Skip to main content

ക്ഷമിക്കണം, എല്ലാ ഇലകളുടേയും പകുതിക്ക് വെച്ച് എൻ്റെയാകാശം നിർത്തുന്നു

മണ്ണിലലിയാൻ മടിക്കും
ഒരു അടർന്ന ഇല പോലെ

അടർന്നുവീഴാൻ മടിക്കും
ഉപമയുടെ ഒരിലയാവും ഉടൽ
മടിയുടെ ഒരില
കരിയിലയുടെ മാറ്റിനി

ഒരിലയും പൊഴിക്കുവാനില്ലാത്ത കാറ്റ്
അനുസരണയുടെ കല

ശാസ്ത്രത്തിൽ നിന്ന് 
ഊർജ്ജത്തെ മാറ്റിനിർത്തുന്നു
ഊർജ്ജത്തോട്, ഒരു കലയാകുവാൻ ആവശ്യപ്പെടുന്നു

ശലഭത്തിൻ്റെ ചിറകടി, 
ആകാശം കലകളിൽ
അടർത്തിയെടുക്കുന്നിടത്ത്
ഊർജ്ജത്തെ, പറഞ്ഞ് പഠിപ്പിക്കുന്നു,
കലകളുടെ സൗമ്യത.

വീശുവാൻ മാത്രമല്ല
ഓരോ ഇലയേയും നിലനിർത്തുവാനും
പരിശീലിക്കും കാറ്റ്

ആകാശം ശൂന്യതയുടെ കല
ശലഭസ്മൃതികളിൽ 
ജനിമൃതികളുടെ ആകാശം

ഗോലിയുടെ ഉരുളൽ
ഒരു കുഴിയാകും ചന്ദ്രൻ

വിരലുകളുടെ കല
കലയിലേക്ക് അതിൻ്റെ ഉരുളൽ 
ഇനി കുഴികളിലേക്ക്
പുറപ്പെട്ടുപോകുന്നുണ്ടാവുമോ
വിരലുകൾ

വിരലുകളിൽ നിന്നും 
അകലം പാലിക്കും
ശൂന്യതയുടെ ഗോലി

പടികൾക്കരികിൽ
ഒരു വാതിൽക്കാലം 
പണിഞ്ഞ് വെയ്ക്കും വീട്

നടത്തത്തിൻ്റെ മാതൃകയുണ്ടാക്കി
കാൽവിരലുകളിൽ നിന്നും
ഉടലിലേക്ക് ഒരു,
നടത്തം പടർത്തുകയായിരുന്നു

മുന്തിരിവള്ളികളിൽ
പാകമായ കൊത്തുപണികൾ പോലെ
ശിൽപ്പം അതിൻ്റെ നിശ്ചലത
പടർത്തും ഇടം
നോക്കിനിൽക്കലുകൾ മാത്രം അടർത്തുന്നു

കാൽവിരലുകൾക്ക് 
പിന്നാലെ പായും ഉടൽ

ഉടൽ മടുക്കുമ്പോൾ 
നിശ്ചലത അടർത്തുമ്പോലെ
ചലിക്കുവാനല്ല
മുകളിൽ നിർത്തിയിടുവാൻ പരിശീലിക്കും
ആകാശം

അതിൻ്റെ നീലനിർത്തലുകൾ
അവയുടെ മേഘനിർത്തുകൾ
ആകൃതികളിൽ കയറി,
മനുഷ്യരുടെ അതിശയങ്ങൾ വരുന്നു
മരണവീട്ടിലെന്നപോലെ
ഉടലില്ലാത്തവരുടെ ആകൃതികളിൽ
അവ കയറിയിറങ്ങുന്നു

ശൂന്യത നിലനിർത്തും ആകാശം
മേഘങ്ങളും നിർത്തുന്നു
ആകൃതികൾ ഇപ്പോഴും പടവുകൾ

ഭ്രമണം കൊണ്ടൊപ്പ് വെച്ച
ഒത്തുതീർപ്പുകളുടെ ഭാരം
ഒരു വാക്കിന് കൊടുക്കുമ്പോൾ
ഭൂമിയാകുന്നത് പോലെ

ഇനിയും നൂഴാത്ത ജനിമൃതി
ഇട്ടുതീരാത്ത ഒപ്പ്

ആകാശം എന്നോ കുടഞ്ഞുകളഞ്ഞ പക്ഷി
ഇനി ആകാശം പരിശോധിക്കുമോ
കലർപ്പുള്ള ആകാശം
അഥവാ ആകാശങ്ങളുടെ മിശ്രണം
എന്ന ഒത്തുതീർപ്പിലെത്തുമോ?

ലയിച്ചുചേരാൻ മടിക്കും
ശൂന്യതയുടെ മടി ഇനി ഒരു പക്ഷി,
സൗമ്യമായ് എടുത്തുവച്ചതാകുമോ
ആകാശം

അതോ എല്ലാം കഴിഞ്ഞ്
പിന്നേയും ബാക്കിവരുമോ
ഒരു പക്ഷിയോളം ശൂന്യത ആകാശത്തിൽ

പിന്നെ പൂക്കൾ എപ്പോഴും പൂക്കൾ,
എന്ന ഒത്തുതീർപ്പിലെത്തി കൊഴിഞ്ഞു
കൊത്തുപണി പൂർത്തിയാക്കിയ വാക്ക്,
ശിൽപ്പത്തിൽ നിന്നിറങ്ങി നടന്നു
കല വഷളാക്കിയ മനുഷ്യൻ എന്ന,
ശിൽപ്പഭംഗി കവിത കഴിഞ്ഞുവന്ന വാക്കിലുറഞ്ഞു.

ഒരാകാശം അതിന്റെ എത്രമത്തെ പ്രാവശ്യം എന്ന് 
എൻ്റെ ശൂന്യത എത്തിനോക്കുന്നതിലേക്ക്

ആകാശം നിർത്തുന്നു
മറ്റൊരാകാശത്തെ കയറ്റുന്നു
പുറപ്പെട്ട് പോകണ്ടാത്ത വിധം
ആകാശത്തിൻ്റെ നിർത്തിയിടൽ
എന്നൊരു ഒത്തുതീർപ്പിലെത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...