ ഇരുട്ട്
വെളിച്ചവുമായി  ചെയ്യുന്ന
പ്രകൃതിവിരുദ്ധ ദൃശ്യങ്ങളും
നിങ്ങൾ കാണുന്നില്ല

നിങ്ങൾ ഇപ്പോൾ സ്വതന്ത്രനാണ്
ഒറ്റയ്ക്കാണ്
കാലുകൾ പോലും നിങ്ങളെ അലട്ടുന്നില്ല

നിങ്ങൾ നടക്കുകയാണ്

നിങ്ങൾക്ക് നിങ്ങൾ നഗ്നനാണ്
അന്യർക്ക്  വസ്ത്രം  ധരിച്ചപോലെ

ഇനി നടത്തത്തിന്റെ വേഗത കുറയ്ക്കുക
ചലിക്കുന്നത് പോലെ

ചലന നിയമങ്ങൾ പോലും
കാറ്റിൽപറത്തി
ഇലകൾ പോലും
നിശ്ചലമായിരിക്കും

പിന്നെ ഇലകളെ പോലെ
നടത്തത്തിൽ നിന്ന് മാറി
ഒരിടത്ത് നില്ക്കുക
 മരത്തിനെ പോലെ

കാലുകൾ മടക്കുക
കണ്ണുകൾ അടയ്ക്കും പോലെ

ഇരിക്കുക വേരിനെ പോലെ

അപ്പോൾ ഒരില വന്നു
നിങ്ങളുടെ മുന്നിൽ വീഴും
നെഞ്ചിടിപ്പ് പോലെ

ചലിക്കാതിരിക്കുക

അത് പോയി നിങ്ങളുടെ
നടന്ന കാലൊച്ചകൾ പോലും പെറുക്കിക്കളയും
ഒച്ചിനെ  പോലെ

അവസാന ഒച്ചയും
മാഞ്ഞു പോകുന്ന നിശബ്ദതയിൽ
എന്തോ വന്നു വീഴുന്ന
ഒച്ച നിങ്ങൾ
ഉള്ളുകൊണ്ടറിയും

അത് നിങ്ങളുടെ കണ്ണിനു മുമ്പിലായിരിക്കും

അതെടുത്തു കുലുക്കി നോക്കുക
ശബ്ദം ഇല്ലാതെ അത് കിലുങ്ങുന്നുണ്ടായിരിക്കും

അത് ഒന്ന് ഉടച്ചു നോക്കുക

അതിൽ നിങ്ങളുടെ ചെവിയായിരിക്കും
അതിനുള്ളിൽ  നിങ്ങൾ
ഒരു ഗർഭസ്ഥ ശിശുവായിരിക്കും

വെളുക്കുവോളം
ജീവിച്ചിരിക്കുവോളം
നിങ്ങൾ വെറും കുഞ്ഞായിരിക്കും

പ്രകൃതി പ്രപഞ്ചം ആ നിമിഷത്തിൽ
മണിക്കൂറുകളോളം,
മരിക്കുവോളം
നിങ്ങൾക്ക് അമ്മയായിരിക്കും...


Comments

  1. യോഗവും,ധ്യാനവും.....
    എന്തൊരു നിര്‍വൃതി!
    ആശംസകള്‍

    ReplyDelete
  2. വിഭ്രമാത്മകം ശാന്തം

    ReplyDelete
  3. ഉറങ്ങാതെ ഉറങ്ങുന്നതിലും നടക്കാതെ നടക്കുന്നതിലും ഉപരി ഉറവിലേക്ക് ഉറങ്ങിയപോലെ നടക്കാന്നും വേണം ഒരുത്സാഹം.

    ReplyDelete
  4. നിങ്ങള്‍ തെരുവില്‍ലൂടെ
    നടക്കുകയാണ്
    ഒരു സ്വപ്നാടനത്തിലെന്നപോലെ
    ഈ അനുഭവം ഒരിക്കല്‍ ഉണ്ടായിട്ടുണ്ട്.....

    ReplyDelete
  5. അപ്പോൾ ഒരില വന്നു
    നിങ്ങളുടെ മുന്നിൽ വീഴും
    നെഞ്ചിടിപ്പ് പോലെ

    ചലിക്കാതിരിക്കുക

    അത് പോയി നിങ്ങളുടെ
    നടന്ന കാലൊച്ചകൾ പോലും പെറുക്കിക്കളയും
    ഒച്ചിനെ പോലെ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