Skip to main content

ഒരു ഉറി നിറയേ പകൽ

പക്ഷി വരുത്തും പത്രം പോലെ 
അതിരാവിലെ
പക്ഷിമുറ്റത്ത് വന്ന്
വീണുകിടക്കുമാകാശം

അതിലെ
മേഘങ്ങളുടെ ക്ലാസിഫൈഡ്സ്.
അവൾ കിളികളുടെ ഹവേലി

അവളുടെ പരിസരങ്ങളിൽ
അവയുടെ ഡാൽമേഷ്യൻ പാടുകളുമായി
നടക്കുവാനിറങ്ങും,
എന്റെ ഹമ്മിങ്ങുകൾ 

അതിനിടയിൽ ഒരു പാട്
മറ്റൊരു പാടിലേയ്ക്ക്
ചൂട് ചായ പോലെ 
ഒഴിച്ച് വെയ്ക്കുന്നുണ്ട് അവൾ

അവൾ, 
പിൻകഴുത്തിന്റെ തൂവലുള്ള
പക്ഷിക്കുഞ്ഞ് 
ചുണ്ടിൽ വന്നിരുന്ന്
ഉമിനീരിന്റെ 
ചുള്ളിക്കമ്പുകൾക്ക് തീയിട്ട്
ഉടലിൽ കൂട്ടും ഇളംചൂടിന്റെ കൂട് 

മേയുന്നതിന്റെ അയ കെട്ടി
ഉടലിൽ 
താഴ്വാരത്തിന്റെ സെറ്റിട്ട്
വിരലുകൾക്കരികിൽ
ചെമ്മരിയാടിൻ കുഞ്ഞുങ്ങളെ
അലക്കിവിരിക്കുകയാവും
അവൾ

ഇറുത്ത്,
വിരിയുന്നതിന്റെ അരികിൽ,
പൂക്കൾ വെക്കും
സൂര്യജാരൻ എന്നൊരു വാക്ക്

അത് വിരിയുവാനുളള 
എല്ലാ മൊട്ടുകൾക്കും മേലെ
തട്ടിമറിയ്ക്കുന്നുണ്ട്
തലേരാത്രിയിലെ ഇരുട്ട്

എന്തൊരുവാക്കാണ് സൂര്യജാരൻ!
അദ്ഭുതംകൂറുന്നുണ്ട്
ജാലകത്തിന്നരികിലെ,
തുന്നിയ തിരശ്ശീലയുടെ 
പണിയെടുക്കും ഋതുക്കൾ

ജാരൻ എന്ന വാക്കായാൽ
അത് ചുറ്റിപ്പറ്റി
ഒരിത്തിരി ഇരുട്ടുവേണം 
അതാണ് പതിവ്
അത് പകലായാൽ പോലും,
അതാണ് നാട്ടുനടപ്പ്

മുലഞെട്ടുകൾ അരികിൽ കരുതും
കറുപ്പ് പോലെ,
അത് മൈനകൾ ആവർത്തിച്ച് 
കൊണ്ടുവരുന്നു വർത്തമാനങ്ങളിൽ
ചിലയ്ക്കുന്നതിനിടയിൽ വിളമ്പുന്നു

നിശ്ശബ്ദത പിഴിഞ്ഞെടുക്കും
മൗനത്തിന്റെ ഒന്നാംപാൽ.

ചിലയ്ക്കുന്നില്ല,
അവളുടെ മുലഞെട്ടിലെ മൈന
അത് നാടൻപാട്ടുകൾ,
കൊത്തിത്തിന്നുകമാത്രം ചെയ്യുന്നു
അവളിൽ പൂക്കും തവിട്ടുപാട്ടുകൾ

ഒരേനിറമുള്ള പന്തിക്കിടയിൽ
വിളമ്പുന്നതിനിടയിൽ
മൈനയുടെ കണ്ണുകൾ ആവശ്യപ്പെടും
കൂടുതൽ മഞ്ഞ
അതും അതിന്റെ നാട്ടുമാവിൻ പരിസരങ്ങളിൽ

കാറ്റിനും 
തോറ്റിവരും കണ്ണിമാങ്ങകൾക്കും 
അരികിൽ
അവളുടെ അരക്കെട്ടിൽ,
കുലകുലയായി
മാമ്പൂക്കൾ പിടിക്കുന്നിടത്ത്
അവളുടെ നടത്തം,
പക്ഷികൾ ഇറുത്തിടുന്നു

മൈനകൾ തത്തകൾ
അവയുടെ അതേ നിറമുള്ള ചമയങ്ങൾക്കരികിൽ 
അവയുടെ അതേ നിറമുള്ള ഉറി.
കുരുത്തോല പകൽ

