Skip to main content

ഉമ്മകളെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല ഉമ്മ എന്നല്ലാതെ

എൻ്റെ ഭാഷ തീയാണ്
അതണക്കാൻ പോകുന്ന ഫയറെഞ്ചിൽ
മാത്രമാവുകയാണ് കവിത
വരൂ, നിശ്ശബ്ദത കൊണ്ട്
സൈറണുണ്ടാക്കുന്ന ഒരു വാക്കിനെ
പരിചയപ്പെടു

അങ്ങിനെ പരിചയപ്പെട്ടതാവണം
ഉമ്മയെ

മുതിരുന്തോറും
കാതുകൾക്ക് തീയിട്ട്
ചുണ്ടുകൾ തീ കായുവാനിരിക്കും
ഒരു വാക്ക്

ഉമ്മ ഒരു മാനമാണെങ്കിൽ
ചുണ്ടുകൾ രണ്ട് പക്ഷികൾ

ദൈവത്തിന് മുകളിൽ അമ്പിളിക്കല പോലെ
ചിലപ്പോൾ
ഉമ്മക്ക് മുകളിൽ ചുണ്ടുകൾ

വെച്ചു കഴിഞ്ഞാൽ ഉമ്മ,
ഒരു വ്യക്തിയാവും സമൂഹം

ഇനി 
നൂല്കെട്ട് മാമോദീസ 
സുന്നത്ത്കല്യാണം പോലെ
ഒരുമാതിരി എല്ലാ മതപരമായ  ചടങ്ങുകളും
പൂർത്തിയാക്കുന്നുണ്ടാവുമോ
അത്?

അറിയില്ല,
എന്നിട്ടും മതേതരമായി
ഉമ്മകൾ സമൂഹത്തിൽ തുടരുന്നു
എന്നെങ്കിലും ഉണ്ടാവുമോ
ഉമ്മകൾക്ക് തുടർച്ച
വേണ്ട,
ഉമ്മകളുടെ പകർച്ചപ്പനി
വെച്ച് പൂർത്തിയാക്കാത്ത ഉമ്മകൾ

നിരന്തരം ഉമ്മയെ ഗർഭം ധരിക്കും സമൂഹം

ദൈവം
നദിയേക്കുറിച്ച് ചിന്തിക്കുന്നതിനും മുന്നേ
ഉമ്മകളുടെ ദൈവം
ആഴത്തിൽ ചുണ്ടുകൾ കടക്കുന്നു

ചുണ്ടുകളുടെ നദി
ഉടലുകൾ തോണികൾ
ഉമ്മകളുടെ കടൽ എന്നിങ്ങനെ
നീളും ഉമ്മകൾ

പാമ്പ് പടം പൊഴിക്കുന്നത് പോലെ
രതിയുടെ പടമുള്ള ഉടൽ
പാമ്പായി തുടരുവാൻ മാത്രം
ഉപമയും ഉടലും പടം പൊഴിക്കുന്നു
ഉമ്മകളുടെ രൂപകം ധരിക്കുന്നു

ചിലപ്പോഴൊക്കെ കടുത്ത 
സദാചാരവാദികളാവും
ഉമ്മകൾ

അത് ഉമ്മ വെച്ചിട്ടില്ലാത്ത ചുണ്ടുകളെ  ഇടവഴികളിൽ പിന്തുടരുന്നു
ചിലപ്പോൾ 
നഗരത്തിരക്കിൽ
ഊടുവഴികളിൽ
സമൂഹമാധ്യമങ്ങളിൽ പോലുമേ

വെച്ചിട്ടില്ലാത്ത ഉമ്മകൾക്ക് 
ദൈവത്തോടൊപ്പം
ഉടലുകളുടെ തിക്കും തിരക്കും 
ഉമ്മകൾ ഉമ്മകളുടെ തിക്കിന്നും തിരക്കിനും ഉടലെടക്കാതെ കാവൽനിൽക്കുന്നു
ഉമ്മകളുടെ തോക്ക് അപ്പോഴും ചുണ്ടുകളേ ലക്ഷ്യംവെക്കുന്നു

ചുണ്ടുകളുടെ കൊള്ളയടി
ഉമ്മകളുടെ കൊള്ളക്കാർ

ഉമ്മകളുടെ മലക്കുകൾ
എന്ന് അപ്പോഴും ദൈവം ചുണ്ട് കടിക്കുന്നു

ചുംബനം ഒരു മണിവാട്ടിയാന്നെങ്കിൽ
ചുണ്ടുകൾ അവയുടെ
ഇനിയും പൂർത്തിയാക്കാത്ത ഒപ്പന

ഉമ്മകൾ പിച്ച വെക്കുന്ന ഭാഷയിൽ
ചുണ്ടുകൾ കുഞ്ഞുങ്ങൾ

ഉമ്മ വെച്ചിട്ടില്ലാത്ത ദൈവമേ
എന്ന് അപ്പോഴും ചുണ്ടുകൾ 
അവയുടെ പഴക്കത്തിൻ്റെ പാതിയിൽ ആഴത്തിൽ

