Skip to main content

കിളികൾ ആകാശത്തെ അട്ടിമറിക്കുന്നു

1

ദൈവത്തിന്റെ പക്ഷി പറക്കുന്നു
ദൈവം നടക്കുന്നു 
ദൈവത്തിന്റെ  ഇടങ്കൈയ്യിൽ 
പക്ഷിയുടെ ചിറക്
ചുണ്ടിൽ ഊതിപ്പറത്തുവാനെടുത്ത
പക്ഷിയുടെ തൂവൽ
പക്ഷിയൊളിപ്പിച്ചിരിക്കുന്ന തൂവലിന്റെ നിറം, മറ്റൊരു ദൈവം
ആ ദൈവത്തിന് പക്ഷിയില്ല

2

ഞാൻ നടക്കുന്നില്ല
ഞാൻ നിൽക്കുന്നില്ല
ഓടുന്നുപോലുമില്ല ഞാൻ
ഒരു വണ്ടിപോലും ഞാനോടിക്കുന്നില്ല
ഒരു പക്ഷിപോലുമല്ല എന്റെ പക്ഷി
അത് പക്ഷിയില്ലാത്ത ദൈവത്തിന്റെ  അപേക്ഷ, 

ഒരു പക്ഷേ പക്ഷിയ്ക്ക് വേണ്ടിയുള്ളത്
അതിനാൽ അത് പറക്കുന്നില്ല 
പറക്കാത്ത പക്ഷിയ്ക്ക് ദൈവമില്ല
ആകാശം അതിന് ദൈവത്തെ അനുവദിയ്ക്കുന്നില്ല
ആകാശം പക്ഷികളുടെ ഗസറ്റ്ഡ് ഓഫീസർ

3

എന്നിട്ടും എന്റെ നിശ്ചലതയുടെ
വേഗത 
ഒരു പക്ഷേ ആത്മാഭിമാനത്തിന്റെ വേദന പോലെ കുറക്കുന്നു

വേദനയ്ക്ക് എടുത്ത പേറ്റന്റ് പോലെ
ആത്മാഭിമാനത്തിന്റെ വേദന
ഭാഷാവധാനതയെ മറികടക്കുന്നു

ഉയരത്തിൽ പറക്കും പക്ഷി
ഉയരം കൊണ്ടരിച്ചെടുത്ത അതിന്റെ നിശ്ചലത
അതിന്റെ കണ്ണിൽക്കൂടി നോക്കിയാൽ മാത്രം
അനുഭവപ്പെടും അവധാനത
എന്റെ ഭാഷയ്ക്ക്

ഉടമസ്ഥനില്ലാത്ത വേദന കൊണ്ട്
ഫ്രൈയിം ചെയ്യപ്പെട്ട മുഖമാവുകയാണ്
ദൈവം

4

ദൈവത്തിന്റ മുഖം മനുഷ്യർ കൊണ്ടു നടക്കുന്നു
ദൈവത്തിന് മുഖമില്ല

ഓരോ പക്ഷിയും ഒരു അപേക്ഷ
ഒരു പക്ഷേ മറ്റൊരു പക്ഷിയേ അനുവദിക്കുവാനുള്ളത്

ഓരോ മനുഷ്യരും 
ഓരോ അപേക്ഷമാത്രമാവുന്നു
ഒരു പക്ഷേ അത്രയും ശൂന്യത അനുവദിക്കുവാനുള്ളത്

5

ആഴ്ച്ചപ്പതിപ്പുകളാണ് വിരലുകൾ
അത് തൂക്കിയിട്ടിരിക്കുന്ന 
മാടക്കട മാത്രമാണ് ഉടൽ
എന്റെ അപേക്ഷ അങ്ങിനെ തുടങ്ങുന്നു
അത് ഒരിടത്തും അവസാനിക്കുന്നില്ല

മുഖവിലക്കെടുത്തിട്ടില്ല
എന്റെ അപേക്ഷ,  ദൈവം.
മൃഗത്തോൽ മേൽവിലാസമുള്ള വിരലുകൾ, മുരളുന്നു ദൈവം

മൃഗങ്ങൾ കത്തുകൾ
ഒരു പോസ്റ്റ്മാനാണ് ദൈവം
എന്റെ പറക്കാത്ത കിളി സംശയിക്കുന്നു

കിളിയുടെ വെറുമൊരു സംശയം മാത്രമാവുന്നുണ്ട് മാനം
മാനത്തിലേക്കിടും ചൂണ്ടകളാവും
പക്ഷികൾ

