Skip to main content

പതിവുകളുടെ ബുദ്ധൻ

പതിവുപോലെ പ്രണയംകൊണ്ടാടി പനിനീർപ്പൂവുകൾ തിരിച്ചുപോയി
ബുദ്ധന്,
ധ്യാനം പോലെ
നോവിന്,
മുള്ളുകൾ ബാക്കിയായി

പ്രണയത്തേക്കാൾ പഴക്കം ചെന്ന
പനിനീർപ്പൂവ്
അതും, ബുദ്ധന് മുന്നിൽ 
ആരും അറിയാതെ സമർപ്പിക്കപ്പെട്ടത്

ബുദ്ധൻ്റെ ധ്യാനത്തിന് മുന്നിൽ 
മറ്റൊരു പൂവ് 
അത് ധ്യാനത്തിനായി സമർപ്പിക്കപ്പെട്ടത്
അതിന് രൂപമില്ല
രൂപം ധ്യാനത്തിന് വിധേയം
ബുദ്ധരൂപം എല്ലാധ്യാനങ്ങൾക്കും അതീതം

പ്രണയത്തിന് മുന്നിൽ
പനിനീർപ്പൂക്കൾ പഴകുന്ന മണം 
ബുദ്ധൻ പ്രണയത്തിനും
പിന്നിൽ
ധ്യാനത്തിനും പ്രണയത്തിനും
രൂപമില്ല

വിരഹാർത്ഥികൾ ഉപയോഗിക്കും
ഭാഷക്കരികിൽ അവൻ്റെ
പ്രണയം പഴകും കവിതകൾ

നിൻ്റെ കവിത ഒരു പൂവാണെന്ന്
മൊട്ടിൻ്റെ മേഘങ്ങൾക്ക് താഴെ 
പനിനീർപൂക്കൾ അന്നും മൊഴിനൽകും

ചാറ്റൽമഴകൾ വന്ന് ഉടലിൽ തട്ടും
പ്രഭാതം
പകൽക്കനം 
അന്നത്തെ നാലാമത്തെ മേഘത്തിൻ്റെ കടന്ന് പോക്ക്

മേഘങ്ങൾക്ക് താഴെ
എല്ലാ കിളികളും പ്രണയത്തിന്
വിധേയമാകും പ്രഭാതം

പ്രണയങ്ങൾ ഉടലിൽ ചെന്ന്  മുട്ടുന്നു
പുലരിയില്ലാത്ത പകൽ
മുകളിൽ
വിധേയത്ത്വത്തിൻ്റെ മേഘം 

വിരഹാർത്ഥികൾ
കടത്തുവള്ളം പോലെ ഉപയോഗിക്കും
മൂക്കൂത്തി നഷ്ടപ്പെട്ട,
വിരഹത്തിൻ്റെ സുഷിരം വീണ 
മൂക്കിന്നരികിൽ,
ചുംബനത്തിൻെ 
കൊത്തുപണികൾ പൂർത്തിയാക്കാത്ത ചുണ്ടോട് ചേർത്ത്
എല്ലാ കൊത്തുപണികൾക്കും അക്കരെ
കിഴക്കിൻ്റെ ശിരോവസ്ത്രം ധരിച്ച
യശോദര,
ഒരിക്കൽ കൂടി 
അതേ പനിനീർപ്പൂക്കൾ എടുത്തുവെക്കും

കൃഷ്ണനിർവ്വചനങ്ങൾക്കുമപ്പുറം
ഒരു ഓടക്കുഴലാകും ആകാശം
അതിൽ,
സുഷരങ്ങളാകാമെന്ന് 
വാക്കുകൊടുത്ത മേഘം 
പതിവ് പോലെ അന്നും,
വൈകിവന്ന് 
പ്രണയമാകുമായിരിക്കും.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