Skip to main content

ഒരു ഉറി നിറയേ പകൽ

പക്ഷി വരുത്തും പത്രം പോലെ 
അതിരാവിലെ
പക്ഷിമുറ്റത്ത് വന്ന്
വീണുകിടക്കുമാകാശം

അതിലെ
മേഘങ്ങളുടെ ക്ലാസിഫൈഡ്സ്.
അവൾ കിളികളുടെ ഹവേലി

അവളുടെ പരിസരങ്ങളിൽ
അവയുടെ ഡാൽമേഷ്യൻ പാടുകളുമായി
നടക്കുവാനിറങ്ങും,
എന്റെ ഹമ്മിങ്ങുകൾ 

അതിനിടയിൽ ഒരു പാട്
മറ്റൊരു പാടിലേയ്ക്ക്
ചൂട് ചായ പോലെ 
ഒഴിച്ച് വെയ്ക്കുന്നുണ്ട് അവൾ

അവൾ, 
പിൻകഴുത്തിന്റെ തൂവലുള്ള
പക്ഷിക്കുഞ്ഞ് 
ചുണ്ടിൽ വന്നിരുന്ന്
ഉമിനീരിന്റെ 
ചുള്ളിക്കമ്പുകൾക്ക് തീയിട്ട്
ഉടലിൽ കൂട്ടും ഇളംചൂടിന്റെ കൂട് 

മേയുന്നതിന്റെ അയ കെട്ടി
ഉടലിൽ 
താഴ്വാരത്തിന്റെ സെറ്റിട്ട്
വിരലുകൾക്കരികിൽ
ചെമ്മരിയാടിൻ കുഞ്ഞുങ്ങളെ
അലക്കിവിരിക്കുകയാവും
അവൾ

ഇറുത്ത്,
വിരിയുന്നതിന്റെ അരികിൽ,
പൂക്കൾ വെക്കും
സൂര്യജാരൻ എന്നൊരു വാക്ക്

അത് വിരിയുവാനുളള 
എല്ലാ മൊട്ടുകൾക്കും മേലെ
തട്ടിമറിയ്ക്കുന്നുണ്ട്
തലേരാത്രിയിലെ ഇരുട്ട്

എന്തൊരുവാക്കാണ് സൂര്യജാരൻ!
അദ്ഭുതംകൂറുന്നുണ്ട്
ജാലകത്തിന്നരികിലെ,
തുന്നിയ തിരശ്ശീലയുടെ 
പണിയെടുക്കും ഋതുക്കൾ

ജാരൻ എന്ന വാക്കായാൽ
അത് ചുറ്റിപ്പറ്റി
ഒരിത്തിരി ഇരുട്ടുവേണം 
അതാണ് പതിവ്
അത് പകലായാൽ പോലും,
അതാണ് നാട്ടുനടപ്പ്

മുലഞെട്ടുകൾ അരികിൽ കരുതും
കറുപ്പ് പോലെ,
അത് മൈനകൾ ആവർത്തിച്ച് 
കൊണ്ടുവരുന്നു വർത്തമാനങ്ങളിൽ
ചിലയ്ക്കുന്നതിനിടയിൽ വിളമ്പുന്നു

നിശ്ശബ്ദത പിഴിഞ്ഞെടുക്കും
മൗനത്തിന്റെ ഒന്നാംപാൽ.

ചിലയ്ക്കുന്നില്ല,
അവളുടെ മുലഞെട്ടിലെ മൈന
അത് നാടൻപാട്ടുകൾ,
കൊത്തിത്തിന്നുകമാത്രം ചെയ്യുന്നു
അവളിൽ പൂക്കും തവിട്ടുപാട്ടുകൾ

ഒരേനിറമുള്ള പന്തിക്കിടയിൽ
വിളമ്പുന്നതിനിടയിൽ
മൈനയുടെ കണ്ണുകൾ ആവശ്യപ്പെടും
കൂടുതൽ മഞ്ഞ
അതും അതിന്റെ നാട്ടുമാവിൻ പരിസരങ്ങളിൽ

കാറ്റിനും 
തോറ്റിവരും കണ്ണിമാങ്ങകൾക്കും 
അരികിൽ
അവളുടെ അരക്കെട്ടിൽ,
കുലകുലയായി
മാമ്പൂക്കൾ പിടിക്കുന്നിടത്ത്
അവളുടെ നടത്തം,
പക്ഷികൾ ഇറുത്തിടുന്നു

മൈനകൾ തത്തകൾ
അവയുടെ അതേ നിറമുള്ള ചമയങ്ങൾക്കരികിൽ 
അവയുടെ അതേ നിറമുള്ള ഉറി.
കുരുത്തോല പകൽ

