Skip to main content

ക്ഷമിക്കണം, എല്ലാ ഇലകളുടേയും പകുതിക്ക് വെച്ച് എൻ്റെയാകാശം നിർത്തുന്നു

മണ്ണിലലിയാൻ മടിക്കും
ഒരു അടർന്ന ഇല പോലെ

അടർന്നുവീഴാൻ മടിക്കും
ഉപമയുടെ ഒരിലയാവും ഉടൽ
മടിയുടെ ഒരില
കരിയിലയുടെ മാറ്റിനി

ഒരിലയും പൊഴിക്കുവാനില്ലാത്ത കാറ്റ്
അനുസരണയുടെ കല

ശാസ്ത്രത്തിൽ നിന്ന് 
ഊർജ്ജത്തെ മാറ്റിനിർത്തുന്നു
ഊർജ്ജത്തോട്, ഒരു കലയാകുവാൻ ആവശ്യപ്പെടുന്നു

ശലഭത്തിൻ്റെ ചിറകടി, 
ആകാശം കലകളിൽ
അടർത്തിയെടുക്കുന്നിടത്ത്
ഊർജ്ജത്തെ, പറഞ്ഞ് പഠിപ്പിക്കുന്നു,
കലകളുടെ സൗമ്യത.

വീശുവാൻ മാത്രമല്ല
ഓരോ ഇലയേയും നിലനിർത്തുവാനും
പരിശീലിക്കും കാറ്റ്

ആകാശം ശൂന്യതയുടെ കല
ശലഭസ്മൃതികളിൽ 
ജനിമൃതികളുടെ ആകാശം

ഗോലിയുടെ ഉരുളൽ
ഒരു കുഴിയാകും ചന്ദ്രൻ

വിരലുകളുടെ കല
കലയിലേക്ക് അതിൻ്റെ ഉരുളൽ 
ഇനി കുഴികളിലേക്ക്
പുറപ്പെട്ടുപോകുന്നുണ്ടാവുമോ
വിരലുകൾ

വിരലുകളിൽ നിന്നും 
അകലം പാലിക്കും
ശൂന്യതയുടെ ഗോലി

പടികൾക്കരികിൽ
ഒരു വാതിൽക്കാലം 
പണിഞ്ഞ് വെയ്ക്കും വീട്

നടത്തത്തിൻ്റെ മാതൃകയുണ്ടാക്കി
കാൽവിരലുകളിൽ നിന്നും
ഉടലിലേക്ക് ഒരു,
നടത്തം പടർത്തുകയായിരുന്നു

മുന്തിരിവള്ളികളിൽ
പാകമായ കൊത്തുപണികൾ പോലെ
ശിൽപ്പം അതിൻ്റെ നിശ്ചലത
പടർത്തും ഇടം
നോക്കിനിൽക്കലുകൾ മാത്രം അടർത്തുന്നു

കാൽവിരലുകൾക്ക് 
പിന്നാലെ പായും ഉടൽ

ഉടൽ മടുക്കുമ്പോൾ 
നിശ്ചലത അടർത്തുമ്പോലെ
ചലിക്കുവാനല്ല
മുകളിൽ നിർത്തിയിടുവാൻ പരിശീലിക്കും
ആകാശം

അതിൻ്റെ നീലനിർത്തലുകൾ
അവയുടെ മേഘനിർത്തുകൾ
ആകൃതികളിൽ കയറി,
മനുഷ്യരുടെ അതിശയങ്ങൾ വരുന്നു
മരണവീട്ടിലെന്നപോലെ
ഉടലില്ലാത്തവരുടെ ആകൃതികളിൽ
അവ കയറിയിറങ്ങുന്നു

ശൂന്യത നിലനിർത്തും ആകാശം
മേഘങ്ങളും നിർത്തുന്നു
ആകൃതികൾ ഇപ്പോഴും പടവുകൾ

ഭ്രമണം കൊണ്ടൊപ്പ് വെച്ച
ഒത്തുതീർപ്പുകളുടെ ഭാരം
ഒരു വാക്കിന് കൊടുക്കുമ്പോൾ
ഭൂമിയാകുന്നത് പോലെ

ഇനിയും നൂഴാത്ത ജനിമൃതി
ഇട്ടുതീരാത്ത ഒപ്പ്

ആകാശം എന്നോ കുടഞ്ഞുകളഞ്ഞ പക്ഷി
ഇനി ആകാശം പരിശോധിക്കുമോ
കലർപ്പുള്ള ആകാശം
അഥവാ ആകാശങ്ങളുടെ മിശ്രണം
എന്ന ഒത്തുതീർപ്പിലെത്തുമോ?

ലയിച്ചുചേരാൻ മടിക്കും
ശൂന്യതയുടെ മടി ഇനി ഒരു പക്ഷി,
സൗമ്യമായ് എടുത്തുവച്ചതാകുമോ
ആകാശം

അതോ എല്ലാം കഴിഞ്ഞ്
പിന്നേയും ബാക്കിവരുമോ
ഒരു പക്ഷിയോളം ശൂന്യത ആകാശത്തിൽ

പിന്നെ പൂക്കൾ എപ്പോഴും പൂക്കൾ,
എന്ന ഒത്തുതീർപ്പിലെത്തി കൊഴിഞ്ഞു
കൊത്തുപണി പൂർത്തിയാക്കിയ വാക്ക്,
ശിൽപ്പത്തിൽ നിന്നിറങ്ങി നടന്നു
കല വഷളാക്കിയ മനുഷ്യൻ എന്ന,
ശിൽപ്പഭംഗി കവിത കഴിഞ്ഞുവന്ന വാക്കിലുറഞ്ഞു.

ഒരാകാശം അതിന്റെ എത്രമത്തെ പ്രാവശ്യം എന്ന് 
എൻ്റെ ശൂന്യത എത്തിനോക്കുന്നതിലേക്ക്

ആകാശം നിർത്തുന്നു
മറ്റൊരാകാശത്തെ കയറ്റുന്നു
പുറപ്പെട്ട് പോകണ്ടാത്ത വിധം
ആകാശത്തിൻ്റെ നിർത്തിയിടൽ
എന്നൊരു ഒത്തുതീർപ്പിലെത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...