കാപ്പിപ്പൊടി നിറമുള്ള ഉറിക്കരികിൽ
അവളുടെ അതേ നിറമുള്ള
സ്വകാര്യമൈനകൾ

അവളുടെ കാതോരം വന്ന് 
നിറത്തിന്റെ ഷേയ്ഡ് തെറ്റിച്ച്
തവിട്ട്നിറം,
അവളിൽ വിളമ്പും മൈനകൾ

മൈനക്കുള്ള ആകാശങ്ങൾ
മൈനയ്ക്കരികിൽ കുടഞ്ഞ് വിരിക്കും
അവൾ
അതിൽ അവളിടും
തിരിഞ്ഞുനോട്ടത്തിന്റെ ക്ലിപ്പ്

ഇതിനിടയിൽ കവിതയിൽ 
ധ്വനിയ്ക്കുന്നതിന്റെ ഉടക്കറുക്കും അവൾ
എന്തോ മറന്നിട്ടുണ്ട് എന്ന തോന്നൽ
വാരിക്കെട്ടിവെയ്ക്കുന്നതിനിടയിൽ
അവളെന്ന വാക്കിന്റെ 
തീ കുറയ്ക്കും അവൾ
ധൃതിപിടിക്കുന്നതിന് ഉപ്പ് നോക്കും അവൾ
ജാലകത്തിന്നരികിൽ വന്ന്
ധ്യാനിയ്ക്കുന്ന മേഘത്തെ തിരയും അവൾ

അവളുടെ പഴക്കങ്ങളിൽ
ആറിയ വെയിലിന്റെ പൊതിയഴിച്ച്
ഉണ്ണാനിരിയ്ക്കും സൂര്യൻ
തണലുകൾ നീക്കിവെയ്ക്കും അവൾ
അപ്പോഴൊക്കെ
സൂര്യന്റെ അരികിലിരിക്കും അവൾ

ഇലകൾ കൊഴിയ്ക്കുവാൻ വരും മരങ്ങൾക്ക്
അനക്കങ്ങൾ പോലും
പറഞ്ഞുകൊടുക്കും അവൾ
ഇലകളിൽ അനക്കത്തിന്റെ മൈലാഞ്ചി തൊട്ടിടും അവൾ
ഇലകൾ കാണാതെ തത്തയ്ക്ക്
പച്ചനിറത്തിന്റെ ഉറി
മരങ്ങളിൽ കാട്ടിക്കൊടുക്കും അവൾ

അപ്പോൾ അവളുടെ
ഗൃഹാതുരത്തത്തിന്റെ പഴമയിൽ
മുകളിൽ കമഴ്ത്തോടിന് താഴെ
മുറിയിൽ
കെട്ടിത്തൂക്കിയിട്ട വിധം കാണപ്പെടും സൂര്യന്റെ ഉറി

ഉള്ളിൽ വെണ്ണയാവും പകൽ
വാത്സല്യത്തിന്റെ ഇഴ കീറി
വിരൽ മെനഞ്ഞ് 
മാറിന്നരികിൽ അവൾ രാത്രിയോളം
പണിഞ്ഞുവെയ്ക്കും 
ഒരു ഉണ്ണിക്കണ്ണൻ ഇരുട്ട്

അവളപ്പോൾ
മൈനകൾ നിറമെടുക്കുവാൻ വരും തവിട്ട് ഉറി

ഇനിയും പറന്നിട്ടില്ലാത്ത ചിറകുകൾ കൊണ്ട്
അവയുടെ തവിട്ടുനിറം
മറികടന്നിട്ടുണ്ട് അവൾ

ഗൃഹാതുരത്തത്തിന്റെ ഉറിയാകും
അവളുടെ ഉടൽ
അതും തട്ടിമറിഞ്ഞ കാപ്പിപ്പൊടി മണമുള്ളത്

അതിൽ പൊന്മാനുകൾ 
പഴക്കമുള്ള മാനമിട്ടു വെയ്ക്കും
അവളുടെ നീലയുറി
ഒരു അന്തിവിരലും കടക്കുന്നില്ല
അതിന്റെ നീലവാവട്ടം

നക്ഷത്രങ്ങൾ ഒരു രാത്രി അട്ടിമറിയ്ക്കുന്നതിനേക്കുറിച്ച്
ഗൂഢാലോചന നടത്തുന്നിടത്ത്
എത്തിനോട്ടങ്ങൾ തട്ടിമറിച്ചിട്ട്
ഗൂഢാലോചനയുടെ വള്ളികളുളള
നീലയമരിച്ചെടികൾ പൂവിടുവാൻ വരും ഒരു രാജ്യമാവും അവൾ

ഒരു പൂവിൽ കൊള്ളും രാജ്യം
എന്നാവും 
അവസാനം 
ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ
ഉരിത്തിരിഞ്ഞുവരും തീരുമാനം

