Skip to main content

ക്ഷമിക്കണം, എല്ലാ ഇലകളുടേയും പകുതിക്ക് വെച്ച് എൻ്റെയാകാശം നിർത്തുന്നു

മണ്ണിലലിയാൻ മടിക്കും
ഒരു അടർന്ന ഇല പോലെ

അടർന്നുവീഴാൻ മടിക്കും
ഉപമയുടെ ഒരിലയാവും ഉടൽ
മടിയുടെ ഒരില
കരിയിലയുടെ മാറ്റിനി

ഒരിലയും പൊഴിക്കുവാനില്ലാത്ത കാറ്റ്
അനുസരണയുടെ കല

ശാസ്ത്രത്തിൽ നിന്ന് 
ഊർജ്ജത്തെ മാറ്റിനിർത്തുന്നു
ഊർജ്ജത്തോട്, ഒരു കലയാകുവാൻ ആവശ്യപ്പെടുന്നു

ശലഭത്തിൻ്റെ ചിറകടി, 
ആകാശം കലകളിൽ
അടർത്തിയെടുക്കുന്നിടത്ത്
ഊർജ്ജത്തെ, പറഞ്ഞ് പഠിപ്പിക്കുന്നു,
കലകളുടെ സൗമ്യത.

വീശുവാൻ മാത്രമല്ല
ഓരോ ഇലയേയും നിലനിർത്തുവാനും
പരിശീലിക്കും കാറ്റ്

ആകാശം ശൂന്യതയുടെ കല
ശലഭസ്മൃതികളിൽ 
ജനിമൃതികളുടെ ആകാശം

ഗോലിയുടെ ഉരുളൽ
ഒരു കുഴിയാകും ചന്ദ്രൻ

വിരലുകളുടെ കല
കലയിലേക്ക് അതിൻ്റെ ഉരുളൽ 
ഇനി കുഴികളിലേക്ക്
പുറപ്പെട്ടുപോകുന്നുണ്ടാവുമോ
വിരലുകൾ

വിരലുകളിൽ നിന്നും 
അകലം പാലിക്കും
ശൂന്യതയുടെ ഗോലി

പടികൾക്കരികിൽ
ഒരു വാതിൽക്കാലം 
പണിഞ്ഞ് വെയ്ക്കും വീട്

നടത്തത്തിൻ്റെ മാതൃകയുണ്ടാക്കി
കാൽവിരലുകളിൽ നിന്നും
ഉടലിലേക്ക് ഒരു,
നടത്തം പടർത്തുകയായിരുന്നു

മുന്തിരിവള്ളികളിൽ
പാകമായ കൊത്തുപണികൾ പോലെ
ശിൽപ്പം അതിൻ്റെ നിശ്ചലത
പടർത്തും ഇടം
നോക്കിനിൽക്കലുകൾ മാത്രം അടർത്തുന്നു

കാൽവിരലുകൾക്ക് 
പിന്നാലെ പായും ഉടൽ

ഉടൽ മടുക്കുമ്പോൾ 
നിശ്ചലത അടർത്തുമ്പോലെ
ചലിക്കുവാനല്ല
മുകളിൽ നിർത്തിയിടുവാൻ പരിശീലിക്കും
ആകാശം

അതിൻ്റെ നീലനിർത്തലുകൾ
അവയുടെ മേഘനിർത്തുകൾ
ആകൃതികളിൽ കയറി,
മനുഷ്യരുടെ അതിശയങ്ങൾ വരുന്നു
മരണവീട്ടിലെന്നപോലെ
ഉടലില്ലാത്തവരുടെ ആകൃതികളിൽ
അവ കയറിയിറങ്ങുന്നു

ശൂന്യത നിലനിർത്തും ആകാശം
മേഘങ്ങളും നിർത്തുന്നു
ആകൃതികൾ ഇപ്പോഴും പടവുകൾ

ഭ്രമണം കൊണ്ടൊപ്പ് വെച്ച
ഒത്തുതീർപ്പുകളുടെ ഭാരം
ഒരു വാക്കിന് കൊടുക്കുമ്പോൾ
ഭൂമിയാകുന്നത് പോലെ

ഇനിയും നൂഴാത്ത ജനിമൃതി
ഇട്ടുതീരാത്ത ഒപ്പ്

ആകാശം എന്നോ കുടഞ്ഞുകളഞ്ഞ പക്ഷി
ഇനി ആകാശം പരിശോധിക്കുമോ
കലർപ്പുള്ള ആകാശം
അഥവാ ആകാശങ്ങളുടെ മിശ്രണം
എന്ന ഒത്തുതീർപ്പിലെത്തുമോ?

ലയിച്ചുചേരാൻ മടിക്കും
ശൂന്യതയുടെ മടി ഇനി ഒരു പക്ഷി,
സൗമ്യമായ് എടുത്തുവച്ചതാകുമോ
ആകാശം

അതോ എല്ലാം കഴിഞ്ഞ്
പിന്നേയും ബാക്കിവരുമോ
ഒരു പക്ഷിയോളം ശൂന്യത ആകാശത്തിൽ

പിന്നെ പൂക്കൾ എപ്പോഴും പൂക്കൾ,
എന്ന ഒത്തുതീർപ്പിലെത്തി കൊഴിഞ്ഞു
കൊത്തുപണി പൂർത്തിയാക്കിയ വാക്ക്,
ശിൽപ്പത്തിൽ നിന്നിറങ്ങി നടന്നു
കല വഷളാക്കിയ മനുഷ്യൻ എന്ന,
ശിൽപ്പഭംഗി കവിത കഴിഞ്ഞുവന്ന വാക്കിലുറഞ്ഞു.

ഒരാകാശം അതിന്റെ എത്രമത്തെ പ്രാവശ്യം എന്ന് 
എൻ്റെ ശൂന്യത എത്തിനോക്കുന്നതിലേക്ക്

ആകാശം നിർത്തുന്നു
മറ്റൊരാകാശത്തെ കയറ്റുന്നു
പുറപ്പെട്ട് പോകണ്ടാത്ത വിധം
ആകാശത്തിൻ്റെ നിർത്തിയിടൽ
എന്നൊരു ഒത്തുതീർപ്പിലെത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!