Skip to main content

തീവണ്ടി ചലനങ്ങളിൽ ഒരു ഉടൽ നിശ്ചലതയിൽ അതിന്റെ സ്റ്റേഷനും

അപകർഷതാ ബോധത്തിലേയ്ക്കുള്ള
അവസാന തീവണ്ടിയും
പുറപ്പെട്ടു കഴിഞ്ഞാൽ
വിജനമാകുന്ന ഒരിടമാകുന്നു
ഉടൽ

വഴുക്കുന്ന സമയത്ത്
ഉടൽ
തീവണ്ടിയിലേയ്ക്കും
റെയിൽവേ സ്റ്റേഷനിലേയ്ക്കും
ഒരേസമയം വഴുതിയിറങ്ങുന്ന
മഴ

മഞ്ഞുകാലത്ത്
റെയിൽവേസ്റ്റേഷനുകൾ
ചില കാത്തുനിൽപ്പുകളുടെ
കൂട്ടിവെച്ച ഐസുകട്ടകൾ 
അതിൽ
വന്നുനിൽക്കും തീവണ്ടികൾ 
നിരത്തിവെയ്ക്കും
മീനുകൾ

ഓരോ മീനുകൾക്കും യാത്രക്കാരുടെ
വരണ്ട മുഖം
നനഞ്ഞ കണ്ണുകൾ

ഓരോ തീവണ്ടിയും
പുറപ്പെട്ടു പോയിക്കഴിഞ്ഞാൽ
സ്റ്റേഷനെന്ന ഭാരം
നെടുനീളത്തിൽ കോൺക്രീറ്റ് കട്ടകളിൽ
പാളങ്ങൾക്ക് സമാന്തരമായി
ഇറക്കിവെച്ച്
യാന്ത്രികമായി കാണിക്കാവുന്ന
നിറത്തിന്റെ സിഗ്നലിലേയ്ക്ക്
വിരസത അഴിച്ചുവെച്ച്
റെയിൽവേ സ്റ്റേഷൻ
പതിയേ ഒരുടലാവുന്നു

പോർട്ടർമാർ നിറമില്ലാത്ത
തൂവലുകളിൽ പക്ഷികളും

സ്റ്റേഷൻ
ഓരോ മരണത്തിലും പങ്കെടുക്കുവാൻ
പുറപ്പെട്ട ഒരാളായി
വിജനതയിൽ
തീവണ്ടികാത്തുനിൽക്കുന്നു
ചിലപ്പോൾ
ഒറ്റപ്പെട്ട ഒരാളായി

മറ്റു ചിലപ്പോൾ കാത്തുനിൽപ്പുകളിൽ
പണിഞ്ഞുവെച്ച
ഒരു കൂട്ടം
ആൾക്കാരുടെ നിശ്ചലതയായി

പിന്നെ എപ്പോഴോ
ആരും തിരിച്ചറിയാത്ത വിധം
ഓരോരുത്തരായി
ഒറ്റയ്ക്കും കൂട്ടംകൂടിയും
പലപ്പോഴായി
എങ്ങോട്ടെന്നില്ലാതെ
പുറപ്പെട്ടുപോകുന്നു.

എല്ലാ റെയിൽവേസ്റ്റേഷനും
ഏതെങ്കിലും ഒരു മരണത്തിൽ
നിരന്തരം പങ്കെടുക്കുന്ന
ഒരാൾക്കൂട്ടം

ട്രൈയിൻ പുറപ്പെട്ടു പോയ
പാളത്തിന്റെ ആഴത്തിലേയ്ക്ക്
ഇനിയും മണ്ണിട്ട് മൂടാത്ത ശവക്കുഴിയിലേയ്ക്ക് എന്ന വണ്ണം
അവ നിശ്ശബ്ദമായി
നോക്കിനിൽക്കുന്നു.

എപ്പോഴും പുറപ്പെട്ടുപോകുന്ന ഒരു തീവണ്ടിയുടെ മറയുന്ന ഭാഗം
മറയാതെ അറ്റത്ത് സൂക്ഷിയ്ക്കുന്ന
പൂർത്തിയാകാത്ത യാത്രകളുടെ
മോർച്ചറിയാവുന്നു
റെയിൽവേസ്റ്റേഷൻ

ചിലരെങ്കിലും മരണശേഷം 
ഉടൽ
നവീകരിയ്ക്കപ്പെടുന്നതിന് മുമ്പുള്ള
പഴയ റെയിൽവേസ്റ്റേഷനുകളാക്കാൻ
ഓരോ തീവണ്ടിയ്ക്കും
ചലിയ്ക്കുന്ന പഴകിയ ശബ്ദത്തിൽ
കൈയ്യൊപ്പിട്ടു കൊടുത്ത 
ഒറ്റപ്പെട്ട യാത്രക്കാർ.

ഉടൽ
പൊടുന്നതെ ആകസ്മികതകളുടെ
നാലായിരം തീവണ്ടികൾ
പുറപ്പെട്ടു പോകുന്ന ഇടം.

Comments

  1. എപ്പോഴും പുറപ്പെട്ടുപോകുന്ന ഒരു തീവണ്ടിയുടെ മറയുന്ന ഭാഗം
    മറയാതെ അറ്റത്ത് സൂക്ഷിയ്ക്കുന്ന
    പൂർത്തിയാകാത്ത യാത്രകളുടെ
    മോർച്ചറിയാവുന്നു
    റെയിൽവേസ്റ്റേഷൻചിന്തനീയം ....
    ചിന്തനീയം!
    ആശംസകൾ..

    ReplyDelete
  2. ജീവനുള്ള ഉടലുകളുടെ പൂർത്തിയാകാത്ത
    യാത്രകളുടെ മോർച്ചറിയാവുന്നു റെയിൽവേസ്റ്റേഷനുകൾ 

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!