അരികിലൂടെ പോകും പാട്ടിൻ
ഈണം കലർന്ന ഇലവരി തൊടാൻ
ശ്രമിയ്ക്കും സമയത്ത്
വെണ്ണയാവുകയാണ് സമയം

സമയത്തോട് ചേർന്ന്
അവളുടെ ഉടലിന്നരികിൽ 
ഭൂമി കെട്ടിത്തൂക്കും ഭ്രമണയുറി
ഭ്രമണവെണ്ണയാണ് പ്രണയത്തിന്നരികിൽ
എന്റെ പര്യവേഷണവിരൽ മറികടന്നിട്ടുണ്ട് അത്

ഇനിയും ഒറ്റപ്പെട്ടാൽ 
ഒരു പൂവായി 
വിരിഞ്ഞുപോയേക്കും എന്ന് ഭയപ്പെടുകയാവണം അവൾ
അപ്പോഴെല്ലാം അവൾ 
വസന്തത്തിന്റെ ഭാവഹാവാദികൾ എന്നേ അണിയിക്കുന്നു 

അപ്പോഴും 
ഒറ്റപ്പെടുന്നതിൽ നിന്നും 
അവളേ
തടയുന്നുപോലുമില്ല ഞാൻ

പകലിന്റെ ചിത്രപ്പണികളുള്ള ദിനം
വെയിലിന്റെ ഗ്ലാസ്തുണ്ടുകൾ,
അനക്കങ്ങളുടെ ഞൊറി
മിനുക്കങ്ങളായി തുന്നിപിടിപ്പിച്ച  
എബ്രായിഡറി ചെയ്ത
പാവാടച്ചുറ്റുകൾ

രാജസ്ഥാനികലർന്ന
നാടോടി നൃത്തച്ചുവടുകൾക്കിടയിൽ
ഇറ്റുവീഴും 
പലനിറമുള്ള നെടുവീർപ്പുകൾ
അവയിലെ 
നിറമലിയും നെടുവീർപ്പാഴങ്ങൾ
തൊട്ടാവാടികൾ കാലിൽ തടയും ഇടം
അവയുടെ മടക്കത്തിൽ പോലും 
നിറം കലർന്ന നെടുവീർപ്പുകൾ

ഇറ്റുമെങ്കിൽ വീട്,
കഴുകിയിടുന്നതെന്തും
അതിലെ ഒരു തുള്ളി വീണ് 
പതിവായി മടങ്ങും തൊട്ടാവാടിയില

മടങ്ങുന്നതിനിടയിൽ 
ഇലകൾ എടുത്തുവെയ്ക്കും നെടുവീർപ്പ്
അത് ഇനിയും 
ആരുടേയും കാലിൽ കൊള്ളാത്ത മുള്ളാവുന്നുണ്ട് പിന്നീട്

ശരിക്കും 
ഒരു മുള്ളാണോ കാലം ?
അറിയില്ല

അരികുകൾ താളുകളിൽ
ചതുരത്തിൽ
അടുക്കിവെച്ച പുസ്തകങ്ങളിൽ
വിരലുകൾക്കരികിൽ
എന്റെ ഏകാന്തതയിൽ ചാരിനിൽക്കും
കുരുവിയെ തിരഞ്ഞുപോകും 
അവളുടെ ചാരനിറം

നിശ്ശബ്ദതയുടെ ഉറി
അതിൽ നിന്നും ഒരു മൗനമെടുക്കുവാൻ വരും വാക്കാവുകയാണ് പ്രണയം

തൂവെള്ള നിറമുള്ള ഭ്രമണം
ഭ്രമണത്തിൽ ചാരി നിൽക്കുകയാണെന്റെ പ്രണയം

മാനം കൊത്തുപണി ചെയ്യാൻ വരും
അവളുടെ മൈനക്കരികിലാണ് ഞാൻ

കാലിൽ കൊണ്ട മുള്ളായി മാനം, മൈനയെ എടുത്തുവെയ്ക്കുന്നു
മുള്ളാവുന്നുണ്ട് അവളുടെ 
ഇളം തവിട്ട് നിറമുള്ള മൗനം
മൈനമുളെളന്നവൾ

ഒരു നെടുവീർപ്പിന്നഭിമുഖമായി
നിൽക്കുകയാണ് ഞാൻ
ഒരു പക്ഷേ ചെയ്യുവാൻ അഭിമുഖമൊന്നുമില്ലാതെ

പിൻകഴുത്തിന്റെ പെയ്യൽ
കാതുകളുടെ ചാറ്റൽ
എന്റെ വിരൽത്തുമ്പുകൾ മാത്രം
ഇറ്റിനിൽക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...