എനിക്ക് പനി വരുമ്പോഴെല്ലാം
എൻ്റെ ജനലിന് പനിച്ചു
അതിൻ്റെ അഴികൾക്ക്
ആഴങ്ങളുടെ ചൂടെടുത്തു
അഴികൾ പുതച്ച് ജനലും
ജനൽ പുതച്ച് വീടും കിടന്നു
എനിക്ക് പനി വരുമ്പോഴെല്ലാം
ചികിത്സിക്കുവാൻ പോയിരുന്ന
ഒരു ആശുപത്രി ഉണ്ടായിരുന്നു
എനിക്ക്
എൻ്റെ ഭാഷക്കരികിൽ
ഉടലിന്നടുത്ത്
അത് തമിഴ്ഭാഷയിൽ ചികിത്സിച്ചു
എനിക്ക് പനി വരുമ്പോഴെല്ലാം
എൻ്റെ ഭാഷക്കും പനിച്ചു
അത് ചെന്തമിഴിൽ
ഓരോ വാക്കുകൾക്കും ചികിത്സിച്ചു
എനിക്ക് പനി വരുമ്പോഴെല്ലാം
മന്ദാരം പുതച്ചു ജനൽ
സ്വയം പനിച്ചു
അതിൻ്റെ പനി പുതച്ചു കുരുവി
മണം ഒഴുക്കിവിട്ട്, സ്വയം പുഴയാവും
പൂക്കൾ
കടലാസുവഞ്ചികളുടെ മാതൃകയിൽ
പനി കടലാസിൽ ഉണ്ടാക്കി
ഉടലിലൂടെ ഒഴുക്കിവിട്ടു പൂക്കൾ
കൂടെയൊഴുകി ജനൽ അതിൻ്റെ
പനിയിതൾ
എനിക്കൊപ്പം പനിയും ജനാലയും ഒഴുകി
.
എനിക്ക് പനി വന്നപ്പോഴെല്ലാം
എൻ്റെ പനി അവളുടെ ഉടലിൽ ചെന്ന്
മുട്ടി
അവളുടെ ഉടൽ കൊതിച്ചു പനി
ഞങ്ങളുടെ എല്ലാ കൊതികൾക്കും
ഒരുമിച്ച് പനിച്ചു
അത് ആശുപത്രികളിൽ ചെന്ന് തട്ടി
മരുന്നുകുപ്പികൾ നിലത്ത് വീഴാതെ വീണുടഞ്ഞു
ഒരു സിറിഞ്ചിൻ്റെ സൂചിമുന കൊണ്ട്
ഞങ്ങളുടേതല്ലാത്ത മരണം
ഞങ്ങളുടെ കൺമുന്നിലൂടെ
ഒഴുകിപ്പോയി
നോക്കിനിൽക്കുമ്പോൾ
വീടിന്നരികിലൂടെ ജനൽ ഒഴുകുന്നു
ഞങ്ങളുടെ പനി അതിൻ്റെ പുഴയാകുന്നു
പൊന്മാൻ്റെ നീലക്ക്
മൈനയുടെ മഞ്ഞക്ക്
ആകാശത്തിൻ്റെ ശൂന്യതയ്ക്ക്
അവളുടെ നാഭിയ്ക്ക് വരും പനി
പൊള്ളലിൻ്റെ നാരുകൾ
പൊള്ളൽ കടം കൊടുക്കും ഉടൽ
ഉടൽ പനിക്കൂടുള്ള കുരുവി
ഒരു പനിയുടെ അയൽക്കാരാവും നമ്മൾ
അവൾ പനിക്ക് ചൂട് പകരുന്നു
പനിയരികിൽ
അവളുടെ ജനൽച്ചൂട്
അവൾ പനിമൊട്ടുകൾ ഇട്ടുവെക്കും
ഇടം
ഒരു തുടം പനി ഇളം ചൂടോടെ അവൾക്ക്
വിരലാകൃതിയിൽ പനിച്ചൂട് മുറിച്ച്
അവൾ നെറ്റിയിൽ വെക്കുന്നു
വിരലുകൾ നെറ്റിയിലൂടൊഴുകുന്നു
ഒരു കുടം പനിയുമായി
അവളുടെ ഉടൽ.
Comments
Post a Comment