Skip to main content

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത്

നീലിച്ച ഞരമ്പുകൾ
മരങ്ങളിൽ
പിടയ്ക്കുന്നു


 ഇനിയും
തിരിച്ചു വന്നിട്ടില്ല
മൈലാഞ്ചി അരച്ചിടാൻ
ഒരു കുരുവിയും കൂട്ടി
തെരുവിലേയ്ക്ക്
 പോയ പച്ചിലകൾ

കത്തിക്കിടക്കുന്ന
ചുവന്ന വെളിച്ചങ്ങൾ
കെട്ടുകഴിഞ്ഞാൽ
വാഹനങ്ങളെ; നിങ്ങൾ
തെരുവിലെ തിരക്കിലേയ്ക്ക്
തുളുമ്പരുതേ..
അനങ്ങരുതേ

നടക്കാനിരിക്കുന്നത്
തെരുവുകളെ;
 മരങ്ങളായി
പ്രഖ്യാപിക്കുന്ന ചടങ്ങാണ്

ചലിച്ചു കഴിഞ്ഞാൽ
നിങ്ങളാവും പിന്നെ
ആ മരങ്ങളിലെ
ഇലകൾ

വെയിലിനെ നേരിട്ട് തണലാക്കുന്ന
സാങ്കേതിക വിദ്യയെ കുറിച്ച്
കേട്ടിട്ടുണ്ടോ

മരങ്ങളുടെ ആവശ്യമില്ലിനി
വീതികൂടിയ തെരുവുകൾക്ക്‌
മരങ്ങളുടെ പേര് മതി

അതാ മഹാഗണി തെരുവ്
അശോക തൈതെരുവ്
ചുവന്ന തെരുവിന്
ഒരു പേരിന്റെ  ആവശ്യമേ ഇല്ല

ഇതൊന്നും കേട്ട് ഭയക്കരുത്
ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന
കറുത്തപുകയാണ്

നല്ലൊരു നാളയെ പോലും
ഭൂമുഖത്തുനിന്നും
കത്തിച്ചു  കളയാൻ
നിങ്ങൾ ഭയക്കുന്ന ആ പുക
മാത്രം മതി


വികസനം  അതിന്
 നല്ലൊരു  മറയാണ്! 

Comments

  1. വെയിലിനെ നേരിട്ട് തണലാക്കുന്ന
    സാങ്കേതിക വിദ്യയെ കുറിച്ച്
    കേട്ടിട്ടുണ്ടോ...?
    പലതും കേള്‍ക്കേണ്ടി വരുമിനി ..
    വികസനത്തിന്റെ പേരിലേക്ക്
    കുതിച്ചുയരുമ്പൊള്‍ , മരമേ എന്ന്
    വേവലാതി പെടുന്നവരുടെ വായില്‍
    മണ്ണിടാന്‍ മുന്നിലേക്ക് എറിഞ്ഞ്
    കൊടുക്കുന്ന മധുരമുള്ള നാളേയുടെ
    അപ്പ കഷ്ണങ്ങളാകും ഇത്തരം
    പുതു കേള്‍വികള്‍ .. മരത്തിന് സമമാകാന്‍
    ഒരു മനുഷ്യനുപൊലും ആവില്ലെന്നിരിക്കേ
    നമ്മുക്ക് ഇങ്ങനെ ഭയത്തിന്റെ പുക മറകള്‍
    തീര്‍ത്ത് നേര്‍കണ്ണുകളേ മറച്ച് പിടിക്കാം .....!
    അന്നുമിന്നുമെന്നും വരികളില്‍ പ്രകൃതിയോട് ,
    മരത്തൊട് പ്രണയം സൂക്ഷിക്കുന്ന , വിലപിക്കുന്ന
    ഒരു കവി മനസ്സ് മാഷിലെപ്പൊഴും കാണാറുണ്ട്

    ReplyDelete
  2. കുറുക്കുവഴികള്‍ ....!