കാപ്പിപ്പൊടി നിറമുള്ള ഉറിക്കരികിൽ
അവളുടെ അതേ നിറമുള്ള
സ്വകാര്യമൈനകൾ

അവളുടെ കാതോരം വന്ന് 
നിറത്തിന്റെ ഷേയ്ഡ് തെറ്റിച്ച്
തവിട്ട്നിറം,
അവളിൽ വിളമ്പും മൈനകൾ

മൈനക്കുള്ള ആകാശങ്ങൾ
മൈനയ്ക്കരികിൽ കുടഞ്ഞ് വിരിക്കും
അവൾ
അതിൽ അവളിടും
തിരിഞ്ഞുനോട്ടത്തിന്റെ ക്ലിപ്പ്

ഇതിനിടയിൽ കവിതയിൽ 
ധ്വനിയ്ക്കുന്നതിന്റെ ഉടക്കറുക്കും അവൾ
എന്തോ മറന്നിട്ടുണ്ട് എന്ന തോന്നൽ
വാരിക്കെട്ടിവെയ്ക്കുന്നതിനിടയിൽ
അവളെന്ന വാക്കിന്റെ 
തീ കുറയ്ക്കും അവൾ
ധൃതിപിടിക്കുന്നതിന് ഉപ്പ് നോക്കും അവൾ
ജാലകത്തിന്നരികിൽ വന്ന്
ധ്യാനിയ്ക്കുന്ന മേഘത്തെ തിരയും അവൾ

അവളുടെ പഴക്കങ്ങളിൽ
ആറിയ വെയിലിന്റെ പൊതിയഴിച്ച്
ഉണ്ണാനിരിയ്ക്കും സൂര്യൻ
തണലുകൾ നീക്കിവെയ്ക്കും അവൾ
അപ്പോഴൊക്കെ
സൂര്യന്റെ അരികിലിരിക്കും അവൾ

ഇലകൾ കൊഴിയ്ക്കുവാൻ വരും മരങ്ങൾക്ക്
അനക്കങ്ങൾ പോലും
പറഞ്ഞുകൊടുക്കും അവൾ
ഇലകളിൽ അനക്കത്തിന്റെ മൈലാഞ്ചി തൊട്ടിടും അവൾ
ഇലകൾ കാണാതെ തത്തയ്ക്ക്
പച്ചനിറത്തിന്റെ ഉറി
മരങ്ങളിൽ കാട്ടിക്കൊടുക്കും അവൾ

അപ്പോൾ അവളുടെ
ഗൃഹാതുരത്തത്തിന്റെ പഴമയിൽ
മുകളിൽ കമഴ്ത്തോടിന് താഴെ
മുറിയിൽ
കെട്ടിത്തൂക്കിയിട്ട വിധം കാണപ്പെടും സൂര്യന്റെ ഉറി

ഉള്ളിൽ വെണ്ണയാവും പകൽ
വാത്സല്യത്തിന്റെ ഇഴ കീറി
വിരൽ മെനഞ്ഞ് 
മാറിന്നരികിൽ അവൾ രാത്രിയോളം
പണിഞ്ഞുവെയ്ക്കും 
ഒരു ഉണ്ണിക്കണ്ണൻ ഇരുട്ട്

അവളപ്പോൾ
മൈനകൾ നിറമെടുക്കുവാൻ വരും തവിട്ട് ഉറി

ഇനിയും പറന്നിട്ടില്ലാത്ത ചിറകുകൾ കൊണ്ട്
അവയുടെ തവിട്ടുനിറം
മറികടന്നിട്ടുണ്ട് അവൾ

ഗൃഹാതുരത്തത്തിന്റെ ഉറിയാകും
അവളുടെ ഉടൽ
അതും തട്ടിമറിഞ്ഞ കാപ്പിപ്പൊടി മണമുള്ളത്

അതിൽ പൊന്മാനുകൾ 
പഴക്കമുള്ള മാനമിട്ടു വെയ്ക്കും
അവളുടെ നീലയുറി
ഒരു അന്തിവിരലും കടക്കുന്നില്ല
അതിന്റെ നീലവാവട്ടം

നക്ഷത്രങ്ങൾ ഒരു രാത്രി അട്ടിമറിയ്ക്കുന്നതിനേക്കുറിച്ച്
ഗൂഢാലോചന നടത്തുന്നിടത്ത്
എത്തിനോട്ടങ്ങൾ തട്ടിമറിച്ചിട്ട്
ഗൂഢാലോചനയുടെ വള്ളികളുളള
നീലയമരിച്ചെടികൾ പൂവിടുവാൻ വരും ഒരു രാജ്യമാവും അവൾ

ഒരു പൂവിൽ കൊള്ളും രാജ്യം
എന്നാവും 
അവസാനം 
ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ
ഉരിത്തിരിഞ്ഞുവരും തീരുമാനം

