Skip to main content

പനിയുടൽ മാതൃകകൾ

എനിക്ക് പനി വരുമ്പോഴെല്ലാം
എൻ്റെ ജനലിന് പനിച്ചു
അതിൻ്റെ അഴികൾക്ക്
ആഴങ്ങളുടെ ചൂടെടുത്തു
അഴികൾ പുതച്ച് ജനലും
ജനൽ പുതച്ച് വീടും കിടന്നു

എനിക്ക് പനി വരുമ്പോഴെല്ലാം
ചികിത്സിക്കുവാൻ പോയിരുന്ന
ഒരു ആശുപത്രി ഉണ്ടായിരുന്നു
എനിക്ക്
എൻ്റെ ഭാഷക്കരികിൽ
ഉടലിന്നടുത്ത്
അത് തമിഴ്ഭാഷയിൽ ചികിത്സിച്ചു

എനിക്ക് പനി വരുമ്പോഴെല്ലാം
എൻ്റെ ഭാഷക്കും പനിച്ചു
അത് ചെന്തമിഴിൽ 
ഓരോ വാക്കുകൾക്കും ചികിത്സിച്ചു

എനിക്ക് പനി വരുമ്പോഴെല്ലാം
മന്ദാരം പുതച്ചു ജനൽ
സ്വയം പനിച്ചു 
അതിൻ്റെ പനി പുതച്ചു കുരുവി

മണം ഒഴുക്കിവിട്ട്, സ്വയം പുഴയാവും
പൂക്കൾ
കടലാസുവഞ്ചികളുടെ മാതൃകയിൽ
പനി കടലാസിൽ ഉണ്ടാക്കി
ഉടലിലൂടെ ഒഴുക്കിവിട്ടു പൂക്കൾ
കൂടെയൊഴുകി ജനൽ അതിൻ്റെ
പനിയിതൾ
എനിക്കൊപ്പം പനിയും ജനാലയും ഒഴുകി
.
എനിക്ക് പനി വന്നപ്പോഴെല്ലാം
എൻ്റെ പനി അവളുടെ ഉടലിൽ ചെന്ന്
മുട്ടി 
അവളുടെ ഉടൽ കൊതിച്ചു പനി
ഞങ്ങളുടെ എല്ലാ കൊതികൾക്കും
ഒരുമിച്ച് പനിച്ചു

അത് ആശുപത്രികളിൽ ചെന്ന് തട്ടി
മരുന്നുകുപ്പികൾ നിലത്ത് വീഴാതെ വീണുടഞ്ഞു
ഒരു സിറിഞ്ചിൻ്റെ സൂചിമുന കൊണ്ട്
ഞങ്ങളുടേതല്ലാത്ത മരണം
ഞങ്ങളുടെ കൺമുന്നിലൂടെ
ഒഴുകിപ്പോയി

നോക്കിനിൽക്കുമ്പോൾ
വീടിന്നരികിലൂടെ ജനൽ ഒഴുകുന്നു
ഞങ്ങളുടെ പനി അതിൻ്റെ പുഴയാകുന്നു

പൊന്മാൻ്റെ നീലക്ക്
മൈനയുടെ മഞ്ഞക്ക്
ആകാശത്തിൻ്റെ ശൂന്യതയ്ക്ക്
അവളുടെ നാഭിയ്ക്ക് വരും പനി

പൊള്ളലിൻ്റെ നാരുകൾ
പൊള്ളൽ കടം കൊടുക്കും ഉടൽ
ഉടൽ പനിക്കൂടുള്ള കുരുവി

ഒരു പനിയുടെ അയൽക്കാരാവും നമ്മൾ
അവൾ പനിക്ക് ചൂട് പകരുന്നു
പനിയരികിൽ 
അവളുടെ ജനൽച്ചൂട്
അവൾ പനിമൊട്ടുകൾ ഇട്ടുവെക്കും 
ഇടം
ഒരു തുടം പനി ഇളം ചൂടോടെ അവൾക്ക്

വിരലാകൃതിയിൽ പനിച്ചൂട് മുറിച്ച് 
അവൾ നെറ്റിയിൽ വെക്കുന്നു
വിരലുകൾ നെറ്റിയിലൂടൊഴുകുന്നു

ഒരു കുടം പനിയുമായി
അവളുടെ ഉടൽ.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!