മീനിന് പിന്നാലെ സമയം
മുന്നിൽ പുഴ
ഞാനിരുപ്പ് നീട്ടുന്നു
നീലനിറമുള്ള പകൽ
ഉടലിലെ തീർത്ഥാടന ഗ്രന്ഥിയ്ക്ക് വഴി
വഴി തെറ്റിയ
ശിശിരം
കൂട്ടിവെയ്ക്കുന്നില്ല കൊഴിഞ്ഞ ഇലകൾ
നിശ്ശബ്ദതയുടെ മഞ്ഞുകാലത്തിന്
വഴിതെറ്റിയിരിയ്ക്കുന്നു
വഴി ചോദിയ്ക്കുന്ന മഞ്ഞുകാലത്തിന്
ഇല കൊഴിച്ച്
വഴികാണിച്ചുകൊടുക്കുന്ന
ഒറ്റ മരമാവുകയായിരുന്നു ഞാൻ
കത്തുമ്പോൾ
തീ പിടിച്ച കടലാസ് വളയുന്നത് പോലെ
എഴുതുമ്പോൾ
അക്ഷരങ്ങൾക്ക് താഴേ
വളയുന്നുണ്ടായിരുന്നു ഞാൻ
കൈയ്യക്ഷരകോക്കാച്ചി വന്ന് പിടിച്ചുകൊണ്ടുപോകും എന്ന് പറഞ്ഞ്
പേടിപ്പിച്ചിരുന്ന
എന്റെ അക്ഷരവളവുകൾ
കണ്ണടച്ച് കയറിയിരുന്നാൽ
കവിതയിലെത്തിയ്ക്കും എന്ന്
വിചാരിച്ചിരുന്ന
സങ്കടം എന്ന് പേരുള്ള
വാക്കിന്റെ വരയൻകുതിര
അത് കരകവിയുന്നതറിയാതെ
പുഴയ്ക്കരികിൽ
വാക്കുകൾക്കൊപ്പം
മേയുന്നു.
വിരഹത്തിന്റെ ആകൃതിയുള്ള
കാപ്പിപ്പൊടി നിറമുള്ള കാതുകൾ
ഒരു ചന്ദ്രക്കല മാത്രമെടുത്ത്
എന്റെ കാപ്പിക്കപ്പിന്നരികിൽ വന്നിരിയ്ക്കുന്ന ആകാശം
വിദൂരതയെ സൃഷ്ടിയ്ക്കും പുല്ലാങ്കുഴലിലെ
ഒരു വിരലിനും അടിപ്പെടാത്ത സുഷിരം
കാതുകളിൽ ചാരി
ചുണ്ടുകൾ
ആ വിരഹത്തിന് കൂട്ടിരിയ്ക്കുന്നു
കൈയ്യെത്താത്ത വിധം
കുറച്ചുകൂടി മുകളിലേയ്ക്ക് വെച്ച
പക്ഷിക്കൂടാവുകയായിരുന്നു
എനിയ്ക്ക് എഴുത്ത്
അതെന്നേ പക്ഷിയാണെന്ന്
നിരന്തരം ഓർമ്മിപ്പിയ്ക്കുന്നു
എന്നിട്ടും
ഞാനൊരു പുഴയെ നിർമ്മിച്ച്
അതിന്റെ കരയിലിരിയ്ക്കുകയായിരുന്നു
പുഴ ചുമന്നുകൊണ്ട് പോകും
ഒഴുക്കിന്റെ നാലാംവളവ്
കരകവിയുന്നുണ്ട് പുഴ
ഞാനൊരു മീനിനെ വിട്ട്
പുഴയെ പിന്തിരിപ്പിയ്ക്കുവാൻ ശ്രമിയ്ക്കുന്നു
Comments
Post a Comment