    ReplyDelete
  3. തെരുവിലേയ്ക്ക്
    പോയ പച്ചിലകൾ
    ഓരോ വരിയിലും നേരിന്‍റെ തുടിപ്പുകള്‍.....
    ആശംസകള്‍

    ReplyDelete
  4. ഭയപ്പെടുത്തുന്ന വികസനം.... !! ഭയപ്പെടുത്തിക്കൊണ്ടുള്ള വികസനം..... !!! ഭൂമുഖം തന്നെ തുടച്ചുനീക്കാനുള്ള വികസനം...അല്ലേ ഭായ് ? വികസനത്തിന്റെ മനുഷ്യത്വരഹിതമായ ഭീകരമുഖം നന്നായി വരച്ചുകാട്ടുന്നു ഈ കവിത. ഇഷ്ടം.

    ശുഭാശംസകൾ......

    ReplyDelete
  5. നല്ല കവിത.. (y)

    ReplyDelete
  6. ചലിച്ചു കഴിഞ്ഞാൽ
    നിങ്ങളാവും പിന്നെ
    ആ മരങ്ങളിലെ
    ഇലകൾ
    പിടയുന്ന നമ്മള്‍

    ReplyDelete
  7. നല്ല കവിത....

    ReplyDelete
  8. വികസനം അതിന് നല്ലൊരു മറയാണിത്...... ബൈജുഭായി...... വായിച്ചു വരുമ്പോള്‍ മനസ്സില്‍ വരുന്ന കമന്‍റ് ..... താങ്കള്‍ അവസാനവരിയായി എഴുതിയിരിക്കും.....
    മനോഹരമായ കവിത .....ആശംസകൾ......

    ReplyDelete
  9. ഒരു മരണപ്പിടപ്പിൽ പോയ ഇലകളെ കാത്തിരിക്കുന്ന മരത്തേയും, പുതിയ മരത്തിന്റെ ഇലകളായേക്കാവുന്ന വണ്ടികളേയും, ഭയമെന്ന കറുത്ത പുകയേയും കുറേ ഇഷ്ടമായി.
    എന്നാലും ചുവന്ന തെരുവിന് ഒരു പേരിന്റെ ആവശ്യം ഇല്ലേ. എവിടെങ്കിലും തൂങ്ങിക്കിടക്കുന്ന വള്ളിയോ പറ്റിപ്പിടിച്ചു കിടക്കുന്ന പായലോ എങ്കിലും.
    കവിത എപ്പോഴത്തേയും വളരെ നന്നായി ഭായ്. ഇഷ്ടം.

    ReplyDelete
  10. വികസനത്തിന്റെ മറയിൽ
    ഇനി വരുവാൻ പോകുന്ന ഒരു കാറ്റ് പോലും
    കടക്കാത്ത മരത്തിന്റെ പേര് മാത്രം ഉള്ള റോഡുകൾ , തെരുവുകൾ...

    ReplyDelete
  11. വെയിലിനെ തണലാക്കുന്ന വിദ്യയുടെ കഴുത്തില്‍ത്തന്നെ പിടിച്ചു.
    എല്ലാപേര്‍ക്കും വികസനം മാത്രം.
    അതിന്‍റെ ക്രൂരതയിലേക്ക് ചൂണ്ടിയതിന് നന്ദി.

    ReplyDelete
  12. ബൈജു ഭായ്,

    നാട്ടില്പ്പോയോ.? ഞാനേ വീണ്ടുമൊന്നു മുങ്ങുവാ. ഇനി അടുത്ത ഓണത്തിനു കാണാട്ടാ..? റിനു ഭായിയോടും പറഞ്ഞേക്ക്. നുമ്മളെ മറന്നു കളയല്ലേ. :) സ്നേഹത്തോടെ തത്ക്കാലം നിർത്തുന്നു

    സന്തോഷവും സമാധാനവും നിറഞ്ഞ ഒരോണക്കാലമാശംസിക്കുന്നു.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...