അരികിലൂടെ പോകും പാട്ടിൻ
ഈണം കലർന്ന ഇലവരി തൊടാൻ
ശ്രമിയ്ക്കും സമയത്ത്
വെണ്ണയാവുകയാണ് സമയം

സമയത്തോട് ചേർന്ന്
അവളുടെ ഉടലിന്നരികിൽ 
ഭൂമി കെട്ടിത്തൂക്കും ഭ്രമണയുറി
ഭ്രമണവെണ്ണയാണ് പ്രണയത്തിന്നരികിൽ
എന്റെ പര്യവേഷണവിരൽ മറികടന്നിട്ടുണ്ട് അത്

ഇനിയും ഒറ്റപ്പെട്ടാൽ 
ഒരു പൂവായി 
വിരിഞ്ഞുപോയേക്കും എന്ന് ഭയപ്പെടുകയാവണം അവൾ
അപ്പോഴെല്ലാം അവൾ 
വസന്തത്തിന്റെ ഭാവഹാവാദികൾ എന്നേ അണിയിക്കുന്നു 

അപ്പോഴും 
ഒറ്റപ്പെടുന്നതിൽ നിന്നും 
അവളേ
തടയുന്നുപോലുമില്ല ഞാൻ

പകലിന്റെ ചിത്രപ്പണികളുള്ള ദിനം
വെയിലിന്റെ ഗ്ലാസ്തുണ്ടുകൾ,
അനക്കങ്ങളുടെ ഞൊറി
മിനുക്കങ്ങളായി തുന്നിപിടിപ്പിച്ച  
എബ്രായിഡറി ചെയ്ത
പാവാടച്ചുറ്റുകൾ

രാജസ്ഥാനികലർന്ന
നാടോടി നൃത്തച്ചുവടുകൾക്കിടയിൽ
ഇറ്റുവീഴും 
പലനിറമുള്ള നെടുവീർപ്പുകൾ
അവയിലെ 
നിറമലിയും നെടുവീർപ്പാഴങ്ങൾ
തൊട്ടാവാടികൾ കാലിൽ തടയും ഇടം
അവയുടെ മടക്കത്തിൽ പോലും 
നിറം കലർന്ന നെടുവീർപ്പുകൾ

ഇറ്റുമെങ്കിൽ വീട്,
കഴുകിയിടുന്നതെന്തും
അതിലെ ഒരു തുള്ളി വീണ് 
പതിവായി മടങ്ങും തൊട്ടാവാടിയില

മടങ്ങുന്നതിനിടയിൽ 
ഇലകൾ എടുത്തുവെയ്ക്കും നെടുവീർപ്പ്
അത് ഇനിയും 
ആരുടേയും കാലിൽ കൊള്ളാത്ത മുള്ളാവുന്നുണ്ട് പിന്നീട്

ശരിക്കും 
ഒരു മുള്ളാണോ കാലം ?
അറിയില്ല

അരികുകൾ താളുകളിൽ
ചതുരത്തിൽ
അടുക്കിവെച്ച പുസ്തകങ്ങളിൽ
വിരലുകൾക്കരികിൽ
എന്റെ ഏകാന്തതയിൽ ചാരിനിൽക്കും
കുരുവിയെ തിരഞ്ഞുപോകും 
അവളുടെ ചാരനിറം

നിശ്ശബ്ദതയുടെ ഉറി
അതിൽ നിന്നും ഒരു മൗനമെടുക്കുവാൻ വരും വാക്കാവുകയാണ് പ്രണയം

തൂവെള്ള നിറമുള്ള ഭ്രമണം
ഭ്രമണത്തിൽ ചാരി നിൽക്കുകയാണെന്റെ പ്രണയം

മാനം കൊത്തുപണി ചെയ്യാൻ വരും
അവളുടെ മൈനക്കരികിലാണ് ഞാൻ

കാലിൽ കൊണ്ട മുള്ളായി മാനം, മൈനയെ എടുത്തുവെയ്ക്കുന്നു
മുള്ളാവുന്നുണ്ട് അവളുടെ 
ഇളം തവിട്ട് നിറമുള്ള മൗനം
മൈനമുളെളന്നവൾ

ഒരു നെടുവീർപ്പിന്നഭിമുഖമായി
നിൽക്കുകയാണ് ഞാൻ
ഒരു പക്ഷേ ചെയ്യുവാൻ അഭിമുഖമൊന്നുമില്ലാതെ

പിൻകഴുത്തിന്റെ പെയ്യൽ
കാതുകളുടെ ചാറ്റൽ
എന്റെ വിരൽത്തുമ്പുകൾ മാത്രം
ഇറ്റിനിൽക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...