ആദ്യം വെക്കപ്പെട്ട ഉമ്മകളുടെ
സൂക്ഷിപ്പ്കാരനാവും ദൈവം
ആത്മീയതകളിൽ നിന്നും പുറത്താക്കപ്പെടും ദൈവം
കവിതകളിൽ മതങ്ങളിൽ മാട് പോലെ പണിയെടുക്കും ദൈവം

ചുണ്ടുകൾ നടത്തുന്ന ധർണയിൽ മുദ്രാവാക്യം വിളിച്ച് പങ്കെടുക്കുന്ന മുതിർന്ന ചുംബനങ്ങൾ ഒരു പക്ഷേ രാഷ്ട്രീയപ്രവർത്തകരാവണം

ഉമ്മകളുടെ അർദ്ധകായ പ്രതിമ പോലെ
എന്നെങ്കിലും ഇനി തെരുവിൽ 
സ്ഥാപിക്കപ്പെടുമോ
പാതിയിൽ നിർത്തിയ ഉമ്മകൾ

എല്ലാവിധത്തിലും ഉമ്മകൾ
അവയുടെ അർദ്ധകായ പ്രതിമകൾ

സ്ഥാപിക്കപ്പെടും മുമ്പ് അതിൽ
നടത്തിയേക്കാവുന്ന പുഷ്പാർച്ചന
അടക്കിപ്പിടിച്ച നിറങ്ങളിൽ
അടക്കിപ്പിടിച്ച ശബ്ദങ്ങളിൽ
ഉടലും ഉമ്മയും 
തെരുവുകളിൽ കൊണ്ടുനടക്കുന്നു

പ്രതിമകൾ അതിൻ്റെ നിശ്ചലത
മറികടക്കും പോലെ
വാകപ്പൂക്കളിൽ ചോപ്പ്
പൂത്ത് കഴിഞ്ഞാൽ ചുവപ്പ് 
അതിൻ്റെ നിശ്ചലത 
എല്ലാ പൂക്കളിലും
ഋതുക്കൾ അവയുടെ നിശ്ചലത
പൂക്കളേ ഉപയോഗിച്ച് മറികടക്കും വിധം
ഉടലുകൾ ഉമ്മകളെ ഉപയോഗിച്ച്
അവയുടെ ഉലയലുകളും
നിശ്ചലതകളും ഒരേ സമയം മറികടക്കുന്നു

നനുത്ത മല്ലിയില,
 ചുണ്ടുകളിൽ മുറിച്ചിട്ട ഉമ്മകൾ

ഉലയുമ്പോൾ ഉമ്മകൾ 
ഉടലുകളിൽ അവയുടെ നിശ്ചലത

ഇനി പതിനാറ് കഴിഞ്ഞ് 
രണ്ട് ചുണ്ടുകൾ
പിരിഞ്ഞ് പോകുന്നത് പോലെ
മരണം പോലും അത് പൂർത്തിയാക്കുന്നുണ്ടാവുമോ

ചുംബനത്തിൻ്റെ ബൈനറികളിൽ ചുണ്ടുകൾ രണ്ട് ഡിജിറ്റൽ ക്ലോക്കുകൾ
അത് ഉമ്മകളിൽ, 
ഉടലുകളിൽ സമയം കഴിഞ്ഞും
മിടിക്കുന്നു

പനിക്കൂർക്കയുടെ ഇലകൾ
പനികളിൽ,
അരച്ചിടും മുമ്പ് തൊടും വിധം,
ഇനി
കൈയ്യിലിരിക്കുന്ന 
അരച്ചിടാവുന്ന രക്തത്തിൻ്റെ അവസാന പാടുള്ള മൈലാഞ്ചിച്ചെടിയാകുമോ
ചുംബനം കഴിഞ്ഞ ഉടൽ

വെച്ച് തീരാത്ത ഉമ്മ പോലെ
അരച്ചിടും മുമ്പുള്ള തൊടലാണ്
ഒരു കവിത പാതിയിൽ നിർത്തുന്നു
ചുംബനത്തിൻ്റെ ഖബറിന്നരികിൽ
ചുണ്ടുകൾ രണ്ട് മീസാൻ കല്ലുകൾ!

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...