6

മരങ്ങളുടെ തീയേറ്റർ
കിളികളുടെ മാറ്റിനി
ശൂന്യതയ്ക്ക് പോസ്റ്ററില്ല
വാതുക്കൽ,
പ്രവേശിക്കുന്നവരുടെ ടിക്കറ്റ് പരിശോധകനാവും ദൈവം
ദൈവം കീറി 
പകുതി കിളിയ്ക്ക് കൊടുക്കും ടിക്കറ്റാവും ആകാശം
കിളി,
കിളിയെന്ന മുറിയിൽ പ്രവേശിക്കുന്നു

ഉടച്ചതേങ്ങയുടെ ഒരു മുറി പോലെ
മറ്റൊരുദിവസമെടുക്കാൻ
ഫ്രിഡ്ജിൽ വെച്ച 
തേങ്ങാപ്പൂൾ മണമുള്ള 
ഒരു മുറിയാകാശം
ഇപ്പോൾ കിളിയുടെ ഭാവനയിൽ

7

അരയ്ക്കുവാനെടുക്കാത്ത തേങ്ങയിൽ പണ്ടുമുതലേ ശേഷിയ്ക്കും
ഒന്നോരണ്ടോ കാന്തിയ പാട്

അതിന്റെ സ്വാതന്ത്ര്യസമരത്തിൽ
നിരന്തരം പങ്കെടുക്കുകയാണ്
ഒരു ഗ്രാമത്തിലെ മുഴുവൻ ഗാന്ധിപ്പല്ലുകൾ

പല്ലിന് പല്ല്
കണ്ണിന് കണ്ണ്
ഒരിക്കലും ഒരു അഹിംസാവാദിയായിരുന്നില്ല
അവരുടെ ഗാന്ധി
അതു കൊണ്ട് തന്നെ 
ഒരിക്കലും കൊല്ലപ്പെട്ടില്ല 
എന്റേയും ഗാന്ധി

ഒരു കൊലയാളിയെ ശിൽപ്പിയായി കാണുവാൻ ഒരുക്കമില്ലാത്തതിനാൽ
കല്ലായി തുടർന്നു 
ഗ്രാമകവാടത്തിൽ ഗാന്ധി

വെടിയുണ്ടയുടെ ഉളിയുള്ള കല്ലാശാരി
മുരണ്ടുകാലം

എന്റെ രാഷ്ട്രം
അതും വിഭജിക്കപ്പെടും മുമ്പേ ഒരുക്കി
വെടിയുണ്ടകളുടെ ശരശയ്യ
വിഭജനത്തിന്റെ അരികിൽ 
അതിൽ ഭീഷ്മപ്പിതാമഹനേപ്പോലെ
മരണം കാത്തുകിടന്നു
നോട്ടിനുള്ളിലെ ഗാന്ധിജി

8

ചൂടായിട്ടുണ്ട് തിളപ്പിക്കാൻ വെച്ച വിരൽ
ഇനിയും വന്നിട്ടില്ല 
പാലിന് പോയ വിരൽ
വൈകിയെങ്കിലും എത്തിയിട്ടുണ്ട്
അതിഥികളായി വരാമെന്ന് അറിയിച്ച വിരലുകൾ
വൈകി എന്നത് തന്നെയാണ് അവ കൊണ്ടുവന്ന സമ്മാനപ്പൊതികൾ
മറ്റു വിരലുകൾ 
അവ തുറന്നുനോക്കുന്നു 

എന്റെ അരികിൽ ചായപ്പത്തി വിരൽ

9

രണ്ട് സംശയങ്ങളുടെ വിവാഹത്തിന്റെ
ക്ഷണക്കത്താവുകയാണ് എന്റെ പക്ഷി
അത് എന്നേയും വിവാഹത്തിന് വിളിച്ചേക്കും

കലണ്ടറുകളോ തീയതികളോ 
മാസമോ കാലമോ ഇല്ലാത്ത ഒരിടത്തെ വിവാഹത്തിൽ
അവിവാഹിതരുടെ ഭാഷയാണ് കിളികൾക്ക്

തെളിഞ്ഞ ആകാശം ഒരു കല്യാണ ആൽബം
അത് മറിച്ചുനോക്കി 
ക്ഷണക്കത്തിലെ മരത്തിൽ
കിളികളിരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...