Skip to main content

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത്

നീലിച്ച ഞരമ്പുകൾ
മരങ്ങളിൽ
പിടയ്ക്കുന്നു


 ഇനിയും
തിരിച്ചു വന്നിട്ടില്ല
മൈലാഞ്ചി അരച്ചിടാൻ
ഒരു കുരുവിയും കൂട്ടി
തെരുവിലേയ്ക്ക്
 പോയ പച്ചിലകൾ

കത്തിക്കിടക്കുന്ന
ചുവന്ന വെളിച്ചങ്ങൾ
കെട്ടുകഴിഞ്ഞാൽ
വാഹനങ്ങളെ; നിങ്ങൾ
തെരുവിലെ തിരക്കിലേയ്ക്ക്
തുളുമ്പരുതേ..
അനങ്ങരുതേ

നടക്കാനിരിക്കുന്നത്
തെരുവുകളെ;
 മരങ്ങളായി
പ്രഖ്യാപിക്കുന്ന ചടങ്ങാണ്

ചലിച്ചു കഴിഞ്ഞാൽ
നിങ്ങളാവും പിന്നെ
ആ മരങ്ങളിലെ
ഇലകൾ

വെയിലിനെ നേരിട്ട് തണലാക്കുന്ന
സാങ്കേതിക വിദ്യയെ കുറിച്ച്
കേട്ടിട്ടുണ്ടോ

മരങ്ങളുടെ ആവശ്യമില്ലിനി
വീതികൂടിയ തെരുവുകൾക്ക്‌
മരങ്ങളുടെ പേര് മതി

അതാ മഹാഗണി തെരുവ്
അശോക തൈതെരുവ്
ചുവന്ന തെരുവിന്
ഒരു പേരിന്റെ  ആവശ്യമേ ഇല്ല

ഇതൊന്നും കേട്ട് ഭയക്കരുത്
ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന
കറുത്തപുകയാണ്

നല്ലൊരു നാളയെ പോലും
ഭൂമുഖത്തുനിന്നും
കത്തിച്ചു  കളയാൻ
നിങ്ങൾ ഭയക്കുന്ന ആ പുക
മാത്രം മതി


വികസനം  അതിന്
 നല്ലൊരു  മറയാണ്! 

Comments

  1. വെയിലിനെ നേരിട്ട് തണലാക്കുന്ന
    സാങ്കേതിക വിദ്യയെ കുറിച്ച്
    കേട്ടിട്ടുണ്ടോ...?
    പലതും കേള്‍ക്കേണ്ടി വരുമിനി ..
    വികസനത്തിന്റെ പേരിലേക്ക്
    കുതിച്ചുയരുമ്പൊള്‍ , മരമേ എന്ന്
    വേവലാതി പെടുന്നവരുടെ വായില്‍
    മണ്ണിടാന്‍ മുന്നിലേക്ക് എറിഞ്ഞ്
    കൊടുക്കുന്ന മധുരമുള്ള നാളേയുടെ
    അപ്പ കഷ്ണങ്ങളാകും ഇത്തരം
    പുതു കേള്‍വികള്‍ .. മരത്തിന് സമമാകാന്‍
    ഒരു മനുഷ്യനുപൊലും ആവില്ലെന്നിരിക്കേ
    നമ്മുക്ക് ഇങ്ങനെ ഭയത്തിന്റെ പുക മറകള്‍
    തീര്‍ത്ത് നേര്‍കണ്ണുകളേ മറച്ച് പിടിക്കാം .....!
    അന്നുമിന്നുമെന്നും വരികളില്‍ പ്രകൃതിയോട് ,
    മരത്തൊട് പ്രണയം സൂക്ഷിക്കുന്ന , വിലപിക്കുന്ന
    ഒരു കവി മനസ്സ് മാഷിലെപ്പൊഴും കാണാറുണ്ട്

    ReplyDelete
  2. കുറുക്കുവഴികള്‍ ....!

