Skip to main content

സൂര്യകാന്തിക്ക് കൈ കാണിക്കും സൂര്യൻ

സൂര്യകാന്തിയുടെ മുറ്റത്ത് നിന്നും
ഭാഷയുടെ ടാക്സി പിടിക്കുന്നു
മറ്റൊരു ഭാഷയ്ക്ക്
കൈ കാണിച്ചു,
വെറുതേ വഴി ചോദിക്കുവാൻ

ഒന്നും ചെയ്യുന്നില്ല
നീല കൂടുതൽ ചേർത്ത
പൊന്മാൻ

നിന്റെ കാതിന്റെ തുമ്പത്തെ
മന്ദാരക്കടവ് കഴിഞ്ഞ്,
ശരിയാണ് ജമന്തികൾ തോണികൾ
ഒരുപക്ഷേ, മന്ദാരത്തോണികൾ തുഴഞ്ഞ് നീങ്ങിയതിന് ശേഷം

വിരൽത്തുമ്പു വാക്കിലുരച്ച് കവിതയെഴുതുകയായിരുന്നു
പഴയ കുടയുടെ സുതാര്യതയുള്ള 
ചതുരപ്പിടി, മഴയിലുരയുമ്പോലെ
ഗൃഹാതുരത്വത്തിന്റെ ഒരു 
മധുരഗന്ധം പരന്നു

കാതിന്റെയറ്റം പാട്ടിലുരയുമ്പോലെ
ഒരു മഴത്തുള്ളിയിൽ, പാട്ടിന്റെ മെലഡികൾ പാർക്ക് ചെയ്യുമിടം

മെലഡികളെ ക്കുറിച്ചുള്ള 
നിന്റെ കാതിന്റെ പഠനം പൂർത്തിയാക്കിയതിൽ പ്പിന്നെ,
ബുദ്ധന്റെ ചുണ്ടിൽ നിന്നും
നിശ്ശബ്ദതയുടെ ശിൽപ്പത്തിലേക്ക്
പറന്ന്, കൂടുതൽ വിടുതൽ നേടിയ പൂമ്പാറ്റ

പൂമ്പാറ്റകളുടെ അഗ്രഹാരത്തിലെ
നിന്റെ ഉടലിന്റെ കോലം
പൂർത്തിയാക്കാതെ
ഒരു ഈറൻ കെട്ടിവെച്ച്
ഒരു വെളുപ്പാൻ കാലവും മടങ്ങുന്നു

ഇറ്റുവീഴും മുമ്പ്,
ഖനീഭവിച്ച ദു:ഖം എന്ന വാക്കിനെ
ഒപ്പിയെടുത്തിട്ടുണ്ട്.
ആരുടേതെന്നറിയാതെ
ഇനി എവിടെ വെക്കും?

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!