    ReplyDelete
  3. തെരുവിലേയ്ക്ക്
    പോയ പച്ചിലകൾ
    ഓരോ വരിയിലും നേരിന്‍റെ തുടിപ്പുകള്‍.....
    ആശംസകള്‍

    ReplyDelete
  4. ഭയപ്പെടുത്തുന്ന വികസനം.... !! ഭയപ്പെടുത്തിക്കൊണ്ടുള്ള വികസനം..... !!! ഭൂമുഖം തന്നെ തുടച്ചുനീക്കാനുള്ള വികസനം...അല്ലേ ഭായ് ? വികസനത്തിന്റെ മനുഷ്യത്വരഹിതമായ ഭീകരമുഖം നന്നായി വരച്ചുകാട്ടുന്നു ഈ കവിത. ഇഷ്ടം.

    ശുഭാശംസകൾ......

    ReplyDelete
  5. നല്ല കവിത.. (y)

    ReplyDelete
  6. ചലിച്ചു കഴിഞ്ഞാൽ
    നിങ്ങളാവും പിന്നെ
    ആ മരങ്ങളിലെ
    ഇലകൾ
    പിടയുന്ന നമ്മള്‍

    ReplyDelete
  7. നല്ല കവിത....

    ReplyDelete
  8. വികസനം അതിന് നല്ലൊരു മറയാണിത്...... ബൈജുഭായി...... വായിച്ചു വരുമ്പോള്‍ മനസ്സില്‍ വരുന്ന കമന്‍റ് ..... താങ്കള്‍ അവസാനവരിയായി എഴുതിയിരിക്കും.....
    മനോഹരമായ കവിത .....ആശംസകൾ......

    ReplyDelete
  9. ഒരു മരണപ്പിടപ്പിൽ പോയ ഇലകളെ കാത്തിരിക്കുന്ന മരത്തേയും, പുതിയ മരത്തിന്റെ ഇലകളായേക്കാവുന്ന വണ്ടികളേയും, ഭയമെന്ന കറുത്ത പുകയേയും കുറേ ഇഷ്ടമായി.
    എന്നാലും ചുവന്ന തെരുവിന് ഒരു പേരിന്റെ ആവശ്യം ഇല്ലേ. എവിടെങ്കിലും തൂങ്ങിക്കിടക്കുന്ന വള്ളിയോ പറ്റിപ്പിടിച്ചു കിടക്കുന്ന പായലോ എങ്കിലും.
    കവിത എപ്പോഴത്തേയും വളരെ നന്നായി ഭായ്. ഇഷ്ടം.

    ReplyDelete
  10. വികസനത്തിന്റെ മറയിൽ
    ഇനി വരുവാൻ പോകുന്ന ഒരു കാറ്റ് പോലും
    കടക്കാത്ത മരത്തിന്റെ പേര് മാത്രം ഉള്ള റോഡുകൾ , തെരുവുകൾ...

    ReplyDelete
  11. വെയിലിനെ തണലാക്കുന്ന വിദ്യയുടെ കഴുത്തില്‍ത്തന്നെ പിടിച്ചു.
    എല്ലാപേര്‍ക്കും വികസനം മാത്രം.
    അതിന്‍റെ ക്രൂരതയിലേക്ക് ചൂണ്ടിയതിന് നന്ദി.

    ReplyDelete
  12. ബൈജു ഭായ്,

    നാട്ടില്പ്പോയോ.? ഞാനേ വീണ്ടുമൊന്നു മുങ്ങുവാ. ഇനി അടുത്ത ഓണത്തിനു കാണാട്ടാ..? റിനു ഭായിയോടും പറഞ്ഞേക്ക്. നുമ്മളെ മറന്നു കളയല്ലേ. :) സ്നേഹത്തോടെ തത്ക്കാലം നിർത്തുന്നു

    സന്തോഷവും സമാധാനവും നിറഞ്ഞ ഒരോണക്കാലമാശംസിക്കുന്നു.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!